'എന്റെ ഇന്നസെന്റ്, പോയില്ലെന്ന് വിശ്വസിക്കാനാണ് മനസ്സ് പറയുന്നത്; എന്നും എന്റെ കൂടെയുണ്ടാവും': മോഹൻലാൽ
മലയാള സിനിമ ലോകത്തെയും പ്രേക്ഷകരെയും ഒരുപോലെ വേദനയിലാഴ്ത്തിയിരിക്കുകയാണ് പ്രിയ നടൻ ഇന്നസെന്റിന്റെ വിയോഗം. ന്യുമോണിയ ബാധിതനായി ചികിത്സയിൽ ആയിരുന്ന അദ്ദേഹം ഇന്നലെ രാത്രി ആയിരുന്നു മരണത്തിന് കീഴടങ്ങിയത്. ഗുരുതരാവസ്ഥയിലായതിനെ തുടർന്ന് ദിവസങ്ങളായി വെന്റിലേറ്ററിൽ ആയിരുന്നു അദ്ദേഹം. എങ്കിലും ഇന്നസെന്റ് അല്ലേ, അദ്ദേഹം തിരിച്ചു വരുമെന്ന് തന്നെ ആയിരുന്നു എല്ലാവരും വിശ്വസിച്ചത്.
മുൻപ് രണ്ടു തവണ അർബുദ രോഗം പിടിപ്പെട്ടപ്പോഴും വീണ്ടും ചിരിച്ചു കൊണ്ട് പ്രേക്ഷകർക്ക് മുന്നിലേക്ക് തിരിച്ചെത്തിയ നടനാണ് ഇന്നസെന്റ്. കാൻസറിനെ ചിരി കൊണ്ട് കീഴ്‌പ്പെടുത്തിയ അദ്ദേഹത്തിന്റെ മരണം കേരളത്തിനാകെ വലിയ വേദനയാണ്. താരങ്ങളടക്കം നിരവധി പേരാണ് പ്രിയപ്പെട്ട നടന്റെ വിയോഗത്തിൽ അനുശോചന കുറിപ്പുമായി എത്തുന്നത്. ഇന്നസെന്റിനൊപ്പം നിരവധി സിനിമകളിൽ ഒന്നിച്ചഭിനയിച്ചിട്ടുള്ള മലയാളത്തിന്റെ മഹാനടൻ മോഹൻലാലിന്റെ കുറിപ്പും പ്രേക്ഷകർക്ക് വേദന സമ്മാനിക്കുന്നതാണ്.

