ആദ്യ ഡേറ്റിനുപോലും നൂറിന്റെ കുടുംബം ഒപ്പമുണ്ടായിരുന്നു; ഞങ്ങളുടെ പ്രണയം രഹസ്യമായിരുന്നില്ല: നൂറിനും ഫഹീമും!
അഡാര്‍ ലൗ എന്ന സിനിമയിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് നൂറിന്‍ ഷെരീഫ്. ഒരുപിടി ചിത്രങ്ങളിലൂടെ വളരെ പെട്ടെന്ന് തന്നെ ആരാധകരുടെ പ്രിയതാരമായി മാറാൻ നൂറിന് കഴിഞ്ഞു. കഴിഞ്ഞ ആഴ്ചയാണ് നൂറിന്റെ വിവാഹം കഴിഞ്ഞത്. നടനും തിരക്കഥാകൃത്തുമായ ഫാഹിം സഫറിനെയാണ് താരം വിവാഹം ചെയ്തത്. പതിനെട്ടാം പടി, ജൂൺ, മധുരം തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതനാണ് ഫഹീം. തീര്‍ത്തും അപ്രതീക്ഷിതമായി കണ്ടുമുട്ടിയവരാണ് ഇരുവരും. തുടര്‍ന്ന് ആ സൗഹൃദം പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തുകയായിരുന്നു.
ഒരിക്കലും തങ്ങളുടെ പ്രണയം രഹസ്യമായിരുന്നില്ല എന്നാണ് ഇവർ പറയുന്നത്. എല്ലായിടത്തും ഒരുമിച്ചുണ്ടാകും. എന്നാൽ പലരും സഹോദരങ്ങളാണെന്നാണ് കരുതിയിരുന്നതെന്ന് ഇരുവരും പറയുന്നു. ഗൃഹലക്ഷ്‍മിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഇരുവരും. തങ്ങൾ കണ്ടുമുട്ടിയതിനെ കുറിച്ചും ഭാവി പദ്ധതികളെ കുറിച്ചൊക്കെ ഇരുവരും മനസുതുറക്കുന്നുണ്ട്.

