ബസ് സ്റ്റോപ്പില്‍ സ്ഥിരമായി കണ്ടിരുന്ന ആ പയ്യന്‍ മോഹന്‍ലാല്‍ ആയി; സ്പില്‍ബര്‍ഗ് സിനിമയിലെ അവസരം!
നാടകത്തില്‍ നിന്നും സിനിമയിലേക്കും സീരിയലിലേക്കുമൊക്കെ എത്തിയ നടനാണ് എംആര്‍ ഗോപകുമാര്‍. അടൂര്‍ ഗോപാലകൃഷ്ണന്‍ മുതല്‍ ഹോളിവുഡ് സംവിധായകന്‍ സ്റ്റീവന്‍ സ്പില്‍ബര്‍ഗ് വരെ ശ്രദ്ധിച്ച പ്രതിഭ. സിനിമയേക്കാള്‍ കൂടുതല്‍ ഇപ്പോള്‍ ഗോപകുമാര്‍ സീരിയിലാണ് സജീവമായിരിക്കുന്നത്. ജനപ്രീയമായ പല പരമ്പരകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ചെയ്ത വേഷങ്ങളിലെല്ലാം തിളങ്ങാന്‍ സാധിച്ചു.
വിധേയന്‍, ഒഴിമുറി, മതിലുകള്‍, ഭൂതക്കണ്ണാടി, നെയ്ത്തുകാരന്‍, ആദാമിന്റെ മകന്‍ അബു, പുലിമുരുഗന്‍, കുറുപ്പ്, നേരറിയാന്‍ സിബിഐ, മാടമ്പി തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ മോഹന്‍ലാലിനെക്കുറിച്ചുള്ള പഴയ ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് ഗോപകുമാര്‍. മോഹന്‍ലാല്‍ സിനിമയിലേക്ക് എത്തുന്നതിനും വര്‍ഷങ്ങള്‍ മുമ്പുള്ള ഓര്‍മ്മകളാണ് അദ്ദേഹം ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പങ്കുവെക്കുന്നത്.

''ജോലിയിലും നാടകത്തിലും മുഴുകി നടന്നിരുന്ന കാലത്തായിരുന്നു വിവാഹം. ഭാര്യ ഇന്ദിരയുടെ വീട് മുടവന്മുഗളിലാണ്. കുറച്ചുകാലം അവിടെ നിന്നാണ് ഓഫീസിലേക്കു പോയിരുന്നത്. അന്ന് പതിവായി ബസ് സ്റ്റോപ്പില്‍ രണ്ട് പയ്യന്മാരെ കാണും. സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥനായ വിശ്വനാഥന്‍ നായരുടെ മക്കളാണ്. കാലം കഴിഞ്ഞപ്പോള്‍ അവരില്‍ ഒരാള്‍ നടനായി. ആ നടനൊപ്പം മഹാസമുദ്രം, മാടമ്പി, ഉടയോന്‍, പുലിമുരുകന്‍ എന്നീ സിനിമകളില്‍ ഞാന്‍ അഭിനയിക്കുകയും ചെയ്തു. അന്നത്തെ ആ പയ്യന്‍ മോഹന്‍ലാലായിരുന്നു'' അദ്ദേഹം പറയുന്നു.
തന്റെ ജീവിതത്തിലെ ഒരിക്കലും മറികടക്കാനാകാത്ത നിരാശയെക്കുറിച്ചും അദ്ദേഹം സംസാരിക്കുന്നുണ്ട്. വലിയ ആഗ്രഹങ്ങളൊന്നും ഇല്ലാത്ത ആളാണ് ഞാന്‍. എങ്കിലും ജീവിതത്തില്‍ ഒരു നിരാശ അറിഞ്ഞിട്ടുണ്ട്. അത് മറികടക്കാന്‍ കുറേനാളുകളെടുത്തു. ഹോളിവുഡ് ചിത്രം ജുറാസിക് പാര്‍ക്കിന്റെ രണ്ടാം ഭാഗമായ ലോസ്റ്റ് വേള്‍ഡില്‍ എനിക്ക് വേഷം കിട്ടിയിരുന്നുവെന്നാണ് ഗോപകുമാര്‍ പറയുന്നത്.
ഇന്ത്യന്‍ സിനിമയില്‍ ഒരു നടനും ലഭിച്ചിട്ടില്ലാത്ത അവസരമായിരുന്നു അത്. തന്നെ സംബന്ധിച്ച് അത് വിലമതിക്കാനാകാത്ത നേട്ടമായിരുന്നു. പക്ഷെ വര്‍ക്ക് പെര്‍മിറ്റ് ലഭിക്കുന്നതുമായി ബന്ധപ്പെട്ട കാലതാമസം കാരണം ആ വേഷം നഷ്ടപ്പെട്ടുവെന്നാണ് ഗോപ കുമാര്‍ പറയുന്നത്. ഇന്നും അതോര്‍ക്കുമ്പോള്‍ തനിക്ക് വിഷമം തോന്നുമെന്നും താരം പറയുന്നു.38 വർഷം സർക്കാർ ജോലി ചെയ്താണ് ഗോപകുമാർ വിരമിക്കുന്നത്. തന്റെ അഭിനയ ജീവിതത്തോടൊപ്പം തന്നെ ജോലിയും കൊണ്ടു പോകാന്‍ സാധിച്ചത് എങ്ങനെയായിരുന്നുവെന്നും ഗോപകുമാര്‍ പറയുന്നുണ്ട്.

ജോലിയും അഭിനയ ജീവിതവും ഒന്നിച്ചു കൊണ്ടുപോകാന്‍ സഹപ്രവര്‍ത്തകരും ഓഫീസേഴ്‌സും സഹായിച്ചിരുന്നുവെന്നാണ് ഗോപകുമാര്‍ പറയുന്നത്. ഒരിക്കല്‍ വിആര്‍എസ് എടുക്കാമെന്ന് തീരുമാനിച്ചിരുന്നതാണ്. എന്നാല്‍ അത് വേണ്ടെന്ന് സഹപ്രവര്‍ത്തകരും മേലുദ്യോഗസ്ഥരും പറഞ്ഞതോടെയാണ് വേണ്ടെന്ന് വെക്കുന്നത്. അതേസമയം എത്ര വലിയ തിരക്കുണ്ടെങ്കിലും അതിന്റെ പേരില്‍ ഒരു ജോലിയും പിന്നത്തേക്ക് മാറ്റി വച്ചിട്ടില്ലെന്നും ഗോപകുമാര്‍ പറയുന്നു.
ജോലിയും അഭിനയവുമൊക്കെ കാരണം കുടുംബത്തിന് എന്നും അവസാനമായിരുന്നു പരിഗണന കിട്ടിയിരുന്നതെന്നും അദ്ദേഹം ഓര്‍ക്കുന്നുണ്ട്. പലപ്പോഴും വീടെത്തുമ്പോള്‍ രാത്രി പന്ത്രണ്ടാകുമായിരുന്നു. വീടും കുടുംബവും ഭാര്യ ഇന്ദിരയുടെ ചുമലിലായിരുന്നു. സൗമ്യയും ശ്രീജിത്തുമാണ് മക്കള്‍. ഇരുവരും വിവാഹിതരായി. മൂന്ന് പേരക്കുട്ടികളുമുണ്ട് ഗോപകുമാറിന്.


Click it and Unblock the Notifications