എനിക്ക് ആരുടെയും സഹതാപമല്ല വേണ്ടിയിരുന്നത്! വീണ്ടും രോഗം വന്നപ്പോൾ കീഴടങ്ങാമെന്ന് കരുതി; മംമ്ത പറയുന്നു
മലയാള സിനിമയിലെ മുൻനിര നായികമാരിൽ ഒരാളാണ് മംമ്ത മോഹൻദാസ്. ശക്തമായ നായിക വേഷങ്ങളിലൂടെയാണ് മംമ്ത പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയത്. വളരെ പെട്ടെന്ന് മലയാള സിനിമയിൽ സ്വന്തമായൊരു ഇടം കണ്ടെത്താനും മംമ്തയ്ക്ക് കഴിഞ്ഞു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും നടി തിളങ്ങിയിട്ടുണ്ട്. അഭിനയത്തിന് പുറമെ ഗായിക എന്ന നിലയിലും കയ്യടി നേടാൻ മംമ്തയ്ക്ക് കഴിഞ്ഞു.
ഓണ്‍ സ്‌ക്രീനിലെന്നത് പോലെ ഓഫ് സ്ക്രീനിലും വളരെ ശക്തയായ സ്ത്രീയാണ് മംമ്ത മോഹൻദാസ്. ക്യാന്‍സറിനെതിരായ മംമ്തയുടെ പോരാട്ടവും വിജയവും പലര്‍ക്കും പ്രചോദനവുമായി മാറിയതാണ്. രണ്ടു തവണയാണ് മംമ്ത രോഗത്തെ അതിജീവിച്ചത്. ഇപ്പോൾ മറ്റൊരു ആരോഗ്യപ്രശ്നത്തെയും അതിജീവിച്ചുകൊണ്ടിരിക്കുകയാണ് നടി. വിറ്റിലിഗോ രോഗ ബാധിതയാണ് മംമ്ത. അതിനും മംമ്തയെ തളർത്താനായിട്ടില്ല.

