കുറച്ചു ദൂരം പോലും നടക്കാൻ കഴിയുമായിരുന്നില്ല, തിരിച്ചറിയാനും വൈകി; അസുഖത്തെ കുറിച്ച് പത്മപ്രിയ
ശക്തമായ കഥാപാത്രങ്ങളിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് പത്മപ്രിയ. 1999ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് മലയാള ചിത്രമായ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമയുടെ തെലുങ്ക് റീമേക്കായ സീനു വാസന്തി ലക്ഷ്മിയിലൂടെ ആയിരുന്നു പത്മപ്രിയയുടെ സിനിമാ അരങ്ങേറ്റം.
മമ്മൂട്ടി നായകനായ കാഴ്ച ആയിരുന്നു ആദ്യ മലയാള ചിത്രം. കാഴ്ചക്ക് ശേഷം മമ്മൂട്ടിയുടെ തന്നെ സൂപ്പർ ഹിറ്റ് ചിത്രമായ രാജമാണിക്യത്തിലും പത്മപ്രിയ അഭിനയിച്ചു. പിന്നീടങ്ങോട്ട് പഴശിരാജ, ഇയ്യോബിന്റെ പുസ്‌തകം തുടങ്ങിയ സിനിമകളിലൂടെ മലയാളത്തിലെ മുൻനിര നായികമാരുടെ നിരയിൽ പത്മപ്രിയയും സ്ഥാനമുറപ്പിക്കുകയായിരുന്നു.

'ഒരു തെക്കൻ തല്ലു കേസ്' ആണ് പത്മപ്രിയയുടെ അവസാനം പുറത്തിറങ്ങിയ സിനിമ. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം പത്മപ്രിയ അഭിനയിച്ച സിനിമയാണ് ഇത്. കഴിഞ്ഞ ദിവസം നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിച്ച ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. അതിനിടെ, രണ്ടു വർഷം മുൻപ് വരെ താൻ ഒരു രോഗാവസ്ഥയിലൂടെ കടന്നു പോവുകയായിരുന്നെന്നും ഏറെ വിഷമകരമായ ഘട്ടമായിരുന്നു അതെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് പത്മപ്രിയ. ഇന്ത്യൻ എക്സ്പ്രസ് മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്. പത്മപ്രിയയുടെ വാക്കുകളിലേക്ക്.
'പേശികളുടെ ബലക്ഷയം ആയിരുന്നു പ്രശ്നം. ഒരു നൂറു മീറ്റർ നടക്കുമ്പോഴേക്കും അരയ്ക്ക് താഴേക്ക് നീരു വയ്ക്കും. തലയിണയിലും മറ്റും കാല് ഉയർത്തി വച്ച് ഏറെ നേരം ഇരുന്നാലാണ് നീര് കുറയുക. സാധാരണ മൂവ്മെന്റ്സ് പോലും ബുദ്ധിമുട്ടേറിയതായി, 55 കിലോയുണ്ടായിരുന്ന ശരീരഭാരം 85 കിലോയിലെത്തി. എന്താണ് യഥാർത്ഥ പ്രശ്നമെന്ന് ഡോക്ടർമാർക്ക് പോലും കൃത്യമായി പറയാൻ കഴിയുന്നുണ്ടായിരുന്നില്ല. അവർ എക്സ്റേ എടുത്തു നോക്കും, എല്ലുകൾക്കോ പേശികൾക്കോ ഒന്നും പ്രത്യക്ഷത്തിൽ യാതൊരു പ്രശ്നവും കാണാനില്ല. ഫിസിയോ തെറാപ്പി നിർദേശിച്ചു. അതിനുശേഷം പലപ്പോഴും സ്ഥിതി കൂടുതൽ വഷളായി,'

