തേപ്പുകാരിയെന്നാണ് ഇന്നും വിളിക്കുന്നത്; നെഗറ്റീവായി വരുമെന്ന് ഉറപ്പായിരുന്നു, ചെയ്യാൻ കാരണം അത്!; ശ്രുതി
വളരെ കുറച്ചു സിനിമകളിലൂടെ തന്നെ പ്രേക്ഷക ശ്രദ്ധനേടിയ നടിയാണ് ശ്രുതി രാമചന്ദ്രൻ. പ്രേതം, സൺഡേ ഹോളി ഡേ, കാണെക്കാണെ, മധുരം തുടങ്ങി ഒരുപിടി സിനിമകളിലൂടെയാണ് ശ്രുതി ജനപ്രീതി നേടുന്നത്. 2014ൽ പുറത്തിറങ്ങിയ ദുൽഖർ സൽമാൻ നായകനായ ഞാൻ എന്ന ചിത്രത്തിലൂടെ ആയിരുന്നു താരത്തിന്റെ അരങ്ങേറ്റം. എന്നാൽ പ്രേതം എന്ന ചിത്രത്തിന് ശേഷമാണ് കൂടുതൽ അവസരങ്ങൾ താരത്തെ തേടിയെത്തുന്നത്.
മലയാളത്തിന് പുറമെ തെലുങ്കിലും ശ്രുതി അഭിനയിച്ചിട്ടുണ്ട്. ആർകിടെക്ട് ആയി ജോലി ചെയ്യുന്നതിനിടെ അപ്രതീക്ഷിതമായിട്ടാണ് ശ്രുതി സിനിമയിലെത്തുന്നത്. നടി എന്നതിലുപരി ഒരു തിരക്കഥാകൃത്ത് കൂടിയാണ് താരം. ഭർത്താവ് ഫ്രാൻസിസിനൊപ്പം ചേർന്ന് പുത്തൻ പുതു കാലൈ എന്ന ആന്തോളജി സിനിമയിൽ ഇളമൈ ഇദോ ഇദോ എന്ന കഥ എഴുതിയിരുന്നു. നീരജയാണ് ശ്രുതിയുടെ പുതിയ സിനിമ. ചിത്രത്തിന്റെ പ്രമോഷൻ തിരക്കുകളിലാണ് താരമിപ്പോൾ.

