'ഒരു ഉപ്പ എങ്ങനെയാവണം എന്നതിന്റെ മാതൃകയാണ് നിങ്ങൾ'; സലീം കോടത്തൂരിന്റെ വാക്കുകൾക്ക് കയ്യടിച്ച് ആരാധകർ
മാപ്പിളപ്പാട്ട് ഗാനങ്ങളിലൂടെയും ആൽബങ്ങളിലൂടെയും പ്രേക്ഷകർക്ക് സുപരിചിതനായ ഗായകനാണ് സലീം കോടത്തൂർ. കഴിഞ്ഞ പത്ത് വർഷത്തിലേറെയായി ഈ രംഗത്ത് തിളങ്ങി നിൽക്കുന്ന കലാകാരന് വലിയ ആരാധക വൃന്ദമാണ് ഉള്ളത്. സലീമിനെ പോലെ മകൾ ഹന്നയും ഇന്ന് ആരാധകർക്ക് പ്രിയങ്കരിയാണ്.
ശാരീരിക വെല്ലുവിളികൾ നേരിടുന്ന ഹന്ന പാട്ടിലൂടെയും ഡാൻസിലൂടെയുമൊക്കെയാണ് ആരാധകർക്ക് പ്രിയങ്കരിയായി മാറിയത്. മകളുടെ പരിമിതികൾ ഓർത്ത് സങ്കടപ്പെടാതെ അവളെ കൈപിടിച്ച് മുഖ്യധാരയിലേക്ക് കൊണ്ടുവരുന്ന സലീം കോടത്തൂർ എന്ന അച്ഛന് ഗായകനെക്കാൾ ആരാധകർ ഏറെയാണ്. തന്റെ മാലാഖയാണെന്നാണ് സലീം മകളെ കുറിച്ച് പറഞ്ഞിട്ടുള്ളത്. വാപ്പയ്ക്കൊപ്പം വേദികളിൽ എത്താറുള്ള ഹന്നമോൾ സോഷ്യൽ മീഡിയയിലും താരമാണ്.

കഴിഞ്ഞ ദിവസം കൈരളി ടിവി ഫീനിക്‌സ് അവാർഡ് നൽകി ഹന്നയെ ആദരിച്ചിരുന്നു. മമ്മൂട്ടിയിൽ നിന്ന് മകൾ അവാർഡ് ഏറ്റുവാങ്ങുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും പങ്കുവച്ച് സലീമിട്ട പോസ്റ്റും വൈറലായി മാറിയിരുന്നു. വേദിയിൽ നടത്തിയ പ്രസംഗത്തിൽ ഏറെ അഭിമാനമുള്ള നിമിഷത്തിൽ ആണ് താൻ നിൽക്കുന്നതെന്ന് പറഞ്ഞ് സലിം മകളെ കുറിച്ച് പറഞ്ഞ വാക്കുകളും ശ്രദ്ധനേടിയിരുന്നു..
ആയിരത്തി അഞ്ഞൂറിലധികം പാട്ടുകള്‍ പാടിയിട്ടുണ്ടെങ്കിലും തനിക്ക് ഇങ്ങനെയൊരു വലിയ വേദി കിട്ടിയത് മകളിലൂടെയാണ്. ലോകം തെറ്റായിക്കാണില്ലായിരുന്നുവെങ്കില്‍ ഇന്ന് എന്റെ മകളുടെ കാലില്‍ തൊട്ട് നമസ്‌കരിച്ചേനെ എന്നുമാണ് സലീം പറഞ്ഞത്. സലീമിന്റെ വാക്കുകൾക്ക് കയ്യടിയുമായി നിരവധി പേരാണ് ഇപ്പോൾ രംഗത്ത് എത്തിയിരിക്കുന്നത്. സലീമിന്റെ പോസ്റ്റ് കീഴിൽ തന്നെ വാപ്പയെയും മകളെയും അഭിനന്ദിച്ചു കൊണ്ടുള്ള നിരവധി കമന്റുകൾ നിറയുന്നുണ്ട്. സലീമിന്റെ വാക്കുകളുടെ ശക്തിയും പലരും ചൂണ്ടികാണിക്കുന്നുണ്ട്.

