എട്ടാം ക്ലാസിൽ തുടങ്ങിയ പ്രണയം, പറയാതെ മനസ്സിൽ ഒളിപ്പിച്ചു; അവസാനം!, ആദ്യ പ്രണയത്തെ കുറിച്ച് പെപ്പെ
അങ്കമാലി ഡയറീസ് എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ ഇഷ്ട താരമായി മാറിയ നടനാണ് ആന്റണി വര്‍ഗീസ്. ലിജോ ജോസ് പെല്ലിശേരി എന്ന സംവിധായകന്റെ വമ്പൻ തിരിച്ചുവരവ് അടയാളപ്പെടുത്തിയ സിനിമയിലൂടെ മികച്ച തുടക്കമാണ് ആന്‌റണിക്ക് ലഭിച്ചത്. സിനിമ സൂപ്പര്‍ഹിറ്റായതോടെ ആന്റണിയും താരമായി.
ആന്റണി ഉള്‍പ്പെടെ നിരവധി പുതുമുഖങ്ങളെ വെച്ചാണ് ലിജോ ജോസ് പെല്ലിശ്ശേരി സിനിമ ഒരുക്കിയത്. അങ്കമാലി ഡയറീസിലെ ആന്റണിയുടെ കഥാപാത്രത്തെ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചതോടെ നടൻ അറിയപ്പെടുന്നത് തന്നെ പെപ്പെ എന്ന പേരിലായി മാറുകയായിരുന്നു.

വെള്ളിത്തിരയിൽ എത്തിയിട്ട് അഞ്ച് വര്‍ഷം കഴിഞ്ഞെങ്കിലും ആന്റണി വർഗീസ് മലയാളികള്‍ക്ക് ഇന്നും അങ്കമാലിയിലെ പെപ്പെ തന്നെ ആണ്. ആ പേരും കഥാപാത്രവും പ്രേക്ഷകരുടെ മനസില്‍ അത്രമേല്‍ ആഴത്തിലാണ് പതിഞ്ഞിരിക്കുന്നത്.
അങ്കമാലി ഡയറീസിന് ശേഷം പെപ്പെയുടേതായി പുറത്തിറങ്ങിയ സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ, ജല്ലിക്കട്ട്, അജഗജാന്തരം എന്നീ ചിത്രങ്ങളെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സൂപ്പർ ശരണ്യ എന്ന ചിത്രത്തിലെ നടന്റെ ഗസ്റ്റ് റോളും കയ്യടി നേടിയിരുന്നു. ആനപ്പറമ്പിലെ വേൾഡ് കപ്പാണ് ഒടുവിൽ പുറത്തിറങ്ങിയത്. ഓഹ് മേരി ലൈല എന്ന ചിത്രമാണ് ആന്റണിയുടേതായി ഇനി പുറത്തിറങ്ങാൻ ഇരിക്കുന്നത്.

ആദ്യ സിനിമയിലൂടെ തന്നെ ആക്ഷനും റൊമാൻസും നന്നായി വഴങ്ങുന്ന നടനാണ് താനെന്ന് ആന്റണി തെളിയിച്ചിരുന്നു. അന്ന രാജൻ അവതരിപ്പിച്ച ലിച്ചി എന്ന കഥാപാത്രവുമായുള്ള പെപ്പെയുടെ പ്രണയമൊക്കെ ആരാധകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. പുതിയ ചിത്രം ഓഹ് മേരി ലൈലയിലും പ്രണയ നായകനായാണ് ആന്റണി എത്തുന്നത്.
അതേസമയം, തന്റെ യഥാർത്ഥ ജീവിതത്തിലെ ആദ്യത്തെ പ്രണയം പരാജയമായിരുന്നു എന്ന് പറയുകയാണ് ആന്റണി ഇപ്പോൾ. ജിഞ്ചർ മീഡിയക്ക് നൽകിയ പുതിയ അഭിമുഖത്തിലാണ് നടൻ ഇക്കാര്യം പറഞ്ഞത്. ആന്റണിയുടെ വാക്കുകൾ വിശദമായി വായിക്കാം തുടർന്ന്.

'ആദ്യത്തെ ക്രഷ് എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ്. പേരൊന്നും പറയുന്നില്ല. ഇനി അത് കേട്ട് ആളുടെ കുടുംബം തകർന്നാലോ. എന്റെ ട്യൂഷൻ ക്ലാസ്സിൽ വന്നിരുന്ന ഒരു കുട്ടിയാണ്. എനിക്ക് ആളെ ഭയങ്കര ഇഷ്ടമായിരുന്നു. വൺ വേ ആയിരുന്നു. പക്ഷെ ഇന്നാള് ഞാൻ അവളോട് ഇത് പറഞ്ഞിരുന്നു.
അവൾക്കിപ്പോൾ കല്യാണം കഴിഞ്ഞ് ഒരു കുട്ടിയായി. അപ്പോൾ ഇന്നാള് കണ്ടപ്പോൾ ഞാൻ പറഞ്ഞു, എനിക്ക് നിന്നെ ഭയങ്കര ഇഷ്ടമായിരുന്നു എന്ന്. ആ സമയത്ത് പറയാൻ ഭയങ്കര പേടി ആയിരുന്നു. പക്ഷെ ഭയങ്കര ഇഷ്ടമായിരുന്നു. എനിക്ക് തോന്നുന്നു പ്ലസ് ടു വരെ എനിക്ക് ഭയങ്കര ഇഷ്ടമായിരുന്നു.

അതിന്റെ ഇടയിൽ ഞാൻ സെമിനാരിയിൽ പോയി. അപ്പോൾ ഒരു വർഷം ഡൗണായി. അപ്പോൾ ഇവൾ സീനിയർ ആയി. അങ്ങനെ ആയപ്പോൾ ഞാൻ പുറകെ നടപ്പ് ഒക്കെ പതിയെ പതിയെ കുറച്ചു. ഒരിക്കെ ഞങ്ങൾ വോട്ട് ചെയ്യാൻ പോയപ്പോൾ ഇവളെ കണ്ടു. ഇവൾ കൊച്ചൊക്കെ ആയിട്ട് ഓടി വരുന്ന കണ്ടപ്പോൾ ഒരു വിഷമം ഒക്കെ തോന്നി. കിട്ടാത്ത മുന്തിരി പുളിക്കുമല്ലോ!' ആന്റണി വർഗീസ് പറഞ്ഞു.

അതേസമയം, കഴിഞ്ഞ വർഷം ആന്റണിയുടെ വിവാഹം കഴിഞ്ഞിരുന്നു. അങ്കമാലി സ്വദേശിയായ അനീഷ പൗലോസിനെയാണ് നടൻ വിവാഹം കഴിച്ചത്. സ്കൂൾ കാലം മുതൽ സുഹൃത്തുക്കളായിരുന്നു ഇവർ. പ്രണയ വിവാഹം തന്നെ ആയിരുന്നു ഇവരുടേത്. 2021 ഓഗസ്റ്റിൽ ആയിരുന്നു വിവാഹം. കോവിഡ് സമയത്ത് അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങായിരുന്നു. ആന്റണിയുടെ ഭാര്യ അനീഷ വിദേശത്ത് നഴ്‌സായിരുന്നു.


Click it and Unblock the Notifications