'ഷെഫ്' ഇറങ്ങി കഴിഞ്ഞ്, 2018 അവസാനത്തോടെയാണ് ഈ പ്രശ്നം തുടങ്ങുന്നത്. 2019 പകുതിയോടെയാണ് അത് അസുഖം ഭീകരമായത്. പിന്നീട് 18 മാസത്തോളം ശരിക്കും കഷ്ടപ്പെട്ടു. എങ്ങനെയാണ് ആ അവസ്ഥയെ കുറിച്ച് പറയുക എന്നറിയില്ല. ശരിക്കും നടക്കാൻ സാധിക്കുമായിരുന്നില്ല, കാലു വീങ്ങി വീർത്തു വരും. നീരു വന്ന് കാലിന് ഭാരം കൂടും. പിന്നെ 10-15 ദിവസത്തോളം തലയണ വച്ച് അതിനു മുകളിൽ കാലു കയറ്റി വച്ച് വിശ്രമം,'
'ഇതുമായി പൊരുത്തപ്പെടാൻ ബുദ്ധിമുട്ടുണ്ടായി. ഒന്നു ഭേദമായി എന്നു തോന്നുമ്പോൾ ഞാൻ കൂടുതൽ വ്യായാമം ചെയ്യാൻ ശ്രമിക്കും. അതെല്ലാം ശരീരത്തിനു കൂടുതൽ പരുക്കേൽപ്പിക്കുകയായിരുന്നു. മാനസികമായി തളർന്നു. ശരീരഭാരം കൂടി. വസ്ത്രങ്ങളൊക്കെ പാകമല്ലാതായി. ആ സമയത്ത് ഞാൻ ഫോട്ടോകളിൽ പോലും വരാതിരിക്കാൻ ശ്രമിച്ചു. പരിപാടികളിൽ നിന്നെല്ലാം അകന്നു നിന്നു. സത്യത്തിൽ കോവിഡ് തുടങ്ങുന്നതിനും 10-18 മാസങ്ങൾ മുൻപു തന്നെ ഞാൻ ലോക്ക്ഡൗണിൽ ആയിരുന്നു,'

'മിക്കയാളുകളും കോവിഡ് ടൈമിൽ അൺഹെൽത്തി ആയപ്പോൾ, ഞാൻ കോവിഡ് ടൈമിലാണ് ആരോഗ്യം തിരിച്ചുപിടിച്ചു തുടങ്ങിയത്, ട്രെയിനറുടെയും നൂട്രീഷനറുടെയും സഹായത്തോടെ പതിയെ റിക്കവർ ആയി. ഭർത്താവ് ജാസ്മിനും പിന്തുണച്ചു. എല്ലാവരും കോവിഡ് കാലത്ത് ദിനചര്യയിൽ മാറ്റം വരുത്തി, വീടിനകത്ത് ഒതുങ്ങിയിരിക്കുമ്പോൾ, ഞാൻ രാവിലെ നേരത്തെയെണീറ്റ് വ്യായാമം ചെയ്ത്, കൃത്യമായ ഡയറ്റ് നോക്കി, സ്വയം മോട്ടിവേറ്റ് ചെയ്ത് എന്‍റെ ശരീരത്തോട് തന്നെ മത്സരിക്കുകയായിരുന്നു,' പത്മപ്രിയ പറഞ്ഞു.
തന്റെ ശരീരത്തെ കൂടുതൽ മനസിലാക്കിയ കാലഘട്ടമായിരുന്നു അതെന്നും പത്മപ്രിയ പറയുന്നു. ഒക്ടോബർ ഒന്നിന് ഈ ശാരീരിക അസ്വസ്ഥതകളെയെല്ലാം അതിജീവിച്ച പത്മപ്രിയ, സൂര്യ ഫെസ്റ്റിവലിൽ ഒന്നരമണിക്കൂർ തുടർച്ചയായി നൃത്തം ചെയ്തിരുന്നു. അതിന്റെ സന്തോഷവും താരം അഭിമുഖത്തിൽ പങ്കുവയ്ക്കുന്നുണ്ട്.


Click it and Unblock the Notifications