'അദ്ദേഹമില്ലാത്ത വീട്ടിലേക്ക് ഞാൻ കയറുന്നതേ കുറവാണ്! ഏറ്റവും വലിയ ആശ്വാസം അത്': നെടുമുടി വേണുവിന്റെ ഭാര്യ!
മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളായി നെടുമുടി വേണു. അനന്യമായ അഭിനയശൈലിയും പ്രതിഭയും കൊണ്ട് ഇന്ത്യൻ സിനിമയിലെ തന്നെ എണ്ണംപറഞ്ഞ നടന്മാരിലൊരാളായി മാറിയ നടൻ ഓർമ്മയായിട്ട് രണ്ടു വർഷം പിന്നിട്ടിരിക്കുകയാണ്. ഒട്ടനവധി കഥാപാത്രങ്ങള്‍ ഊഴം കാത്തുനില്‍ക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം. എങ്കിലും ചെയ്തുവച്ച നിരവധി കഥാപാത്രങ്ങളിലൂടെ മലയാള സിനിമാ ലോകത്തും മലയാളികളുടെ മനസിലും ഇന്നും ജീവിക്കുകയാണ് അദ്ദേഹം.
മലയാള സിനിമയിലെ പകരക്കാരില്ലാത്ത നടനാണ് അദ്ദേഹം. അഞ്ചു പതിറ്റാണ്ട് നീണ്ട അഞ്ഞൂറിലധികം സിനിമകളിലാണ് അദ്ദേഹം വേഷമിട്ടത്. നായകനായും പ്രതിനായകനായും സഹനടനായും അച്ഛനായും അമ്മാവനായും അദ്ദേഹം തന്റെ കഴിവുകൾ തെളിയിച്ചു. തന്റെ വ്യക്തിത്വം കൊണ്ടും മലയാളികൾക്ക് ഏറെ പ്രിയങ്കരനായിരുന്നു അദ്ദേഹം. ഇപ്പോഴിതാ നെടുമുടി വേണുവിന്റെ ഓർമ്മകൾക്ക് രണ്ടു വയസ് തികയുമ്പോൾ അദ്ദേഹം കൂടെയില്ലാത്ത രണ്ടു വർഷങ്ങളെ കുറിച്ച് സംസാരിക്കുകയാണ് ഭാര്യ സുശീല.

