നേർച്ചക്കോഴി എന്നാണ് ലോഹി സാർ വിളിച്ചിരുന്നത്; സല്ലാപത്തിൽ അഭിനയിക്കുമ്പോൾ ആശങ്കയുണ്ടായിരുന്നു: മഞ്ജു പറയുന്നു
മലയാളി പ്രേക്ഷർക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് മഞ്ജു വാര്യർ. മലയാളത്തിന്റെ സ്വകാര്യ അഹങ്കാരം, ലേഡി സൂപ്പർ സ്റ്റാർ തുടങ്ങിയ വിശേഷണങ്ങളാണ് ആരാധകർ മഞ്ജുവിന് നൽകിയിരിക്കുന്നത്. കലോത്സവ വേദിയിൽ നിന്ന് സിനിമയിലേക്ക് എത്തിയ മഞ്ജു അതിവേഗമാണ് ആരാധകർക്ക് പ്രിയങ്കരിയായി മാറിയത്. ഇടയ്ക്ക് സിനിമയിൽ നിന്ന് വലിയൊരു ഇടവേളയെടുത്ത് തിരിച്ചെത്തിയ മഞ്ജു വ്യത്യസ്ഥമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു സിനിമയിൽ നിറഞ്ഞു നിൽക്കുകയാണ്.
1996 ൽ പുറത്തിറങ്ങിയ സല്ലാപം എന്ന ചിത്രത്തിലൂടെയാണ് മഞ്ജു വാര്യർ നായികയായി അരങ്ങേറ്റം കുറിക്കുന്നത്. അതിനു മുൻപ് സാക്ഷ്യം എന്ന ചിത്രത്തിൽ മാത്രമാണ് മഞ്ജു അഭിനയിച്ചിരുന്നത്. ദിലീപ് നായകനായെത്തിയ സല്ലാപത്തിൽ മനോജ് കെ ജയന്‍, കലാഭവന്‍ മണി, ബിന്ദു പണിക്കര്‍, തുടങ്ങിയ വമ്പൻ താരനിര തന്നെ ഉണ്ടായിരുന്നു. ലോഹിതദാസ് തിരക്കഥ എഴുതിയ ചിത്രം സംവിധാനം ചെയ്തത് സുന്ദർ ദാസായിരുന്നു.

മഞ്ജുവിന്റെ ജീവിതത്തിലും കരിയറിലും ഒക്കെ വഴിത്തിരിവായ ചിത്രത്തെ കുറിച്ച് മഞ്ജു പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. സല്ലാപത്തിൽ അഭിനയിക്കുമ്പോൾ തനിക്ക് ഒരുപാട് ആശങ്കയുണ്ടായിരുന്നു എന്നും താൻ ശരിയായി അഭിനയിച്ചില്ലെങ്കിൽ പകരം അഭിനയിപ്പിക്കാൻ ആനിയുടെ ഡേറ്റ് വാങ്ങിയിരുന്നു. ഇത് തന്നോട് ലോഹിതദാസ് പറഞ്ഞിരുന്നു എന്നുമാണ് മഞ്ജു വാര്യർ പറയുന്നത്. ഫ്‌ളവേഴ്‌സ് ടിവിയിലെ ഒരുകോടി എന്ന പരിപാടിയിൽ പങ്കെടുത്തപ്പോഴാണ് മഞ്ജു ഇക്കാര്യം പറഞ്ഞത്.
ലോഹിതദാസ് സാറിന്റെ മൂന്ന് കഥാപാത്രങ്ങൾ തനിക്ക് വീണുകിട്ടിയിട്ടുണ്ട്. നേര്‍ച്ചക്കോഴി എന്നാണ് അദ്ദേഹം തന്നെ വിളിക്കാറുണ്ടായിരുന്നതെന്നും മഞ്ജു പറയുന്നു. അതെന്താണെന്ന് അങ്ങനെ വിളിക്കുന്നതെന്ന് ആദ്യം മനസിലായിരുന്നില്ല. സിനിമ ഇറങ്ങിയതിന് ശേഷമായാണ് അദ്ദേഹം അതേക്കുറിച്ച് വിശദീകരിച്ചത്. സിനിമയില്‍ തന്നെയാണ്, സിനിമയ്ക്ക് വേണ്ടിയുള്ളതാണ് മഞ്ജു എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. നേര്‍ച്ചയിട്ടാലേ അഭിനയിക്കൂ എന്നാണോ ഉദേശിച്ചത് എന്നായിരുന്നു തന്റെ സംശയം, മഞ്ജു പറഞ്ഞു.

