അച്ഛനാരാണെന്ന് ചോദിച്ചപ്പോൾ മാറ്റി പറഞ്ഞവനാണ് മകൻ; എന്നെ ആഘോഷിച്ചിരുന്ന കാലത്തെ കുറിച്ച് അവർക്കറിയില്ല!
ഒരുകാലത്ത് യുവാക്കൾക്കിടയിൽ നിരവധി ആരാധകരുണ്ടായിരുന്ന നടനാണ് നിഷാന്ത് സാഗർ. ജോക്കര്‍, ഫാന്റം തുടങ്ങിയ സിനിമകളാണ് നിഷാന്തിനെ താരമാക്കി മാറ്റിയത്. വില്ലനായാണ് എത്തിയതെങ്കിലും നിഷാന്ത് പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറുകയായിരുന്നു. മലയാള സിനിമയുടെ ഭാവി വാഗ്ദാനമായി പോലും നിഷാന്ത് അന്ന് വിശേഷിപ്പിക്കപ്പെട്ടു. എന്നാൽ നായക വേഷങ്ങളൊന്നും നടനെ തേടി എത്തിയില്ല. ഒരുപിടി ശ്രദ്ധേയ വേഷങ്ങളിൽ എത്തിയ നടൻ പതിയെ ചെറിയ വേഷങ്ങളിലേക്ക് ഒതുങ്ങി.
ഒരിടയ്ക്ക് നിഷാന്ത് സിനിമയില്‍ നിന്നും അപ്രത്യക്ഷനാവുകയും ചെയ്തു. ഇപ്പോഴിതാ വീണ്ടും മികച്ച കഥാപാത്രങ്ങളിലൂടെ സിനിമയിൽ സജീവമാവുകയാണ് നടൻ. ആർഡിഎക്സ് ആണ് നിഷാന്തിന്റെ പുതിയ ചിത്രം. വില്ലൻ വേഷത്തിലെത്തി കൈയ്യടി നേടിക്കൊണ്ടിരിക്കുകയാണ് നടനിപ്പോൾ. നിഷാന്തിന്റെ ശക്തമായ തിരിച്ചുവരവെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. എന്നാൽ താൻ എങ്ങോട്ടും പോയിരുന്നില്ല, ഇവിടെയൊക്കെ തന്നെയുണ്ടായിരുന്നു എന്നാണ് നിഷാന്ത് പറയുന്നത്.

ജനങ്ങള്‍ തന്നെ ഓര്‍ക്കാന്‍ ഒരു സൂപ്പര്‍ഹിറ്റ് സിനിമ വേണ്ടി വന്നുവെന്നും പ്രേക്ഷകർ തന്നെ ആഘോഷിച്ചിരുന്ന കാലത്തെ കുറിച്ച് തന്റെ മക്കൾക്കും അറിയില്ലെന്ന് നിഷാന്ത് പറയുന്നു. മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തിൽ തന്റെ കരിയറിനെ കുറിച്ചും കുടുംബത്തെ കുറിച്ചും സംസാരിക്കുകയായിരുന്നു നിഷാന്ത് സാഗർ.
മോന് ഏറ്റവും ഇഷ്ടം നടൻ വിജയെയാണ്, മകള്‍ക്ക് ദുല്‍ഖര്‍ സല്‍മാനെയും. എന്റെ സിനിമകളെ കുറിച്ചൊന്നും അവര്‍ സംസാരിക്കാറേയില്ല. അവർ കാണുന്ന അച്ഛന്‍ സിനിമയൊന്നും ഇല്ലാതെ വീട്ടില്‍ ഇരിക്കുന്ന ആളാണ്. അപ്പോള്‍ ഞാന്‍ ഓര്‍ക്കും എന്റെ ജോക്കര്‍ എന്ന സിനിമ ഇറങ്ങിയ കാലത്ത്, എന്നെ ചെറിയ രീതിയിലെങ്കിലും ആളുകള്‍ ആഘോഷിച്ചിരുന്ന കാലത്ത് മക്കള്‍ ഉണ്ടായിരുന്നുവെങ്കിൽ എന്ന്.
ദുല്‍ഖറിനെ കുറിച്ചും, വിജയ്യെ കുറിച്ചുമൊക്കെ മക്കള്‍ നിര്‍ത്താതെ സംസാരിക്കുമ്പോള്‍ ഭാര്യ എന്റെ പഴയ സിനിമകളും, ഫോട്ടോകളുമൊക്കെ എടുത്ത് കാണിച്ചു കൊടുക്കും. ശരിക്കും നമ്മുടെ അച്ഛന്‍ ഇങ്ങനെയായിരുന്നോ എന്നാണ് അപ്പോള്‍ അവര്‍ ചോദിച്ചത്. ഇപ്പോള്‍ മകന്‍ ആറാം ക്ലാസിലാണ്. അതിലും ചെറിയ ക്ലാസില്‍ പഠിക്കുമ്പോള്‍ അച്ഛനാരാണെന്ന് ചോദിച്ചപ്പോള്‍ ദുല്‍ഖര്‍ സല്‍മാന്റെ പേരും, അമ്മയാരാണെന്ന് ചോദിച്ചപ്പോള്‍ മഞ്ജു വാര്യരുടെ പേരും പറഞ്ഞവനാണ്. അഭിമാനത്തോടെ നിഷാന്ത് സാഗറാണ് എന്റെ അച്ഛന്‍ എന്ന് പറയുന്ന കാലം അവനുണ്ടാവണം എന്നാണ് എന്റെ ആഗ്രഹം, നിഷാന്ത് സാഗര്‍ പറയുന്നു.

ഇരുപത്തിരണ്ടാം വയസ്സിലായിരുന്നു നിഷാന്ത് സാഗറിന്റെ വിവാഹം. കുട്ടിക്കാലം മുതലുള്ള തന്റെ കാമുകിയെ ആണ് നിഷാന്ത് വിവാഹം ചെയ്തത്. അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴാണ് നിഷാന്ത് വൃന്ദയെ പരിചയപ്പെടുന്നത്. ഏഴാം ക്ലാസില്‍ പടിക്കുമ്പോള്‍ പ്രപ്പോസ് ചെയ്തു. തുടർന്നാണ് ഇരുപത്തിരണ്ടാം വയസിൽ വിവാഹിതരാകുന്നത്. 2003 ലാണ് നിഷാന്തും ഭാര്യ വൃന്ദയും വിവാഹിതരാകുന്നത്. നിഷാന്ത് സിനിമയിൽ സജീവമായി വരുന്ന സമയത്ത് തന്നെയായിരുന്നു വിവാഹം. രണ്ടുപേര്‍ക്കും സമപ്രായമാണ്.
മൂത്ത മകൾ ഇപ്പോൾ ഡിഗ്രി വിദ്യാർത്ഥിയാണ്. മകൻ ആറിലും. മക്കൾക്ക് താൻ സുഹൃത്തിനെ പോലെ ആണെന്നും മോന്‍ ഇടയ്ക്ക് ഡാ അച്ഛാ എന്നൊക്കെയാണ് വിളിക്കാറുള്ളതെന്ന് നിഷാന്ത് പറയുന്നു. മുൻപൊരു അഭിമുഖത്തിൽ മോൾടെ കൂടെ പുറത്തു പോകുമ്പോൾ ആളുകൾ ഭാര്യയാണോ എന്ന് ചോദിക്കുന്ന സാഹചര്യം ഉണ്ടായിട്ടുണ്ടെന്ന് നിഷാന്ത് പറഞ്ഞിരുന്നു.


Click it and Unblock the Notifications











