'എവിടെയാണെങ്കിലും നീയിന്ന് ഒരുപാട് സന്തോഷിക്കുന്നുണ്ടാകും...'; സച്ചിയെ ഓർത്ത് പൃഥ്വി
68-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു കഴിയുമ്പോൾ തെന്നിന്ത്യൻ സിനിമയ്ക്ക്, പ്രത്യേകിച്ച് മലയാള സിനിമയ്ക്ക് അഭിമാനിക്കാവുന്ന ഒരുപാട് നേട്ടങ്ങളാണ് സ്വന്തമായിരിക്കുന്നത്.
ബിജു മേനോൻ, അപർണ ബാലമുരളി, സച്ചി, നഞ്ചിയമ്മ, തിങ്കളാഴ്ച നിശ്ചയം, കപ്പേള, അയ്യപ്പനും കോശിയും അങ്ങനെ മലയാള സിനിമകളുടേയും സിനിമാക്കാരുടേയും പേരുകൾ പലവുരു ഉയർന്നു കേട്ട വേദിയായി മാറിയിരിക്കുകയാണ് പുരസ്‌കാര പ്രഖ്യാപനം.
മികച്ച സ്വഭാവ നടനുള്ള പുരസ്‌കാരം അയ്യപ്പനും കോശിയിലൂടെ ബിജു മേനോൻ സ്വന്തമാക്കി. ചിത്രത്തിലെ പാട്ടിന് നഞ്ചിയമ്മ മികച്ച ഗായികയായപ്പോൾ സച്ചിയാണ് മികച്ച സംവിധായകൻ. തന്റെ അവസാന സിനിമയിലൂടെ നേട്ടങ്ങൾ ഒരുപിടി മലയാളത്തിലേക്ക് എത്തിച്ചിരിക്കുകയാണ് സച്ചി.
അയ്യപ്പനും കോശിയും എന്ന സിനിമ സ്വന്തമാക്കിയ നേട്ടങ്ങളെക്കുറിച്ച് മലയാൡകൾ അഭിമാനത്തോടെ സംസാരിക്കുമ്പോൾ അത് കാണാൻ നമുക്കിടയിൽ സച്ചിയില്ലെന്ന ദുഖം ബാക്കിയാണ്.

ഇപ്പോഴിതാ അയ്യപ്പനും കോശിയും എന്ന ചിത്രത്തിലൂടെ പുരസ്‌കാരം നേടിയ ബിജു മേനോൻ, നഞ്ചിയമ്മ, സച്ചി തുടങ്ങിയവർക്കും ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കും ആശംസകളുമായി എത്തിയിരിക്കുകയാണ് പൃഥ്വിരാജ്.
സച്ചിയുടേയും ബിജു മേനോന്റേയും നഞ്ചിയമ്മയുടേയും ചിത്രങ്ങൾ പങ്കുവച്ചു കൊണ്ടാണ് പൃഥ്വിരാജ് മനസ് തുറന്നിരിക്കുന്നത്. താരത്തിന്റെ വാക്കുകൾ വായിക്കാം തുടർന്ന്.

'ആശംസകൾ ബിജു ചേട്ടൻ, നഞ്ചിയമ്മ, അയ്യപ്പനും കോശിയുടേയും മൊത്തം ക്രൂവിനും ആശംസകൾ. പിന്നെ സച്ചി, എനിക്ക് എന്ത് പറയണമെന്ന് പറയില്ല. നീ എവിടെയാണെങ്കിലും നീയിന്ന് സന്തോഷിക്കുന്നുണ്ടാകുമെന്ന് കരുതുന്നു.'
'കാരണം ഞാൻ നിന്നെയോർത്ത് അഭിമാനിക്കുന്നു. എന്നെന്നും അങ്ങനെ തന്നെയായിരിക്കും' എന്നാണ് പൃഥ്വിരാജ് കുറിച്ചിരിക്കുന്നത്. നിരവധി പേരാണ് പോസ്റ്റിന് കമന്റുകളുമായി എത്തിയിരിക്കുന്നത്.

അതേസമയം മികച്ച സഹനടനുള്ള പുരസ്കാരം ലഭിച്ചതറിഞ്ഞതിന് പിന്നാലെ ബിജു മേനോൻ പറഞ്ഞതും ഇത് കാണാൻ സച്ചിയില്ലല്ലോ എന്നതാണ് വിഷമം എന്നായിരുന്നു. അയ്യപ്പനും കോശിയും എന്ന സിനിമ പുറത്തിറങ്ങി അധികനാൾ പിന്നിടും മുമ്പായിരുന്നു സച്ചിയുടെ മരണം.
പറയാൻ ഏറെ കഥകൾ ബാക്കിവച്ചാണ് സച്ചി യാത്രയായത്. അദ്ദേഹത്തിന്റെ അവസാന സിനിമയായ അയ്യപ്പനും കോശിയും ഓരോ നേട്ടങ്ങൾ സ്വന്തമാക്കുമ്പോഴും സച്ചിയെന്ന പേര് ഒരു നോവായി മലയാളികളുടെ മനസിലുണ്ടാകും.

അയ്യപ്പനും കോശിയും സൂരരൈ പൊട്രുമാണ് പുരസ്‌കാരത്തിൽ തിളങ്ങിയ സിനിമകൾ.
സൂരരൈ പൊട്ര് എന്ന സിനിമയിലെ പ്രകടനത്തിന് സൂര്യയെ തേടി മികച്ച നടനുള്ള പുരസ്‌കാരവും അപർണ ബാലമുരളിയെ തേടി മികച്ച നടിക്കുള്ള പുരസ്‌കാരവുമെത്തി. തൻഹാജി എന്ന സിനിമയിലെ പ്രകടനത്തിന് അജയ് ദേവ്ഗണും മികച്ച നടനുള്ള പുരസ്‌കാരം പങ്കിടുന്നുണ്ട്.
Recommended Video

മികച്ച ആക്ഷൻ ഡയറക്ഷനുള്ള പുരസ്‌കാരം അയ്യപ്പനും കോശിയിലൂടെ രാജശേഖർ, മാഫിയ ശശി, സുപ്രീം സുന്ദർ എന്നിവർ സ്വന്തമാക്കി.
തിങ്കളാഴ്ച നിശ്ചയം ആണ് മികച്ച മലയാള സിനിമ. വാങ്കിലൂടെ കാവ്യ പ്രകാശ് ജൂറിയുടെ പ്രത്യേക പരാമർശം നേടി. സൂരരൈ പൊട്ര് ആണ് മികച്ച സിനിമ.


Click it and Unblock the Notifications











