ഇച്ചാക്കയുടെ മകനായി അഭിനയിക്കാന്‍ ഭാഗ്യം ലഭിച്ച ഞങ്ങളുടെ തലമുറയിലെ ഏക നടന്‍ ഞാനാണ്: മോഹന്‍ലാല്‍
മലയാള സിനിമയില്‍ അമ്പതാണ്ട് പൂര്‍ത്തിയാക്കിയ മമ്മൂട്ടിയുടെ 70-ാം പിറന്നാള്‍ ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് ആരാധകരും താരങ്ങളുമെല്ലാം. സെപ്തംബര്‍ ഏഴിനാണ് മമ്മൂട്ടിയുടെ ജന്മദിനം. ഈ പ്രത്യേക അവസരത്തില്‍ മമ്മൂട്ടിയെക്കുറിച്ചുള്ള നടന്‍ മോഹന്‍ലാലിന്റെ വാക്കുകള്‍ ചര്‍ച്ചയായി മാറുകയാണ്. ദേശാഭിമാനി വാരാന്തപ്പതിപ്പിലെഴുതിയ കുറിപ്പിലാണ് മോഹന്‍ലാല്‍ തന്റെ പ്രിയപ്പെട്ട ഇച്ചാക്കയെക്കുറിച്ച് മനസ് തുറന്നത്. നേരത്തെ മമ്മൂട്ടി മലയാള സിനിമയില്‍ അമ്പത് വര്‍ഷം പിന്നിട്ട സമയത്തും മോഹന്‍ലാല്‍ മമ്മൂട്ടിയെക്കുറിച്ച് എഴുതിയിരുന്നു.
മമ്മൂക്കി തനിക്ക് ജ്യേഷ്ഠ സഹോദരനെ പോലെയാണെന്നാണ് മോഹന്‍ലാല്‍ പറയുന്നത്. അദ്ദേഹത്തിന്റെ കാലഘട്ടത്തില്‍ തന്നെ സിനിമകള്‍ ചെയ്യാന്‍ സാധിച്ചതും ഒരുമിച്ച് അഭിനയിക്കാന്‍ കഴിഞ്ഞതുമൊക്കെ മഹാഭാഗ്യമാണെന്നാണ് മോഹന്‍ലാല്‍ പറയുന്നത്. മറ്റുള്ളവര്‍ മമ്മൂട്ടിയെ സ്‌നേഹത്തോടെ മമ്മൂക്ക എന്നു വിളിക്കുമ്പോള്‍, മമ്മൂട്ടിയുടെ സഹോദരങ്ങള്‍ വിളിക്കുന്നത് പോലെ ഇച്ചാക്ക എന്നാണ് മോഹന്‍ലാല്‍ വിളിക്കുന്നത്. മോഹന്‍ലാല്‍ എഴുതിയ കുറിപ്പിന്റെ തലക്കെട്ട് പോലും നിങ്ങളുടെ മമ്മൂക്ക, എന്റെ ഇച്ചാക്ക എന്നായിരുന്നു.

മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിച്ച് അമ്പതിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. രണ്ട് സൂപ്പര്‍ താരങ്ങള്‍ ഇത്രയും സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചുവെന്നത് തന്നെ ഏറെ സവിശേഷതയുള്ള കാര്യമാണ്. മമ്മൂട്ടിയുമൊപ്പം അഭിനയിച്ച സിനിമകളെക്കുറിച്ചും മോഹന്‍ലാല്‍ കുറിപ്പില്‍ മനസ് തുറക്കുന്നുണ്ട്. മമ്മൂട്ടിയുടെ മകനായി അഭിനയിക്കാന്‍ ഭാഗ്യം ലഭിച്ച തങ്ങളുടെ കാലഘട്ടത്തിലെ ഒരേയൊരു നടനാണ് താനെന്ന് മോഹന്‍ലാല്‍ അഭിമാനത്തോടെ പറയുന്നുണ്ട്. പടയോട്ടം എന്ന ചിത്രത്തിലായിരുന്നു മമ്മൂട്ടിയും മോഹന്‍ലാലും അച്ഛനും മകനുമായി എത്തിയത്.