വിയറ്റ്നാം കോളനി, ദേവാസുരം, രാവണപ്രഭു എന്നിങ്ങനെ നിരവധി സിനിമകളിലാണ് മോഹൻലാലും ഇന്നസെന്റും ഒന്നിച്ചെത്തിയത്. ഓരോ സിനിമകളിലും പ്രേക്ഷകർക്ക് ഓർത്തിരിക്കാനുള്ള നിരവധി മുഹൂർത്തങ്ങൾ ഇന്നസെന്റ് എന്ന മഹാനടൻ സമ്മാനിച്ചിട്ടുണ്ട്. ആ നിഷ്കളങ്ക ചിരിയുമായി എന്തിനും ഓടിവരാൻ എന്നും നിങ്ങൾ എനിക്കൊപ്പം ഉണ്ടാകും എന്ന് പറഞ്ഞാണ് മോഹൻലാലിന്റെ കുറിപ്പ്.
'എന്താ പറയേണ്ടത് എൻ്റെ ഇന്നസെൻ്റ്... ആ പേരുപോലെ തന്നെ നിഷ്കളങ്കമായി ലോകത്തിന് മുഴുവൻ നിറഞ്ഞ ചിരിയും സ്നേഹവും സാന്ത്വനവും പകർന്ന്, ഒപ്പമുള്ളവരെ ഒരു സഹോദരനെപ്പോലെ ചേർത്തുപിടിച്ച്, എന്ത് കാര്യത്തിനും കൂടെ നിന്ന്, തണലും തലോടലുമായ നിങ്ങളുടെ വേർപാടിൻ്റെ സങ്കടം എങ്ങനെ വാക്കുകളിൽ ഒതുക്കും എന്നറിയില്ല,'
'പോയില്ല എന്ന് വിശ്വസിക്കാനാണ് ഇപ്പോഴും മനസ്സ് പറയുന്നത്. ഓരോ നിമിഷവും ആ നിഷ്കളങ്ക ചിരിയും സ്നേഹവും ശാസനയുമായി എൻ്റെ ഇന്നസെൻ്റ് എന്നും കൂടെത്തന്നെ ഉണ്ടാവും. എവിടെ ആണെങ്കിലും എന്ത് കാര്യത്തിനും ഓടിവരാൻ ഇനിയും നിങ്ങൾ ഇവിടെത്തന്നെ കാണും..' എന്നാണ് മോഹൻലാൽ കുറിച്ചത്.
ഒരാളെക്കുറിച്ചു പറയുമ്പോൾ അയാളെ എപ്പോഴാണ് ആദ്യം കണ്ടതെന്ന് ഓർക്കും. എന്നാൽ ഇന്നസന്റിനെ എപ്പോഴാണു കണ്ടതെന്ന് ഓർമയില്ല. ചേട്ടൻ എന്നാണു വിളിച്ചിരുന്നത്. നമ്മുടെ ചേട്ടനെ എപ്പോഴാണ് കണ്ടതെന്ന് ഓർക്കാറില്ലല്ലോ എന്നായിരുന്നു മനോരമയ്ക്ക് നൽകിയ പ്രതികരണത്തിൽ മോഹൻലാൽ പറഞ്ഞത്.
മിക്ക ദിവസവും വിളിക്കും. ആ വിളികളെല്ലാം അവസാനിക്കുന്നത് ചിരിയിലാണ്. മിക്കപ്പോഴും ഞാൻ നിൽക്കുന്ന സ്ഥലത്ത് ഉറക്കെ ചിരിക്കാനാകാത്ത അവസ്ഥ വരുമ്പോൾ ഫോൺ വയ്ക്കാൻ പറയും. ഞങ്ങൾ പറയാറുണ്ട് ഒരു അപകടത്തിൽ ചേട്ടന്റെ തലച്ചോറിലെ കുറെ ദ്രാവകം നഷ്ടമായി. അതുകൂടി ഉണ്ടായിരുന്നുവെങ്കിൽ എന്തായിരുന്നു അവസ്ഥയെന്ന്. എന്റെ കുടുംബത്തിലെ ഓരോ കാര്യത്തിലും ഇന്നസന്റുണ്ടായിരുന്നു. വേദനകളുടെ കാലത്ത് അദ്ദേഹം ചേർത്തു പിടിച്ചു നിർത്തി. എന്നെ ഒരാളും അതുപോലെ ചേർത്തു നിർത്തിയിട്ടില്ലെന്നും മോഹൻലാൽ പറഞ്ഞു.

മലയാള സിനിമയിലെയും സീരിയലിലെയും താരങ്ങളും അണിയറപ്രവർത്തകരും മുതൽ കേരളത്തിന്റെ സാമൂഹിക സാംസ്‌കാരിക മണ്ഡലങ്ങളിൽ ഉള്ളവർ വരെ നടന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി രംഗത്തെത്തുന്നുണ്ട്. ഇന്ന് രാവിലെ 8 മണി മുതൽ എറണാകുളം കടവന്ത്രയിലെ രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ ഇന്നസെന്റിന്റെ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. പിന്നീട് ഇരിങ്ങാലക്കുടയിലും പൊതുദർശനത്തിന് വെച്ച ശേഷം നാളെയാകും സംസ്‌കാരം.
കൊച്ചിയിലെ ലേക്‌ഷോർ ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിൽ കഴിഞ്ഞിരുന്നത്. മരണ വിവരം അറിഞ്ഞ് നടന്മാരായ മമ്മൂട്ടി, ദിലീപ്, ജയറാം, കുഞ്ചാക്കോ ബോബൻ, ലാൽ, ബാബു ആന്റണി, സൂരജ് വെഞ്ഞാറമൂട് തുടങ്ങി ചെറുതും വലുതുമായ നിരവധി താരങ്ങൾ ആശുപത്രിയിൽ എത്തിയിരുന്നു. മാധ്യമങ്ങളോട് പ്രതികരിക്കാൻ പോലും കഴിയാതെ വിതുമ്പികൊണ്ടാണ് ജയറാമും ദിലീപും മമ്മൂട്ടിയും അടക്കമുള്ള താരങ്ങൾ മടങ്ങിയത്.


Click it and Unblock the Notifications