'അതെല്ലാം വളരെ ആത്മാർത്ഥമായിട്ട് ഞാൻ ചെയ്തതാണ്, ഇല്ലെന്ന് പറഞ്ഞാൽ കള്ളനാവും; ചോദ്യം സങ്കടകരമാണ്': മമ്മൂട്ടി
മലയാള സിനിമയുടെ വല്യേട്ടനാണ് നടൻ മമ്മൂട്ടി. ചെറിയ കുട്ടികൾക്ക് മുതൽ മുതിർന്നവർക്ക് വരെ പ്രിയങ്കരനാണ് നടൻ. അത്രയേറെ ബഹുമാനത്തോടെ എല്ലാവരും മമ്മൂക്ക എന്ന് വിളിക്കുന്ന നടൻ കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകളായി മലയാള സിനിമയില്‍നിറഞ്ഞു നിൽക്കുകയാണ്.
ഓരോ വർഷവും തന്നിലെ നടനെയും താരത്തെയും കാലത്തിനനുസരിച്ച് തേച്ച് മിനുക്കി സ്വയം പുതുക്കിയാണ് അദ്ദേഹം മുന്നേറുന്നത്. അഭിനയത്തിന്റെ കാര്യത്തിലായാലും ഫാഷന്റെയും സ്റ്റൈലിന്റെയും ടെക്കിന്റെയും കാര്യത്തിലായാലും പുതു തലമുറയിലെ താരങ്ങള്‍ പോലും മാതൃകയാക്കുന്നത് മമ്മൂട്ടിയെ ആണെന്നതാണ് സത്യം.

തന്റെ കരിയറിലെ ഏറ്റവും മികച്ച ഒരു വർഷത്തിലൂടെയാണ് മമ്മൂട്ടി കടന്നു പോയത്. തന്നിലെ താരത്തേയും നടനേയും ഒരുപോലെ തൃപ്തിപ്പെടുത്താന്‍ മമ്മൂട്ടിയ്ക്ക് സാധിച്ച വര്‍ഷമായിരുന്നു 2022. ശക്തമായൊരു തിരിച്ചുവരവാണ് ബോക്‌സ് ഓഫീസിലേക്ക് മമ്മൂട്ടി പോയ വര്‍ഷം നടത്തിയത്. മമ്മൂട്ടിയുടെ വരാനിരിക്കുന്ന സിനിമകൾക്കായി ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.
അഭിനയത്തോടുള്ള അതിയായ ആഗ്രഹം കൊണ്ട് വക്കീൽ ജോലി ഉപേക്ഷിച്ചാണ് മമ്മൂട്ടി സിനിമയിലേക്ക് എത്തിയത്. ആദ്യം വളരെ ചെറിയ വേഷങ്ങളിൽ തുടങ്ങി പിന്നീട് ഉപനായകനായി പിന്നീട് നായകനായി മാറിയ ആളാണ് മമ്മൂട്ടി. 1971 ൽ പുറത്തിറങ്ങിയ അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന സിനിമയിൽ തുടങ്ങിയ യാത്രയാണ് 2023 ൽ നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിൽ എത്തി നിൽക്കുന്നത്.

സിനിമയിൽ പതിറ്റാണ്ടുകളുടെ അനുഭവ പരിചയമുള്ള മമ്മൂട്ടി തന്റെ വേഷങ്ങളെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. സിനിമയിൽ താൻ കഥാപാത്രങ്ങൾക്ക് അല്ല അഭിനയത്തിനാണ് പ്രാധാന്യം നൽകുന്നതെന്ന് പറയുകയാണ് മമ്മൂട്ടി. നൻപകൽ നേരത്ത് മയക്കത്തിന്റെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് നടൻ ഇക്കാര്യം പറഞ്ഞത്.