ചെറിയ ചെറിയ കുറവുകളുടെ പേരിൽ സ്വന്തം മകളെ സമൂഹത്തിൽ നിന്നും സ്വന്തം കുടുംബത്തിൽ നിന്ന് പോലും മാറ്റി നിർത്തുന്ന മാതാപിതാക്കൾ എന്തു കൊണ്ടും മാതൃകയാക്കേണ്ട വ്യക്തി തന്നെയാണ് സലീം കോടത്തൂർ. അദ്ദേഹം പ്രിയ ഹന്ന മോളെ മാലാഖയായി സ്വീകരിച്ചും സ്വന്തം ശരിരത്തോട് ചേർത്തു പിടിച്ചുമാണ് കൊണ്ട് നടന്നത്. ഹന്ന മോൾക്ക് കിട്ടുന്ന ഓരോ അംഗീകാരവും സലീംക്കയുടെ സ്നേഹത്തിന്റെയും, ചേർത്തു നിർത്തലിന്റെയും, കരുതലിന്റെയും പരിണിത ഫലമാണ്. ആ പിതാവിന് കൊടുക്കാം ഒരു ബിഗ് സല്യൂട്ട് കൂടെ ഒരു പാട് പ്രാർത്ഥനയും എന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്.

സലീം പറഞ്ഞ വാക്കുകളോട് യോജിക്കുന്നു. പലതും പറഞ്ഞു തളർത്താൻ പലരുമുണ്ടാകും. പക്ഷേ, ലക്ഷ്യം നമ്മുടെതാണ് നാഥന്റെ തുണയുണ്ടെങ്കിൽ ഒരിക്കലും തളരില്ലെന്ന് അവർക്കറിയില്ലല്ലോ. വിധിയെ തടുക്കാൻ ആർക്കും കഴിയില്ല. ഹന്നമോൾ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. ഒരു ഉപ്പ എങ്ങനെ ആകണമെന്ന ഏറ്റവും വലിയ മാതൃകയാണ് നിങ്ങൾ. എന്റെ മകളുടെ ബലത്തിലാണ് ഞാനിന്നിവിടെ നിൽക്കുന്നത്, വല്ലാത്തൊരു വാക്കായിപ്പോയി ബ്രോ. എന്നാണ് മറ്റൊരാൾ കുറിച്ചിരിക്കുന്നത്.

മനസ്സിന് ഒരുപാട് സന്തോഷം നൽകിയ നിമിഷം. ഉപ്പ ഒരു മകളുടെ കാല് പിടിക്കാൻ തയ്യാറായെങ്കിൽ ആ മനുഷ്യന്റെ മനസ് അത്രയും നന്മ നിറഞ്ഞതാണ്. എന്നാലും സലീംക്ക ഇങ്ങള് കരയിപ്പിച്ചു കളഞ്ഞുട്ടോ. ഞങ്ങളെ മാലാഖ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തും. സലീമിക്കയുടെ വാക്കുകൾ ഒരുപാട് പേർക്ക് ഊർജ്ജം നൽകുന്നു. സർവ്വ ശക്തന്റെ അനുഗ്രഹം ഉണ്ടെങ്കിൽ ഒരു വിധിയും ഒരു പരീക്ഷണമല്ല. എല്ലാം സന്തോഷത്തിന് വേണ്ടി ഉള്ളതാണ്. സർവ്വ ശക്തൻ നിങ്ങളുടെ മകളെ എന്നും ഒരുപാട് ഉയരങ്ങളിൽ എത്തിക്കുമാറാകട്ടെ.

കണ്ണ് നിറഞ്ഞ് പോയി. ഞാനും ഒരു ഡിഫറൻലി ഏബിൾഡാണ്. എനിക്കും ഇതുപോലെ എന്തിനും കൂടെ നിൽക്കുന്ന മാതാപിതാക്കളെ പടച്ച തമ്പുരാൻ തന്നു. എന്റെ ഉപ്പ എന്റെ നിഴലായി നടന്ന് എന്നെ പഠിപ്പിച്ചു. ഇന്ന് ഞാൻ ഗവൺമെന്റ് എംപ്ലോയിയാണ്. എന്റെ പൊന്നുപ്പാക്കാണ് അതിന്റെ ക്രഡിറ്റ് ഞാൻ കൊടുക്കുന്നത്. പടച്ചവന്റെ സ്പെഷൽ പടപ്പുകളെ കൊടുക്കാൻ ഓരോ കൈകളെ സൃഷ്ടാവ് തെരഞ്ഞെടുത്തിട്ടുണ്ട്. ആ കൈകളിൽ ഉൾപ്പെട്ടവരാണ് എന്റെ ഉപ്പയും നിങ്ങളുമൊക്കെ ഇക്കാ എന്നാണ് മറ്റു കമന്റുകൾ.


Click it and Unblock the Notifications