മമ്മൂട്ടിയ്ക്ക് പെരിയ ക്രിമിനല്‍ മൈന്‍ഡ് എന്ന് തമിഴ് പ്രേക്ഷകന്‍! സിബിഐ ഓര്‍മ്മകള്‍ പങ്കുവച്ച് മുകേഷ്
വൈകാരികമായ നിമിഷങ്ങളിലൂടെയാണ് ഞങ്ങള്‍ കടന്നു പോകുന്നത്. 1988 ലാണ് ആദ്യത്തെ സിബിഐ സിനിമ റിലീസ് ചെയ്യുന്നതെന്നും എന്നാല്‍ അന്ന് ഈ സിനിമയ്ക്ക് ഇത്രയും വലിയ ജനസമിതി ലഭിക്കുമെന്ന് വിചാരിച്ചിരുന്നില്ലെന്നും മുകേഷ്. സിബിഐ അഞ്ചാം ഭാഗത്തിന്റെ അണിയറ പ്രവർത്തകർക്ക് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു മുകേഷ്. ആദ്യത്തെ സിബിഐ സിനിമ സുഹൃത്തുക്കള്‍ക്കൊപ്പം കാണാന്‍ പോയതിനെക്കുറിച്ചും മുകേഷ് മനസ് തുറക്കുന്നുണ്ട്.
സിനിമയുടെ തുടക്കത്തില്‍ പോലീസുകാരന്‍ ആയ താന്‍ ശവശരീരത്തിന്റെ അരികില്‍ നില്‍ക്കുമ്പോള്‍ കണ്ണ് നനയുന്നതായി കാണിക്കുന്നുണ്ട്. ഇത് കണ്ട് സിനിമ കാണാന്‍ കൂടെ വന്നിരുന്ന സുഹൃത്തുക്കള്‍ ചോദിച്ചത് ആരോ ഒരാള്‍ മരിച്ചതിന് നീ എന്തിനാണ് കരയുന്നതെന്നായിരുന്നുവെന്നും പിന്നെയാണ് തന്റെ കഥാപാത്രവും മരിച്ച കഥാപാത്രവും തമ്മിലുള്ള ബന്ധമൊക്കെ വ്യക്തമാകുന്നതെന്നും മുകേഷ് പറയുന്നു. സിനിമയിലെ ഏറ്റവും നിര്‍ണായകമായ രംഗങ്ങളില്‍ ഒന്നില്‍ താന്‍ പറഞ്ഞ ഡയലോഗ് ഓര്‍ക്കുന്നതായും മുകേഷ് പറയുന്നു.

''ആ സിനിമയില്‍ ഞാന്‍ വലിയൊരു ഡയലോഗ് പറഞ്ഞത് ഇപ്പോഴും ഓര്‍ക്കുന്നുണ്ട്. സത്യത്തില്‍ എനിക്കൊന്നും മനസിലായിരുന്നില്ല. കുമാരപുരം പരിസരത്ത് അന്ന് മഴ പെയ്തിരുന്നില്ല. ആദ്യം ബോഡി വീണു. പിന്നെ മഴ പെയ്തു. പിന്നെ ബോഡി വീണു അങ്ങനെ. പക്ഷെ വേറൊരു കാര്യത്തില്‍ സന്തോഷം തോന്നി. മൂന്നാമത്തെയോ നാലാമത്തയോ ഭാഗത്തിന്റെ ഷൂട്ടിനിടയില്‍ കെ മധു എന്നോട് ചോദിച്ചു, അന്ന് ആ കുമാരപുരം പഞ്ചായത്തില്‍ മഴ പെയ്തില്ല എന്ന് പറഞ്ഞ ഡയലോഗ് വെല്ലോം മനസിലായി പറഞ്ഞതാണോ എന്ന്. സത്യം പറഞ്ഞാല്‍ മനസിലായില്ല എന്ന് പറഞ്ഞു. എനിക്കും മനസിലായില്ല എന്ന് അദ്ദേഹം മറുപടിയായി പറഞ്ഞു'' എന്നാണ് മുകേഷ് ഓര്‍ക്കുന്നത്.

സിബിഐ കാണാന്‍ മദ്രാസിലെ തീയേറ്ററില്‍ പോയ കഥയും മുകേഷ് പറയുന്നുണ്ട്. മദ്രാസിലെ സഫയര്‍ തീയേറ്ററില്‍ സിനിമ 250 ദിവസം ഓടിയിരുന്നു. 100 ദിവസം തികയുന്ന ദിവസം താന്‍ സുഹൃത്തുക്കളുടെ കൂടെ സിനിമ കാണാന്‍ പോയിരുന്നുവെന്നാണ് മുകേഷ് പറയുന്നത്. അന്നും സിനിമ ഹൗസ് ഫുള്ളായിരുന്നു. താന്‍ അന്ന് അത്ര പ്രശസ്താനായിരുന്നില്ലെങ്കിലും തന്നെ ജനങ്ങള്‍ തിരിച്ചറിഞ്ഞുവെന്നും അദ്ദേഹം ഓര്‍ക്കുന്നു. സിനിമ കണ്ടിറങ്ങിയ ഒരാള്‍ തന്നോട് പറഞ്ഞത് സിനിമ തങ്ങള്‍ തമിഴ് നാട്ടുകാര്‍ക്ക് ഒരുപാട് ഇഷ്ടമായെന്നും ഒരു അഭിപ്രായമുള്ളത് മമ്മൂട്ടി സാറിന് പെരിയ ക്രിമിനല്‍ മൈന്‍ഡ് ആണെന്നുമായിരുന്നുവെന്നും മുകേഷ് പറയുന്നത്.

