'കാണുമ്പോഴൊക്കെ ഡോളർ ചോദിച്ചിരുന്ന ലളിത ചേച്ചി'; വിദേശ യാത്രയിലെ മറക്കാനാവാത്ത അനുഭവം പങ്കുവെച്ച് എം.ജി!
മലയാള സിനിമാ പിന്നണി ഗാനരംഗത്തെ പ്രധാനപ്പെട്ട ഗായകന്മാരിൽ ഒരാളാണ് എം ജി ശ്രീകുമാർ. മലയാളികളുടെ ഹൃദയം കീഴടക്കിയ ഗായകന്മാരിൽ ഒരാൾ. നാൽപത് വർഷത്തെ പാട്ട് ജീവിതത്തിൽ ഇരുപതിനായിരത്തിലധികം ഗാനങ്ങളാണ് അദ്ദേഹം സംഗീതപ്രേമികൾക്കായി ആലപിച്ചിട്ടുള്ളത്. എം ജി ശ്രീകുമാറിന്റെ ഒരു ഗാനം പോലുമില്ലാത്ത പ്ലേ ലിസ്റ്റ് മലയാളികൾക്ക് ഉണ്ടാകാനേ ഇടയില്ല. അത്രയേറെ മനോഹര ഗാനങ്ങളാണ് അദ്ദേഹത്തിന്റെ സ്വരമാധുര്യത്തിൽ പിറന്നിട്ടുള്ളത്.
മലയാളത്തിലെ ഏറ്റവും ഊർജ്ജസ്വലനായ ഗായകനായിട്ടാണ് എം ജി യെ പലപ്പോഴും വിശേഷിപ്പിക്കാറുള്ളത്. അദ്ദേഹത്തിന്റെ ശബ്ദത്തിൽ പിറന്ന അടിച്ചുപൊളി ഗാനങ്ങളാണ് അതിനു കാരണം. ആ ഗാനങ്ങൾ കൊണ്ട് തന്നെ സ്റ്റേജ് ഷോകളിലെയൊക്കെ സ്ഥിര സാന്നിധ്യം കൂടെയാണ് അദ്ദേഹം. സ്റ്റേജ് ഷോകളുടെ ഭാഗമായി നിരവധി വിദേശ യാത്രകളും എം ജി നടത്തിയിട്ടുണ്ട്. അതിലെല്ലാം നിരവധി മറക്കാനാകാത്ത അനുഭവങ്ങളും അദ്ദേഹത്തിനുണ്ട്.

ഇപ്പോഴിതാ അത്തരത്തിലൊരു വിദേശ യാത്രയിലെ മറക്കാനാകാത്ത ഒരു അനുഭവം പങ്കുവെച്ചിരിക്കുകയാണ് എം ജി ശ്രീകുമാർ. തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിലാണ് എം ജി ഇതേക്കുറിച്ച് സംസാരിച്ചത്. കരിയറില്‍ ഒരുപാട് വിദേശ യാത്രകള്‍ നടത്തിയിട്ടുണ്ട്. മറക്കാന്‍ പറ്റാത്ത അനുഭവങ്ങളേറെയാണെന്നും എം ജി ശ്രീകുമാർ പറയുന്നു.
'സിനിമയുമായി ക്ലബ് ചെയ്താണ് ആദ്യമായി വിദേശ ഷോകൾ തുടങ്ങിയത്. അക്കരെ അക്കരെ അക്കരെ ആയിരുന്നു ആ സിനിമ. അത് ഒരിക്കലും മറക്കാന്‍ പറ്റില്ല, ഒത്തിരി ഓര്‍മ്മകളുണ്ട്. അമേരിക്കയിലെ വിവിധ ലൊക്കേഷനുകളില്‍ വെച്ചായിരുന്നു സിനിമയുടെ ചിത്രീകരണം. വിദേശത്ത് വെച്ച് നമുക്കൊരു സിനിമ ചെയ്യാമെന്ന് പറഞ്ഞാണ് സെവന്‍ ആര്‍ട്‌സ് വിജയകുമാര്‍ ഈ ചിത്രം ചെയ്യുന്നത്. നിങ്ങളേതായാലും ഇങ്ങോട്ടേക്ക് വരുന്നുണ്ടല്ലോ, നിങ്ങളുടെ താമസം ഞങ്ങള്‍ നോക്കിക്കോളാം. ശനിയും ഞായറും പ്രോഗ്രാം ചെയ്യണമെന്നുമായിരുന്നു സ്‌പോണ്‍സേഴ്‌സ് പറഞ്ഞത്,'
'അങ്ങനെ വന്നപ്പോഴാണ് എന്നേയും കൂടെക്കൂട്ടിയത്. അന്നൊക്കെ എല്ലാം അതിശയങ്ങളാണ്. അമേരിക്കയിലേക്ക് പോവുകയെന്ന് പറയുന്നതേ അത്ഭുതമാണ്. പ്രിയനും എനിക്കും ഒരു റൂമായിരുന്നു കിട്ടിയത്. അതെപ്പോഴും അങ്ങനെയാണ്, ഞങ്ങള്‍ ഒന്നിച്ചായിരിക്കും. അദ്ദേഹത്തിന് ദേഷ്യപ്പെടാനും സന്തോഷിക്കാനുമെല്ലാം ഞാന്‍ കൂടെയുണ്ടാവും. പഠനകാലം മുതല്‍ അറിയാവുന്നവരാണ് ഞങ്ങള്‍. ഡിസ്റ്റന്റ് റിലേറ്റീവാണ്,'

