എംടിയുടെ വാക്കുകൾ അവാർഡിന് തുല്യം; അന്ന് മംഗലാപുരത്തേക്ക് പോയപ്പോൾ ഇത്രയും കരുതിയില്ല: മനോജ് കെ ജയൻ
മലയാളത്തിന്റെ എക്കാലത്തേയും മികച്ച നടനാണ് മനോജ് കെ ജയൻ. അഭിനേതാവ് എന്നതിന്റെ എല്ലാ വശങ്ങളും അരച്ചു കലക്കി കുടിച്ചൊരാൾ. അത്രയും വ്യത്യസ്ത വേഷങ്ങളാൽ മനോജ് കെ ജയന്റെ ഫിലിമോഗ്രാഫി നിറഞ്ഞു നിൽക്കുന്നു. പെരുന്തച്ചൻ എന്ന ചിത്രത്തിലൂടെയാണ് മലയാളികൾ ഇദ്ദേഹത്തെ തിരിച്ചറിയാൻ തുടങ്ങിയത്. അതിനു മുന്നേ സീരിയലുകളിലൂടെ ടെലിവിഷൻ പ്രേക്ഷകർക്ക് ഏറ്റവും പ്രിയപ്പെട്ട താരമായി മാറാൻ മനോജ് കെ ജയന് സാധിച്ചിട്ടുണ്ട്.
അനന്ത വൃത്താന്തം എന്ന ചിത്രത്തിലൂടെയാണ് ബിഗ് സ്ക്രീനിൽ എത്തുന്നത്. എന്നാൽ സിനിമയിൽ എല്ലാവരും ശ്രദ്ധിക്കപ്പെട്ട ഒരു കഥാപാത്രം ലഭിച്ചത് പെരുന്തച്ചൻ എന്ന ചിത്രത്തിലായിരുന്നു. പെരുന്തച്ചൻ ചെയ്തതിനു ശേഷം ഉടനെ വന്നത് തമിഴിലേക്കുള്ള അവസരമാണ്. മണി രത്നം സംവിധാനം ചെയ്ത ദളപതിയിൽ മനോജ് കെ ജയനും മികച്ചൊരു വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. പെരുന്തച്ചനിലേക്ക് താരം എത്തിയതിനെ കുറിച്ച് കൈരളി ടിവിയിലെ അഭിമുഖത്തിനിടെ മനോജ് കെ ജയൻ പറഞ്ഞത് വീണ്ടും ചർച്ചയാവുന്നു.

"ഒരു ദിവസം പെട്ടെന്നായിരുന്നു പെരുന്തച്ചനിലേക്ക് ഓഫർ വന്നത്. എം.ടി സാറിന്റെ കഥയാണെന്ന് കേട്ടപ്പോൾ തന്നെ പേടി ആയിരുന്നു. കാരണം ചെറിയ രണ്ട് വേഷങ്ങളായിരുന്നു ഇതിനു മുന്നേ ചെയ്തത്. പക്ഷേ കുമിളകൾ സിരീയലിലെ അഭിനയം കണ്ടാണ് അവർ എന്നെ വളിച്ചത് എന്ന് പറഞ്ഞു. ഉടനെ തന്നെ മംഗലാപുരത്തേക്ക് എത്താൻ പറഞ്ഞു. അങ്ങനെ ഒരു പ്രതീക്ഷയുമില്ലാതെയാണ് ഞാൻ അങ്ങോട്ട് പോകുന്നുത്. അവിടെ ഒരു മൂന്ന് ദിവസം എംടി സാറിനെ കാത്ത് ഇരുന്നു. സാർ വന്നു കൊണ്ടിരിക്കുകയാണ് എന്നായിരുന്നു പറഞ്ഞത്."
"സാർ വന്നിട്ട് എന്റെ കാര്യം തീരുമാനിക്കാം എന്നായിരുന്നു. അവസാനം സാർ വരാൻ വൈകും എന്ന് വിളിച്ചു പറഞ്ഞതിനാൽ സംവിധായകൻ അജയനോട് തന്നെ കാര്യങ്ങൾ ചെയ്യാൻ ഏൽപ്പിച്ചു. അങ്ങനെ എന്റെ കഥാപാത്രത്തെ തീരുമാനിക്കാൻ വേണ്ടി അന്ന് രാത്രി നെടുമുടി വേണു ചേട്ടനൊപ്പം ഒരു സീൻ ചെയ്ത് കാണിക്കാൻ ആവശ്യപ്പെട്ടു. നെടുമുടി വേണു, സംവിധായകൻ അജയൻ, അസോസിയേറ്റ് ഡയറക്ടർ ഉണ്ണി നാരായണനും ആ മുറിയിൽ ഉണ്ടായിരുന്നു."
"അവിടുന്നാണ് എന്നെ സെലെക്ട് ചെയ്യുന്നത്. അന്ന് തന്നെ മുടി മൊട്ട അടിച്ചു ആ കഥാപാത്രത്തിനു വേണ്ടി തയ്യാറായി നിന്നു. പിറ്റേ ദിവസം രാവിലെ എനിക്ക് ഷൂട്ട് ഉണ്ടായിരുന്നു. അങ്ങനെ ഞാൻ അഭിനയിച്ചു കൊണ്ടിരിക്കുമ്പോഴാണ് അവിടെ എം.ടി സാർ ഇതൊക്കെ കണ്ടു കൊണ്ട് ഇരിക്കുന്നുണ്ടായിരുന്നു എന്ന് ഞാൻ ശ്രദ്ധിച്ചത്. പേടിച്ച് പേടിച്ച് ആ സീൻ ചെയ്ത് തീർത്തു.

ഉടനെ അദ്ദേഹം എന്നെ വിളിപ്പിച്ചു എന്നിട്ട് എന്നെ അനുഗ്രഹിച്ചു. നല്ലൊരു കഥാപാത്രമാണ് ഇത് എന്നും നന്നായി ചെയ്യൂ എന്നും പറഞ്ഞ് അദ്ദേഹം പോയി." മനോജ് കെ ജയൻ പറഞ്ഞു.ശരിക്കും അവാർഡിന് തുല്യമായ അനുഗ്രഹമായിരുന്നു എം.ടിയുടേത്. അതിനു ശേഷം നിരവധി സിനിമകൾ മനോജ് കെ ജയനെ തേടിയെത്തി.
സർഗം എന്ന സിനിമയിലെ കുട്ടൻ തമ്പുരാൻ എന്ന കഥാപാത്രം മനോജ് കെ ജയന്റെ അഭിനയ ജീവിതത്തിലെ ഒരു നാഴിക കല്ലായി മാറി. ദിഗമ്പരൻ എന്ന കഥാപാത്രം മറ്റൊരാൾക്കും ഇത്രയും മികച്ച രീതിയിൽ ചെയ്യാൻ പോലും സാധിക്കില്ല. തങ്കമണി എന്ന ചിത്രത്തിലാണ് മനോജ് കെ ജയൻ അവസാനം അഭിനയിച്ചത്.


Click it and Unblock the Notifications