ചെറുപ്പത്തിൽ ഓടിക്കളിച്ചു വളർന്ന സ്ഥലമാണ് കേരളം, ഇപ്പോൾ വരാൻ പേടിയാകുന്നു; അനുഭവം പങ്കുവച്ച് ഐശ്വര്യ; വിമർശനം!
തെന്നിന്ത്യൻ സിനിമാ ലോകത്തും മിനിസ്‌ക്രീനിലും ഒരുപോലെ തിളങ്ങിയിട്ടുള്ള നടിയാണ് ഐശ്വര്യ ഭാസ്കർ. നരസിംഹം, പ്രജ, ഷാർജാ ടു ഷാർജ എന്നിങ്ങനെ ഒരുപിടി ശ്രദ്ധേയ സിനിമകളുടെ ഭാഗമായിട്ടുള്ള ഐശ്വര്യ മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയാണ്. തെന്നിന്ത്യയിലെ മുതിർന്ന നടി ലക്ഷ്മിയുടെ മകളായ ഐശ്വര്യ മലയാളത്തിലടക്കം നിരവധി പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴും മലയാളത്തിൽ സീരിയലുകൾ ചെയ്യുന്നുണ്ട് താരം.
സിനിമയ്ക്കും സീരിയലിനും പുറമെ സോഷ്യൽ മീഡിയയിലും താരം സജീവമാണ്. യൂട്യൂബ് ചാനലിലൂടെ ഐശ്വര്യ പങ്കുവയ്ക്കുന്ന വീഡിയോകളൊക്കെ അതിവേഗം വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ കേരളത്തെ വിമർശിച്ചുകൊണ്ടുള്ള ഐശ്വര്യയുടെ ഒരു വീഡിയോ ശ്രദ്ധനേടുകയാണ്. സ്ത്രീകൾക്ക് കേരളത്തിൽ ഒറ്റയ്ക്കു യാത്ര ചെയ്യാൻ കഴിയാത്ത അവസ്ഥയാണെന്ന് പറഞ്ഞുകൊണ്ടാണ് ഐശ്വര്യയുടെ വിമർശനം. തന്റെ അനുഭവവും നടി പങ്കുവയ്ക്കുന്നുണ്ട്.

''നിങ്ങളോട് ഒരു കാര്യം പങ്കുവയ്ക്കാൻ വേണ്ടിയാണ് ഇങ്ങനൊരു വീഡിയോ ചെയ്യുന്നത്. ചെറുപ്പകാലത്ത് ഞാൻ ഓടിക്കളിച്ചു വളർന്ന സ്ഥലമാണ് കേരളം. അവിടെയുള്ള തെരുവുകളിലും അമ്പലങ്ങളിലുമൊക്കെ ഞാൻ സ്ഥിരമായി പോകാറുണ്ടായിരുന്നു. പക്ഷേ കുറെ നാളുകൾക്ക് ശേഷം ഒരു സീരിയലിന്റെ ഷൂട്ടിങ്ങിനായി കേരളത്തിലെത്തിയപ്പോൾ ഞാൻ കേട്ട വാർത്തകൾ എന്നെ ശരിക്കും ഭയപ്പെടുത്തി. ഒരു ദിവസം അവധി കിട്ടിയപ്പോൾ ഞാൻ തിരുവനന്തപുരത്ത് അമ്പലങ്ങൾ സന്ദർശിക്കാൻ തീരുമാനിച്ചു. കാർ ഒഴിവില്ലാത്തതിനാൽ ഓട്ടോയ്ക്കു പോകാമെന്ന് കരുതി.
രാവിലെ എന്റെ നിത്യ പൂജകൾ കഴിഞ്ഞ് അഞ്ചു മണിക്ക് പോവുകയാണെങ്കിൽ അമ്പലങ്ങൾ സന്ദർശിച്ച് വലിയ ട്രാഫിക് തുടങ്ങുന്നതിനു മുൻപ് തിരിച്ചു വരാൻ കഴിയും. അന്ന് ഹോട്ടലില്‍ രാത്രി അത്താഴം കൊണ്ടുവന്ന റൂം ബോയിയോട് ഇക്കാര്യം പറഞ്ഞു. രാവിലെ ഒരു ഓട്ടോ കിട്ടാൻ സഹായിക്കണമെന്നും പറഞ്ഞു. ഉടൻ തന്നെ അവൻ എന്നോട് പറഞ്ഞു, 'മാഡം സ്വന്തം കാർ അല്ലെങ്കിൽ കമ്പനിയുടെ കാറും ഡ്രൈവറും ഉണ്ടെങ്കിലേ പുറത്തു പോകാവൂ. ഒറ്റയ്ക്ക് എവിടെയും പോകരുത് ഇവിടെ ഒട്ടും സുരക്ഷിതമല്ല'.
