പലരേയും ഒഴിവാക്കിയ സിദ്ധാര്‍ത്ഥ് എന്റെ വാക്ക് കേട്ടു, അമ്മയെ കണ്ടപ്പോള്‍ എന്തുകൊണ്ടെന്ന് മനസിലായി: മഞ്ജു പിള്ള
കെപിഎസി ലളിതയുടെ മരണം മലയാളികളെയാകെ വേദനിപ്പിക്കുകയായിരുന്നു. പതിറ്റാണ്ടുകളായി മലയാളികളുടെ കുടുംബത്തിലെ ഒരാളെന്ന പോലെ പരിചതമായ മുഖമാണ് ഇപ്പോള്‍ ഓര്‍മ്മകളിലേക്ക് മറഞ്ഞിരിക്കുന്നത്. സ്വാഭാവിക അഭിനയം കൊണ്ട് എന്നും വിസ്മയിച്ചിട്ടുളള താരമാണ് കെപിഎസി ലളിത. ഉള്ളുരുകിയായിരുന്നു കേരളക്കര തങ്ങളുടെ ലളിതാമ്മയ്ക്ക് യാത്ര ചൊല്ലിയത്. സോഷ്യല്‍ മീഡിയയിലും മറ്റുമായി നിരവധി പേരാണ് താരത്തിനെ അനുശോചിച്ചു കൊണ്ട്.
കെപിഎസി ലളിതയെ അവസാനമായി കാണാനായി മലയാളത്തിലെ മുന്‍ നിര താരങ്ങളെല്ലാം എത്തിയിരുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, പൃഥ്വിരാജ്, ദിലീപ്, കാവ്യ മാധവന്‍ തുടങ്ങിയ താരങ്ങള്‍ കെപിഎസി ലളിതയെ കാണാനെത്തിയിരുന്നു. കെപിഎസി ലളിതയുടെ ഓണ്‍ സ്‌ക്രീനിലെ മകളായി നിറഞ്ഞു നിന്ന താരമാണ് മഞ്ജു പിള്ള. ജീവിതത്തിലും ഇരുവരും അമ്മയും മകളേയും പോലെ തന്നെയായിരുന്നു. ചേതനയറ്റ ലളിതാമ്മയുടെ അരികില്‍ ഇരിക്കുന്ന മഞ്ജു പിള്ള മലയാളികളുടെ മനസിലൊരു നോവായി മാറുകയായിരുന്നു.

ഇപ്പോഴിതാ കെപിഎസി ലളിതയുടെ മരണത്തെക്കുറിച്ച് മനസ് തുറക്കുകയാണ് മഞ്ജു പിള്ള. മാതൃഭൂമി ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മഞ്ജു പിള്ള മനസ് തുറന്നത്. 'അമ്മയുടെ ഭൗതികശരീരം തൃപ്പൂണിത്തുറയിലെ ഫ്‌ളാറ്റില്‍ നിന്ന് ലായം കൂത്തമ്പലത്തിലേക്ക് കൊണ്ടുപോകുമ്പോള്‍ ഞാനും ആംബുലന്‍സില്‍ കയറി. അമ്മയുടെ ചേതനയറ്റ ശരീരത്തിനരികില്‍ ഇരിക്കുമ്പോള്‍ എനിക്ക് സങ്കടം സഹിക്കാന്‍ കഴിഞ്ഞില്ല. മനസ്സിലേക്ക് ഒരുപാട് ഓര്‍മകള്‍ കയറിവന്നു'' എന്നാണ് മഞ്ജു പിള്ള പറയുന്നത്. കെപിഎസി ലളിത അസുഖമായി കിടന്നിരുന്ന സമയത്ത് താന്‍ കാണാന്‍ ചെന്നതിനെക്കുറിച്ചും മഞ്ജു പിള്ള സംസാരിച്ചിരുന്നു. അമ്മ സുഖമില്ലാതെ വടക്കാഞ്ചേരിയിലെ വീട്ടില്‍ കഴിയുമ്പോള്‍ ഞാന്‍ കാണാന്‍ ചെന്നിരുന്നു. മറ്റു പലരെയും വരേണ്ടേന്നു പറഞ്ഞ് സിദ്ധാര്‍ത്ഥ് ഒഴിവാക്കിയപ്പോള്‍, എന്റെ വാക്ക് അവന്‍ കേട്ടു. അവിടെച്ചെന്ന് അമ്മയെ കണ്ടപ്പോഴാണ് എന്തുകൊണ്ടാണ് എല്ലാവരോടും വരേണ്ടെന്ന് സിദ്ധു പറഞ്ഞതെന്ന് മനസ്സിലായെന്നാണ് മഞ്ജു പിള്ള പറയുന്നത്. അത്രമേല്‍ ക്ഷീണിതയായി, രൂപംപോലും മാറിയ ഒരമ്മയായിരുന്നു അവിടെയുണ്ടായിരുന്നതെന്ന് മഞ്ജു പിള്ള ഓര്‍ക്കുന്നു.

