മ്യൂസിക് ഷോപ്പിന്റെ ക്യൂവിൽ ഞാൻ, തൊട്ടടുത്ത് എആർ റഹ്മാൻ! അന്ന് നൽകിയ ഉപദേശം; വലിയ നഷ്ടത്തെ കുറിച്ചും രാഹുൽ!
മലയാള സിനിമയിലെ മികച്ച സംഗീത സംവിധായകരിൽ ഒരാളാണ് രാഹുൽ രാജ്. ഛോട്ടാ മുംബൈ എന്ന ചിത്രത്തിലെ ഹിറ്റ് ഗാനങ്ങൾ ഒരുക്കി അരങ്ങേറ്റം നടത്തിയ രാഹുൽ പ്രേക്ഷകർ ആഘോഷമാക്കിയ നിരവധി ഗാനങ്ങൾ ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ 15 വർഷത്തോളമായി സിനിമ സംഗീത ലോകത്തുള്ള അദ്ദേഹം, മലയാളത്തിന് പുറമെ തമിഴിലും ഗാനങ്ങൾ ഒരുക്കിയിട്ടുണ്ട്. കൂടാതെ റിയാലിറ്റി ഷോകളിൽ വിധികർത്താവായും പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയിട്ടുണ്ട് അദ്ദേഹം.
എഞ്ചിനിയറിങ് പൂർത്തിയാക്കി ജോലി ചെയ്യുന്നതിനിടെയാണ് അത് വിട്ട് സംഗീത ലോകത്തേക്ക് രാഹുൽ രാജ് എത്തുന്നത്. അടുത്തിടെ വനിതയ്ക്ക് നൽകിയ ഒരു അഭിമുഖത്തിൽ തന്റെ ഈ യാത്രയെ കുറിച്ച് രാഹുൽ രാജ് പറഞ്ഞിരുന്നു. സിനിമയിൽ സജീവമായി നിൽക്കുന്നതിനിടെ രാഹുൽ ഒരു ഇടവേള എടുക്കുകയുണ്ടായി. അതിന്റെ കാരണവും അദ്ദേഹം അഭിമുഖത്തിൽ വെളിപ്പെടുത്തുന്നുണ്ട്. ഇപ്പോഴിതാ, ആ വാക്കുകൾ ശ്രദ്ധ നേടുകയാണ്.

പാട്ടു മാത്രം പോരാ, പഠിപ്പും വേണമെന്നു വീട്ടുകാർക്ക് നിർബന്ധമായിരുന്നുവെന്ന് രാഹുൽ പറയുന്നു. കുസാറ്റിൽ നിന്നു ബിടെക് പാസ്സായി പിന്നാലെ മൈസൂരുവിലെ ഒരു യുഎസ് കമ്പനിയിൽ ജോലി കിട്ടി അവിടെ നിന്നു ലണ്ടനിലെ ഒരു കമ്പനിയിലേക്ക്. ആ യാത്രയിൽ ചിലതു സംഭവിച്ചു. മോർലി കോളജ് ഓഫ് മ്യൂസിക്കിൽ നിന്ന് ഇലക്ട്രോണിക് മ്യൂസിക്കിൽ ഡിപ്ലോമ എടുത്തു. രണ്ടാമത്തെ കാര്യം പറയുമ്പോൾ ഇപ്പോഴും ത്രില്ലടിക്കുമെന്ന് പറഞ്ഞ് രാഹുൽ തുടർന്നു.
ഒരു മ്യൂസിക് ഷോപ്പിന്റെ ക്യൂവിൽ ഞാൻ നിൽക്കുന്നു. തൊട്ടടുത്ത ക്യൂവിൽ സാക്ഷാൽ എആർ റഹ്മാൻ. എയർ ടെല്ലിന്റെ തീം മ്യൂസിക് ചെയ്യാൻ വന്നതായിരുന്നു അദ്ദേഹം. 40 മിനിറ്റോളം അവിടെനിന്ന് സംഗീതത്തെ കുറിച്ച് സംസാരിച്ചു. പോകാൻ നേരം അദ്ദേഹം ചോദിച്ചു. സംഗീതത്തോട് ഇത്ര താൽപര്യമുള്ളയാൾ എന്തിനാണ് ഈ ജോലി ചെയ്യുന്നതെന്ന്. വേറേ ഓപ്ഷനില്ല എന്ന എന്റെ മറുപടി കേട്ട അദ്ദേഹം ചിരിച്ചുകൊണ്ടു പറഞ്ഞു, ആഗ്രഹം ഉള്ളപ്പോൾ പരിശ്രമിച്ചില്ലെങ്കിൽ പിന്നീടു ദുഃഖിക്കേണ്ടി വരും.
അടുത്ത നിമിഷം തന്നെ മമ്മിയെ വിളിച്ചു. നാട്ടിലേക്ക് വരൂ എന്ന് അമ്മ പറഞ്ഞു. നാട്ടിലെത്തിയ ശേഷം ഓരോ സംവിധായകരെ കണ്ടു. നാല് വർഷം ആ കാത്തിരിപ്പ് നീണ്ടു. അക്കൗണ്ട് ബാലൻസ് സീറോയിലെത്തി. ഒരു പരാതിയും പറയാതെ മമ്മിയും ചേച്ചിയും കൂടെ നിന്നുവെന്നും രാഹുൽ ഓർക്കുന്നു. അതിനിടെ പരസ്യങ്ങൾക്കു ജിംഗിൾസ് ചെയ്യാൻ ചാൻസ് കിട്ടി. ജസീർ മുഹമ്മദ്, ഡിമൽ എന്നീ സംവിധായകരുടെ പരസ്യങ്ങളായിരുന്നു കൂടുതലും.
ഏതോ സംസാരത്തിനിടെ അൻവർ റഷീദിനോട് ഡിമൽ എന്നെക്കുറിച്ചു പറഞ്ഞു. ഒരു ദിവസം ഡിമൽ എന്നെ അൻവർ റഷീദിന്റെ അടുത്തേക്കു കൊണ്ടുപോയി. കണ്ട പാടേ അൻവർ പറഞ്ഞു, അടുത്ത പടം മോഹൻലാലിനെ വച്ചാണു ചെയ്യുന്നത്. അതിന്റെ തീം മ്യൂസിക് ചെയ്യണം, അതു നന്നായാൽ സിനിമയുടെ മ്യൂസിക് ചെയ്യുന്നത് നീയാകുമെന്ന്. അങ്ങനെയാണ് 'തലാ..' എന്ന തീം സോങ്സംഭവിക്കുന്നതും ഛോട്ടാ മുംബൈ ആദ്യ സിനിമയായതെന്നും രാഹുൽ രാജ് പറഞ്ഞു.