ഞാൻ ചോദിച്ചു, 'നീ എന്താണ് പറയുന്നത് ഞാൻ ചെറുപ്പം മുതൽ പോകുന്ന സ്ഥലങ്ങളാണ് ഇതൊക്കെ'. അപ്പോഴാണ് ഇവിടെ നടന്ന കുറെ കാര്യങ്ങളെക്കുറിച്ച് അവൻ പറയുന്നത്. 'മാഡം കേരളത്തിൽ സ്ത്രീകൾ ഒട്ടും സുരക്ഷിതരല്ല. കേരളത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങൾക്കറിയില്ല'. എന്നിട്ട് അവൻ എന്നോട് ഭയപ്പെടുത്തുന്ന ചില കഥകൾ പറഞ്ഞു.
സ്ത്രീകൾ കൊല്ലപ്പെടുന്ന സംഭവം, പൊലീസുകാരനായ ഭർത്താവ് മൂലം പെൺകുട്ടി ആത്മഹത്യ ചെയ്യുന്നത്തിനു കാരണമായത്, സ്ത്രീധന പ്രശ്‌നങ്ങൾ മൂലം പെൺകുട്ടികളെ കൊല്ലുന്നതും ആത്മഹത്യ ചെയ്യപ്പെടുന്നതും. ഇങ്ങനെയുള്ള കാര്യങ്ങൾ ഞാനും ചാനലുകളിൽ കണ്ടിരുന്നു. ഈ സംഭവങ്ങൾ അങ്ങേയറ്റം ഭയാനകമാണ്", ഐശ്വര്യ പറയുന്നു.
"പണ്ടൊരിക്കൽ ഞാൻ ഷൂട്ടിങ് ആവശ്യമായി തിരുവല്ലയിലായിരിക്കുമ്പോൾ ബസ് സ്റ്റോപ്പിലേക്കുള്ള റോഡിൽ വച്ച് ഒരു ആൺകുട്ടി വന്ന് കാമുകിയെ പെട്രോൾ ഒഴിച്ച് കത്തിച്ച സംഭവം നടന്നിട്ടുണ്ട്. സ്ത്രീകൾക്ക് കേരളത്തിൽ തനിച്ച് യാത്ര ചെയ്യാൻ പറ്റാത്തത് ഭയാനകമാണ്. ഏത് തരത്തിലുള്ള സുരക്ഷയെക്കുറിച്ചാണ് നിങ്ങൾ പറയുന്നത്, എല്ലാ സ്ത്രീ സംഘടനകളും എവിടെയാണ്. ആളുകൾ വോട്ടു ചെയ്തു വിജയിപ്പിച്ച സർക്കാർ ഇതൊന്നും കാര്യമാക്കുന്നില്ല. എങ്കിൽ പിന്നെ എന്തിനാണ് വോട്ട് ചോദിച്ച് വരുന്നത്. നിങ്ങളെ വോട്ട് ചെയ്തു വിജയിപ്പിച്ചവർക്ക് വേണ്ടി പ്രവർത്തിക്കുക എന്നത് നിങ്ങളുടെ കടമയാണ്.
പെണ്‍കുട്ടികൾ സ്കൂൾ കഴിഞ്ഞു തിരിച്ചു വരുന്നത് വരെ ഞങ്ങൾക്ക് പേടിയാണ് മാഡം എന്നാണു ഡ്രൈവർമാർ എന്നോട് പറയുന്നത്. ഇതെല്ലാം കേട്ടിട്ട് എനിക്ക് തന്നെ പേടിയായി. ഞാൻ എന്റെ മകളോട് പറഞ്ഞു, 'എന്റെ ചെറുപ്പകാലത്ത് ഞാൻ വളരെ സുരക്ഷിതയായി യാത്ര ചെയ്തിരുന്ന സ്ഥലത്താണ് ഇപ്പോൾ ഇറങ്ങി നടക്കാൻ കഴിയാതായി' എന്ന് പറയുന്നതെന്ന്. ഇത് എന്റെ നാട്ടിൽ ആണെങ്കിൽ വലിയ നടപടികൾ സ്വീകരിച്ചേനെ.
