ഓര്‍മ്മയായി എന്ന് പൂക്കളൊക്കെ വച്ച എന്റെ ഫോട്ടോ ഞാന്‍ തന്നെ കണ്ടിട്ടുണ്ട്; നിര്‍മല്‍ പാലാഴി പറയുന്നു
മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് അനൂപ് മേനോന്‍. ടെലിവിഷനിലൂടെ ശ്ര്ദ്ധ നേടി പിന്നീട് സിനിമയിലെത്തിയ താരം. അഭിനേതാവ് മാത്രമല്ല അനൂപ് മേനോന്‍. തിരക്കഥാകൃത്തും സംവിധായകനുമൊക്കെയാണ്. കൈവെച്ച് മേഖലകളില്ലെല്ലാം മികവ് തെളിയിച്ച വ്യ്ക്തി. ഇന്ന് അനൂപ് മേനോന്റെ ജന്മദിനമാണ്. ഇപ്പോഴിതാ അനൂപ് മേനോന് ഹൃദയം തൊടുന്നൊരു ജന്മദിനാശംസാക്കുറിപ്പുമായി എത്തിയിരിക്കുകയാണ് നടന്‍ നിര്‍മല്‍ പാലാഴി.
സ്റ്റേജ് ഷോകളിലൂടേയും കോമഡി പരിപാടികളിലൂടേയും താരമായി മാറിയ നടനാണ് നിര്‍മ്മല്‍. പിന്നീട് സിനിമയിലെത്തി. അനൂപ് മേനോന്റെ സിനിമയിലും ഹരീഷ് അഭിനയിച്ചിട്ടുണ്ട്. താന്‍ ആക്‌സിഡന്റ് പറ്റി കിടന്നു പോയ സമയത്ത് അനൂപ് മേനോന്‍ തന്നെ വിളിച്ചതിനെക്കുറിച്ചും സിനിമയില്‍ അവസരം തന്നതിനെക്കുറിച്ചുമെല്ലാം നിര്‍മല്‍ മനസ് തുറക്കുകയാണ്. ഫെയ്‌സ്ബുക്കിലെഴുതിയ കുറിപ്പിലൂടെയാണ് നിര്‍മല്‍ മനസ് തുറന്നത്. ആ വാക്കുകളിലേക്ക്.

''ആക്‌സിഡന്റ് പറ്റി വീട്ടില്‍ കിടക്കുന്ന സമയത്താണ് തീരെ പ്രതീക്ഷിക്കാത്ത ഒരു ഫോണ് വന്നത്. ഹലോ നിര്‍മ്മല്‍, ഞാന്‍ അനൂപ് മേനോന്‍ ആണ് ഒന്നുകൊണ്ടും വിഷമിക്കേണ്ടട്ടോ. എല്ലാം ശരിയാവും എന്നിട്ട് നമുക്ക് സിനിമായൊക്കെ ചെയ്യണം എന്നോക്കെ പറഞ്ഞു എന്റെ ആരോഗ്യ സ്ഥിതി എല്ലാം ചോദിച്ചു. കട്ടിലില്‍ നിന്നും സ്വന്തമായി എഴുന്നേറ്റ് ഇരിക്കാന്‍ കഴിയാതെ ഇരുന്ന എനിക്ക് ആ ഫോണ്‍ കോള്‍ കിടന്നിടത്തു നിന്ന് പറക്കാന്‍ ഉള്ള ആവേശം ഉണ്ടാക്കി''. നിർമല്‍ പറയുന്നു.

