കൂടെ പിറന്നിട്ടില്ലെങ്കിലും ഇച്ചാക്ക എനിക്ക് ജ്യേഷ്ഠനാകുന്നത് അങ്ങനെയാണ്; മമ്മൂട്ടിക്ക് ആശംസയുമായി മോഹൻലാൽ
മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയുടെ ജന്മദിനമാണ് ഇന്ന്. എഴുപത്തൊന്നാം ജന്മദിനം ആഘോഷിക്കുന്ന വിസ്മയത്തിന് സിനിമാ താരങ്ങളും ആരാധകരും അടക്കം നിരവധി പേരാണ് ആശംസകളുമായി എത്തുന്നത്. കഴിഞ്ഞ അഞ്ചു പതിറ്റാണ്ടോളമായി മലയാള സിനിമയുടെ അമരക്കാരനായി നിലകൊള്ളുന്ന മെഗാസ്റ്റാറിന് രാത്രി 12 മണി മുതൽ തന്നെ സോഷ്യൽ മീഡിയകളിൽ ഒക്കെ ആരാധകരുടെ ആശംസകൾ നിറഞ്ഞു കഴിഞ്ഞു.
രാവിലെ മുതൽ തന്നെ സഹപ്രവർത്തകർ മമ്മൂട്ടിയെ ആശംസകൾ കൊണ്ട് മൂടുകയാണ്. നടൻ മോഹൻലാലും തന്റെ പ്രിയപ്പെട്ട ഇച്ചാക്കയ്ക്ക് ആശംസകളുമായി എത്തിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോ സന്ദേശത്തിലൂടെയാണ് മോഹൻലാൽ മമ്മൂട്ടിക്ക് ആശംസകൾ നേർന്നത്. ഇച്ചാക്ക തൻ്റെ വല്യേട്ടനാണെന്നും ജ്യേഷ്ഠനെപ്പോലെയല്ല, ജ്യേഷ്ഠൻ തന്നെയാണെന്നുമാണ് മോഹൻലാൽ വിഡിയോയിൽ പറയുന്നത്. മമ്മൂട്ടിയെ കുറിച്ചുള്ള മോഹൻലാലിന്റെ വാക്കുകൾ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. മോഹൻലാലിന്റെ വാക്കുകൾ ഇങ്ങനെ.

'മനുഷ്യർ തമ്മിൽ ജന്മബന്ധവും കർമബന്ധവും ഉണ്ടെന്നാണല്ലോ നമ്മുടെ ഫിലോസഫി. രക്തബന്ധത്തെക്കാൾ വലുതാണ് ചിലപ്പോൾ കർമബന്ധം. അത്യാവശ്യ സമയത്തെ കരുതൽ കൊണ്ടും അറിവുകൊണ്ടും ജീവിത മാതൃകയാക്കിക്കൊണ്ടുമൊക്കെ ഒരാൾക്ക് മറ്റൊരാളുമായി ദൃഢമായ കർമബന്ധമുണ്ടാക്കാം. കൂടെ പിറന്നിട്ടില്ല എന്നേയുള്ളൂ. എന്നിട്ടും മമ്മൂട്ടിക്ക, ഇച്ചാക്ക എനിക്ക് വല്യേട്ടനാവുന്നത് അങ്ങനെയൊക്കെയാണ്. എനിക്ക് ജ്യേഷ്ഠനെപ്പോലെയല്ല, ജ്യേഷ്ഠൻ തന്നെയാണ് അദ്ദേഹം.'
'ഒരേകാലത്ത് സിനിമയിലെത്തിയെങ്കിലും പ്രായം കൊണ്ടും സ്നേഹം കൊണ്ടും ജ്യേഷ്ഠൻ, അഭിനയ ജീവിതത്തിലും വ്യക്തി ജീവിതത്തിലും പ്രചോദിപ്പിച്ച ഒരാൾ. ശരീരം കൊണ്ടും അഭിനയം കൊണ്ടും ശബ്ദം കൊണ്ടുമൊക്കെ ഇച്ചാക്കയുടെ യുവത്വം നിത്യഹരിതമായി, നാലഞ്ച് തലമുറകളുടെ വല്യേട്ടനായി ഇങ്ങനെ നിലനിൽക്കുക എന്നത് നിസാരകാര്യമല്ല. ജന്മനാളിൽ എൻ്റെ പ്രിയപ്പെട്ട ഇച്ചാക്കയ്ക്ക് എല്ലാവിധ ആയുരാരോഗ്യ സൗഖ്യങ്ങളും ആശംസിക്കുന്നു. ഒപ്പം ഇനിയുമിനിയും മികച്ച കഥാപാത്രങ്ങൾക്ക് ജീവൻ നൽകാനുള്ള സൗഭാഗ്യം അദ്ദേഹത്തിനുണ്ടാവട്ടെ എന്ന് ജഗദീശ്വരനോട് പ്രാർത്ഥിക്കുകയും ചെയ്യുന്നു.' മോഹൻലാൽ വീഡിയോയിൽ പറഞ്ഞു.