അതിനിടെ ഒരു അഭിമുഖത്തിൽ ശ്രുതി പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണ്. ശ്രുതിക്ക് പ്രേക്ഷകർക്കിടയിൽ ശ്രദ്ധനേടി കൊടുത്ത സിനിമകളിൽ ഒന്നാണ് സണ്‍ഡേ ഹോളീഡേ. ആ സിനിമയ്ക്ക് ശേഷം വേറെ ശ്രദ്ധേയ സിനിമകൾ ചെയ്‌തെങ്കിലും ആ ചിത്രത്തിലൂടെ തനിക്ക് ലഭിച്ച തേപ്പുകാരി ഇമേജ് ഇപ്പോഴും മാറിയിട്ടില്ലെന്ന് പറയുകയാണ് ശ്രുതി. ദി ക്യൂവിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
പലപ്പോഴും നമ്മളുടെ റിയല്‍ ലൈഫ് അംഗീകരിക്കാന്‍ സോഷ്യല്‍ മീഡിയയ്ക്ക് സാധിക്കുന്നില്ലെന്ന് ശ്രുതി പറയുന്നു. സിനിമയില്‍ കാണുന്നത് മാത്രമാണ് നമ്മള്‍ എന്ന് വിചാരിക്കുന്ന ആളുകൾ വളരെ കൂടുതലാണ്. സിനിമയില്‍ കാണുന്നത് പോലെയല്ല ജീവിതം. എന്റെ കഥാപാത്രങ്ങളുമായി ജീവിതത്തിന് സാമ്യമുണ്ടാകണം എന്ന ഒരു നിര്‍ബന്ധവുമില്ല. അങ്ങനെ വിചാരിക്കുന്നത് മുന്‍വിധി മാത്രമാണ്.
ഇന്നും തേപ്പുകാരി എന്ന ഇമേജ് എനിക്കുണ്ട്. പിന്നീട് മറ്റ് കഥാപാത്രങ്ങള്‍ ചെയ്തിട്ടും, അവ ഏറ്റെടുക്കപ്പെട്ടിട്ടും തേപ്പുകാരി വിളിക്ക് മാറ്റമില്ല. സണ്‍ഡേ ഹോളീഡേയില്‍ എത്തുമ്പോള്‍ ആ കഥാപാത്രം വളരെ നെഗറ്റീവായി ബാധിക്കുമെന്ന് എന്നോട് ഡയറക്ടര്‍ പറഞ്ഞിരുന്നു. പക്ഷേ സിനിമ ചെയ്യുക എന്നുള്ളതായിരുന്നു അപ്പോഴത്തെ ആവശ്യം.
ആദ്യ ചിത്രത്തിന് ശേഷം എനിക്ക് തുടര്‍ന്നും സിനിമ ചെയ്യണം എന്നുണ്ടായിരുന്നു. പക്ഷേ ജോലി ഉപേക്ഷിച്ച് സിനിമയിലേയ്ക്ക് വരുമ്പോള്‍ അതുവരെയുള്ള സാമ്പത്തിക ഭദ്രത തകരും. ഇതാണ് സണ്‍ഡേ ഹോളീഡേ ചെയ്യാന്‍ കാരണമായതെന്ന് ശ്രുതി വ്യക്തമാക്കി.

പുതിയ ചിത്രമായ നീരജയെ കുറിച്ചും ശ്രുതി സംസാരിച്ചു. ഫെമിനിസം ഒരിക്കലും സ്ത്രീ കേന്ദ്രീകൃതമായ ഒന്നല്ല അത് പുരുഷനെക്കൂടി ബന്ധപ്പെട്ടുള്ളതാണെന്ന് താരം പറഞ്ഞു. ഫെമിനിസം എന്ന് പറയുന്നത് തന്നെ തുല്യതയാണ്. അതും നീരജ ചര്‍ച്ച ചെയ്യുന്നുണ്ട്. സമൂഹത്തിലേക്ക് നോക്കുകയാണെങ്കില്‍ ലൈംഗികതയെക്കുറിച്ച് സംസാരിക്കുന്നത് കൂടുതലും പുരുഷന്മാരാണ്. ഒരിക്കലും സ്ത്രീകള്‍ അവരുടെ ഫിസിക്കല്‍ നീഡിനെക്കുറിച്ച് തുറന്ന് സംസാരിക്കാന്‍ തയ്യാറാകുന്നില്ല.
സ്ത്രീകള്‍ക്ക് മാത്രമല്ല പുരുഷന്മാര്‍ക്കും ഒട്ടേറെ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുന്നുണ്ട്. ഒരു ചർച്ച സംഘടിപ്പിക്കുമ്പോൾ മാത്രം അത്തരം അനുഭവങ്ങള്‍ തുറന്ന് പറഞ്ഞിട്ടുള്ള ആളുകളുണ്ട്. പക്ഷേ അവിടേയും സ്ത്രീകള്‍ക്ക് അത്രമാത്രം ഓപ്പണാകാന്‍ പറ്റിയിരുന്നില്ലെന്ന് ശ്രുതി പറയുന്നു.
അതേസമയം, തിരക്കഥാകൃത്ത് രാജേഷ് കെ രാമൻ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് നീരജ. ടൈറ്റിൽ റോളിലാണ് ശ്രുതി സിനിമയിലെത്തുന്നത്. ഗുരു സോമസുന്ദരം., ജിനു ജോസഫ്, ഗോവിന്ദ് പത്മസൂര്യ, ശ്രിന്ദ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്.


Click it and Unblock the Notifications