അത് തനിക്ക് ഒരുപാട് ഇഷ്ടമായി. അന്ന് മൊബൈല്‍ ഫോണില്ല. അതിനാല്‍ എസ്ടിഡി ബൂത്തില്‍ പോയി മമ്മൂട്ടിയെ വിളിക്കുകയായിരുന്നു. നടന്നത് അദ്ദേഹത്തോട് പറഞ്ഞു. നീ എന്ത് പറഞ്ഞുവെന്നായിരുന്നു മമ്മൂട്ടി തിരിച്ച് ചോദിച്ചത്. ഇതൊക്കെ തമിഴ്‌നാട്ടില്‍ എങ്ങനെ അറിഞ്ഞുവെന്നായിരുന്നു തന്റെ മറുപടിയെന്നും മുകേഷ് ഓര്‍ക്കുന്നു. ഇതിന് മമ്മൂട്ടി കൊടുത്ത മറുപടി നീ കേരളത്തിലേക്ക് വാ എന്നായിരുന്നു മുകേഷ് ഓര്‍ക്കുന്നു.
സിബിഐയിലെ വില്ലന്‍ ആരെന്ന് അഭിനയിച്ച താരങ്ങള്‍ക്ക് പോലും അറിയില്ലായിരുന്നു. മുമ്പും അങ്ങനെയായിരുന്നുവെന്നാണ് മുകേഷ് പറയുന്നത്. ജഗദീഷ് വില്ലനായി വരുന്ന ഭാഗത്തിന്റെ ചിത്രീകരണം നടക്കുമ്പോള്‍ എസ്എന്‍ സ്വാമി തന്നെ മാറ്റി നിര്‍ത്തിയ ശേഷം ജഗദീഷ് ആണ് ആ കൊലപാതകം ചെയ്തിരിക്കരുതെന്നും ആരോടും പറയരുതെന്ന് സത്യം ചെയ്യിക്കുകയായിരുന്നുവെന്നും മുകേഷ് പറയുന്നു. താനത് ഇതുവരേയും ആരോടും പറഞ്ഞിട്ടില്ലെന്നും മുകേഷ് പറയുന്നു. ഇത്തവണയും അങ്ങനെയായിരുന്നുവെന്നും പലരും സ്വയം സംശയിക്കുക വരെ ചെയ്തുവെന്നും താരം പറയുന്നു.
Recommended Video

മോഹന്‍ലാല്‍ ചിത്രം മരക്കാറിനെക്കുറിച്ചും മുകേഷ് മനസ് തുറക്കുന്നുണ്ട്. ചിത്രത്തില്‍ താന്‍ ചെയ്തത് ഒരു ചെറിയ വേഷമായിരുന്നു. തന്നെ സ്‌ക്രീനില്‍ കണ്ടതും എല്ലാവരും ഒന്നുണര്‍ന്നു. ഇനി ലാലും മുകേഷുമൊത്തുള്ള രംഗങ്ങള്‍ ഉണ്ടാകുമെന്നായിരുന്നു അവര്‍ കരുതിയത്. എന്നാല്‍ പിന്നെ തന്നെ കണ്ടില്ലെന്നും പിന്നെ അതുമായി ബന്ധപ്പെട്ട് ഒരുപാട് ട്രോളുകള്‍ ഇറങ്ങിയെന്നും മുകേഷ് പറയുന്നു. അതുപോല തന്നെയായിരുന്നു സിബിഐയിലെന്നുമാണ് മുകേഷ് പറയുന്നത്.
''സിബിഐയിലും എന്നെ കണ്ടപ്പോള്‍ ആ ചാക്കോ വന്നു, ഇനി ഒരു കലക്കു കലക്കും എന്ന് പലരും വിചാരിച്ചു. പക്ഷെ പിന്നെ ചാക്കോയെ കണ്ടില്ല. എന്താണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് പലരും ചോദിച്ചു. ഇക്കാര്യത്തില്‍ ഒറ്റക്കാര്യം ഞാന്‍ പറയാം, ഈ സിനിമയുടെ സംവിധായകര്‍ക്കും തിരക്കഥാകൃത്തുകള്‍ക്കും സൂപ്പര്‍ഹിറ്റ് മതി, സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റുകള്‍ വേണ്ട'' എന്നായിരുന്നു മുകേഷ് പറഞ്ഞത്.


Click it and Unblock the Notifications