'സല്ലാപത്തിന്റെ ഷൂട്ടിംഗ് തുടങ്ങിയ സമയത്ത് ഞാന്‍ നല്ല സംശയത്തിലായിരുന്നു. ഇത് ഞാന്‍ ചെയ്താല്‍ ശരിയാവുമോയെന്ന ആശങ്കയായിരുന്നു. അത്രയും വലിയൊരു കഥാപാത്രമാണ്. സാക്ഷ്യത്തില്‍ ഞാന്‍ ചെറിയൊരു വേഷമാണ് ചെയ്തത്. എനിക്ക് വേറെ എക്‌സ്പീരിയന്‍സ് ഒന്നും ഇല്ലായിരുന്നു. ഞാന്‍ ചെയ്തത് ശരിയായില്ലെങ്കില്‍ അതിനായി വേറൊരു നടിയുടെ ഡേറ്റ് കൂടി വാങ്ങിവെച്ചിരുന്നു എന്ന് പിന്നീടാണ് ഞാനറിഞ്ഞത്. ആനി ചേച്ചിയുടെ ഡേറ്റൊക്കെ വാങ്ങിയിരുന്നു എന്ന് കേട്ടിരുന്നു. ശരിയായി ചെയ്തില്ലെങ്കില്‍ വേറെ ആള്‍ വരുമെന്ന് പറഞ്ഞ് എന്നെ പേടിപ്പിക്കാന്‍ വേണ്ടിയാണോ അങ്ങനെ ചെയ്തത് എന്നറിയില്ല.'
'ഞാന്‍ ആ കഥാപാത്രം ചെയ്താല്‍ ശരിയാവുമെന്ന് മുഴുവൻ ടീമിനും ഉറപ്പ് കൊടുത്ത ആളാണ് ലോഹി സാര്‍ എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ചെയ്യാന്‍ പറ്റുമെന്ന് പറഞ്ഞ് അദ്ദേഹം എനിക്ക് ധൈര്യം തരുമായിരുന്നു.
അദ്ദേഹം അഭിനയിച്ച് കാണിച്ചും തരാറുണ്ട്. ആ കഥാപാത്രത്തെക്കുറിച്ച് വിശദമായി പറഞ്ഞ് തന്നിരുന്നു. അത് കേള്‍ക്കാനും രസമാണ്. നമുക്ക് കഥാപാത്രത്തെ പൂര്‍ണ്ണമായി ഉള്‍ക്കൊള്ളാനും സാധിക്കും.'

'അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങളിലെ കഴമ്പാണ് സിനിമകളിലും കണ്ടത്. അദ്ദേഹത്തിന്റെ സല്ലാപം, തൂവല്‍ക്കൊട്ടാരം, കന്മദം, എന്നി മൂന്ന് സിനിമകളാണ് അഭിനയിച്ചത്. എന്റെ കഥാപാത്രങ്ങളെ കുറിച്ച് പറയുമ്പോൾ എല്ലാവരും പറയുന്നതാണ് കന്മദത്തിലെ ഭാനുമതി. ഒരു നാടന്‍ പെണ്‍കുട്ടിയെ തേടിയുള്ള പോകുന്നതിനിടെയാണ് അവർ ഫോട്ടോ കാണുന്നത്.' മഞ്ജു പറഞ്ഞു. ഡബ്ബിങ് ആർട്ടിസ്റ്റ് ശ്രീജ ആയിരുന്നു ചിത്രത്തിൽ മഞ്ജുവിന് ശബ്ദം നൽകിയത്. കാലാപാനി, ഹിറ്റ്ലർ തുടങ്ങിയ ചിത്രങ്ങൾക്ക് ഒപ്പം ഇറങ്ങിയിട്ടും സൂപ്പർ ഹിറ്റാവാൻ സല്ലാപത്തിന് കഴിഞ്ഞിരുന്നു.


Click it and Unblock the Notifications