'ഷൂട്ട് കഴിഞ്ഞാല്‍ എല്ലാവരും പ്രിയന്റെ റൂമിലേക്ക് വരും. ജഗദീഷും മണിയന്‍പിള്ളരാജുവും ഒരു റൂമിലായിരുന്നു. മണിയന്‍ മിനുങ്ങിയതിന് ശേഷം ചെല്ലുമ്പോഴേക്കും ജഗദീഷ് ഫുഡെല്ലാം തീര്‍ത്തിരിക്കും, അതുംപറഞ്ഞ് അവരെന്നും വഴക്കിടും. അപ്പുറത്ത് ലളിത ചേച്ചിയും സുകുമാരി ചേച്ചിയും നേരമ്പോക്കിനായി ചീട്ട് കളിക്കാറുണ്ട്. ഞാനും അവരുടെ കൂടെ കൂടാറുണ്ട്. ഒരു ഡോളറൊക്കെ പറഞ്ഞാണ് കളി. കൊച്ചനേ ആ ഒരു ഡോളര്‍ തന്നേക്കണേയെന്നാണ് ലളിത ചേച്ചി എന്നെ കാണുമ്പോള്‍ പറയാറുള്ളത്. എന്നും ഇതേ ചോദ്യം കേള്‍ക്കാറുണ്ടായിരുന്നു,'
'തിരിച്ചുവരുമ്പോള്‍ ഫ്‌ളൈറ്റില്‍ ഞങ്ങള്‍ അടുത്തടുത്ത സീറ്റുകളിലായിരുന്നു. അപ്പോഴും ഡോളര്‍ തരണേയെന്നായിരുന്നു ചേച്ചി പറഞ്ഞത്. ഗാനമേളയ്ക്ക് ഫീമെയില്‍ ആര്‍ടിസ്റ്റുണ്ടായിരുന്നില്ല. ഞാന്‍ പാടിക്കോളാമെന്നായിരുന്നു പാര്‍വതി പറഞ്ഞത്. പൂവേണം എന്ന പാട്ടിലെ റ്റനനാ പാടുമ്പോള്‍ വലഞ്ഞു പോയിരുന്നു. അത് പറഞ്ഞ് മുകേഷും ജഗദീഷുമൊക്കെ ഞങ്ങളെ കളിയാക്കിയിരുന്നു. പാര്‍വതി നല്ലൊരു ആര്‍ടിസ്റ്റ് മാത്രമല്ല അത്യാവശ്യം നന്നായി പാടുന്ന ആളുമാണ്. ഇപ്പോഴും ഞങ്ങളെല്ലാം ഒന്നിച്ച് കാണുമ്പോള്‍ അന്നത്തെ പാട്ടിനെക്കുറിച്ച് പറയാറുണ്ട്,' എം ജി ശ്രീകുമാർ ഓർത്തു.


Click it and Unblock the Notifications