വലിയ നടനൊപ്പം അഭിനയിക്കാന്‍ അവസരം കിട്ടിയിട്ടും മോനെ വിട്ടില്ല, പേടിച്ചത് ലഹരിയെ: ടിനി ടോം
സിനിമാ മേഖലയിലെ ലഹരി ഉപയോഗത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമായി മാറുകയാണ്. താരങ്ങള്‍ക്കെതിരെ പൊതുസമൂഹത്തില്‍ നിന്നും മറ്റും ഉയര്‍ന്നു വന്ന വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ഇപ്പോഴിതാ സിനിമാ മേഖലയില്‍ നിന്നുള്ള പ്രമുഖരടക്കം രംഗത്തെത്തുകയാണ്. ഈയ്യടുത്ത് നടന്‍ ബാബുരാജ് നടത്തിയ വെളിപ്പെടുത്തലുകള്‍ വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെ ഇപ്പോഴിതാ നടന്‍ ടിനി ടോമിന്റെ വാക്കുകളും വാര്‍ത്തയായി മാറുകയാണ്.
നേരത്തെയും സിനിമാ മേഖലയിലെ ലഹരി ഉപയോഗത്തെക്കുറിച്ച് ടിനി ടോം സംസാരിച്ചിട്ടുണ്ട്. സിനിമയില്‍ ലഹരിയുണ്ടെന്ന് നടനും അമ്മ സംഘടനയുടെ ഭാരവാഹിയുമായ ടിനി ടോം ആവര്‍ത്തിച്ചിരിക്കുകയാണ്. തനിക്കൊപ്പം അഭിനയിച്ച നടന്‍ ലഹരിക്ക് അടിമയായിരുന്നുവെന്നാണ് ടിനി ടോം പറയുന്നത്. അതേസമയം പ്രമുഖ താരത്തിന്റെ മകനായി അഭിനയിക്കാന്‍ തന്റെ മകന് അവസരം ലഭിച്ചിരുന്നു. തനിക്ക് ഒരു മകനേയുള്ളു ഭയം കാരണം സിനിമയില്‍ വിട്ടില്ലെന്നും ടിനി ടോം പറയുന്നുണ്ട്.

കേരള സര്‍വകലാശാല യുവജനോത്സവം ഉദ്ഘാടന വേദിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ടിനി ടോം. ലഹരിക്കെതിരായ പൊലീസിന്റെ 'യോദ്ധാവ്' ബോധവല്‍ക്കരണ പരിപാടിയുടെ അംബാസഡര്‍ കൂടിയാണ് ടിനി ടോം. ഒരു വലിയ നടന്റെ മകന്റെ വേഷം അഭിനയിക്കാനുള്ള അവസരം തന്റെ മകനെ തേടി വന്നിരുന്നു. എന്നാല്‍ സിനിമയില്‍ അഭിനയിക്കാന്‍ മകനെ വിടില്ലെന്ന് എന്റെ ഭാര്യ ഉറപ്പിച്ചു പറഞ്ഞുവെന്നാണ് ടിനി ടോം പറയുന്നു.
ലഹരി ഉപയോഗത്തെക്കുറിച്ചുള്ള പേടിയായിരുന്നു അവള്‍ക്ക്. സിനിമയില്‍ പലരും ലഹരി ഉപയോഗിക്കുന്നുണ്ട്. 16-18 വയസ്സിലാണു കുട്ടികള്‍ വഴി തെറ്റുന്നത്.എനിക്ക് ഒരു മകനേയുള്ളു'' എന്നാണ് ടിനി ടോം പറയുന്നത്.ലഹരിക്ക് അടിമയായ ഒരു നടനെ ഈയിടെ കണ്ടു. അദ്ദേഹത്തിന്റെ പല്ലുകള്‍ പൊടിഞ്ഞു തുടങ്ങി. ലഹരി ഉപയോഗിക്കുന്നതു കൊണ്ട് അദ്ദേഹം നന്നായി അഭിനയിക്കുന്നുണ്ടെന്നു പലരും പറയുന്നു. ഇപ്പോള്‍ പല്ല് , അടുത്തത് എല്ലു പൊടിയും. അതു കൊണ്ടു കലയാകണം നമുക്ക് ലഹരിയെന്നും ടിനി ടോം കൂട്ടിച്ചേര്‍ക്കുന്നു.
നേരത്തെ ആരൊക്കെയാണ് സിനിമയില്‍ ലഹരി ഉപയോഗിക്കുന്നത് എന്നതിന്റെ ലിസ്റ്റ് ആന്റണി പെരുമ്പാവൂരിന്റെ പക്കല്‍ ഉണ്ടെന്ന് ടിനി ടോം പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസമാണ് സിനിമാ മേഖലയിലെ ലഹരി ഉപയോഗത്തെക്കുറിച്ച് ബാബുരാജ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. സിനിമിയല്‍ ലഹരി ഉപയോഗിക്കുന്നവരുടെ കൃത്യമായ ലിസ്റ്റ് സിനിമാ സംഘടനകളുടേയും പൊലീസിന്റെയും പക്കലുണ്ടെന്നുമാണ് ബാബുരാജ് പറഞ്ഞതു.

'അമ്മയുടെ ഓഫീസില്‍ ലഹരി ഉപയോഗിക്കുന്ന താരങ്ങളുടെ ലിസ്റ്റുണ്ട്. ഓരോരുത്തരും പിടിക്കപ്പെട്ട് ചോദ്യം ചെയ്യുമ്പോള്‍ പറയുന്നത് ഞാനിന്ന ആള്‍ക്ക് വേണ്ടി കൊണ്ട് പോവുകയാണെന്നാണ്. ഒരു പ്രാവശ്യം എക്‌സസൈസ്‌കാര്‍ ചെയ്‌സ് ചെയ്‌തെത്തിയത് വലിയൊരു നടന്റെ വണ്ടിക്ക് പിറകെയാണ്. ആ വണ്ടി നിര്‍ത്തി തുറന്നിരുന്നെങ്കില്‍ മലയാളം ഇന്‍ഡസ്ട്രി അന്ന് തീരും'' എന്നായിരുന്നു ബാബുരാജിന്റെ തുറന്നു പറച്ചില്‍. ഇത് വലിയ ചര്‍ച്ചയായി മാറിയിരുന്നു.
ഇതിന് പിന്നാലെയാണ് ടിനി ടോമിന്റെ തുറന്നു പറച്ചിലും വരുന്നത്. വിവാദവുമായി ബന്ധപ്പെട്ട ചർച്ചകളെ ശക്തമാക്കുന്നതാണ് തുറന്നു പറച്ചില്‍. മിമിക്രി വേദിയില്‍ നിന്നും സിനിമയിലെത്തിയ താരമാണ് ടിനി ടോം. നായകനായും വില്ലനായും സഹനടനായുമെല്ലാം അഭിനയിച്ച് കെെയ്യടി നേടിയിട്ടുണ്ട് ടിനി ടോം.


Click it and Unblock the Notifications