ഇടയ്ക്ക് വന്ന ഇടവേളയെ കുറിച്ചും രാഹുൽ പറഞ്ഞു. ചേച്ചി രഹന വലിയ പഠിപ്പിസ്റ്റായിരുന്നു. ചേച്ചി പിഎച്ച്ഡി ചെയ്യുകയായിരുന്നു. ഇടയ്ക്ക് ചേച്ചിക്കു വല്ലാതെ ചുമ തുടങ്ങി പല ടെസ്റ്റുകൾ നടത്തി, മരുന്നുകൾ മാറിമാറി കഴിച്ചു. എന്നിട്ടും ചുമ മാറുന്നില്ല. ഒരു വർഷത്തോളം നീണ്ട ചുമയ്ക്കൊടുവിൽ വയറു വീർക്കാൻ തുടങ്ങി. സ്കാനിങ്ങിൽ ഓവറിയിൽ 16 സെന്റീമീറ്റർ വലുപ്പമുള്ള ട്യൂമർ കണ്ടു. എത്രയും വേഗം സർജറി ചെയ്യണമെന്നാണു ഡോക്ടർ പറഞ്ഞത്.
അപ്പോഴേക്കും കാൻസർ തേർഡ് സ്റ്റേജിൽ എത്തിയിരുന്നു. കീമോയും റേഡിയേഷനും ഒക്കെയായി ഒരു വർഷം. പക്ഷേ, ചേച്ചി പോയി. അന്ന് ചേച്ചിക്കു 39 വയസ്സാണ്. അതോടെ എല്ലാവരും ഉലഞ്ഞു. ചേച്ചി എനിക്ക് വേണ്ടി പല യൂണിവേഴ്സിറ്റികളിലേക്കും ആപ്ലിക്കേഷൻ അയക്കുമായിരുന്നു.
ആ സമയത്ത് അതിന് പലതിനും മറുപടി വന്ന് തുടങ്ങി. അങ്ങനെ ഇടവേള എടുത്ത് പഠിക്കാൻ പോവുകയായിരുന്നു. സ്പെയിനിലെ ബാലി കോളജ് ഓഫ് മ്യൂസിക്കിൽ പിജി അഡ്മിഷൻ കിട്ടി. പിന്നെ ഒന്നര വർഷം സംഗീതം മാത്രമായിരുന്നു ജീവിതം. പഠനം കഴിഞ്ഞു തിരികെ വന്നപ്പോൾ ദൈവം രണ്ടാം ജന്മവും തന്നു, രാഹുൽ രാജ് പറഞ്ഞു.


Click it and Unblock the Notifications











