'ബ്രദറിനെ പോലെയാണ് കാണുന്നതെന്ന് പറഞ്ഞപ്പോൾ ഡിപ്രഷനടിച്ചു; ജാതകം ചേർന്നതോടെ എല്ലാം ശരിയായി': തേജസ്
മിനിസ്ക്രീൻ പ്രേക്ഷകർക്കൊക്കെ സുപരിചിതയാണ് നടി മാളവിക കൃഷ്‌ണദാസ്. ഡാൻസർ, അവതാരക, അഭിനേത്രി എന്നിങ്ങനെ വിവിധ മേഖലകളിൽ തിളങ്ങിയിട്ടുണ്ട് താരം. ഡാൻസ് റിയാലിറ്റി ഷോകളിലൂടെയാണ് മാളവിക ശ്രദ്ധ നേടുന്നത്. തുടർന്ന് അവതാരകയായും അഭിനേത്രി ആയുമെല്ലാം പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയെങ്കിലും കൂടുതൽ ശ്രദ്ധ നേടുന്നത് മഴവിൽ മനോരമയിലെ നായികാ നായകൻ റിയാലിറ്റി മത്സരാർത്ഥി ആയതോടെയാണ്. അതിന് ശേഷം സിനിമയിലേക്കും മാളവിക എത്തി.
ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെയൊക്കെ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് മാളവിക കൃഷ്ണദാസ്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഡാൻസിങ് സ്റ്റാർസ് എന്ന റിയാലിറ്റി ഷോയിലും മത്സരാർത്ഥിയാണ് താരം. അടുത്തിടെയാണ് മാളവിക തന്റെ വിവാഹം ഉറപ്പിച്ചതായി ആരാധകരെ അറിയിച്ചത്. നായികാ നായകനിൽ മത്സരാർത്ഥി ആയിരുന്ന തേജസ് ജ്യോതിയാണ് വരൻ. അപ്രതീക്ഷിതമായിട്ടായിരുന്നു മാളവിക ഇക്കാര്യം അറിയിച്ചത്. നിശ്ചയം കഴിഞ്ഞ് വിവാഹത്തിന്റെ ഒരുക്കത്തിലാണ് ഇപ്പോൾ താരങ്ങൾ.