തന്റെ അമ്മ തന്നെയായിരുന്നു കെപിഎസി ലളിത എന്നാണ് മഞ്ജു പറയുന്നത്. അമ്മ എവിടെപ്പോയാലും അവിടെനിന്നൊക്കെ എനിക്ക് എന്തെങ്കിലുമൊക്കെ വാങ്ങിക്കൊണ്ടുവരും. ഗുരുവായൂരില്‍ പോയി വരുമ്പോഴൊക്കെ കുറേ മാലയും കമ്മലുമൊക്കെ തന്നിട്ട് അതൊക്കെ ഇട്ടുവരാന്‍ എന്നോടു പറയും... ആംബുലന്‍സില്‍ ഇരിക്കുമ്പോള്‍ അതൊക്കെ ഞാന്‍ ഓര്‍ത്തുവെന്നാണ് മഞ്ജു പറയുന്നത്. അവസാനകാലത്ത് അമ്മയ്ക്ക് പിണക്കം കുറച്ചു കൂടുതലായിരുന്നു. സെറ്റില്‍ അമ്മയുടെ അടുത്ത് അധികനേരം ചെന്നിരുന്നില്ലെങ്കില്‍ വലിയ സങ്കടമായിരുന്നു. മോളെപ്പോലെയല്ല, മോളായിട്ടു തന്നെയാണ് അമ്മ എന്നെ കരുതിയിരുന്നത്. എന്ന് പറഞ്ഞു വിതുമ്പകയാണ് മഞ്ജു പിള്ള.
Recommended Video

''ഫ്‌ളാറ്റില്‍ അമ്മയുടെ ചേതനയറ്റ ശരീരത്തിനരികില്‍ ഇരിക്കുമ്പോഴും ആംബുലന്‍സില്‍ ഇരിക്കുമ്പോഴും പൊട്ടിക്കരയാതെ പിടിച്ചുനിന്നു. അമ്മയെ വടക്കാഞ്ചേരിയിലേക്ക് കൊണ്ടുപോയശേഷം തിരികെ കാറില്‍ വന്നിരിക്കുമ്പോള്‍ അതുവരെ പിടിച്ചുനിര്‍ത്തിയതെല്ലാം പൊട്ടിപ്പോയി. അപ്പോള്‍ ഒരുകാര്യം എനിക്ക് വീണ്ടും ബോധ്യമായി, അമ്മയായിരുന്നു അവര്‍, എന്റെ സ്വന്തം അമ്മ.' എന്നു പറഞ്ഞാണ് അവര്‍ നിര്‍ത്തുന്നത്. തട്ടീം മുട്ടീം എന്ന പരമ്പരയിലൂടെ അമ്മായിമ്മയും മരുമകളുമായി എത്തി പ്രേക്ഷകരുടെ പ്രിയങ്കരായി മാറുകയായിരുന്നു മഞ്ജു പിള്ള. ജീവിതത്തിലും അവര്‍ തമ്മിലുള്ള അടുപ്പം വ്യക്തമാക്കുന്നതായിരുന്നു മഞ്ജു പിള്ളയുടെ വാക്കുകള്‍.

മലയാളം കണ്ട എക്കാലേയും മികച്ച നടിമാരില്‍ ഒരാളാണ് കെപിഎസി ലളിത. പകരക്കാരില്ലാത്ത പ്രതിഭ. നാടകത്തിലൂടെ സിനിമയിലെത്തിയ കെപിഎസി ലളിത ഒടിടി രംഗത്തും സാന്നിധ്യം അറിയിച്ചാണ് യാത്രയായിരിക്കുന്നത്. സംഗീത നാടക അക്കാദമി ചെയര്‍പേഴ്‌സണായിരുന്നു. മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരം രണ്ട് തവണയും സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നാല് വട്ടവും നേടിയിട്ടുള്ള പ്രതിഭയായിരുന്നു കെപിഎസി ലളിത.


Click it and Unblock the Notifications