ഇപ്പോള്‍ ചെന്നില്ലെങ്കില്‍ ബാലാമണി ഏതെങ്കിലും സായിപ്പിന്റെ കണ്ണ് കുത്തിപ്പൊട്ടിക്കും, സഹായിക്കണം!

മലയാളികളുടെ പ്രിയപ്പെട്ട സിനിമകളാണ് നന്ദനവും മണിച്ചിത്രത്താഴും. ചിത്രങ്ങളിലൂടെ ഹിറ്റായി മാറിയ കഥാപാത്രങ്ങളാണ് ബാലാമണിയും ഡോക്ടര്‍ സണ്ണിയും. ഇപ്പോഴിതാ ബാലാമണിയെക്കുറിച്ച് ഡോക്ടര്‍ സണ്ണിയ്ക്ക് നന്ദനത്തിലെ നായകന്‍ മനു എഴുതിയ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തുകയാണ്. മനുവിന്റെ കണ്ണിലൂടെ ശരത്ത് ശശിയെന്ന യുവാവാണ് രസകരമായ ഈ കത്തെഴുതിയിരിക്കുന്നത്. മുമ്പും സമാനമായ കുറിപ്പുകളിലൂടെ കയ്യടി നേടിയിട്ടുണ്ട് ശരത്ത് ശശി. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

Nanadanam

പ്രിയപ്പെട്ട ഡോക്റ്റര്‍ സണ്ണിയ്ക്ക്,

എത്രയും പ്രിയപ്പെട്ട കുഞ്ഞനിയന്‍, അമ്പലപ്പാട്ട് ഉണ്ണിയമ്മ മകള്‍ അമ്പലപ്പാട്ട് തങ്കം മകന്‍, അമ്പലപ്പാട്ട് മനു നന്ദകുമാര്‍ എഴുതുന്നത്.
നാട്ടിന്‍പുറത്തെ പ്രുമുഖ തറവാടുകളില്‍ ഉടലെടുക്കുന്ന മാനസിക പ്രശ്‌നങ്ങളില്‍ സ്‌പെഷ്യലൈസ് ചെയ്യുന്ന ആളെന്ന നിലയില്‍ താങ്കള്‍ക്ക് എന്നെ സഹായിക്കാന്‍ കഴിയും എന്ന പ്രതീക്ഷയോടെയാണ് ഞാന്‍ ഈ കത്ത് എഴുതുന്നത്. വിവാഹശേഷം നാട്ടില്‍ നിന്ന് അമേരിക്കയിലേക്ക് വന്ന ഞാനും, ബാലാമണിയും അപ്രതീക്ഷിതമായ ചില പ്രശ്‌നങ്ങളിലൂടെ കടന്നു പോകുകയാണ് ഡോക്റ്റര്‍.

ബാലാമണി ഇവിടെ വന്നതിന്റെ അടുത്ത ദിവസം മുതല്‍ പെരുമാറ്റത്തില്‍ ചെറിയ മാറ്റങ്ങള്‍ കാണിച്ചു തുടങ്ങി. വെളുപ്പാന്‍ കാലത്തുള്ള സ്വപ്നവും തനിയേയുള്ള വര്‍ത്തമാനവും പാട്ട് പാടലും പോലെയുള്ള പ്രശ്‌നങ്ങള്‍ കണ്ടപ്പോള്‍ ജെറ്റ് ലാഗ് ആകും എന്നാണു കരുതിയത്. പിന്നെ പിന്നെ വാങ്ങുന്ന ഡ്രസിലോക്കെ സ്‌കെച്ച് പേന വെച്ച് കുത്തി വരച്ചിട്ടു ഉണ്ണിയേട്ടന്റെ മാജിക്ക് ആണെന്ന് പറയാന്‍ തുടങ്ങിയപ്പോള്‍ എനിക്ക് ഒരു വല്ലായ്മ തോന്നി.
അടുത്ത വീട്ടില്‍ ഉണ്ണിയേട്ടന്‍ ഉണ്ടെന്ന് പറഞ്ഞു വീട്ടുകാരോട് ചോദിക്കാതെ ഇടിച്ചു കേറി ചെല്ലുന്നത് കണ്ടപ്പോള്‍ ഈ കുട്ടിക്ക് അമേരിക്കയില്‍ വല്ല പരിചയക്കാരും ഉണ്ടാകും എന്നേ ഞാന്‍ കരുതിയുള്ളൂ. ഒരു ദിവസം അയല്‍വക്കത്തെ ഒരു സായിപ്പ് ബാലയുടെ കോളിംഗ് ബെല്ലടി സഹിക്കാതെ തോക്ക് എടുക്കുന്നത് കണ്ടപ്പോള്‍ എന്റെ ചങ്ക് തകര്‍ന്നു. അന്ന് തുടങ്ങി ഞങ്ങള്‍ എഴാമത്തെ വീടാണ് ഇവിടെ മാറുന്നത്. അമേരിക്കയിലെ വീടുകള്‍ക്ക് കൊടുക്കേണ്ട ഡെപ്പോസിറ്റ് തുക ഡോക്ടര്‍ക്ക് അറിവുള്ളതാണല്ലോ.
കാലത്ത് കാപ്പി കുടിച്ചൊണ്ടിരിക്കുമ്പോഴോ, ടിവിയില്‍ സീരിയല്‍ കണ്ട് കൊണ്ടിരിക്കുമ്പോഴൊ ബാല പെട്ടെന്ന് പുറത്തേക്ക് ഇറങ്ങി ഓടുന്നത് കാണാം. ചോദിച്ചാല്‍ ഉണ്ണിയേട്ടന്റെ ഒപ്പം ഡാന്‍സ് കളിക്കാന്‍ പോകുവാണ് എന്നാണ് മറുപടി.

