എന്റെ ജീവന്‍ തിരിച്ചു കിട്ടാന്‍ കാരണം മല്ലിക; മുടിവെട്ട് കടയില്‍ നിന്നും കണ്ടെടുത്ത സൂപ്പര്‍സ്റ്റാര്‍
സിനിമാ ജീവിതത്തിന്റെ അമ്പത് വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ് മല്ലിക. ജീവിതത്തിലെ പ്രതിസന്ധികളും വെല്ലുവിളികളും അതിജീവിച്ചാണ് മല്ലിക മുന്നേറിയത്. സുകുമാരന്റെ മരണ ശേഷം മക്കളായ ഇന്ദ്രജിത്തിനേയും പൃഥ്വിരാജിനെ ഒറ്റയ്ക്ക് വളര്‍ത്താനും മലയാള സിനിമയില്‍ നല്ലൊരു പൊസിഷനില്‍ എത്തിക്കാനും മല്ലികയ്ക്ക് സാധിച്ചിട്ടുണ്ട്.
ഇപ്പോഴിതാ മല്ലികയെക്കുറിച്ചും പൃഥ്വിരാജിനെക്കുറിച്ചും സംസാരിക്കുകയാണ് നടന്‍ മണിയന്‍പിള്ള രാജു. മല്ലികയുടെ സിനിമാ ജീവിതത്തെ ആദരിക്കുന്ന മല്ലികാ വസന്തം @50 എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മണിയന്‍പിള്ള രാജു. ആ വാക്കുകളിലേക്ക്.

''സംവിധായകന്‍ രഞ്ജിത് കോഴിക്കോടു നിന്നും വിളിച്ചു. രാജു, ഞാനാരു പുതിയ പടം തുടങ്ങുകയാണ്. പുതിയൊരു പയ്യന്‍ വേണം. കാണാന്‍ കൊള്ളുന്ന നല്ലൊരു പയ്യന്‍. ആരുണ്ട്? എന്ന് ചോദിച്ചു. ഇന്ന് ഉച്ചയ്ക്ക് ഞാന്‍ വിമണ്‍സ് കോളേജിന്റെ അടുത്തുള്ള സലൂണില്‍ മുടിവെട്ടാന്‍ പോയിരുന്നു. അവിടെ വച്ച് സുകുമാരന്റേയും മല്ലികയുടേയും മകനെ കണ്ടു. സുന്ദരനാണ്. ഞാന്‍ കൊച്ചിലെ എടുത്തുകൊണ്ട് നടന്നിരുന്നതാണ്. ഇപ്പോള്‍ ഓസ്‌ട്രേലിയയില്‍ പഠിക്കുകയാണ്. പരീക്ഷ കഴിഞ്ഞ് വന്നതാണ് എന്ന് ഞാന്‍ പറഞ്ഞു'' മണിയന്‍പിള്ള രാജു പറയുന്നു.
''എന്നാല്‍ ഒന്ന് പറയുമോ എന്ന് രഞ്ജിത് പറഞ്ഞു. ഞാന്‍ മല്ലികയോട് കാര്യം പറഞ്ഞു. അതൊക്കെയാണഅ അമ്മ. ആ ഊ എന്നൊന്നും പറഞ്ഞില്ല. പിറ്റേദിവസം ലൊക്കേഷനിലേക്ക് അയച്ചു. അവിടെ ചെന്ന് കഴിഞ്ഞ രഞ്ജിത് എന്നെ വിളിച്ചു. ഇതിലപ്പുറം ഒരു സെലക്ഷനില്ല! അതാണ് നന്ദനത്തിലെ നായകന്‍. ആ സ്‌നേഹം മല്ലികയ്ക്കുള്ളത് പോലെ തന്നെ പൃഥ്വിരാജിനും ഉണ്ട്. ഒരു ചാനലില്‍ പൃഥ്വിരാജ് തന്നെ പറഞ്ഞിട്ടുണ്ട്. മലയാള സിനിമയില്‍ എന്നെ ഉപദേശിക്കാന്‍ രാജു ചേട്ടനല്ലാതെ വേറൊരാള്‍ക്കും അവകാശം ഇല്ലെന്ന്'' മണിയന്‍പിള്ള രാജു പറയുന്നു.
ഇവര്‍ക്കെല്ലാം എന്നെ വലിയ കാര്യമാണ്. 2005 ല്‍ പൃഥ്വിരാജിനെ വച്ചൊരു സിനിമയെടുക്കാന്‍ ഭാഗ്യമുണ്ടായി, അനന്തഭദ്രം. അത് സൂപ്പര്‍ ഹിറ്റായി. 2015 ല്‍ പാവാട. ആ പടവും സൂപ്പര്‍ ഹിറ്റായി. 2007 ല്‍ ഛോട്ടാമുംബൈ എന്ന സിനിമയില്‍ അമ്മയും മകനും ഒരുമിച്ച് അഭിനയിച്ചു. അന്നൊരു ഡിസ്‌കൗണ്ട് ഉണ്ടായിരുന്നു, അമ്മ അഭിനയിച്ചാല്‍ മകന്‍ ഫ്രീ എന്നും അദ്ദേഹം പറയുന്നു. ഛോട്ടാ മുംബൈയില്‍ മല്ലികയ്‌ക്കൊപ്പം ഇന്ദ്രജിത്തായിരുന്നു അഭിനയിച്ചിരുന്നത്.
ഒരു കാര്യം കൂടി പറയാതിരിക്കാനാകില്ല. കൊറോണ വന്നു. ഞാന്‍ തീര്‍ന്നു പോകുമെന്ന് എല്ലാ പത്രങ്ങളിലും വന്നു. അവസാന നാളുകള്‍ അടുത്തുവെന്ന് വാര്‍ത്തകള്‍ വന്നു. പക്ഷെ ഞാന്‍ ആശുപത്രിയില്‍ നിന്നും ഇറങ്ങി. പക്ഷെ പിന്നാലെ എനിക്ക് ന്യൂമോണിയ വന്നു. ഈ സമയത്ത് മല്ലിക ഇന്ദിരയെ വിളിച്ചു. പിന്നാലെ ഡോക്ടറേയും വിളിച്ചു. രാജുവിന് നല്ല ആശുപത്രിയില്‍ കൊണ്ടു പോകണം എന്ന് പറഞ്ഞു. എനിക്ക് ജീവന്‍ തിരിച്ചു കിട്ടാന്‍ കാരണം മല്ലികയാണെന്നും മണിയന്‍പിള്ള രാജു പറയുന്നു.