അതിനിടെ മാളവികയെ ഞെട്ടിച്ചുകൊണ്ട് ഡാൻസിങ് സ്റ്റാർസ് വേദിയിലും എത്തിയിരിക്കുയാണ് തേജസ് ജ്യോതി. തങ്ങളുടെ വിവാഹ വിശേഷങ്ങൾ ഒക്കെ താരങ്ങൾ വേദിയിൽ പങ്കുവച്ചു. പ്രണയ വിവാഹമാണെന്ന് തോന്നുമെങ്കിലും ഇത് പക്കാ അറേഞ്ച്ഡ് മാര്യേജാണെന്ന് ഇരുവരും പറഞ്ഞു.
മാളവികയുടെ സ്‌പോട്ട് കോറിയോഗ്രാഫി റൗണ്ടിനിടെ ആയിരുന്നു തേജസ് വേദിയിലേക്ക് എത്തിയത്. വരമഞ്ഞളാടിയ എന്ന ഗാനമായിരുന്നു മാളവികയ്ക്കും അന്നയ്ക്കും ലഭിച്ചത്. പെട്ടെന്ന് തന്നെ ഇരുവരും പ്ലാന്‍ ചെയ്ത് ഗംഭീരമായി ഡാന്‍സ് ചെയ്‌തിരുന്നു. ഇതിന് പിന്നാലെ ഇത് ഈസിയായെന്നും ഇനി വേറൊരു ഗാനം തരാമെന്നും പറഞ്ഞ് ജഡ്ജ് ആയ ശ്വേത മേനോന്‍ ഒരു മുറൈ വന്ത് പാർത്തായ എന്ന ഗാനം നൽകുകയായിരുന്നു.
ഇതിലെ തോം തോം എന്ന ഭാഗമെത്തിയപ്പോൾ അപ്രതീക്ഷിതമായി തേജസ് വേദിയിലേക്ക് കടന്നു വന്നത്. പ്രിയപ്പെട്ടയാളെ പെട്ടെന്ന് മുന്നില്‍ കണ്ടതിന്റെ അമ്പരപ്പിലായിരുന്നു മാളവിക. ആരാണ് ഇത് മാളൂ എന്നായിരുന്നു എല്ലാവരും ചോദിച്ചത്. ഞാന്‍ കല്യാണം കഴിക്കാന്‍ പോവുന്ന ആളാണെന്നായിരുന്നു മാളവികയുടെ മറുപടി. പിന്നാലെ തേജസ് സംസാരിച്ചു തുടങ്ങി.
ഡാന്‍സുമായി ഒരു ബന്ധവുമില്ലാത്ത ആളാണ് ഞാന്‍. ഞങ്ങള്‍ നേരത്തെ ഒരു റിയാലിറ്റി ഷോയിലുണ്ടായിരുന്നു. അതില്‍ എന്റെ കൂടെ ഡാന്‍സ് കളിക്കാന്‍ ഒട്ടും താല്‍പര്യമില്ലാത്ത ആളായിരുന്നു മാളു. എന്നോട് നേരിട്ട് പറഞ്ഞിട്ടില്ല, പക്ഷേ അങ്ങേര്‍ക്ക് ഒട്ടും ടൈമിംഗില്ല, അങ്ങേരുടെ കൂടെ എന്നെ ഇടരുത് എന്ന് പറഞ്ഞതായി ഞാന്‍ അറിഞ്ഞിട്ടുണ്ട്. ആ ആള്‍ എന്റെ ലൈഫ് പാര്‍ട്‌നറായി ജീവിതകാലം മുഴുവനും കൂടെയുണ്ടാവും എന്നാണ് തേജസ് ആദ്യ പറഞ്ഞത്.
പിന്നീട് വിവാഹത്തിലേക്ക് എത്തിയതിനെ കുറിച്ചും സംസാരിച്ചു. ഇത് പക്കാ അറേഞ്ചഡ് മാര്യേജാണ്. അന്ന് എനിക്ക് 24 വയസും മാളുവിന് 18 വയസുമായിരുന്നു. ഞങ്ങള്‍ ഒട്ടും യോജിക്കാത്തവരായിരുന്നു. പിന്നീട് നല്ല കമ്പനിയായി. കല്യാണം ആലോചിക്കുന്ന സമയത്താണ് ഞാന്‍ മാളുവിനോട് ചോദിച്ചത്.
കല്യാണം കഴിക്കാന്‍ ഈ കുട്ടി ഓക്കെയാണ്, സിംഗിളാണോ എന്ന്. എന്താ ഇങ്ങനെ ചോദിക്കുന്നത് എന്നായി ചോദ്യം. അല്ല, കല്യാണം കഴിച്ചാല്‍ കൊള്ളാമെന്നുണ്ടെന്ന് ഞാൻ പറഞ്ഞപ്പോള്‍ തേജസേട്ടനെ ഞാന്‍ സ്വന്തം ബ്രദറിനെപ്പോലെയാണ് കാണുന്നതെന്നായിരുന്നു മറുപടി.

അതുകേട്ടതും ഞാന്‍ ഡിപ്രഷനടിച്ചു. ഇഷ്ടമല്ലെന്ന് പറഞ്ഞാലും എനിക്ക് കുഴപ്പമില്ലായിരുന്നു. ബ്രദറാക്കിയതായിരുന്നു എന്നെ തളര്‍ത്തിയത്. ഒരാഴ്ച ഞാന്‍ മിണ്ടിയതേയില്ല. അതുകഴിഞ്ഞ് മാളു ഇങ്ങോട്ട് വന്ന് സംസാരിച്ച് തുടങ്ങി. ഞാന്‍ അതില്‍ പിടിച്ച് കയറി. ജാതകം നോക്കണം, അത് ചേരുകയാണെങ്കില്‍ നമുക്ക് ആലോചിക്കാമെന്ന് പിന്നീട് മാളു പറഞ്ഞു. ജാതകം ചേര്‍ന്നതോടെയാണ് ആലോചന നീങ്ങിയത് എന്നും തേജസ് പറഞ്ഞു.
അതേസമയം, തേജസിനെ വേദിയിൽ കണ്ടതിന്റെ ഞെട്ടലും മാളവിക പങ്കുവയ്ക്കുന്നുണ്ട്. തേജസേട്ടനെ പെട്ടെന്ന് കണ്ടപ്പോള്‍ ഞെട്ടിപ്പോയി. ഇവിടെ തേജസേട്ടന്‍ എന്തായാലും വരില്ല എന്നെനിക്ക് ഉറപ്പുണ്ടായിരുന്നു. പെട്ടെന്ന് കണ്ടപ്പോള്‍ ഇനി ഡാന്‍സ് വല്ലതും കളിക്കുമോ എന്നൊക്കെ ആയിരുന്നു ടെന്‍ഷന്‍ എന്നായിരുന്നു മാളവിക പറഞ്ഞത്.


Click it and Unblock the Notifications