സിനിമയിലേക്ക് വരുന്ന പെൺകുട്ടികൾ എന്തിനും തയ്യാറാണെന്നായിരുന്നു അയാളുടെ ധാരണ; തല്ലേണ്ടി വന്നത് അപ്പോൾ: അഷിക
സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധ നേടിയ താരമാണ് അഷിക അശോകന്‍. അഭിനയ മോഹിയായ അഷിക ധാരാളം ഷോര്‍ട്ട് ഫിലിമുകളിലും ഒപ്പം തന്നെ ചില സിനിമകളിലും ഇതിനോടകം അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ ഏഷ്യാനെറ്റിലെ ഡാൻസിങ് സ്റ്റാർസ് എന്ന പരിപാടിയിൽ മത്സരാർത്ഥിയായും അഷിക എത്തിയിരുന്നു. ഇപ്പോഴിതാ, അഷിക നായികയായാകുന്ന ഒരു ചിത്രം റിലീസിന് ഒരുങ്ങുകയാണ്. മിസ്സിങ് ഗേൾ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ നടി സനൂജയാണ് മറ്റൊരു പ്രധാന വേഷത്തിൽ എത്തുന്നത്.
ടെലിവിഷൻ പരമ്പരകളിലൂടെയൊക്കെ മുൻപ് പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയിട്ടുള്ള താരമാണ് സനൂജ എന്ന സഞ്ജു സോമനാഥ്. ചിത്രത്തിന്റെ പ്രമോഷൻ തിരക്കിലാണ് ഇരുവരും. അടുത്തിടെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ അഷിക തന്റെ കാസ്റ്റിങ് കൗച്ച് അനുഭവം പങ്കുവച്ചത് വൈറലായിരുന്നു. ഇപ്പോഴിതാ, ബിഹൈൻഡ്വുഡ്‌സിന് നൽകിയ അഭിമുഖത്തിൽ കാസ്റ്റിങ് കൗച്ച് സിനിമയിലേക്ക് വരുന്ന ഏതൊരു പെൺകുട്ടിയ്ക്കും നേരിടേണ്ടി വരുമെന്ന് പറയുകയാണ് അഷികയും സനൂജയും.

സിനിമയിലേക്ക് എത്തുന്ന ഏതൊരു പുതിയ ആളുടെയും സ്ട്രഗിൾ ഒരു സിനിമ കഥയ്ക്ക് ഉള്ളത് ഉണ്ടാകുമെന്നാണ് ഇരുവരും പറയുന്നത്. കാസ്റ്റിങ് കൗച്ച് എന്നത് സിനിമയിലേക്ക് വരുന്ന പുതിയ പെൺകുട്ടികൾ എല്ലാം നേരിടേണ്ടി വരുന്ന ഒന്നാണ്. താരങ്ങളുടെ മക്കളുടെ കാര്യം അറിയില്ല. എന്നാൽ സാധാരണക്കാരായ ആർക്കും അത് നേരിടേണ്ടി വരുന്നുണ്ട്.
അതേസമയം, ഈ മേഖലയിൽ മാത്രമല്ല എല്ലാ മേഖലയിലും പല രീതിയിൽ ഇതുണ്ട്. നമ്മൾ എങ്ങനെ ഹാൻഡിൽ ചെയ്യുന്നു എന്നതിനെ ആശ്രയിച്ചാണ് ഇരിക്കുന്നതെന്ന് സനൂജ പറയുന്നു. ചൂഷണം ചെയ്യുക എന്നത് വളരെ കോമൺ ആണ്. അതില്ലാത്ത ഒരു മേഖലയും ഇല്ല. ഒരിക്കലും സിനിമയോട് യഥാർത്ഥ പാഷൻ ഉള്ളവരല്ല കാസ്റ്റിങ് കൗച്ചും മറ്റുമായി സമീപിക്കുന്നത്.
ഇൻഡസ്ട്രിയിൽ ഒന്നുമില്ലാത്ത പുറത്തുള്ള ആരൊക്കെയോ ആണ് ഇതിന് പിറകിൽ. എനിക്ക് എന്റെ കഴിവിൽ വിശ്വാസമുണ്ട്. നമ്മുടെ വ്യക്തിത്വം പണയം വെച്ച് ഒരു പ്രൊഫൈൽ ഉണ്ടാക്കുന്നതിനോട് ഒന്നും എനിക്ക് യോജിക്കാൻ കഴിയില്ല. അതിനൊക്കെ നിന്ന് കൊടുക്കണമോ എന്നത് നമ്മുടെ തീരുമാനമാണ്. ആരും പിടിച്ച് റേപ്പ് ചെയ്യാനോ അപായ പെടുത്താനോ ശ്രമിക്കുമെന്ന് കരുതുന്നില്ലെന്ന് അഷിക പറഞ്ഞു.