പോക്കിരിരാജ സിനിമയിലേതു പോലുള്ള കഥാപാത്രവും ഭൂതകണ്ണാടി പോലുള്ള സിനിമകളിലെ കഥാപാത്രങ്ങളെയും താൻ കാണുന്നത് ഒരുപോലെയാണെന്നും മമ്മൂട്ടി പറഞ്ഞു. കഥാപാത്രത്തിന്റെ രൂപഘടനയോ വലുപ്പ ചെറുപ്പമോ നോക്കുന്ന ആളല്ല താനെന്നും മമ്മൂട്ടി കൂട്ടിച്ചേർത്തു. ഏത് തരം കഥാപാത്രങ്ങളാണ് മമ്മൂട്ടി ആസ്വദിക്കാറുള്ളത് എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മമ്മൂട്ടി.
ഇതുവരെ കഥാപാത്രത്തെയായി താൻ നോക്കിയിട്ടില്ലെന്നും എല്ലാ കഥാപാത്രങ്ങളും താൻ വളരെ സിൻസിയറായിട്ടാണ് ചെയ്തതെന്നും മമ്മൂട്ടി പറഞ്ഞു. ചോദ്യം വളരെ വേദനാജനകമാണെന്നും ഇനി ചോദിക്കരുതെന്നും നടൻ പറഞ്ഞു.

'ഞാൻ അഭിനയം ആസ്വദിക്കുന്ന ആളാണ്. അല്ലാതെ കഥാപാത്രങ്ങളെ അല്ല ഞാൻ എൻജോയ് ചെയ്യാറുള്ളത്. അല്ലെങ്കിൽ ഞാനൊരു സത്യസന്ധതയില്ലാത്ത ആളായി പോകും. പോക്കിരിരാജ എന്ന സിനിമയിൽ അഭിനയിച്ചത് ഞാൻ ആസ്വദിച്ചിട്ടില്ലെന്ന് പറഞ്ഞാൽ ഞാൻ ഒരു കള്ളനാണ്. അങ്ങനെ ഒരു കള്ളനല്ല ഞാൻ,'
'ആ സിനിമയും ഞാൻ എൻജോയ് ചെയ്യുന്നുണ്ട്. നൻപകൽ നേരത്ത് മയക്കത്തിലേത് പോലുള്ള കഥാപാത്രങ്ങളും ഞാൻ ആസ്വദിക്കുന്നുണ്ട്. കഥാപാത്രത്തിന്റെ രൂപഘടനയോ വലുപ്പ ചെറുപ്പമോ ഒന്നും ഞാൻ നോക്കാറില്ല,'

'നല്ലൊരു നടനാവുക എന്നതിനാണ് ഞാൻ മുൻതൂക്കം നൽകുന്നത്. അവിടെ കഥാപാത്രത്തെ ഞാൻ നോക്കാറില്ല. നിങ്ങളുടെ ഈ ചോദ്യം വളരെ വേദനാജനകമാണ്. കാരണം അത് ഞാൻ വളരെ ആത്മാർത്ഥമായിട്ട് ചെയ്ത ആളാണ്. അത് ഞാൻ ഇഷ്ടപ്പെടുന്നില്ല എന്നും ഇതാണ് ഇഷ്ടപ്പെടുന്നതെന്നും പറയുന്നത് വളരെ സങ്കടകരമാണ്. അത് ഇനി ചോദിക്കരുത്,' എന്നായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം.
അതേസമയം, ജനുവരി 19 നാണ് നന്‍പകല്‍ നേരത്ത് മയക്കം തിയേറ്ററുകളിൽ എത്തുക. ഐഎഫ്എഫ്കെയിൽ മത്സരവിഭാഗത്തിൽ പ്രദർശിപ്പിച്ച ചിത്രത്തിന് മികച്ച പ്രേക്ഷക നിരൂപക പ്രശംസയാണ് ലഭിച്ചത്. ജെയിംസ്, സുന്ദരം എന്നിങ്ങനെ രണ്ട് കഥാപാത്രങ്ങളെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത് എന്നാണ് വിവരം.


Click it and Unblock the Notifications