എനിക്കും ഒരു ദുരനുഭവം നേരിടേണ്ടി വന്നിട്ടുണ്ട്; 'നോ' പറയാനുള്ള ധൈര്യം സ്ത്രീ ആർജ്ജിക്കണം: നടി മനീഷ
ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നതോടെ മലയാള സിനിമയെ അടച്ചാക്ഷേപിക്കുന്ന രീതിയാണ് കഴിഞ്ഞ കുറച്ച് നാളുകളായി കണ്ട് കൊണ്ടിരിക്കുന്നത്. ചില വ്യക്തികൾ ചെയ്ത തെറ്റിന്റെ ഫലം അനുഭവിക്കുന്നത് ഒന്നും അറിയാത്ത ഒരുപാട് നിരപരാധികൾ തന്നെയാണ്. മൊഴി നൽകിയ പ്രകാരമുള്ള പേരു വിവരങ്ങൾ പുറത്ത് വരാതിരിക്കുമ്പോൾ അതിലെ പ്രശ്നം വർദ്ധിച്ചു കൊണ്ടേയിരിക്കും. ഈ വിഷയത്തെ കുറിച്ച് നടി മനീഷ കെ.എസ് ജാങ്കോ സ്പെയ്സ് ചാനലിലൂടെ സംസാരിക്കുന്നു.
"ഈ വിഷയത്തിൽ കൂടുതൽ അഭിപ്രായം പറയാൻ ഞാൻ ആരുമല്ല. പക്ഷേ വലിയൊരു മാറ്റത്തിനുള്ള തുടക്കമാണ് എന്നത് വ്യക്തമാണ്. യഥാർത്ഥ ഇരകൾക്ക് നീതി ലഭിക്കണമെന്നും ശരിയായ കുറ്റവാളികൾക്ക് ശിക്ഷയും ലഭിക്കണമെന്നാണ് എനിക്ക് പറയാനുള്ളത്. ഇതിന്റെ ഇടയിൽ പല പല പ്രശ്നങ്ങളും മുങ്ങി പോവുന്നുണ്ട്, ഒപ്പം പുതിയ കാര്യങ്ങൾ പുറത്ത് വരുന്നുമുണ്ട്. ചിലർ തുടക്കത്തിൽ പറയുന്നത് പിന്നീട് മാറ്റി പറയുന്നു. അവിടെ വിശ്വസനീയത നഷ്ടമാവുകയാണ്.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതോടെ വയനാട് ദുരന്തത്തെ എല്ലാവരും മറന്നു. ഇപ്പോൾ എല്ലായിടത്തും ഈ പ്രശ്നമാണ് ഹൈലൈറ്റ്. പക്ഷേ സിനിമാ മേഖലയിൽ മാത്രമാണോ ഇത്തരം പ്രതിസന്ധികൾ നിലനിൽക്കുന്നത്?. എല്ലാ മേഖലയിലും പീഡനങ്ങൾ നടക്കുന്നുണ്ട്. സ്ത്രീകൾക്ക് മാത്രമല്ല പീഡനങ്ങൾ നടക്കുന്നത്. പുരുഷൻമാർക്കും പലതരത്തിലുള്ള പീഡനങ്ങൾ നേരിടേണ്ടി വരുന്നുണ്ട്."
വർഷങ്ങൾക്കു ശേഷം തന്നെ ആ വ്യക്തി ആക്രമിച്ചു എന്നു പറയുന്നതിൽ കാര്യമില്ല. സ്ത്രീകൾ മാനസികമായി കരുത്തരാവണം. അത് ആ സമയത്ത് തന്നെ പ്രതികരിക്കാൻ സാധിക്കണം. ആ ഒരു ആർജ്ജവം എല്ലാ സ്ത്രീകൾക്കും ഉണ്ടാവണം. നമ്മുടെ അനുവാദമില്ലാതെ നമ്മുടെ ശരീരത്തിൽ കയറി പിടിച്ചാൽ 'നോ' എന്ന് പറയാനുള്ള ധൈര്യം സ്ത്രീ നേടിയെടുക്കണം.
"എനിക്ക് ഇതുപോലെ ഒരു ദുരനുഭവം നേരിട്ടിട്ടുണ്ട്. അതായത് ഒരു സഹപ്രവർത്തകന്റെ ഭാഗത്ത് നിന്നുണ്ടായ പ്രശ്നമായിരുന്നു അത്. എന്നാൽ ഞാൻ അപ്പോൾ തന്നെ പ്രതികരിക്കുകയും, അതുമായി ബന്ധപ്പെട്ട ആളുകളുമായി സംസാരിക്കുകയും ചെയ്തു. മാത്രമല്ല ഇനി ഒരു ശല്യം ഉണ്ടാവില്ലെന്ന രീതിയിൽ ആ വ്യക്തി തന്നെ മാപ്പ് പറഞ്ഞ് ആ പ്രശ്നം അവസാനിക്കുകയായിരുന്നു."

റിപ്പോർട്ട് പ്രകാരം നിരവധി പ്രശ്നങ്ങൾ ഉന്നയിക്കുന്നുണ്ട്. അതിൽ ഒന്നാണ് അവകാശങ്ങൾ ലംഘിക്കുന്നു എന്നത്. വായിക്കുമ്പോൾ ഏറെ വേദനാജനകമാവുന്ന കാര്യങ്ങളാണ് പലതും. എന്നാൽ ചില കാര്യങ്ങൾ അവിശ്വസനീയവുമാണ്. അതിനെ കുറിച്ച് മനീൽ പറയുന്നത് ഇങ്ങനെ. എത്രയോ നല്ല ക്രൂ മെമ്പേഴ്സ് ഉണ്ടാവുന്ന സ്ഥലങ്ങൾ ഉണ്ട്. കൈവിരലിൽ എണ്ണാവുന്ന പ്രശ്നങ്ങൾ ഉണ്ടായിട്ടുണാവാം. അതിനാൽ തന്നെ കൃത്യമായ രീതിയിൽ നിയമം നടപ്പാക്കേണ്ടതുണ്ട്.
റൂറൽ ഏരിയകളിൽ ഷൂട്ടിംഗ് നടക്കുമ്പോൾ ചിലപ്പോൾ സ്ത്രീകൾക്ക് ബുദ്ധിമുട്ടുകൾ നേരിട്ടേക്കാം. എന്നാൽ അതെല്ലാം ആ ജോലിയുടെ ഭാഗമായി ഉണ്ടാവുന്നതാണ്. എല്ലാ ഷൂട്ടിംഗ് ലൊക്കേഷനുകളിലും ഇത്തരം പ്രശ്നങ്ങൾ നേരിടേണ്ടി വരാറില്ല. എന്നാൽ ഇതെല്ലാം അനാവശ്യമായി പ്രശ്നമുണ്ടാക്കേണ്ട വിഷയങ്ങളല്ല. മാത്രമല്ല ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സിനിമാ മേഖലയെ മുഴുവൻ അടച്ചാക്ഷേപിക്കേണ്ട ആവശ്യമില്ല.


Click it and Unblock the Notifications