പണ്ട് അങ്ങനെയൊക്കെ ഉണ്ടായിരുന്നു എന്ന് കേട്ടിട്ടുണ്ട്. എന്നാൽ ഇപ്പോൾ കുറച്ചുകൂടെ സേഫ് ആണ്. നമ്മൾ കതക് തുറന്നു കൊടുക്കാതെ ആരും റൂമിൽ കയറില്ലെന്ന് സനുജ പറഞ്ഞു. ഈ പ്രോജക്ട് ഒരു കാസ്റ്റിങ് കൗച്ചുമില്ലാതെ കിട്ടിയതാണ്. പലരും അപ്രോച്ച് ചെയ്തപ്പോഴൊക്കെ ഞാൻ നോ പറഞ്ഞിട്ടുണ്ട്. മുഷിപ്പിക്കാതെ ഒഴിവാക്കാൻ ശ്രമിക്കും. ഈ ചോദിക്കുന്നത് സംവിധായകരോ നിർമ്മാതാക്കളോ ആയിരിക്കില്ല. വാലിന്റെ അറ്റത്തുള്ള ആരെങ്കിലും കിട്ടിയാൽ കിട്ടി പോയാൽ പോയെന്ന രീതിയിൽ തൊടുക്കുന്നതാണ്.
അങ്ങനെ ചെയ്തില്ലെങ്കിൽ അവസരം ലഭിക്കില്ലെന്ന് ഒക്കെ പറയുമ്പോൾ വീണു പോകുന്നവരുണ്ട്. തെറ്റിദ്ധരിപ്പിക്കുകയാണ്. തുടക്കകാലത്ത് എല്ലാവരും ഇങ്ങനെയാണോ വരുന്നത് എന്നൊരു ചിന്ത എനിക്കും ഉണ്ടായിരുന്നു. അഡ്ജസ്റ്റ് ചെയ്യണമെന്ന് കരുതിയിരുന്നു. പക്ഷേ അങ്ങനെയല്ല. ഇതൊന്നും ഇല്ലാത്ത കഴിവ് കണ്ട് വിളിക്കുന്ന ഇഷ്ടംപോലെ ആളുകൾ ഉണ്ടെന്നും സനൂജ പറഞ്ഞു.

തന്നോട് മോശമായി പെരുമാറിയ ആളെ അടിക്കേണ്ടി വന്ന സന്ദർഭത്തെ കുറിച്ചും ആഷിക അഭിമുഖത്തിൽ വിശദമാക്കുന്നുണ്ട്. ഒരു ഇമോഷണൽ ടോർച്ചർ ആയിരുന്നു. കയ്യിൽ കയറി പിടിച്ചപ്പോഴാണ് അവസാനദിവസം അയാളെ അടിച്ചത്. സിനിമയിൽ വരുന്ന പെൺകുട്ടികളൊക്കെ എല്ലാത്തിനും തയ്യാറായി നിൽക്കുന്നവരാണെന്ന മുൻധാരണ അയാൾക്കുണ്ടായിരുന്നു. ആ കണ്ണിലൂടെയാണ് അയാൾ എല്ലാവരെയും കാണുന്നത്. അത് വെച്ച് വന്നാൽ നമ്മൾ പ്രതികരിച്ചു പോകും.
ആ പ്രോജക്ടിനോട് ഉള്ള കമ്മിറ്റ്മെന്റ് കൊണ്ടാണ് ആദ്യമേ ഇത് ചെയ്യാതിരുന്നത്. ഞാൻ കാരണം ആ സിനിമയ്ക്ക് ഒരു ബുദ്ധിമുട്ട് വരരുത് എന്നുണ്ടായത് കൊണ്ടാണെന്നും അഷിക പറഞ്ഞു. നവാഗതനായ അബ്ദുൾ റഷീദ് സംവിധാനം ചെയ്ത ചിത്രമാണ് മിസ്സിങ് ഗേൾ. നിരവധി പുതുമുഖങ്ങൾ അണിനിരക്കുന്ന ചിത്രമാണിത്.


Click it and Unblock the Notifications