''പിന്നീട് നടന്ന് തുടങ്ങിയപ്പോള്‍ ഒരു പരസ്യത്തില്‍ അഭിനയിക്കാന്‍ ആയി വിളിച്ചു ഒരുപാട് സന്തോഷം തോന്നി. പക്ഷെ ആ പരസ്യത്തിന്റെ ആളുകള്‍ക്ക് എന്നെ അറിയില്ലായിരുന്നു അവര്‍ മാര്‍ക്കറ്റ് വാല്യൂ ഉള്ള വേറെ ഒരു ആര്ടിസ്റ്റിനെ വച്ചു പരസ്യം ചെയ്തു അത് എന്നോട് പറയാന്‍ അനൂപ് ഏട്ടന് വിഷമം ഉണ്ടായിരുന്നു.കേട്ടപ്പോള്‍ ഞാന്‍ പറഞ്ഞു അനൂപ് ഏട്ടാ... ഓര്‍മ്മയായി എന്ന് പൂക്കളൊക്കെ വച്ച എന്റെ ഫോട്ടോ ഞാന്‍ തന്നെ കണ്ടിട്ടുണ്ട് ആ എനിക്ക് ഇനി എന്ത് കിട്ടിയാലും ബോണസ്സാ. ഡാ നീ അങ്ങാനൊന്നും പറയല്ലേ എന്റെ പടം നമ്മള്‍ ചെയ്യും.പറഞ്ഞപോലെ തന്നെ പിനീട് അനൂപ് ഏട്ടന്റെ പടത്തില്‍ എല്ലാം എനിക്ക് ഒരു വേഷം തന്നിട്ടുണ്ട്. മെഴുതിരി അത്താഴങ്ങള്‍, ഇറങ്ങുവാന്‍ ഇരിക്കുന്ന കിങ് ഫിഷ്''

''പുതിയ സിനിമയായ 'പത്മ' യില്‍ വിളിച്ച സമയത്ത് ഞാന്‍ വേറെ ഒരു സിനിമയില്‍ അഭിനയിക്കുക ആയത് കൊണ്ട് ഒരു രീതിയിലും എത്തിച്ചേരുവാന്‍ പറ്റിയില്ല പക്ഷെ എന്റെ സുഹൃത്തുക്കളായ കബീര്‍ക്കയും, അനില്‍ബേബി ഏട്ടനും,പ്രദീപും,രമേഷ് ഏട്ടനും അതില്‍ വേഷം വാങ്ങി കൊടുക്കുവാന്‍ സാധിച്ചു. ഒരു വാല്യൂവും തിരക്കും ഒന്നും ഇല്ലാതെ ഇരുന്ന ഒരു സാധാരണ മിമിക്രിക്കാരന്‍ ആയ എന്നെ അതും അപകടം പറ്റി കിടക്കുന്ന സമയത്ത് എന്നെ വിളിച്ചു അവസരം തന്ന പ്രിയ അനൂപ്ഏട്ടനോടുള്ള നന്ദിയും സ്‌നേഹവും പറഞ്ഞോ എഴുതിയോ തീര്‍ക്കാന്‍ കഴിയില്ല ജീവിതം മുഴുവന്‍ സ്‌നേഹത്തോടെ ആ കടപ്പാട് ഉണ്ടാവും'' എന്നു പറഞ്ഞാണ് നിര്‍മല്‍ തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

സീരിയലുകളില്‍ തിളങ്ങി നിന്നതിന് ശേഷമാണ് അനൂപ് സിനിമയിലെത്തുന്നത്. കാട്ടുചെമ്പകം ആയിരുന്നു ആദ്യ സിനിമ. പിന്നീട് നിരവധി സിനിമകളില്‍ അഭിനയിച്ചു. മികച്ച സഹനടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും നേടിയിട്ടുണ്ട്. ബിഗ് ബ്രദര്‍ ആണ് അവസാനം പുറത്തിറങ്ങിയ സിനിമ. കിങ് ഫിഷ്, പത്തൊമ്പതാം നൂറ്റാണ്ട്, പദ്മ തുടങ്ങിയ സിനിമകള്‍ അണിയറയിലൊരുങ്ങുന്നുണ്ട്. പദ്മയുടെ തിരക്കഥയും അനൂപ് മേനോനാണ്.


Click it and Unblock the Notifications











