'ഇത്രയും വലിയ പണി തരണ്ടായിരുന്നു കേട്ടോ'; ഹരികൃഷ്‌ണൻസ് ഷൂട്ടിനിടയിൽ മമ്മൂട്ടി പറഞ്ഞതോർത്ത് ഔസേപ്പച്ചൻ
മലയാള സിനിമയ്ക്ക് ധാരാളം മനോഹര ഗാനങ്ങൾ സമ്മാനിച്ച സംഗീത സംവിധായകനാണ് ഔസേപ്പച്ചൻ. 90 കളിലേയും 2000 ലേയും ഹിറ്റ് ഗാനങ്ങളുടെ ലിസ്റ്റ് എടുത്താൽ അതിൽ ഒരുപാട് ഔസേപ്പച്ചൻ ഗാനങ്ങൾ കാണാൻ കഴിയും. ഈയടുത്ത് മലയാളികൾ എല്ലാം ഏറ്റു പാടിയ ദേവദൂതർ പാടി എന്ന ഗാനം പോലും തയ്യാറാക്കിയത് ഔസേപ്പച്ചനാണ്.
വോയ്സ് ഓഫ് തൃശൂര്‍ വാദ്യ വൃന്ദത്തില്‍ വയലിന്‍ വായിച്ചുകൊണ്ടായിരുന്നു ഔസേപ്പച്ചന്റെ കലാജീവിതം ആരംഭിക്കുന്നത്. പിന്നീടാണ് മലയാള സിനിമയുടെ ഭാഗമാകുന്നത്. പ്രമുഖ സംഗീത സംവിധായകന്‍ പരവൂര്‍ ദേവരാജന്‍ മാസ്റ്ററാണ് ഔസേപ്പച്ചനെ സിനിമയിലേക്ക് കൊണ്ടുവന്നത്. ഭരതന്‍ സംവിധാനം ചെയ്ത കാതോടു കാതോരം ആയിരുന്നു ഔസേപ്പച്ചന്‍ സ്വന്തമായി സംഗീത സംവിധാനം ചെയ്ത ആദ്യത്തെ സിനിമ. പിന്നീട് അങ്ങോട്ട് ഒരുപാട് സിനിമകളിൽ ഔസേപ്പച്ചൻ സംഗീത സംവിധാനം നിർവഹിച്ചു.

ഔസേപ്പച്ചന്റെ വർക്കുകളിൽ ഏറെ ശ്രദ്ധനേടിയ ഒന്നാണ് ഫാസിലിന്റെ സംവിധാനത്തിൽ മമ്മൂട്ടിയും മോഹൻലാലും പ്രധാന വേഷങ്ങളിൽ എത്തിയ ഹരികൃഷ്ണൻസ് എന്ന ചിത്രം. ചിത്രത്തിൽ അഞ്ചോളം ഗാനങ്ങളാണ് ഔസേപ്പച്ചൻ ഒരുക്കിയത്. അതിലെ അഞ്ചും അക്കാലത്ത് ഹിറ്റ് ആയിരുന്നു. അതിലെ തന്നെ പൊന്നാമ്പൽ പുഴയിറമ്പിൽ നമ്മൾ, സമയമിതപൂർവ സായാഹ്‌നം' തുടങ്ങിയ ഗാനങ്ങൾ ഇന്നും പ്രേക്ഷകരുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നതാണ്.
ഇപ്പോഴിതാ, സമയമിതപൂർവ സായാഹ്‌നം എന്ന ഗാനവുമായി ബന്ധപ്പെട്ട ഒരു രസകരമായ സംഭവം പങ്കുവച്ചിരിക്കുകയാണ് ഔസേപ്പച്ചൻ. മനോരമ ഓൺലൈനോടാണ് ഔസേപ്പച്ചൻ ഇത് പറഞ്ഞത്. ഗാനങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള സിനിമയായിരുന്നു ഹരികൃഷ്ണന്‍സ്. സിനിമയുടെ ഷൂട്ടിങ് നടക്കുന്നതിനിടയിൽ തന്നെയാണ് പാട്ടുകള്‍ ചിട്ടപ്പെടുത്തിയത്. ഹരികൃഷ്ണന്‍സിന്റെ കഥയിലെ നിര്‍ണായക സന്ദര്‍ഭത്തില്‍ വന്നു പോകുന്ന ഗാനമായിരുന്നു സമയമിതപൂര്‍വ സായാഹ്നം.

