ഒരു ജ്യൂസും വാങ്ങിക്കുടിച്ചു പോയതാണ്, ഹാര്‍ട്ടില്‍ ബ്ലോക്കുണ്ടായിരുന്നു; മാമുക്കോയയുടെ മകന്‍ പറയുന്നു
മലയാളികളുടെ പ്രിയ താരം മാമുക്കോയയുടെ മരണം മലയാള സിനിമയ്ക്ക് കനത്ത ആഘാതമാണ് ഏല്‍പ്പിച്ചിരിക്കുന്നത്. മലയാള സിനിമയിലെ കോഴിക്കോടന്‍ മുഖമായിരുന്ന അദ്ദേഹം നമ്മെ ചിരിപ്പിച്ചും ചിന്തിപ്പിച്ചുമൊക്കെയാണ് കടന്നു പോയത്. ഓണ്‍ സ്‌ക്രീനില്‍ ചിരിപ്പിക്കുന്ന മാമുക്കോയ ഓഫ് സ്‌ക്രീനില്‍ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു. കേരളത്തിന്റെ കലാസാംസ്‌കാരിക വേദികളിലെല്ലാം അദ്ദേഹം നിറ സാന്നിധ്യമായുണ്ടായിരുന്നു.
അതേസമയം മരണശേഷം മാമുക്കോയയെ കാണാനും അന്ത്യാഞ്ജലി അര്‍പ്പിക്കാനുമായി മലയാള സിനിമയിലെ മുന്‍നിര താരങ്ങള്‍ എത്തിയിരുന്നില്ല. ഇത് വലിയ വിവാദമായി മാറുകയും ചെയ്തിരുന്നു. ഈ സംഭവത്തില്‍ അദ്ദേഹത്തിന്റെ മകന്റെ പ്രതികരണം ഇപ്പോഴിതാ ശ്രദ്ധ നേടുകയാണ്. മാമുക്കോയയുടെ അവസാന നിമിഷങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിക്കുന്നുണ്ട്.

ബാപ്പ ഇവിടെ നിന്നും എല്ലാവരോടും സംസാരിച്ച്, ഉമ്മയുടെ കയ്യില്‍ നിന്നും ഒരു ജ്യൂസ് വാങ്ങി കുടിച്ച് ഒരു ഫുട്‌ബോള്‍ ടൂര്‍ണമെന്റ് കാണാന്‍ വേണ്ടി പോയതാണെന്നാണ് മകന്‍ പറയുന്നത്. നേരത്തെ തന്നെ ഹാര്‍ട്ടില്‍ ഒരു ബ്ലോക്ക് ഉണ്ടായിരുന്നു. അവിടെ ചെന്നപ്പോള്‍ ഹാര്‍ട്ട് അറ്റാക്ക് വന്നു, നേരെ ഹോസ്പിറ്റലിലേയ്ക്ക് കൊണ്ട് പോവുകയായിരുന്നുവെന്നും മകന്‍ പറഞ്ഞു. രണ്ടു ദിവസം ഐസിയുവിലായിരുന്നുവെന്നും മകന്‍ നിസാര്‍ പറയുന്നു.
പിന്നാലെയാണ് നിസാര്‍ വിവാദത്തെക്കുറിച്ച് പ്രതികരിച്ചത്. സംവിധായകന്‍ വിഎം വിനു ആയിരുന്നു സിനിമാ താരങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചത്. വിഎം വിനു ചേട്ടനും, പുള്ളിയുടെ അച്ഛനും ബാപ്പയോട് വളരെ അടുപ്പമുള്ള ആളുകളായിരുന്നു. അതുകൊണ്ടാകും വിനു ചേട്ടന് ആരും വന്നില്ല എന്ന സങ്കടം ഉണ്ടായതെന്നാണ് നിസാര്‍ പറയുന്നത്. അതേസമയം, ഇവരാരും വന്നില്ലെന്നൊരു പരാതി നമ്മള്‍ പറയേണ്ട കാര്യമില്ലെന്നും മരണവീട് നമുക്ക് ക്ഷണക്കത്ത് കൊടുത്തു വിളിക്കേണ്ടുന്ന ഒരു സ്ഥലമല്ലെന്നും മകന്‍ പറയുന്നു.
ആളുകള്‍ കണ്ടറിഞ്ഞു വരേണ്ടതാണെന്നും എന്നാല്‍ ഇവരെല്ലാം വരാതിരുന്നത് ബാപ്പയോടുള്ള എന്തെങ്കിലും ദേഷ്യം കൊണ്ടാണെന്ന് കുടുംബക്കാര്‍ വിശ്വസിക്കുന്നില്ലെന്നും നിസാര്‍ പറയുന്നുണ്ട്. ഉപ്പയോട് എല്ലാവരും വളരെ അടുപ്പമുള്ളവരായിരുന്നുവെന്നും അദ്ദേഹം പറയുന്നു. ലാലേട്ടന്‍ ജപ്പാനിലായിരുന്നു, പുള്ളി രണ്ടു തവണ വിളിച്ചിരുന്നു. ഒരു ജേഷ്ഠനെ പോലെയാണ് സംസാരിച്ചത്. മമ്മൂക്ക മക്കയിലായിരുന്നു. അദ്ദേഹം ഉമ്മ മരിച്ചതിനു ശേഷം ഉംറ ചെയ്യാന്‍ പോയതാണ്. മമ്മൂക്കയും വിളിച്ചിരുന്നുവെന്നും നിസാര്‍ പറയുന്നു.
