ഞാന്‍ ഇടപെട്ട് ഒരാളെ സിനിമയില്‍ നിന്നും മാറ്റി, പകരം റഹ്‌മാനെ വച്ചു; വര്‍ഷങ്ങള്‍ക്ക് ശേഷം അയാളെ കണ്ടു

മലയാള സിനിമയില്‍ നടനായും നിര്‍മ്മാതാവായും ഒരിടം നേടിയെടുത്ത താരമാണ് മണിയന്‍പിള്ള രാജു. മലയാളത്തിലെ നിരവധി പ്രതിഭകളുടെ സിനിമകളില്‍ അഭിനയിക്കാന്‍ മണിയന്‍പിള്ള രാജുവിന് സാധിച്ചിട്ടുണ്ട്. നായകനായിട്ടായിരുന്നു തുടക്കമെങ്കിലും പിന്നീട് സഹനടനായും സ്വഭാവനടനായുമെല്ലാം മലയാള സിനിമയിലെ നിറ സാന്നിധ്യമായി മാറുകയായിരുന്നു മണിയന്‍പിള്ള രാജു.

ഇപ്പോഴിതാ പത്മരാജനുമായും നടന്‍ റഹ്‌മാനുമായും ബന്ധപ്പെട്ട ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് മണിയന്‍പിള്ള രാജു. കൂടെവിടെ എന്ന ചിത്രത്തില്‍ താന്‍ കാരണമാണ് നേരത്തെ നിശ്ചയിച്ചിരുന്നയാളെ മാറ്റിയതെന്നും പകരം റഹ്‌മാനെ നായകനാക്കിയതെന്നുമാണ് മണിയന്‍പിള്ള രാജു പറയുന്നത്. നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൂടെവിടെ

സംവിധായകന്‍ പത്മരാജനും താനുമുള്‍പ്പെടെ എല്ലാവരും കൂടി ഊട്ടിയില്‍ 'കൂടെവിടെ' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിന് പോയപ്പോഴുണ്ടായ സംഭവമാണ് അദ്ദേഹം തുറന്ന് പറുന്തന്. തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍നിന്ന് കയറി കോയമ്പത്തൂരില്‍ ഇറങ്ങും. അവിടെ കാര്‍ വരും. സ്‌ക്രിപ്റ്റ് ഒന്ന് വായിച്ചുനോക്കൂ എന്നുപറഞ്ഞ് സംവിധായകന്‍ ഒരു ചെറുപ്പക്കാരനെ പരിചയപ്പെടുത്തുകയായിരുന്നുവെന്നാണ് മണിയന്‍പിള്ള രാജു പറയുന്നത്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

മമ്മൂട്ടിക്ക് ഒരു സംശയവും തോന്നില്ല

''ഞാന്‍ സ്‌ക്രിപ്റ്റ് മുഴുവന്‍ വായിച്ചു നോക്കി. അതിഗംഭീര സ്‌ക്രിപ്റ്റ്. പത്മരാജന്‍ പെട്ടെന്ന് ദേഷ്യം വരുന്ന ആളാണ്. ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. ചേട്ടാ സ്‌ക്രിപ്റ്റ് വായിച്ചു, ഗംഭീരമായിരുന്നു. ഇതില്‍ ഒരു പയ്യന്‍ അഭിനയിക്കുന്നു എന്ന് പറഞ്ഞില്ലേ, ആ പയ്യനും സുഹാസിനിയും കൂടി നടന്നുവന്നാല്‍ മമ്മൂട്ടിക്ക് ഒരു സംശയവും തോന്നില്ല'' എന്നാണ് മണിയന്‍പിള്ള രാജു പറയുന്നത്. പിന്നാലെ അതിന്റെ കാരണവും അദ്ദേഹം വെളിപ്പെടുത്തുന്നുണ്ട്.

കാരണം ഇവന്‍ പ്രൈമറി സ്‌കൂളില്‍ പഠിക്കുന്ന പയ്യനെപ്പോലെ ഇരിക്കുന്നു. അത്യാവശ്യം കുഴപ്പമുണ്ട്, സുഹാസിനിയുമായി ശാരീരികമായി ബന്ധമുണ്ട് എന്ന് തോന്നുന്ന ഒരു പയ്യന്‍ വന്നാലേ ആ റോളില്‍ നില്‍ക്കൂവെന്നാണ് താന്‍ പത്മരാജനോട് പറഞ്ഞതെന്നും മണിയന്‍പിള്ള രാജു പറയുന്നു. അത് കേട്ടപ്പോള്‍ അദ്ദേഹം ഓ അങ്ങനെയാണോ അത് ശരി എന്ന് പറഞ്ഞുവെന്നും രാജു പറയുന്നു.