പൃഥ്വിരാജ്, ഇന്ദ്രജിത്, ജയസൂര്യ, ആസിഫ് അലി, ടൊവിനോ തോമസ്, നിവിൻ പോളി, മഞ്ജു വാര്യർ, മനോജ് കെ ജയൻ, സുരേഷ് ഗോപി, ബിജു മേനോൻ, ദിലീപ്, ആന്റണി പെരുമ്പാവൂർ തുടങ്ങിയവർ എല്ലാം സോഷ്യൽ മീഡിയയിലൂടെ മമ്മൂട്ടിക്ക് ആശംസകൾ നേർന്നിട്ടുണ്ട്.
രാത്രി മുതൽ ആശംസ പ്രവാഹമാണ് മമ്മൂട്ടിക്ക്. താരത്തിന്റെ കൊച്ചിയിലെ വീട്ടിൽ രാത്രി പന്ത്രണ്ട് മണിക്ക് നിരവധി ആരാധകരാണ് ആശംസകൾ അറിയിക്കാൻ ഒത്തുകൂടിയത്. മമ്മൂട്ടിയുടെ വിവിധ ഫാൻസ് അസോസിയേഷൻ അംഗങ്ങളാണ് താരത്തിനെ നേരിൽ കണ്ട് ആശംസകൾ അറിയിക്കാൻ എത്തിയത്. 12 മണി കഴിഞ്ഞപ്പോൾ തന്നെ വീടിന്റെ ബാൽക്കണിയിൽ ഇറങ്ങി താരം ആരാധകരെ അഭിവാദ്യം ചെയ്യുകയും ചെയ്തിരുന്നു. അതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.

1971 ൽ പുറത്തിറങ്ങിയ അനുഭവം പാളിച്ചകൾ എന്ന ചിത്രത്തിലൂടെയാണ് പി ഐ മുഹമ്മദ് കുട്ടി എന്ന മമ്മൂട്ടി തന്റെ സിനിമ അരങ്ങേറ്റം നടത്തുന്നത്. പിന്നീട് ദേവലോകം എന്ന ചിത്രത്തിലൂടെ അദ്ദേഹം നായകനുമായി. പിന്നീട് ഇങ്ങോട്ട് അഞ്ചു പതിറ്റാണ്ട് വല്യേട്ടനായും കാമുകനായും കുടുംബനാഥനായും പൊലീസുകാരനായും രാഷ്ട്രീയക്കാരനായും ഭൂതമായും ചരിത്രപുരുഷനായും നിരവധി വേഷങ്ങളിലൂടെയാണ് താരം പ്രേക്ഷകരെ വിസ്മയിപ്പിച്ചത്.
പുഴുവാണ് മമ്മൂട്ടിയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നൻപകൽ നേരത്ത് മയക്കം, നിസാം ബഷീറിൻറെ റോഷാക്ക്, ബി ഉണ്ണികൃഷ്ണൻറെ ക്രിസ്റ്റഫർ, നെറ്റ്ഫ്ലിക്സിനുവേണ്ടി നിർമ്മിക്കുന്ന ആന്തോളജിയിലെ ഒരു ചിത്രം എന്നിവയാണ് അണിയറയിൽ ഒരുങ്ങുന്ന ചിത്രങ്ങൾ.


Click it and Unblock the Notifications