ശരിക്കും പറഞ്ഞാല്‍ ഈ ലോക്കറ്റില്‍ മല്ലികയുടെ തല കൊണ്ടു നടക്കേണ്ടവന്‍ ആണ് ഞാന്‍. എനിക്കൊരു ജീവിതം തുറന്നു തന്ന ആളാണ്. സിനിമയില്‍ നടനാകാനും ഇതുപോലെ ചാവാന്‍ കിടന്നപ്പോള്‍ നല്ല ആശുപത്രിയില്‍ കൊണ്ടു പോയി. അതൊക്കെ ഇന്നിവിടെ വന്ന് സംസാരിക്കാന്‍ വേണ്ടിയാകും. ഈ പരിപാടി മരിക്കും വരെ എന്റെ ഹൃദയത്തിലുണ്ടാകും. 49 വര്‍ഷം ഈ ഒഴുക്കിന് അകത്തു നില്‍ക്കാന്‍ പറ്റുന്നത് ഭയങ്കര ഭാഗ്യവും ദൈവാനുഗ്രഹവുമാണെന്നും അദ്ദേഹം പറയുന്നു.
മക്കള്‍ സംസാരിക്കുന്ന സമയത്ത് ഞാന്‍ മക്കളെയല്ല മല്ലികയെയാണ് നോക്കിയത്. കള്ളക്കണ്ണിട്ട് നോക്കുമ്പോള്‍ കണ്ടത് മല്ലിക കണ്ണ് തുടക്കുന്നതാണ്. അതാണ് ഒരു അമ്മയുടെ സന്തോഷം. അല്ലാതെ അവര്‍ കൊണ്ടു കൊടുക്കുന്ന ലക്ഷങ്ങളും കെട്ടിപ്പിടിച്ച് ഇരിക്കുന്നതല്ല. അന്തസായിട്ട് രണ്ട് മക്കളേയും വളര്‍ത്തി. അവരെ നല്ല പൊസിഷനിലെത്തിച്ചു. എല്ലാ അച്ഛനമ്മമാര്‍ക്കുമൊരു പാഠമാണ്. അമ്മ എന്ന നിലയില്‍ ഒറ്റയ്ക്കു നിന്ന് ഫൈറ്റ് ചെയ്ത് വന്നില്ലേ. എല്ലാവര്‍ക്കും മല്ലിക ഒരു പാഠമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.


Click it and Unblock the Notifications