കാസ്റ്റിംഗ്


''പിറ്റേന്ന് രാവിലെ അദ്ദേഹം എന്നെ ഒരു ഫോട്ടോ കാണിച്ചു. ഞാന്‍ പറഞ്ഞു, ''ഫോട്ടോ കണ്ടാല്‍ മനസ്സിലാകില്ല''. പുള്ളി പറഞ്ഞു ''ആളിപ്പോ വരും''. അപ്പോള്‍ റെക്‌സ് സ്‌കൂളിലെ പരീക്ഷ കഴിഞ്ഞ് ഒരു പയ്യന്‍ ചെറിയ താടി ഒക്കെ വച്ച് നടന്നു വരുന്നു. പത്മരാജന്‍ ചേട്ടന്‍ എന്നോട് ചോദിച്ചു ''ഇവന്‍ എങ്ങനെ ഉണ്ട്''? ഞാന്‍ പറഞ്ഞു, ''ഇവന്‍ സുഹാസിനിയോടൊപ്പം നടന്നാല്‍ തീര്‍ച്ചയായിട്ടും മമ്മൂട്ടി സംശയിക്കും, ഇല്ലാത്ത പ്രശ്‌നങ്ങള്‍ ഉണ്ടാക്കും'' മണിയന്‍പിള്ള രാജു പറയുന്നു.

എന്നാല്‍ മറ്റേ പയ്യനെ കണ്ടാല്‍ അങ്ങനെ തോന്നില്ലെന്നും താന്‍ പറഞ്ഞു. അതേസമയം മറ്റേ പയ്യന്‍ കോഴലത്തെ ഒരു ഹോട്ടല്‍ മുതലാളിയുടെ മകനായിരുന്നുവെന്നും മണിയന്‍പിള്ള രാജു ഓര്‍ക്കുന്നുണ്ട്. അവനെ ഇന്ന് പറഞ്ഞു വിട്ടു. അന്ന് കയറി വന്ന ആ പയ്യന്‍ നടന്‍ റഹ്‌മാന്‍ ആയിരുന്നുവെന്നാണ് മണിയന്‍പിള്ള രാജു പറയുന്നത്. റഹ്‌മാന്റെ കാസ്റ്റിംഗ് ആ കഥാപാത്രത്തിന് വളരെ യോജിക്കുന്നതായിരുന്നുവെന്നും മണിയന്‍പിള്ള രാജു പറയുന്നുണ്ട്.

വര്‍ഷങ്ങള്‍ക്ക് ശേഷം

എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം അന്ന് താന്‍ ഒഴിവാക്കിയ ആ പയ്യനെ വീണ്ടും കണ്ടുവെന്നാണ് മണിയന്‍പിള്ള രാജു പറയുന്നത്. 'പത്തിരുപതു വര്‍ഷങ്ങള്‍ക്ക് ശേഷം ഞാന്‍ ഒരു തുണിക്കടയില്‍ ഡ്രസ്സ് എടുത്തുകൊണ്ടു നിന്നപ്പോള്‍ ഒരാള്‍ വന്നു പരിചയപ്പെട്ട് ഞാന്‍ ഇന്നാരുടെ മകനാണ് എന്നു പറഞ്ഞു. ഞാന്‍ ചോദിച്ചു, ''അന്ന് ട്രെയിനില്‍ അഭിനയിക്കാന്‍ വന്നതല്ലേ? ഞാനാണ് അന്നു പറഞ്ഞു മാറ്റി റഹ്‌മാനെ ആക്കിയത്, ഇയാള്‍ ആ റോളിന് ശരിയല്ലായിരുന്നു. അതാണ്'' എന്നാണ് മണിയന്‍പിള്ള രാജു പറയുന്നത്.

ആ പയ്യന്‍ നല്‍കിയ മറുപടി

എന്നാല്‍ ആ പയ്യന്‍ നല്‍കിയ മറുപടി എന്തായിരന്നുവെന്നും മണിയന്‍പിള്ള രാജു പറയുന്നുണ്ട്. ''ചേട്ടാ നല്ല കാര്യം. എന്റെ അച്ഛന്റെയും അമ്മയുടെയും നിര്‍ബന്ധം കൊണ്ടാണ് ഞാന്‍ അന്ന് അഭിനയിക്കാന്‍ വന്നത്, ചേട്ടന്‍ എന്നെ കട്ട് ചെയ്തത് വലിയ കാര്യമായി. ഞാനിപ്പോ ബിസിനസ് നോക്കി നടത്തുകയാണ്.'' എന്നായിരുന്നു അയാള്‍ പറഞ്ഞതെന്നാണ് മണയിന്‍പിള്ള രാജു പറയുന്നത്. എന്തായാലും മണിയന്‍പിള്ള രാജുവിന്റെ നിര്‍ദ്ദേശം റഹ്‌മാന്‍ എന്ന താരത്തിന്റെ തുടക്കത്തിന് കാരണമായി മാറുകയായിരുന്നു.

More from Filmibeat

Read more about: maniyanpilla raju
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X