കേരളത്തിൽ നിയമസംവിധാനങ്ങൾ ഇക്കാര്യങ്ങളൊന്നും വേണ്ട രീതിയിൽ ശ്രദ്ധിച്ച് നടപടി എടുക്കുന്നില്ലെന്ന് പറയുന്നതു വളരെ മോശമാണ്. സ്ത്രീകൾക്ക് സുരക്ഷ കൊടുക്കാൻ കഴിയാത്ത നിങ്ങൾ വിഡ്ഢികളാണ്. സാക്ഷരത ഏറ്റവും കൂടുതലുള്ള നാട്ടിൽ സ്കൂളിൽ നിന്ന് മുതൽ സ്ത്രീ സുരക്ഷ പഠിപ്പിച്ചു വേണം കുട്ടികളെ വളർത്താൻ. ചെറുപ്പക്കാരെ ഇത്തരത്തിൽ അക്രമികളാക്കി വളർത്തുന്ന സിസ്റ്റം എന്നെ വല്ലാതെ ഭയപ്പെടുത്തുന്നു. മാതാപിതാക്കൾ ഇതിനെതിരെ മുന്നോട്ട് വരണമെന്നാണ് എനിക്ക് പറയാനുള്ളത്.

കുട്ടികളെ നല്ല നടപ്പ് പഠിപ്പിച്ചു വളർത്താത്ത സ്കൂളുകളിൽ കുട്ടികളെ വിടില്ലെന്ന് മാതാപിതാക്കൾ തീരുമാനമെടുക്കണം. കുട്ടികളെ തമിഴ്‌നാട്ടിലേക്ക് വിടൂ ഞങ്ങൾ അവരെ നല്ലത് പറഞ്ഞുകൊടുത്ത് വളർത്താം. ഞങ്ങൾ എല്ലാവരെയും ഇരുകയ്യും നീട്ടി സ്വീകരിക്കുന്ന ആളുകളാണ്. നിങ്ങളുടെ കുട്ടികളെ സുരക്ഷിതരായി വളർത്താൻ തമിഴ്നാടാണ് നല്ലത്. കേരളത്തിലെ സ്ത്രീകളുടെ അവസ്ഥ ഇതാണെങ്കിൽ ഇതിനെതിരെ ആരെങ്കിലും എന്തെങ്കിലും ചെയ്തേ മതിയാകൂ.
ആരെയും മുറിവേൽപ്പിക്കാനോ മോശക്കാരാക്കാനോ അല്ല ഞാൻ ഇങ്ങനെയൊരു വിഡിയോ ചെയ്തത് ആക്രമണത്തിന് ഇരയാക്കപ്പെട്ട പെൺകുട്ടികളുടെ കുടുംബത്തിന് നീതി കിട്ടണം. നീതിയും ന്യായവും കേരളത്തിൽ നടപ്പാക്കപ്പെടും എന്നുതന്നെയാണ് ഞാൻ പ്രതീക്ഷിക്കുന്നത്. കാരണം കേരളത്തിന്റെ പേര് ദൈവത്തിന്റെ സ്വന്തം നാട് എന്നാണ്,'' ഐശ്വര്യ പറഞ്ഞു.
അതേസമയം നിരവധിപേർ ഐശ്വര്യയെ വിമർശിച്ചു രംഗത്തെത്തുന്നുണ്ട്. കേരളത്തിൽ ജീവിക്കുന്ന ഞങ്ങൾക്ക് ഇത്തരമൊരു അഭിപ്രായമില്ല എന്നാണ് ചില പെൺകുട്ടികളുടെ കമന്റ്. തമിഴ്‌നാട്ടിൽ സ്ത്രീകൾ സുരക്ഷിതരാണെന്ന് ആര് പറഞ്ഞുവെന്ന് ചില തമിഴ് ആരാധകരും താരത്തോട് ചോദിക്കുന്നുണ്ട്.


Click it and Unblock the Notifications











