അതില്ലാതെ എനിക്ക് പിടിച്ച് നില്‍ക്കാന്‍ പറ്റില്ല! ഷുഗറും പ്രഷറും എല്ലാമുണ്ട്; പ്രായമായപ്പോൾ ധൈര്യംവന്നു: ചിത്ര
മലയാളികളുടെ സ്വകാര്യ അഹങ്കാരങ്ങളിൽ ഒരാളാണ് കെ.എസ് ചിത്ര. ഇന്ത്യൻ സംഗീത ലോകത്ത് മലയാളത്തിന്റെ അഭിമാനമായി മാറിയ വാനമ്പാടി. കഴിഞ്ഞ നാല് പതിറ്റാണ്ടായി മലയാളികളുടെ പ്രണയത്തിലും വിരഹത്തിലും സന്തോഷത്തിലും വേദനയിലുമെല്ലാം കൂട്ടായി നിൽക്കുന്ന ആ ശബ്ദസൌകുമാര്യത്തിന് ഇന്ന് 60 വയസ് തികയുകയാണ്. ലോകത്തിന്റെ വിവിധ കോണുകളിൽ നിന്ന് നിരവധിപേരാണ് പ്രിയ ഗായികയ്ക്ക് സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയും ആശംസകൾ നേരുന്നത്.
പിറന്നാൾ ദിനത്തിൽ ആരാധക സ്നേഹം കുമിഞ്ഞു കൂടുമ്പോൾ സീനിയർ സിറ്റിസൺ ആയതിൽ സന്തോഷമുണ്ടെന്ന് പറയുകയാണ് കെ എസ് ചിത്ര. ഇനി എവിടെ പോയാലും ഒരു സീറ്റ് കിട്ടുമല്ലോ എന്നാണ് ചിത്ര തമാശയായി പറയുന്നത്. ജന്മദിനത്തോട് അനുബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ 60 ക്ലബ് എങ്ങനെയുണ്ടെന്ന ചോദ്യത്തിനായിരുന്നു ചിത്രയുടെ പ്രതികരണം.

മാനസികമായി അത്ര പക്വത വന്നോ എന്ന് ചോദിച്ചാല്‍ അറിയില്ല. പിന്നെ സീനിയര്‍ സിറ്റിസണ്‍ ആയിരിക്കുകയാണ്. അതിന്റെ സന്തോഷമുണ്ട്. എവിടെ പോയാലും ഒരു സീറ്റ് കിട്ടുമല്ലോ. വയസ് കൂടാനുള്ളത് ആണല്ലോ. അതിൽ വിഷമങ്ങൾ ഒന്നുമില്ല. പ്രായം കൂടുന്നതൊന്നും തന്നെ അലട്ടാറില്ലെന്നും ഇപ്പോൾ കൂടുതൽ ധൈര്യം വന്നെന്ന് തോന്നുണ്ടെന്നും ചിത്ര പറയുന്നു.
ജന്മദിനം പൊതുവേ ആഘോഷിക്കാറില്ല. എന്‍റെ മക്കളെപ്പോലെ കരുതുന്ന ചില ആരാധകരുണ്ട്. അവര്‍ എന്തെങ്കിലും ചെറിയ ആഘോഷവുമായി വന്നാല്‍ അതില്‍ പങ്കെടുക്കും. അല്ലാതെ വീട്ടിൽ ഒരു ആഘോഷവും ഉണ്ടാകാറില്ല. മകൾ നന്ദനയുടെ പിറന്നാൾ മാത്രമേ ആഘോഷിച്ചിട്ടുള്ളുവെന്ന് ചിത്ര പറഞ്ഞു.
തന്റെ സംഗീത ലോകത്തേക്കുള്ള വരവിനെ കുറിച്ചും ചിത്ര അഭിമുഖത്തിൽ സംസാരിക്കുന്നുണ്ട്. 'ചേച്ചി പാടുന്ന കേട്ടിട്ടാണ് ഞാൻ പാട്ടുപാടിത്തുടങ്ങിയത്. പഠിക്കാൻ താനൊരു ആവറേജ് സ്റ്റുഡന്റ് ആയിരുന്നു. പാട്ടുടീച്ചർ ആകണം എന്ന് ആഗ്രഹമുണ്ടായിരുന്നു. എംഎ ചെയ്തിരുന്നെങ്കിൽ അധ്യാപികയായേനെ. അവസരങ്ങൾ വന്നപ്പോൾ പാടാൻ പോവുകയായിരുന്നു. അച്ഛനായിരുന്നു തുടക്കസമയത്ത് കൂടെ വന്നിരുന്നത്', കണ്ണോട് കണ്ണായ സ്വപ്നങ്ങൾ ആയിരുന്നു ആദ്യമായി ആലപിച്ച ഗാനമെന്നും ചിത്ര പറഞ്ഞു.
വിശ്വാസങ്ങളുടെ പുറത്താണ് ജീവിതം. എപ്പോഴും തന്റെ കൈയ്യിൽ ഗുരുവായൂരപ്പന്റെ ഒരു മോതിരം ഉണ്ടാകുമെന്നും ടെൻഷൻ വരുമ്പോൾ അതിങ്ങനെ തിരിച്ചുകൊണ്ടേ ഇരിക്കുമെന്നും ചിത്ര പറഞ്ഞു. ഗുരുവായൂരപ്പന്റെ കളഭവും, മൂകാംബികയുടെ കുങ്കുമവുമാണ് നെറ്റിയിൽ. ഇതൊക്കെ ഇടുമ്പോൾ ഒരു ധൈര്യമാണെന്നും ചിത്ര കൂട്ടിച്ചേർത്തു.

