'സീരിയൽ നടന്റെ കൂടെ അഭിനയിക്കില്ലെന്ന് പറഞ്ഞ് മൂന്ന് നായികമാർ പിന്മാറി'; ദുരനുഭവം പങ്കുവച്ച് സൂരജ് സൺ
മിനിസ്‌ക്രീനിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ നടനാണ് സൂരജ് സണ്‍. ഏഷ്യാനെറ്റിലെ പാടാത്ത പൈങ്കിളി എന്ന പരമ്പരയിൽ നായകനായി എത്തിയതോടെയാണ് സൂരജ് പ്രശസ്തിയിലേക്ക് ഉയർന്നത്. പരമ്പരയിൽ നിന്ന് പകുതിക്ക് വെച്ച് പിന്മാറിയെങ്കിലും നടന്റെ കരിയറിൽ വലിയ വഴിത്തിരിവാണ് ഇത് ഉണ്ടാക്കിയത്. നിലവില്‍ സീരിയൽ വിട്ട് സിനിമയില്‍ ചുവടുറപ്പിച്ചിരിക്കുകയാണ് താരം.
അടുത്തിടെ താൻ നായകനായി അഭിനയിച്ച ആദ്യ സിനിമയുടെ വിശേഷങ്ങൾ സൂരജ് ആരാധകരുമായി പങ്കുവച്ചിരുന്നു. ഷാജൂൺ കാര്യൽ സംവിധാനം ചെയ്ത മൃദു ഭാവേ ദൃഢ കൃത്യേ എന്ന സിനിമയിലൂടെയാണ് സൂരജ് നായകനായി അരങ്ങേറ്റം കുറിക്കുന്നത്. സീരിയലിൽ അഭിനയിക്കുന്ന സമയത്ത് തന്നെ സിനിമായാണ് തന്റെ സ്വപ്നമെന്ന് സൂരജ് വ്യക്തമാക്കിയിരുന്നു.

അധികം വൈകാതെ ആ സ്വപ്നത്തിലേക്ക് എത്തിയിരിക്കുകയാണ് സൂരജ്. ഇപ്പോഴിതാ, സിനിമയിൽ അഭിനയിക്കാൻ ചെന്നപ്പോഴുണ്ടായ ദുരനുഭവം പങ്കുവയ്ക്കുകയാണ് നടൻ. സീരിയലിൽ അഭിനയിച്ചത് അറിഞ്ഞപ്പോൾ പലരും തന്നെ പുച്ഛത്തോടെ മാറ്റി നിർത്തി. സീരിയൽ നടന്റെ കൂടെ അഭിനയിക്കില്ലെന്ന് പറഞ്ഞ നായികമാരുമുണ്ടായിരുന്നു. ജീവിതത്തിൽ എനിക്കൊരു വഴി കാണിച്ച് തന്നത് പാടാത്ത പൈങ്കിളി തന്നെയാണ്.
നിങ്ങളുടെ സ്നേഹം ഞാൻ അറിഞ്ഞതും ആ സീരിയലിലൂടെ തന്നെയാണെന്നും സൂരജ് പറയുന്നു. ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലും വീഡിയോയിലൂടെയുമായാണ് സൂരജ് ഇക്കാര്യങ്ങൾ പറഞ്ഞത്. നടന്റെ വാക്കുകൾ വിശദമായി വായിക്കാം.
'ജീവിതം എരിവും പുളിയും മധുരവും ഒക്കെ നിറഞ്ഞതാണ്. ഏഷ്യാനെറ്റിൻ്റെ പാടാത്ത പൈങ്കിളി എന്ന സീരിയലിൽ നിന്ന് മാറി നിൽക്കേണ്ടി വന്ന ഇടവേളയിൽ ഒരു സിനിമയിൽ മുഖം കാണിക്കാൻ എനിക്ക് അവസരം ലഭിച്ചു. എനിക്ക് പറ്റിയ നായികമാരെ സെലക്ട് ചെയ്യുന്ന സമയത്ത് സീരിയൽ ആർട്ടിസ്റ്റിന്റെ കൂടെ അഭിനയിക്കാൻ താല്പര്യമില്ലെന്ന് പറഞ്ഞ് മലയാളം ഫിലിം ഇൻഡസ്ട്രിയിലെ മൂന്നു നടിമാർ ഒഴിഞ്ഞു മാറിയതായി പ്രൊഡക്ഷൻ ടീമിൽ നിന്ന് അറിഞ്ഞു,'
'എനിക്കുണ്ടായ നഷ്ടവും വേദനയും ചെറുതൊന്നുമല്ലായിരുന്നു. ഞാനൊരു സീരിയൽ നടനായിരുന്നു. എനിക്കതിൽ അഭിമാനം മാത്രമേ ഉണ്ടായിട്ടുള്ളൂ. സിനിമയെക്കുറിച്ച് അല്ലെങ്കിൽ അഭിനയത്തെക്കുറിച്ച് എനിക്ക് കൂടുതലൊന്നും അറിയില്ലായിരുന്നു. പക്ഷേ ഇന്ന് എനിക്ക് ചിലതൊക്കെ അറിയാം. കാരണം ഞാനിപ്പോൾ സംവിധായകൻ ഷാജൂൺ കാര്യാലിന്റെ ശിഷ്യന്മാരിൽ ഒരാളാണ്,'
'ആത്മവിശ്വാസവും ധൈര്യവും ഇന്നെനിക്കുണ്ട്. ജീവിതത്തിലുണ്ടായ ദുരനുഭവങ്ങൾ എന്നെ മാനസികവും ശാരീരികവുമായി വല്ലാതെ തളർത്തി കൊണ്ടിരിക്കുന്ന സമയത്തായിരുന്നു ഷാജൂൺ സാറിലേക്കുള്ള വഴി തുറന്നു കിട്ടിയത്,'