എന്നെന്നും സൗമ്യനായി മാത്രം കണ്ടിട്ടുള്ള അദ്ദേഹം ജീവിതത്തിലും അങ്ങനെ ഒരാളായിരുന്നു എന്ന് സുശീല പറയുന്നു. രണ്ടു വർഷം കഴിഞ്ഞെങ്കിലും ആ വിയോഗത്തിന്റെ വേദനയിൽ നിന്നും താൻ മുക്ത ആയിട്ടില്ലെന്നും താരപത്നി പറഞ്ഞു. വെള്ളിത്തിര ടിവിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അവർ.
'ഈ രണ്ടുവർഷം വളരെ പെട്ടെന്നാണ് കടന്നുപോകുന്നത്. അദ്ദേഹത്തെ നഷ്ടപ്പെട്ട അന്ന് മുതൽ ഇന്നുവരെ ഒരേരീതിയിലാണ് ജീവിതം കടന്നു പോകുന്നത്. അദ്ദേഹം ഇല്ലാതെ ഈ വീട്ടിൽ ഒറ്റയ്ക്ക് ജീവിക്കുക എന്നതാണ് എന്നെ സംബന്ധിച്ച് ഏറ്റവും വലിയ ബുദ്ധിമുട്ട്. വീടിന്റെ ഉള്ളിലേക്ക് കയറുന്നത് തന്നെ കുറവാണ്, പുറത്തായിരിക്കും കൂടുതൽ സമയവും, ഓഫീസ് റൂമിലൊക്കെയായി നിക്കും. ഈ വീട്ടിൽ എനിക്ക് ഒറ്റയ്ക്കു നിൽക്കാനേ കഴിയില്ല', സുശീല പറയുന്നു.
'ആ ഒരു അവസ്ഥയിൽ തുടരുകയാണ്. പിന്നെ നമ്മൾ ഈ ജീവിതത്തോട് ജീവിത അവസ്ഥകളോട് പൊരുത്തപെട്ടല്ലേ പറ്റുകയുള്ളു. എന്നാൽ എത്ര ശ്രമിച്ചാലും ചില സമയം അത് പ്രയാസമാണ്, എങ്കിലും ശ്രമിക്കാതിരിക്കാൻ കഴിയില്ലല്ലോ. പിന്നെ ഒരു ആശ്വാസം നൽകുന്ന ഒരു കാര്യം ഈ ഒക്ടോബർ 11 എന്നത് മലയാളികൾ അവരുടെ ഏറ്റവും അടുത്ത ഒരാളുടെ നഷ്ടം പോലെ കാണുന്നു എന്നതാണ്. അദ്ദേഹം അവശേഷിപ്പിച്ചു പോയ ഓർമ്മകൾ എല്ലാവരുടെയും മനസ്സിൽ നിലനിൽക്കുന്നു എന്ന് കാണുന്നതാണ് ഏറ്റവും വലിയ ആശ്വാസം', സുശീല പറഞ്ഞു.
1982 ലാണ് ഞങ്ങളുടെ വിവാഹം കഴിഞ്ഞത്. ഏതാണ്ട് നാല്പതുവർഷത്തോളം യാതൊരു വിഷയവും ഇല്ലാതെ മുൻപോട്ട് പോയി. അതിൽ പകുതി സമയവും അദ്ദേഹം ഷൂട്ടിങിലായിരിക്കും. ഷൂട്ടിങ് ഇല്ലാതിരുന്ന സമയത്ത് ഫുൾ ടൈം വീട്ടിലുണ്ടാകും. സിനിമയും ജീവിതവും കൂട്ടിക്കുഴക്കുന്ന പരിപാടിയേ ഇല്ലായിരുന്നു. ഒരുമിച്ചു പുറത്തുപോക്ക് കുറവായിരുന്നു എങ്കിലും നമ്മൾ എപ്പോഴും ഹാപ്പി ആയിരുന്നു',

'കോവിഡ് കാലവും എല്ലാം കൂടി വന്നതാണ് പുള്ളിയെ ഇത്രയും വേഗം കൊണ്ടുപോയത് എന്നാണ് ഞാൻ കരുതുന്നത്. എല്ലാത്തരം വേഷങ്ങളും അഭിനയിക്കാൻ അദ്ദേഹത്തിന് സാധിച്ചു. അതിലൊക്കെ പുള്ളി ഹാപ്പി ആയിരുന്നു. നല്ല അവസരങ്ങൾ വന്നുകൊണ്ടിരിക്കുന്നതിനിടെയാണ് വിയോഗം. ജീവിച്ചിരുന്നുവെങ്കിൽ ഇതുവരെ ചെയ്യാത്ത വേഷങ്ങളും ചെയ്തേനെ', സുശീല അഭിമുഖത്തിൽ പറഞ്ഞു.
കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ 2021 ഒക്ടോബർ 11ന് ആണ് നെടുമുടി വേണു മരിക്കുന്നത്. 73 വയസായിരുന്നു പ്രായം. രണ്ടുമക്കളാണ് അദ്ദേഹത്തിന്. മലയാളസിനിമയിലെ ബഹുമുഖ പ്രതിഭ ആയിട്ടാണ് അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നത്. സിനിമ, നാടന്‍ പാട്ട്, കഥകളി, നാടകം എന്നിവയിലെല്ലാം കഴിവുതെളിയിച്ച കലാകാരനാണ് അദ്ദേഹം. സിനിമയിൽ നടൻ എന്നതിനപ്പുറം തിരക്കഥ രചന, സംവിധാനം എന്നിവയിലും നെടുമുടി വേണു തിളങ്ങി.


Click it and Unblock the Notifications