അതേസമയം, ആരും വന്നില്ലെന്ന് കുറ്റം പറയുന്നതിന് മുന്‍പ് ആളുകളുടെ സാഹചര്യം നമ്മള്‍ ഓര്‍ക്കണമെന്നും നിസാര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. സുഹൃത്തായ ഇന്നസെന്റിന്റെ മരണം നടക്കുമ്പോള്‍ ഉപ്പ ദുബായിലായിരുന്നുവെന്നും നിസാര്‍ പറയുന്നുണ്ട്. ഗോള്‍ഡന്‍ വിസ വാങ്ങാനും മറ്റൊരു പരിപാടിയില്‍ പങ്കെടുക്കാനുമായി പോയതായിരുന്നു. ഇന്നച്ചന്‍ മരിച്ചത് അറിഞ്ഞതോടെ എല്ലാം വേഗത്തിലാക്കി ഗോള്‍ഡന്‍ വിസ ചടങ്ങില്‍ പങ്കെടുത്തതാണ് ഉപ്പ മടങ്ങി വന്നതെന്നും മകന്‍ പറയുന്നു.
അതേസമയം, ഒരു ബന്ധത്തിന്റെ പേരില്‍ മറ്റുള്ളവരെ ബുദ്ധിമുട്ടിക്കുന്നത് ഒന്നും ഉപ്പയ്ക്ക് ഇഷ്ടമല്ല. ഇന്നച്ചന്‍ മരിച്ച് മൂന്നാമത്തെ ദിവസം രാത്രി ഉപ്പ നാട്ടിലെത്തി, പിറ്റേന്ന് അദ്ദേഹത്തിന്റെ വീട്ടില്‍ പോയി. ആര്‍ക്കും പരാതി ഉണ്ടായിരുന്നില്ല ഇത്രയും അടുത്ത സുഹൃത്തുക്കള്‍ ആയിരുന്നിട്ടും മാമുക്കോയ വന്നില്ല എന്നും മകന്‍ ചൂണ്ടിക്കാണിക്കുന്നു. അദ്ദേഹം മൃതദേഹം കാണാന്‍ വേണ്ടി ചിലര്‍ നടത്തിയ പരാക്രമത്തെക്കുറിച്ചും മകന്‍ സംസാരിക്കുന്നുണ്ട്.

കുറച്ചാളുകള്‍ ഉണ്ട്, മമ്മൂട്ടിയും മോഹന്‍ലാലും എല്ലാം വരും എന്നും വിചാരിച്ച് കാത്തു നില്‍ക്കാനും, മത്സരിച്ച് ഫോട്ടോ എടുക്കാനും എല്ലാം ശ്രമിച്ചവര്‍ എന്നാണ് മകന്‍ പറയുന്നത്. ഹോസ്പിറ്റലില്‍ നിന്നും ബോഡി ഇറക്കാന്‍ സമ്മതിച്ചില്ല, ആംബുലന്‍സില്‍ കയറാന്‍ നേരം എന്നെ വലിച്ച് പുറത്താക്കി, ഞാന്‍ മകനാണ് എന്ന് പറഞ്ഞിട്ടും എന്നെ ആംബുലന്‍സില്‍ കയറാന്‍ സമ്മതിച്ചില്ലെന്നാണ് നിസാര്‍ പറയുന്നത്. മയ്യത്ത് കട്ടില്‍ എടുക്കാന്‍ നേരത്തും, ഖബറില്‍ മണ്ണിടാന്‍ നേരത്തും എല്ലാം തിരക്ക് കൂട്ടി ഫോട്ടോയില്‍ ഇടം പിടിക്കാന്‍ ചിലര്‍ ശ്രമിച്ചുവെന്നും അദ്ദേഹം പറയുന്നു.
അവരോട് പറയാനുള്ളത് ദയവ് ചെയ്ത് മരണം നടന്ന വീടുകളില്‍ ഇത്തരം പരിപാടികള്‍ ചെയ്യരുതെന്നാണെന്നും അദ്ദേഹം പറയുന്നു. എന്റെ ബാപ്പയുടെ മരണാനന്തര കര്‍മങ്ങള്‍ ചെയ്യാന്‍ എന്നെ അനുവദിക്കണം. നമ്മള്‍ മയ്യത്ത് കട്ടില്‍ എടുത്ത് നടക്കുമ്പോള്‍ മുന്‍പില്‍ മൂന്നാലു പേര് കാമറയും പിടിച്ചു നടക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Click it and Unblock the Notifications











