എത്ര വലിയ ഗായകനായാലും ആ ബോധം വേണം, ജോലിക്കാരിയുടെ ശമ്പളം കട്ട് ചെയ്യുമോ? എംജി ശ്രീകുമാറിനോട് ആരാധകര്‍
മലയാളികളുടെ പ്രിയപ്പെട്ട ഗായകനാണ് എംജി ശ്രീകുമാര്‍. നിരവധി പുരസ്‌കാരങ്ങളും ആദരങ്ങളും തേടിയെത്തിയിട്ടുള്ള ഗായകന്‍. കഴിഞ്ഞ കുറേ പതിറ്റാണ്ടുകളായി മലയാളി ജീവിത്തതിന്റെ ഭാഗമാണ് എംജി ശ്രീകുമാറും ആ ശബ്ദവും. ഗായകനായി മാത്രമല്ല അവകതാരകനായും റിയാലിറ്റി ഷോ വിധികര്‍ത്താവായുമെല്ലാം എംജിയെ മലയാളിക്ക് അറിയാം. ഇപ്പോഴിതാ വാര്‍ത്തകളില്‍ നിറയുകയാണ് എംജി ശ്രീകുമാര്‍.
കഴിഞ്ഞ ദിവസം എംജി ശ്രീകുമാറിന്റെ വീട്ടില്‍ നിന്നും കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞുവെന്നും തുടര്‍ന്ന് ഗായകന് 25000 രൂപ പിഴ അടക്കേണ്ടി വന്നുവെന്നും വാര്‍ത്ത പുറത്തു വന്നിരുന്നു. മുളവുകാട് പഞ്ചായത്തിലെ എംജിയുടെ വീട്ടില്‍ ഒരു പ്ലാസ്റ്റിക് കവര്‍ തൊട്ടു പിന്നിലെ കായലിലേക്ക് വലിച്ചെറിയുന്ന സ്ത്രീയുടെ വീഡിയോ ചര്‍ച്ചയായിരുന്നു. മന്ത്രി എംബി രാജേഷിനെ ടാഗ് ചെയ്തുകൊണ്ട് പുറത്ത് വിട്ട വീഡിയോ വൈറലായി മാറിയിരുന്നു. പിന്നാലെയാണ് എംജി പിഴ അടക്കുന്നത്.

തുടര്‍ന്ന് സംഭവത്തില്‍ വിശദീകരണവുമായി എംജി രംഗത്തെത്തുകയായിരുന്നു. വീട്ടിലെ ജോലിക്കാരിയാണ് മാലിന്യം കായലിലേക്ക് എറിഞ്ഞതെന്നാണ് എംജി പറഞ്ഞത്. ''കായല്‍ തീരത്ത് ഒരു മാവുണ്ട്. അതില്‍ നിന്നും ഒരു പഴുത്ത മാങ്ങ നിലത്ത് വീണ് ചിതറി. അതിന്റെ മാങ്ങാണ്ടി പേപ്പറില്‍ പൊതിഞ്ഞ് വെള്ളത്തിലേക്ക് എറിഞ്ഞതാണ്. തെളിയിക്കാനും ഞാന്‍ തയ്യാറാണ്. പക്ഷെ അങ്ങനെ ചെയ്തത് തെറ്റാണ്. സത്യത്തില്‍ അവരത് അറിയാതെ ചെയ്തതാണ്. ഞാന്‍ ഒരിക്കലും മാലിന്യം വലിച്ചെറിയുന്ന ആളല്ല. ഒരു മാങ്ങയ്ക്കും മാങ്ങാണ്ടിയ്ക്കും 25000 രൂപ പിഴയെന്ന് പറയുന്നത് ചരിത്രത്തില്‍ ആദ്യമായിട്ടാകും'' എ്ന്നാണ് എംജി ശ്രീകുമാര്‍ ട്വന്റി ഫോര്‍ ന്യൂസിനോട് പറഞ്ഞത്.
പിന്നാലെ എംജി ശ്രീകുമാര്‍ പങ്കുവച്ച ഫെയ്‌സ്ബുക്ക് പോസ്റ്റും ശ്രദ്ധ നേടുകയാണ്. 'കായലില്‍ മാലിന്യം തള്ളിയത് എംജി ശ്രീകുമാറല്ല: പഞ്ചായത്ത് ' എന്ന വാര്‍ത്തയാണ് താരം പങ്കുവച്ചിരിക്കുന്നത്. സംഭവ സമയം എംജി വീട്ടിലുണ്ടായിരുന്നില്ല. ജോലിക്കാരിയാണ് മാങ്ങ കഴിച്ച ശേഷം ബാക്കി കടലാസില്‍ പൊതിഞ്ഞ് കായലിലേക്ക് എറിഞ്ഞത്. നോട്ടീസ് നല്‍കിയപ്പോള്‍ തര്‍ക്കം ഉന്നയിക്കാതെ ഗായകന്‍ പിഴയൊടുക്കിയെന്നും മുളവുകാട് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞതായാണ് വാര്‍ത്ത. പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്.