ഫഹീമിന്റെ ബെസ്റ്റ് ഫ്രണ്ടിന്റെ ഉമ്മയാണ് എന്റെ ഡാന്‍സ് ടീച്ചര്‍. ഒരിക്കല്‍ ട്രിവാന്‍ഡ്രം ക്ലബ്ബിന്റെ ന്യൂഇയര്‍ ഇവന്റില്‍ ഞങ്ങളുടെ ഡാന്‍സ് പ്രോഗ്രാം കാണാന്‍ ഫാഹീം വന്നിരുന്നു. അന്നാണ് ആദ്യമായി കണ്ടുമുട്ടുന്നത്. അന്ന് കുറച്ചുനേരം സംസാരിച്ചു. ഞങ്ങള്‍ക്ക് ഒരുപാട് മ്യൂച്വല്‍ ഫ്രണ്ട്സുണ്ട്. അവരുമായി കറങ്ങാന്‍പോകും. അങ്ങനെ പിന്നീട് പലയിടങ്ങളിലും കണ്ടുമുട്ടി. രണ്ടുപേരും സിനിമയിലെത്തിയതോടെ സൗഹൃദം ദൃഢമായതെന്നും നൂറിൻ പറയുന്നു.
ഞങ്ങളുടെ പ്രണയം രഹസ്യമായിരുന്നില്ല. എനിക്കൊപ്പം പലപ്പോഴും ഫാഹിമുണ്ടായിരുന്നു. ഡാന്‍സ് പ്രോഗ്രാമുകള്‍ക്കും ഉദ്ഘാടനച്ചടങ്ങുകള്‍മെല്ലാം ഒന്നിച്ചാണ് പോയിരുന്നത്. പക്ഷേ, യാത്രയില്‍ എപ്പോഴും മറ്റാരെങ്കിലുമൊക്കെയുണ്ടാകും. ചിലപ്പോള്‍ ഫ്രണ്ട്‌സ്. അല്ലെങ്കില്‍ എന്റെ വീട്ടുകാര്‍. അതുകൊണ്ടൊക്കെയാവും പ്രേമം പുറത്താവാതിരുന്നതെന്നും നൂറിൻ വ്യക്തമാക്കി. ആദ്യ ഡേറ്റിനുപോലും നൂറിന്റെ കുടുംബം കൂടെ വന്നിരുന്നു. രണ്ട് കാപ്പുച്ചിനോകളില്‍ ഒതുങ്ങേണ്ടിയിരുന്ന ആ ഡേറ്റില്‍ അഞ്ചോ ആറോ ഓര്‍ഡര്‍ ചെയ്യേണ്ടിവന്നുവെന്നും ഫഹീം പറഞ്ഞു.
ഞാന്‍ ഇവളുടെ സഹോദരനാണെന്ന് പലരും തെറ്റിദ്ധരിച്ചിരുന്നു. എന്‍ഗേജ്മെന്റിന്റെ ഫോട്ടോസ് പോസ്റ്റ് ചെയ്തപ്പോള്‍ പോലും ആ സംശയം പലരും കമന്റ് ചെയ്തെന്നും ഫഹീം കൂട്ടിച്ചേർത്തു. നൂറിന്റെ വീട്ടുകാര്‍ക്ക് തന്നെയും തന്റെ വീട്ടുകാര്‍ക്ക് നൂറിനെയും നന്നായി അറിയാമായിരുന്ന കൊണ്ട് വീട്ടിൽ പറയുമ്പോൾ പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെന്ന് ഇരുവരും വ്യക്തമാക്കി.
സമയമായെന്ന് തോന്നിയപ്പോള്‍ ഞങ്ങള്‍ വീട്ടില്‍ അറിയിച്ചു. എല്ലാവരും ഓക്കെയായിരുന്നു. അതിനുശേഷം ചെറിയ പെണ്ണുകാണാൽ ചടങ്ങുകൾ ഉണ്ടായി. ഡിസംബര്‍ 23ന് എന്‍ഗേജ്മെന്റ് കഴിഞ്ഞു. അങ്ങനെ വിവാഹത്തിലേക്കെത്തി. മുന്നോട്ട് ഇപ്പോള്‍ എങ്ങനെയാണോ അങ്ങനെത്തന്നെ പോകാനാണ് തീരുമാനം. ഫഹീമും ഞാനും ഒരിടത്താകുമെന്ന മാറ്റമേ ഉണ്ടാകാന്‍ പോകുന്നുള്ളൂ. പുതിയ ജീവിതത്തിലേക്ക് കടക്കാന്‍ എക്സൈറ്റഡാണെന്നും നൂറിൻ പറഞ്ഞു.
കല്യാണം കഴിഞ്ഞെന്ന് കരുതി കരിയറിൽ നിന്ന് ബ്രേക്ക് എടുക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും നൂറിൻ വ്യക്തമാക്കി. കോവിഡിനുശേഷം ബ്രേക്ക് എടുത്തതാണ്. ആദ്യസിനിമയ്ക്കുശേഷം കുറച്ച് പടങ്ങള്‍ ചെയ്തു. എന്നാല്‍, പ്രതീക്ഷിച്ച ഇമ്പാക്ടുണ്ടായില്ല. എന്റെ ഗ്രാഫ് എങ്ങനെ പോകണമെന്ന് വ്യക്തമായ പ്ലാനുണ്ട്. ചെയ്ത പടങ്ങള്‍ അങ്ങനെയാണോ എന്ന സംശയമുണ്ടായി. ഇനി ആഗ്രഹിക്കുന്ന തരം സിനിമകള്‍ വരുമ്പോള്‍ ചെയ്താല്‍ മതിയെന്ന് തീരുമാനിച്ചതാണെന്നും നൂറിൻ പറഞ്ഞു.

ഞാന്‍ എല്‍.എല്‍.ബി. പാസായ ആളാണ്. ഇന്റേണ്‍ഷിപ്പും ചെയ്തു. പക്ഷേ, എന്റോള്‍ ചെയ്തില്ല. വക്കീല്‍ പണി എനിക്ക് പറ്റിയതല്ലെന്ന് നേരത്തേ മനസ്സിലായി. സിനിമയെപ്പറ്റി മാത്രമാണ് ആലോചന. അഭിനയമാണ് ഏറ്റവും ഇഷ്ടം. അതില്ലെങ്കില്‍ എഴുതണം. ഒരിക്കല്‍ സംവിധായകനാവണമെന്നും ഉള്ളിലുണ്ട്. പക്ഷേ, ഇപ്പോള്‍ അതിനുള്ള സമയമായിട്ടില്ല. അതിനായി കൂടുതല്‍ പഠിക്കാനുണ്ട്. രണ്ടുപേരും കൂടി ചെയ്ത ഒരു സ്ക്രിപ്റ്റ് സിനിമയാകാൻ പോവുകയാണ്. തിരക്ക് കഴിഞ്ഞാൽ അതിലേക്ക് കടക്കുമെന്ന് ഫഹീമും പറഞ്ഞു.
ടി.കെ രാജീവ് കുമാർ സംവിധാനം ചെയ്ത ബർമുഡ എന്ന ചിത്രത്തിലാണ് നൂറിൻ അവസാനമായി അഭിനയിച്ചത്. തൃശങ്കു, ജാക്സൺ ബസാർ യൂത്ത് തുടങ്ങിയ സിനിമകളിലാണ് ഫഹീം അഭിനയിച്ചത്.


Click it and Unblock the Notifications