പോയാല്‍ പിന്നെ സന്ധ്യക്ക് നോക്കിയാല്‍ മതി.
ഇടയ്‌ക്കൊക്കെ ഞങ്ങള്‍ നല്ല സ്‌നേഹത്തിലകുമ്പോള്‍ എല്ലാം ഒന്ന് നോര്‍മലായി എന്ന് തോന്നും. പഴയ സെന്റിമെന്‍സ് കഥകള്‍ പറഞ്ഞു കൊണ്ടിരിക്കുമ്പോള്‍ പെട്ടെന്ന് ബാഗും എടുത്ത് ബാല ഒരു പോക്കുണ്ട്. ചോദിച്ചാല്‍ ഒന്നും പറയില്ല, ആദ്യമൊക്കെ പേടിച്ച് പോലീസില്‍ കംപ്ലൈന്റ് കൊടുക്കുമായിരുന്നു. ഇപ്പൊള്‍ അത് നിര്‍ത്തി. മടങ്ങി വരാന്‍ ബാല ഒരു ദിവസത്തില്‍ കൂടുതല്‍ വൈകില്ല.
മടങ്ങി വരുമ്പോള്‍ നിര്‍ബന്ധിച്ച് ചോദിച്ചാല്‍, ഗുരുവായൂരപ്പന്റെ അപ്പോയ്‌മെന്റ്, അന്തോണീസ് പുണ്യാളനുമായി ഒരു കോഫി ടോക്ക്, ഗാന്ധിജിയുമായി ചായ് പേ ചര്‍ച്ച, മദര്‍ തെരേസയ്‌ക്കൊപ്പം അല്പം ആതുരസേവനം അങ്ങനെ ഓരോ മറുപടിയാണ്.

ഗാന്ധിജി ബര്‍ത്ത് ഡേ ഗിഫ്റ്റ് തന്ന കണ്ണടയാണ് എന്ന് പറഞ്ഞു ഒരു കണ്ണടയുമായാണ് കഴിഞ്ഞ ആഴ്ച ബാല മടങ്ങി വന്നത്. രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ കളഞ്ഞു പോയ കണ്ണട അന്വേഷിച്ചു ശരിക്കുള്ള ഉടമസ്ഥന്‍ വീട്ടിലെത്തി. ബാല കൊണ്ട് വന്ന എബ്രഹാം ലിങ്കണ്‍ കുട്ടികാലത്ത് പഠിക്കാന്‍ ഉപയോഗിച്ചിരുന്ന തെരുവ് വിളക്കും, ഗീ വര്‍ഗീസ് പുണ്യാളന്റെ കുന്തവും അന്വേഷിച്ചു ആരൊക്കെ എപ്പോഴൊക്കെ വരുമെന്ന് ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ല ഡോക്റ്റര്‍.
നേരിട്ട് ഡോക്ടറെ കാണാം എന്ന് കരുതി മയോ ക്ലിനിക്കില്‍ ഒരു അപ്പോയ്‌മെന്റ് എടുത്തെങ്കിലും അവിടുത്തെ ഡോക്റ്റര്‍ ഡാന്‍ സ്റ്റീവ്‌സനെ കണ്ട്,
'പള്ളിയില്‍ വെച്ച് ഈ ചെട്ടനുമായുള്ള മനസമ്മതമാണ് ഇന്നലെ ഞാന്‍ സ്വപ്നം കണ്ടത്'
എന്ന് ബാല പറഞ്ഞപ്പോള്‍ കിട്ടിയ ടാക്‌സി പിടിച്ച് ഞാന്‍ വീട്ടിലേക്ക് പോന്നു ഡോക്റ്റര്‍.