ഐ.വി. ശശിയുടെ അഹിംസ (1981)യിലാണെന്നു തോന്നുന്നു ഞങ്ങളാദ്യം ഒന്നിച്ചഭിനയിച്ചത്. രണ്ടുവര്‍ഷം കഴിഞ്ഞാണ് ഓര്‍ക്കുമ്പോള്‍ ഇപ്പോഴും വിസ്മയം തോന്നുന്ന ഒരു സംഭവം ഞങ്ങളിരുവരുടെയും അഭിനയജീവിതത്തില്‍ സംഭവിച്ചത്. സമകാലികരായ രണ്ട് അഭിനേതാക്കളുടെ ജീവിതത്തില്‍ സാധാരണയായി സംഭവിക്കാനിടയില്ലാത്ത ഒന്ന് എന്നു പറഞ്ഞു കൊണ്ടാണ് മോഹന്‍ലാല്‍ പടയോട്ടത്തിന്റെ ഓര്‍മ്മകള്‍ പങ്കുവെക്കുന്നത്. ജിജോയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ പൂര്‍ണമായി ഇന്ത്യയില്‍ ചിത്രീകരിച്ച മലയാളത്തിലെ ആദ്യത്തെ 70 എം.എം. സ്റ്റീരിയോഫോണിക് ചിത്രമായ പടയോട്ടത്തില്‍ ഞാന്‍ അവതരിപ്പിച്ച കണ്ണന്‍ എന്ന കഥാപാത്രത്തിന്റെ അച്ഛന്‍ കമ്മാരനായി വേഷമിട്ടത് ഇച്ചാക്കയായിരുന്നു എന്ന് മോഹന്‍ലാല്‍ ഓര്‍ക്കുന്നു.
അങ്ങനെ ഇച്ചാക്കയുടെ മകനായി അഭിനയിക്കാന്‍ ഭാഗ്യം ലഭിച്ച ഞങ്ങളുടെ തലമുറയിലെ ഒരേയൊരു നടനായി ഞാന്‍ മാറിയെന്ന് അദ്ദേഹം പറയുന്നു. അതിനുശേഷം കാഴ്ചയില്‍, എന്റെ കഥ, ഗുരുദക്ഷിണ, ഹിമവാഹിനി, വിസ, അക്കരെ, അങ്ങാടിക്കപ്പുറത്ത്, നേരം പുലരുമ്പോള്‍, കാവേരി, പടയണി, എം.ടിയുടെ തിരക്കഥയില്‍, ഐ.വി. ശശിയുടെയും ടി. ദാമോദരന്‍ മാസ്റ്ററുടെയും മറ്റും എത്രയോ മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങളില്‍ തങ്ങള്‍ ഒന്നിച്ചുവെന്ന് മോഹന്‍ലാല്‍ പറയുന്നു.
അനുബന്ധം, ആള്‍ക്കൂട്ടത്തില്‍ തനിയേ, ഇടനിലങ്ങള്‍, കരിമ്പിന്‍ പൂവിനക്കരെ, വാര്‍ത്ത, അതിരാത്രം, അടിമകള്‍ ഉടമകള്‍, പൂമുഖപ്പടിയില്‍ നിന്നെയും കാത്ത്, പിന്‍നിലാവ്, അസ്ത്രം, കണ്ടുകണ്ടറിഞ്ഞു, ഇനിയെങ്കിലും, അടിയൊഴുക്കുകള്‍, ചങ്ങാത്തം, ഒന്നാണു നമ്മള്‍, ലക്ഷ്മണരേഖ, ഇതാ ഇന്നുമുതല്‍, അറിയാത്ത വീഥികള്‍, ആ ദിവസം, ചക്രവാളം ചുവന്നപ്പോള്‍, അവിടത്തെ പോലിവിടെയും, കരിയിലക്കാറ്റുപോലെ... ഇങ്ങനെ ഒരുമിച്ച് അഭിനയിച്ച സിനിമകള്‍ ഓരോന്നായി ഓര്‍ത്തെടുക്കുകയാണ് മോഹന്‍ലാല്‍. ഇതില്‍ ഇനിയെങ്കിലും, നാണയം തുടങ്ങിയ ചിത്രങ്ങളില്‍ തങ്ങള്‍ കൂടപ്പിറപ്പുകളായിട്ടാണ് അഭിനയിച്ചതെന്നും മോഹന്‍ലാല്‍ ഓര്‍ക്കുന്നു.
അതേസമയം വണ്‍ ആണ് മമ്മൂട്ടിയുടെ അവസാനം പുറത്തിറങ്ങിയ സിനിമ. ഭീഷ്മ പര്‍വ്വം, പുഴു തുടങ്ങിയ സിനിമകളാണ് മമ്മൂട്ടിയുടേതായി അണിയറയില്‍ തയ്യാറെടുക്കുന്ന സിനിമകള്‍. ഇതിന് പുറമെ മമ്മൂട്ടി വീണ്ടുമൊരു തെലുങ്ക് ചിത്രത്തിലും അഭിനയിക്കുകയാണ്. രസകരമായ വസ്തുത തെലുങ്കില്‍ മമ്മൂട്ടി അഭിനയിക്കുന്നത് വില്ലന്‍ വേഷത്തിലാണെന്നതാണ്. മോഹന്‍ലാല്‍ ചിത്രമാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയുടെ ചിത്രീകരണത്തിന്റെ തിരക്കുകളിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍.


Click it and Unblock the Notifications