വീടിന് നേരെ കല്ലേറ്, പാർട്ടിക്കാരുടെ ഭീഷണി; പേര് കാരണം ഉണ്ടായ പൊല്ലാപ്പുകളെ കുറിച്ച് നടി ജയലളിത
ഒരുകാലത്ത് മലയാള സിനിമയിലെ സജീവ സാന്നിധ്യമായിരുന്നു നടി ജയലളിത. തൂവാനത്തുമ്പികൾ, വൈശാലി തുടങ്ങിയ ശ്രദ്ധേയ സിനിമകളിൽ അഭിനയിച്ചിട്ടുള്ള നടി 1987 ൽ പുറത്തിറങ്ങിയ ഉപ്പ് എന്ന മലയാള സിനിമയിലൂടെയാണ് അരങ്ങേറ്റം കുറിക്കുന്നത്. ആന്ധ്രാപ്രദേശ് സ്വദേശിനി ആണെങ്കിലും മലയാള സിനിമകളിലൂടെയാണ് ജയലളിത ശ്രദ്ധനേടുന്നത്. മലയാളത്തിൽ ഇരുപതിലധികം സിനിമകളിൽ അഭിനയിച്ച താരം 90കളിൽ തെലുങ്ക് സിനിമയിൽ സജീവമായതോടെ മലയാള സിനിമ വിടുകയായിരുന്നു.
അഭിനേത്രി എന്നതിന് പുറമെ മികച്ച നർത്തകി കൂടിയായ താരം ധാരാളം സ്റ്റേജ് പരിപാടികളിലൂടെയും ശ്രദ്ധനേടിയിട്ടുണ്ട്. ഇടക്കാലത്ത് മിനിസ്‌ക്രീനിലും തിളങ്ങി. എന്നാൽ ഇപ്പോൾ സിനിമയിൽ അത്ര സജീവമല്ല താരം. കഴിഞ്ഞ പത്ത് വർഷത്തിനിടെ വിരലിൽ എണ്ണാവുന്ന സിനിമകളിലാണ് ജയലളിത അഭിനയിച്ചത്. എന്നാൽ കരിയറിൽ ഉടനീളം തെന്നിന്ത്യൻ സിനിമയിലെ അറിയപ്പെടുന്ന താരമായി നിലകൊള്ളാൻ ജയലളിതയ്ക്ക് സാധിച്ചിരുന്നു.

തമിഴ് നടിയും മുൻ തമിഴ്നാട് മുഖ്യമന്ത്രിയുമായ ജയലളിതയുടെ പേരിനോടുള്ള സാമ്യമാണ് അതിന് സഹായിച്ചത്. എന്നാൽ അതേ പേര് കാരണം തന്റെ കരിയറിൽ ഒരുപാട് മോശം അനുഭവങ്ങളും ഉണ്ടായിട്ടുണ്ടെന്ന് പറയുകയാണ് ജയലളിത ഇപ്പോൾ. അടുത്തിടെ ഗലാട്ട എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം പറഞ്ഞത്.
'എന്റെ കൂടെ അഭിനയിച്ചിട്ടുള്ള വടിവേലു, ഗൗണ്ടമണി, സെന്തിൽ തുടങ്ങിയ താരങ്ങളെല്ലാം എന്നെ ജയലളിത എന്നാണ് വിളിച്ചിരുന്നത്. സിനിമ പോലും എന്റെ പേരിൽ അറിയപ്പെടുകയുണ്ടായി. എന്റെ യഥാർത്ഥ പേര് ലളിത എന്നായിരുന്നു. എന്നാൽ ജയലളിത അമ്മയെ ഞാൻ വളരെയധികം സ്നേഹിച്ചിരുന്നു, ആ സ്നേഹം കാരണം ആ പേര് സ്വീകരിക്കുകയായിരുന്നു. എന്റെ മാതാപിതാക്കൾ എനിക്ക് നൽകിയ പേര് ലളിത എന്നാണ്', ജയലളിത പറഞ്ഞു.
'ജീവിതത്തിലാദ്യമായി ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് ജയലളിതയും എൻ ടി രാമറാവുവും അഭിനയിച്ച ഒരു സിനിമ ഞാൻ കാണുന്നത്. ആ സിനിമ കണ്ട ശേഷം സ്‌കൂളിൽ എന്റെ പേര് ചോദിച്ചപ്പോൾ അച്ഛൻ ലളിത എന്ന് പറഞ്ഞു. പക്ഷേ ഞാൻ ജയലളിത പറഞ്ഞു. അന്നുമുതൽ എന്റെ പേര് ജയലളിത എന്നാക്കി. പിന്നീട് തമിഴിൽ ഒരുപിടി സിനിമകളിൽ ഞാൻ അഭിനയിച്ചു. ജയലളിത എന്ന പേര് വെച്ച് കോമഡി വേഷങ്ങളും ഗ്ലാമറസ് വേഷങ്ങളും ചെയ്യരുതെന്ന് എഐഎഡിഎംകെ പാർട്ടിയിലെ പ്രവർത്തകർ പറഞ്ഞു',
'നിങ്ങൾക്ക് അത്തരം വേഷങ്ങൾ ചെയ്യണമെങ്കിൽ പേര് മാറ്റി അഭിനയിച്ചോളൂ എന്നാണ് അവർ പറഞ്ഞത്. എനിക്ക് ജയലളിത എന്ന പേര് ഇഷ്ടമാണ്. അതുകൊണ്ട് ആ പേര് മാറ്റാൻ കഴിയില്ലെന്ന് ഞാൻ അവരോട് പറഞ്ഞു. ഇതിന് പിന്നാലെ അവർ റൗഡിസം കാണിക്കാൻ തുടങ്ങി. അവർ എന്റെ വീടിന് നേരെ കല്ലെറിഞ്ഞു. വീടിന്റെ ഗ്ലാസുകൾ തകർത്തു',

'ഞാൻ അന്ന് അഭിനയിച്ചിരുന്ന സിനിമയുടെ നിർമ്മാതാവ് രാമ നായിഡു ഇടപെട്ട് എനിക്ക് ആ സമയത്ത് പോലീസ് സംരക്ഷണം നൽകുകയും പ്രശ്നം പരിഹരിക്കാൻ എന്നെ സഹായിക്കുകയും ചെയ്തു. പിന്നീട് ആ പ്രശ്നം അവസാനിച്ചു. എന്നാൽ ജയലളിത അമ്മയ്ക്ക് ഇതറിയമായിരുന്നോ എന്ന് എനിക്ക് അറിയില്ല. തമിഴിൽ ഞാൻ വളരെ കുറച്ചു സിനിമകളിൽ മാത്രമേ ഞാൻ അഭിനയിച്ചിട്ടുള്ളൂ. അതിന് കാരണം ഇതാണ്', ജയലളിത പറഞ്ഞു.
അതേസമയം, നമ്പർ 66 മധുര ബസാണ് ജയലളിത അവസാനം അഭിനയിച്ച മലയാള ചിത്രം. തമിഴ് നടൻ പശുപതിയും പദ്മപ്രിയയും പ്രധാനവേഷങ്ങളിൽ എത്തിയ ചിത്രത്തിൽ ശ്രദ്ധേയ വേഷമാണ് ജയലളിത അവതരിപ്പിച്ചത്. 2022ൽ പുറത്തിറങ്ങിയ ഒരി ദേവുഡ എന്ന തെലുങ്ക് ചിത്രമാണ് ജയലളിത അവസാനമായി അഭിനയിച്ച സിനിമ.


Click it and Unblock the Notifications