'മാങ്ങ ആയാലും എന്ത് തേങ്ങ ആയാലും പൊതുസ്ഥലത്തു മാലിന്യം വലിച്ചെറിയുന്നത് കുറ്റം തന്നെ. മൂപ്പര്‍ക്ക് ഈ പൈസ ഒന്നും പ്രശ്‌നമില്ല അതുവേറെകാര്യം, പക്ഷെ ഇതുപോലെ എല്ലാവരെയും പിഴ അടപ്പിക്കാനുള്ള മിടുക്ക് ഇവിടുത്തെ ആളുകളും, പൊതുപ്രവര്‍ത്തകരും ഒന്നിച്ചു നില്‍ക്കണം എന്നെ പറയാനുള്ളു. ഉപ്പു തിന്നവര്‍ ആരായാലും വെള്ളം കുടിക്കും അല്ലേല്‍ കുടിപ്പിക്കും. അതിനുള്ള നട്ടെല്ല് ഉണ്ടാവട്ടെ എല്ലാവര്‍ക്കും. എംജി യോടും, വീഡിയോ എടുത്തവനോടും, വേലക്കാരിയോടും, പിഴ അടപ്പിച്ചവരോടും സ്‌നേഹം മാത്രം' എന്നായിരുന്നു ഒരു കമന്റ്.
കേരളത്തിലെ നൂറുകണക്കിന് പഞ്ചായത്തുകളില്‍ ദിവസേന നടക്കുന്ന ഒരു സംഭവത്തെ എംജി ശ്രീകുമാര്‍ എന്ന സെലിബ്രിറ്റി പിഴ അടച്ചത് കൊണ്ട് മാത്രം വലിയ സംഭവമായി അവതരിപ്പിച്ചത് ഇതേ മാധ്യമങ്ങള്‍ അല്ലേ സര്‍? തന്റെ വീട്ടിലെ തൊഴിലാളിയില്‍ നിന്നും ഒരു തെറ്റ് പറ്റിയെന്ന് തിരിച്ചറിഞ്ഞപ്പോള്‍ തര്‍ക്കവാദങ്ങള്‍ ഒന്നും ഉന്നയിക്കാതെ പിഴ അടച്ചതിന് കേള്‍ക്കേണ്ടി വന്നത് രണ്ടുദിവസങ്ങളായി വലിയ വിചാരണയും. വല്ലാത്ത അവസ്ഥ തന്നെ എന്നായിരുന്നു മറ്റൊരാള്‍ ചോദിച്ചത്.
'അടി പൂങ്കുറ്റി ഹ ഹ ഹഹ ഇരു പൈനായിരം പോയി കിട്ടി. കൊച്ചി കായലിലേക്ക് മാങ്ങാ പൊതി എറിഞ്ഞത് ആര്? ഓപ്ഷന്‍ എ എംജി അണ്ണന്‍, ഓപ്ഷന്‍ ബി വേലക്കാരി ,വീഡിയോ കണ്ടിട്ട് ശരിയായ ഉത്തരം പറയുന്നവര്‍ക്ക് ഒരു പൈനായിരം രൂപ സമ്മാനം ഉണ്ട്, എംജി സാര്‍ ആ പൈസ അവര്‍ക്ക് ഗുണം പിടിക്കില്ല, ഇങ്ങനെ പോയാല്‍ ഇവിടെ ജീവിക്കാന്‍ പറ്റാത്ത സ്ഥിതി ആവുമല്ലോ? ഒരു മാങ്ങ ഇട്ടുപോയതിന് ഇതാണെങ്കില്‍ അവര്‍ കാണിക്കുന്ന കൊള്ളരുതായ്മക്ക് ആര് ഫൈന്‍ അടക്കും? അല്ലെങ്കിലും തര്‍ക്കം ഉന്നയിക്കാന്‍ സ്‌കോപ്പില്ല ഇതില്‍. എംജി ആണോ വേലക്കാരി ആണോ എന്നതൊന്നും വിഷയമല്ല. മാലിന്യം ആ വീട്ടില്‍ നിന്ന് ആര് വലിച്ചെറിഞ്ഞാലും വീട്ടുകാരന്‍ പിഴ അടക്കേണ്ടി വരും' എന്നിങ്ങനെയാണ് മറ്റ് ചിലരുടെ പ്രതികരണം.
താങ്കള്‍ മനസ്സിലാക്കേണ്ടത് താങ്കളുടെ ഉടമസ്ഥതയിലുള്ള വീട്ടില്‍ നിന്നും മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞാല്‍ താങ്കള്‍ തന്നെയാണ് അതിനു ഉത്തരവാദി. ജോലിക്കാരാണെങ്കിലും മറ്റാരാണെങ്കിലും ശരി താങ്കളുടെ ഉത്തരവാദിത്വമാണ്. മാങ്ങാണ്ടിയാണെങ്കിലും എന്താണെങ്കിലും ശരി അങ്ങനെ വലിച്ചെറിയാന്‍ പാടില്ല എന്നുള്ള ബോധം എത്ര വലിയ ഗായകന്‍ ആയാലും താങ്കള്‍ക്ക് ആദ്യം ഉണ്ടാവണം എന്നും ചിലര്‍ പറയുന്നുണ്ട്. അതേസമയം ഇതിന്റെ പേരില്‍ ജോലിക്കാരിയുടെ ശമ്പളം പിടിച്ച് വെക്കരുതെന്നും ചിലര്‍ പറയുന്നുണ്ട്.