കഥയിൽ പാട്ട് വരുന്ന സന്ദർഭം ഫാസിൽ വിവരിച്ചു കൊടുത്തതോടെ തനിക്ക് ആവേശമായെന്നാണ് ഔസേപ്പച്ചൻ പറയുന്നത്. ക്ലാസിക്കൽ സംഗീതത്തിൽ വരുന്ന പാട്ട് ആയതിനാൽ അങ്ങനെയൊന്ന് ഒരുക്കുന്നതിന് വേറെ സന്തോഷമായിരുന്നു എന്നും പറയുന്നു.
ഷൂട്ട് നടക്കുന്നതിനിടയിൽ ഒരു ദിവസം അവിടെ ചെന്നപ്പോൾ മമ്മൂട്ടിയുമായി സംസാരിച്ചു. പാട്ടുകളെ കുറിച്ചു മമ്മൂട്ടി ചോദിക്കുകയും അവസാനഭാഗത്തു വരുന്ന ക്ലാസിക്കല്‍ ഗാനം ഗംഭീരമാകണമെന്നും സംഗതികളൊക്കെ കലര്‍ത്തി ആളുകളെ ഞെട്ടിക്കണം എന്നു മമ്മൂട്ടി പറഞ്ഞതായും ഔസേപ്പച്ചന്‍ പറയുന്നു. 'മമ്മൂട്ടിയുടെ സ്‌നേഹത്തോടെയുള്ള ആ പറച്ചില്‍ ഒരു ആവേശം തന്നെയാണുണ്ടാക്കിയത്. അങ്ങനെ ഞാനിരുന്ന് ഉണ്ടാക്കിയ പാട്ടാണ് സമയമിതപൂര്‍വസായാഹ്നം,' ഔസേപ്പച്ചന്‍ പറഞ്ഞു.

പിന്നീട് ഗാനത്തിന്റെ ചിത്രീകരണ സമയത്ത് അവിടെ പോയ കാര്യവും ഔസേപ്പച്ചൻ പറയുന്നുണ്ട്. പാട്ടിന് ലിപ് കൊടുക്കുമ്പോൾ നിർദേശം നൽകാനായി ചെന്ന തന്നോട് മമ്മൂട്ടി ഇങ്ങനൊരു പണി താരണ്ടായിരുന്നു എന്ന് പറഞ്ഞ് തോളത്ത് തട്ടി എന്നാണ് അദ്ദേഹം പറഞ്ഞത്.
'ഈ പാട്ടിന്റെ ചിത്രീകരണ സമയത്ത് ഞാനും ലൊക്കേഷനില്‍ ഉണ്ടായിരുന്നു. സ്വരങ്ങളൊക്കെ ലിപ്പ് കൊടുക്കുമ്പോള്‍ നിര്‍ദേശം നല്‍കാനായിരുന്നു ഞാനവിടെ പോയത്. അത്യാവശ്യം കുഴയ്ക്കുന്ന ഭാഗങ്ങളൊക്കെ ഉണ്ടെങ്കിലും മമ്മുക്കയും ലാലും നന്നായി തന്നെ അതിന് ലിപ്പ് നല്‍കി. അന്നവിടെ രസകരമായ ഒരു സംഭവം ഉണ്ടായി. ഷൂട്ടിനിടിയില്‍ മമ്മുക്ക എന്നെ മാറ്റി നിര്‍ത്തി പറഞ്ഞു, ഇത്രയ്‌ക്കൊരു പണി തരണ്ടായിരുന്നു കേട്ടോ.. ഞാന്‍ ചിരിക്കും മുന്‍പ് മമ്മുക്കയും എന്റെ തോളില്‍ തട്ടി ചിരിച്ചു.' ഔസേപ്പച്ചൻ ഓർത്തു.


Click it and Unblock the Notifications