തമിഴിലടക്കം വലിയ സിനിമകളുടെ ഭാഗമായി കൊണ്ട് കരിയറിൽ മുന്നോട്ട് പോവുകയാണ് മംമ്ത. വിജയ് സേതുപതിയുടെ 50-ാം ചിത്രമായ മഹാരാജയാണ് തമിഴിൽ മംമ്‌തയുടെ ഏറ്റവും പുതിയ ചിത്രം. ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കുകളിലാണ് താരമിപ്പോൾ. അതിനിടെ രോഗകാലത്ത് തനിക്ക് പലരും സിനിമകൾ തറാതിരുന്നിട്ടുണ്ടെന്നും താൻ അവഗണിക്കപ്പെട്ടുവെന്നും തുറന്നു പറഞ്ഞിരിക്കുകയാണ് മംമ്ത.
സിനിമയുടെ പ്രമോഷന്റെ ഭാഗമായി നൽകിയ ഒരു അഭിമുഖത്തിലാണ് മംമ്ത മനസുതുറന്നത്. രോഗകാലത്ത് തനിക്ക് വേണ്ടിയിരുന്നത് ആളുകളുടെ സഹതാപം ആയിരുന്നില്ലെന്നും തന്നെ മനസിലാക്കണമെന്നാണ് ആഗ്രഹിച്ചിരുന്നതെന്നും മംമ്ത വ്യക്തമാക്കി. ഈ സമയവും കടന്നു പോകുമെന്ന തന്റെ മനോഭാവമാണ് സഹായിച്ചതെന്നും മംമ്ത പറഞ്ഞു.
'ഞാൻ ചികിത്സയിലായിരുന്നപ്പോൾ, എന്റെ രൂപത്തിൽ പ്രകടമായ മാറ്റമുണ്ടായി. പലരും എന്നെ മനസിലാക്കുന്നുണ്ടായിരുന്നില്ല. ആ സമയത്ത്, എന്നെ കുറിച്ച് പറയുന്നതിന്റെ നിയന്ത്രണം ഞാൻ തന്നെ ഏറ്റെടുക്കാൻ തീരുമാനിച്ചു. എനിക്ക് ആളുകളുടെ സഹതാപം വേണ്ടായിരുന്നു. അവർ എന്നെ മനസിലാക്കണം എന്നെ ഉണ്ടായിരുന്നുള്ളു. ഇൻഡസ്ട്രിക്ക് ഉള്ളിൽ നിന്ന് എനിക്ക് യാതൊരു പിന്തുണയുമില്ലാത്ത സഹതാപം ലഭിച്ചു',
'കാസ്റ്റിംഗ് ചെയ്യുന്ന സമയത്ത്, എന്നെ ടീം പരിഗണിച്ചാൽ പോലും, ചില താരങ്ങളുടെ മാനേജർമാർ പറയും, അയ്യോ പാവം... ആ പെൺകുട്ടി ചികിത്സയിലാണ്... അവളെ എന്തിനാണ് ബുദ്ധിമുട്ടിക്കുന്നതെന്ന്. എന്റെ ആരോഗ്യത്തെക്കുറിച്ചുള്ള തെറ്റായ അനുമാനങ്ങളുടെ അടിസ്ഥാനത്തിൽ പല വേഷങ്ങളിൽ നിന്നും ഞാൻ അവഗണിക്കപ്പെടുന്ന സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്. അത്തരം സംസാരങ്ങൾ എന്നെ തമിഴ്, തെലുങ്ക് സിനിമകളിൽ നിന്ന് മാറ്റി നിർത്തി',
'അവൾ സുഖമായിരിക്കുന്നു, മലയാളം സിനിമകളിൽ പ്രവർത്തിക്കുന്നുണ്ട്' എന്ന് അടുത്തറിയുന്നവർ പറഞ്ഞിട്ടും ഞാൻ അവഗണിക്കപ്പെട്ടു. പക്ഷെ അതൊന്നും എന്നെ പിന്തിരിപ്പിച്ചില്ല. എന്നാൽ, എനിക്ക് വീണ്ടും രോഗം വന്നപ്പോൾ, കാര്യങ്ങൾ അനിശ്ചിതത്വത്തിലായി. ഇനി ഇതിനോട് പോരാടേണ്ടതില്ലെന്നും, കീഴടങ്ങാമെന്നും ഞാൻ കരുതി. സാഹചര്യം എന്ത് തന്നെയായാലും സ്വീകരിക്കാൻ ഞാൻ തീരുമാനിച്ചു',

'ഇതും കടന്നുപോകും' എന്ന നിലപാടാണ് ഞാൻ സ്വീകരിച്ചത്. ഇത് ഇനിയും ആവർത്തിച്ചേക്കാം. എന്നും പറഞ്ഞ് ഞാൻ ജീവിതം അവസാനിപ്പിക്കണമെന്ന് അതിന് അർത്ഥമില്ല. ഈ ഒരു മനോഭാവമാണ് എന്നെ വീണ്ടും വളരാൻ സഹായിച്ചത്', മംമ്ത മോഹൻദാസ് പറഞ്ഞു.
വളരെക്കാലമായി തമിഴിൽ നിന്ന് തനിക്ക് നല്ലൊരു സ്ക്രിപ്റ്റ് ലഭിച്ചിരുന്നില്ലെന്നും മംമ്ത അഭിമുഖത്തിൽ പറഞ്ഞു. മുന്നോട്ട് പോകുമ്പോൾ ബയോപിക്കുകൾ ഉൾപ്പെടെയുള്ള വെല്ലുവിളി നിറഞ്ഞ വേഷങ്ങൾ ചെയ്യാൻ താൻ ആഗ്രഹിക്കുന്നുണ്ടെന്നും താരം വ്യക്തമാക്കി. നടി ശ്രീദേവിയുടേത് പോലുള്ള ജീവിത കഥകൾ സിനിമയാകേണ്ടത് ഉണ്ടെന്നും ശ്രീദേവിയുടെ ലെഗസി എന്നും നിലനിൽക്കണമാണെന്നും മംമ്ത പറഞ്ഞു. അതേസമയം മഹാരാജയ്ക്ക് പുറമെ മലയാളത്തിൽ ബാന്ദ്ര, ഒറ്റ എന്നിങ്ങനെ രണ്ടു ചിത്രങ്ങൾ മംമ്തയുടെതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.


Click it and Unblock the Notifications