അങ്ങനെയൊരു ഇന്നസെന്റേട്ടനെ ആദ്യമായി കാണുകയായിരുന്നു! എന്തായിരുന്നു ആ കഥ?
മലയാള സിനിമാ ലോകത്തേയും പ്രേക്ഷകരേടും കടുത്ത വേദനയിലേക്ക് തള്ളി വിടുന്നതാണ് ഇന്നസെന്റിന്റെ മരണം. ഇന്നലെ രാത്രിയായിരുന്നു മലയാളികളുടെ പ്രിയപ്പെട്ട ഇന്നച്ചന്‍ മരണപ്പെടുന്നത്. മലയാള സിനിമ ഒരിക്കലും മറക്കില്ല ആ മുഖം. ഇന്നസെന്റിന്റെ മുഖമോ ഡയലോഗോ കടന്നു വരാത്ത ഒരു ദിവസം പോലും മലയാളികള്‍ക്കുണ്ടാകില്ല. അത്രമേല്‍ മലയാള ജീവിതത്തിന്റെ ഭാഗമായി മാറുകയായിരുന്നു ഇന്നസെന്റ്.
ഇന്നസെന്റിനെ അവസാനമായി ഒരു നോക്ക് കാണാനായി മലയാള സിനിമാ ലോകം തന്നെ എത്തിയിരുന്നു. ഇപ്പോഴിതാ ഇന്നസെന്റിനെക്കുറിച്ചുള്ള വികാരഭരിതമായ കുറിപ്പുമായി എത്തുകയാണ് മഞ്ജു വാര്യര്‍. എന്നും എപ്പോഴും എന്ന ചിത്രത്തിലെ രംഗത്തില്‍ നിന്നുമുള്ള ചിത്രവും പങ്കുവച്ചു കൊണ്ടായിരുന്നു മഞ്ജു വാര്യര്‍ എത്തിയത്.

ഏതു കടലിനക്കരെയായിരുന്നാലും ഇടയ്ക്കിടെ ഫോണിലൂടെ പറന്നെത്തുന്ന ചിരിപ്പക്ഷിയായിരുന്നു ഇന്നസെന്റേട്ടന്‍ എന്നാണ് മഞ്ജു വാര്യര്‍ പറഞ്ഞത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.
ഏതു കടലിനക്കരെയായിരുന്നാലും ഇടയ്ക്കിടെ ഫോണിലൂടെ പറന്നെത്തുന്ന ചിരിപ്പക്ഷിയായിരുന്നു ഇന്നസെന്റേട്ടന്‍. മണിക്കൂറുകള്‍ നീളും വര്‍ത്തമാനം. ചിലപ്പോഴൊക്കെ ചിരി കൊണ്ട് വയറു നിറച്ചു തന്നു. മറ്റു ചില വേളകളില്‍ മണിച്ചിത്രത്താഴിട്ട് പൂട്ടിയ മനസ്സിന്റെ ചിലയിടങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോയി രഹസ്യകഥകളുടെ ഏടുകളെടുത്ത് നിവര്‍ത്തി. ചില നേരങ്ങളില്‍ ജീവിതം എത്രമേല്‍ സങ്കീര്‍ണമായ പദപ്രശ്നമാണെന്ന് ഓര്‍മിപ്പിക്കുകയും അത് എങ്ങനെ പൂരിപ്പിക്കണമെന്ന് പഠിപ്പിക്കുകയും ചെയ്തു.
ഒടുവില്‍, ദുബായിലായിരുന്ന സമയത്താണ് ഇന്നസെന്റേട്ടന്റെ ഫോണ്‍ വന്നത്. അസുഖവിവരത്തിന്റെ ആമുഖം പറഞ്ഞപ്പോള്‍പ്പോലും ഏതോ തമാശക്കഥയുടെ തുടക്കമാണെന്നേ കരുതിയുള്ളൂ. തിരിച്ചെത്തിയിട്ട് നേരിട്ട് കാണണം എന്ന് പറഞ്ഞു. ഇരിങ്ങാലക്കുടയിലെ വീട്ടില്‍പ്പോയി കണ്ടപ്പോള്‍ ഇന്നസെന്റേട്ടന്‍ പതിവുപോലെ ഏതൊക്കയോ അനുഭവലോകങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോയി.
പക്ഷേ ഓര്‍മയുടെ ഏതോ കവലയില്‍ നില്‍ക്കെ അദ്ദേഹത്തിന് വഴിതെറ്റി. പറയാന്‍ തുടങ്ങിയ കഥ എത്ര ശ്രമിച്ചിട്ടും ഓര്‍ത്തെടുക്കാന്‍ കഴിഞ്ഞില്ല. അങ്ങനെയൊരു ഇന്നസെന്റേട്ടനെ ആദ്യമായി കാണുകയായിരുന്നു. അടുത്ത തവണ കാണുമ്പോള്‍ ഓര്‍മ്മിച്ചു പറയാം എന്ന വാക്കു തന്നാണ് ഇന്നസെന്റേട്ടന്‍ യാത്ര അയച്ചത്. എന്തായിരുന്നു ആ കഥ? എന്നെങ്കിലും കാണുമ്പോള്‍ ഇന്നസെന്റേട്ടന്‍ അത് ഓര്‍ത്ത് പറഞ്ഞുതരാതിരിക്കില്ല... എന്നു പറഞ്ഞാണ് മഞ്ജു വാര്യര്‍ തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

1972 ല്‍ പുറത്തിറങ്ങിയ നൃത്തശാല എന്ന സിനിമയിലൂടെയായിരുന്നു ഇന്നസെന്റിന്റെ അരങ്ങേറ്റം. പിന്നീട് 750 ലധികം സിനിമകളില്‍ അഭിനയിച്ചു. അതില്‍ മലയാളം മാത്രമല്ല തമിഴിലും കന്നഡയും ഹിന്ദിയുമെല്ലാമുണ്ട്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം അടക്കം നേടിയ അദ്ദേഹം നിര്‍മ്മാതാവ് എന്ന നിലയിലും സിനിമയില്‍ ഇടം നേടിയിട്ടുണ്ട്. സിനിമയിക്ക് പുറമെ രാഷ്ട്രീയത്തിലും സാന്നിധ്യം അറിയിച്ച അദ്ദേഹം എംപിയായിരുന്നു.
മലയാളികള്‍ ഒരിക്കലും മറക്കാത്ത, മലയാളി ജീവിതത്തിന്റെ ഭാഗമായി മാറിയ പേരാണ് ഇന്‍സെന്റ് എന്നത്. ചിരിപ്പിച്ചും ചിന്തിപ്പിച്ചും ഇടയ്‌ക്കൊക്കെ കരയിപ്പിച്ചും അദ്ദേഹം ഇത്രയും നാളും മലയാളികളുടെ കൂടെ സഞ്ചരിച്ചു. ഇനിയുള്ള യാത്രയില്‍ ഇന്നസെന്റ് ഇല്ലെങ്കിലും അദ്ദേഹം ഇവിടെ വച്ച് പോയ കഥാപാത്രങ്ങള്‍ എന്നും എക്കാലവും ഇവിടൊക്കെ തന്നെ ഉണ്ടാകും. ക്യാന്‍സറിനെ നേരിട്ട് ജീവിതത്തിലേക്ക് തിരിച്ചു വന്ന് ചിരിച്ചു നില്‍ക്കുന്ന ഇന്നസെന്റിനെയാണ് മലയാളി എന്നും ഓര്‍ക്കുക.


Click it and Unblock the Notifications