ഷുഗറും പ്രഷറും എല്ലാം ഉണ്ട്. എന്നാല്‍ മധുരം വേണ്ടെന്ന് വയ്ക്കാറില്ല. വായയ്ക്ക് ഇഷ്ടമുള്ള രുചി മധുരമാണ്. ഒരാഴ്ച മധുരം കുറയ്ക്കൂ എന്ന് പറഞ്ഞാലും ഞാന്‍ കട്ടിട്ടാണെങ്കിലും അത് കഴിക്കും. അതില്ലാതെ എനിക്ക് പിടിച്ച് നില്‍ക്കാന്‍ പറ്റില്ല. അങ്ങനെ പോകുന്നെങ്കില്‍ അങ്ങ് പോകട്ടെ എന്ന് കരുതുമെന്നും ചിത്ര പറഞ്ഞു.
തനിക്ക് ഒട്ടും വഴങ്ങാത്ത കാര്യം പാചകമാണെന്നും ചിത്ര വെളിപ്പെടുത്തി. പാചകം ചെയ്യണമെന്ന് ആഗ്രഹമുണ്ട്. അതിനായി ചില ശ്രമങ്ങള്‍ ലോക്ഡൌണ്‍ കാലത്ത് അടക്കം നടത്തി. പക്ഷെ താന്‍ ഉണ്ടാക്കുന്നതിനൊന്നും ഒരു രുചി ഉണ്ടാകില്ലെന്ന് ചിത്ര പറയുന്നു. പത്ത് കൊല്ലം കഴിഞ്ഞ് ഇവിടെ, ഇരുപത് കൊല്ലം കഴിഞ്ഞ് അവിടെ എന്ന രീതിയിലുള്ള പ്ലാനിങ്ങൊനും ജീവിതത്തിലില്ല. ഒപ്പം നില്‍ക്കുന്നവരുടെ പിന്തുണയും ശബ്ദം സഹകരിക്കുകയും ചെയ്താല്‍ മുന്നോട്ട് പോകുമെന്നും കെ എസ് ചിത്ര വ്യക്തമാക്കി.


Click it and Unblock the Notifications