മനോവിഷമം കാരണം ബഗ് ഇല്ലാത്ത രണ്ട് ലൈന്‍ കോഡ് എഴുതിയ കാലം ഞാന്‍ മറന്നു.
ഉണ്ണിയെ പേടി കാരണം ഞാന്‍ ഇപ്പൊള്‍ ഉണ്ണിയപ്പം കഴിക്കാറില്ല, ഉണ്ണീ വാ വാ വോ പാട്ട് കേട്ട് ഉറങ്ങാറില്ല, എന്തിന് ഏതെങ്കിലും കഥാപാത്രത്തിന് ഉണ്ണി എന്ന് പേരുണ്ടാകും എന്ന് പേടിച്ച് മലയാള സിനിമ പോലും കാണാറില്ല.
ആകെയുണ്ടായിരുന്ന ഉണ്ണി ബന്ധം അമ്മൂമ്മ ഉണ്ണിയമ്മയും ആയിട്ടായിരുന്നു.
ഒരു ദിവസം നാട്ടില്‍ നിന്ന് ഉണ്ണിയമ്മ വിളിച്ചു പാട്ട് ചോദിച്ചപ്പോള്‍,
ഇത് എഫ്എം റേഡിയോ ഒന്നുമല്ലല്ലോ, പാട്ട് കേള്‍ക്കാന്‍ ഒരു എംപി ത്രീ പ്ലെയര്‍ വാങ്ങാന്‍ ബാല പറഞ്ഞതോടെ ആ ബന്ധത്തിന്റെ കാര്യത്തിലും ഒരു തീരുമാനമായി.

വല്ല കള്ളവണ്ടിയും കയറി നാട്ടിലേക്ക് പോകാം എന്ന് വെച്ചാല്‍ നാട്ടില്‍ ബാലാമണിയ്ക്ക് പകരം നല്ല പോലെ പാട്ട് പാടുകയും, ഡാന്‍സ് കളിക്കുകയും ചെയ്യുന്ന മറ്റൊരു കുട്ടി ഉണ്ണിയമ്മയെ സഹായിക്കാന്‍ വന്നിട്ടുണ്ടെന്ന് അറിയിപ്പ് കിട്ടി. ഇനിയൊരു സെക്കന്‍ഡ് ഇന്നിംഗ്‌സ് താങ്ങാനുള്ള ശക്തിയില്ലാത്ത കൊണ്ട് ഞാന്‍ അതിന് മുതിരുന്നില്ല.
ഇനിയും ഒരുപാട് സങ്കടങ്ങള്‍ എഴുതാനുണ്ട്, പക്ഷേ അടുത്ത സ്ട്രീട്ടില്‍ നിന്ന് ആരോ,
'ഐ സോ, ഐ ഒണ്‍ലി സോ, ഐ എക്‌സ്‌ക്ലൂസീവ്‌ലി സോ'
എന്ന് വിളിച്ചു പറയുന്നത് ഞാന്‍
കേള്‍ക്കുന്നു. ഇപ്പൊള്‍ ഞാന്‍ ചെന്നില്ലെങ്കില്‍ ബാലാമണി ഏതെങ്കിലും സായിപ്പിന്റെ കണ്ണ് കുത്തി പൊട്ടിക്കും. അത് കൊണ്ട് കത്ത് ചുരുക്കുന്നു.
കുടുംബം, ജോലി, നാട് എല്ലാം മൊത്തത്തില്‍ പരാജയപ്പെട്ടു നില്‍ക്കുന്ന എന്നെ സ്വന്തം ചേട്ടന്റെ സ്ഥാനത്ത് നിന്ന് ഉപദേശം തന്ന് സഹായിക്കണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു.

എന്ന്
പ്രതീക്ഷയോടെ,
മനു നന്ദകുമാര്‍
അപ്ലിക്കേഷന്‍ ആര്‍ക്കിടെക്ട്
അമ്പലപ്പാട്ട് ടെക്‌നോളജീസ്
വാഷിങ്ടണ്‍ പി. ഒ
അമേരിക്ക

Read more about: mohanlal navya nair
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X