അതിന് കാരണക്കാരായവർ ഞാൻ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'മൃദു ഭാവേ ദൃഢ കൃത്യേ' എന്ന സിനിമയുടെ പ്രൊഡ്യൂസർ ശ്രീ ഡോക്ടർ വിജയ്ശങ്കർ മേനോനും അദ്ദേഹത്തിന്റെ ഒറ്റ നിർബന്ധത്താൽ എന്നെ പറഞ്ഞ് മനസ്സിലാക്കിയ പ്രൊഡക്ഷ൯ കൺട്രോളർ പ്രവീൺ പരപ്പനങ്ങാടിയുമാണ്. പ്രവീൺ ചേട്ടൻ ഷാജൂൺ സാറിന്റെ അടുത്ത് എന്നെ എത്തിച്ചു. നന്ദിയും കടപ്പാടും പറഞ്ഞാൽ മതിയാവില്ല,'
'ഞാൻ എത്തിച്ചേർന്നിരിക്കുന്ന ഈ വലിയ വാതിലിന്റെ മുന്നിലെത്താൻ ഒരുപാട് പേരുടെ സ്നേഹവും സപ്പോർട്ട് ഉണ്ടായിരുന്നു. മൃദു ഭാവേ ദൃഢ കൃത്യേ എന്ന ഈ സിനിമ എന്റെ ജീവിതത്തിൽ വെറുമൊരു സിനിമയല്ല. ഒരുപാട് ചോദ്യങ്ങൾക്കുള്ള ഉത്തരം കൂടിയാണ്,'
'കഷ്ടപ്പാടിന്റെയും വേദനയുടെയും സഹനത്തിന്റെയും ഫലമായി ദൈവം കാണിച്ചു തന്ന വഴിയാണിതെന്ന് ഞാൻ വിശ്വസിക്കുന്നു. നിങ്ങളെല്ലാവരും എന്റെ കൂടെ ഉണ്ടാവണം. ഉണ്ടാവും എന്ന് ഉറപ്പുണ്ട്. എന്ന് നിങ്ങളുടെ സ്വന്തം സൂരജ് സൺ,' എന്നായിരുന്നു പോസ്റ്റ്. നിരവധി പേരാണ് താരത്തിന് ആശംസകൾ നേർന്ന് കമന്റ് ചെയ്തിരിക്കുന്നത്.


Click it and Unblock the Notifications