കമെന്റ് ഇടുന്നവര്‍ ഒക്കെ സ്വന്തം കാര്യത്തില്‍ ഈ നീതിപുലര്‍ത്തുന്നവര്‍ ആണോ എന്ന് കൂടി ആലോചിക്കേണ്ടതുണ്ട്. അദ്ദേഹം അല്ല എന്ന് തെളിഞ്ഞല്ലോ. വേലക്കാരി ആണ് ചെയ്തത്. എങ്കിലും അതിന് മാന്യമായി പിഴ ഒടുക്കാന്‍ തയ്യാര്‍ ആയ ശ്രീ എംജി ശ്രീകുമാറിന് അഭിനന്ദനങ്ങള്‍ എന്നും ചിലര്‍ കമന്റ് ചെയ്യുന്നുണ്ട്. എന്തായാലും പൊതുജനത്തിന് ഒരു മുന്നറിയിപ്പായി മാറി ഈ സംഭവം. അറിഞ്ഞോ അറിയാതയോ താങ്കൾ മന്ത്രി പറഞ്ഞ സേവനത്തിന്റെ ബ്രാന്‍റ് അംബാസിഡർ ആയി എന്നായിരുന്നു മറ്റൊരാളുടെ കമന്‍റ്.
മലയാളികളുടെ പ്രിയപ്പെട്ട ഗായകനാണ് എംജി ശ്രീകുമാർ. മലയാളത്തിലെ എക്കാലത്തേയും മികച്ച ഗായകരില്‍ ഒരാളാണ് എംജി ശ്രീകുമാര്‍. മെലഡിയും അടിച്ചു പൊളിയും ക്ലാസിക്കലുമെല്ലാം ഒരുപോലെ പാടാനുള്ള എംജി ശ്രീകുമാറിന്റെ കഴിവ് അപരാമാണ്. ഇന്നും ഉത്സവപ്പറമ്പുകളെ ആവേശത്തിലാഴ്ത്താന്‍ ആ ശബ്ദത്തിന് സാധിക്കുന്നുണ്ട്.
സംഗീത കുടുംബത്തിലാണ് എംജിയുടെ ജനനം. ചേട്ടന്‍ എംജി രാധാകൃഷ്ണന്‍ മലയാളത്തിലെ ഐക്കോണിക് സംഗീത സംവിധായകനാണ്. 1983ല്‍ കൂലി എന്ന ചിത്രത്തിലൂടെയാണ് എംജി ശ്രീകുമാര്‍ ഗായകനായി അരങ്ങേറുന്നത്. 86ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ സിനിമയായ ചിത്രത്തിലെ എല്ലാ പാട്ടുകളും പാടിയത് എംജിയായിരുന്നു. പിന്നീടങ്ങോട്ട് മോഹന്‍ലാലിന്റെ ശബ്ദമായി എംജി മാറുകയായിരുന്നു.

അതേസമയം മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് തുടങ്ങിയ ഭാഷകളിലും പാടിയിട്ടുണ്ട്. മൂവായിരത്തിലധികം പാട്ടുകള്‍ പായിട്ടുണ്ട് എംജി ശ്രീകുമാര്‍. മൂന്ന് തവണ മികച്ച ഗായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും രണ്ട് തവണ ദേശീയ പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തി. നാല് പതിറ്റാണ്ടിലധികമായി മലയാളികള്‍ എംജി ശ്രീകുമാറിന്റെ പാട്ട് കേള്‍ക്കുന്നുണ്ട്.
ഗായകന്‍ മാത്രമല്ല എംജി ശ്രീകുമാര്‍. സംഗീത സംവിധായകനായും അദ്ദേഹം കയ്യടി നേടിയിട്ടുണ്ട്. സ്വന്തം പേര് വെക്കാതെ അപരനാമത്തിലും അദ്ദേഹം ഹിറ്റ് പാട്ടുകളൊരുക്കിയിട്ടുണ്ട്. ഇതിന് പുറമെ അവതാരകനായും തിളങ്ങി. എംജിയുടെ പയിനായിരം മലയാളികള്‍ക്കിടയിലെ ഹിറ്റ് പ്രയോഗമാകുന്നത് അങ്ങനെയാണ്. സംഗീത റിയാലിറ്റി ഷോകളിലെ ജനപ്രീയ വിധികര്‍ത്താവുമാണ് എംജി ശ്രീകുമാര്‍. എന്തായാലും പുതിയ വിവാദം ചർച്ചയായി മാറുകയാണ്. എംജിയെ അനുകൂലിച്ചും വിമർശിച്ചും ആളുകളെത്തുന്നുണ്ട്. ഇത്ര വലിയ തുക പിഴയായി ഈടാക്കേണ്ടിയിരുന്നില്ലെന്ന് പറയുന്നവരുമുണ്ട്.


Click it and Unblock the Notifications