'അച്ഛനും അമ്മയും സമ്മതിച്ചത് കൊണ്ടാണ്, അല്ലെങ്കിൽ ഞാൻ പുള്ളിയെ തേച്ചേനെ'; വിവാഹത്തെ കുറിച്ച് നിത്യ ദാസ്
അച്ഛനെയും അമ്മയെയും വിഷമിപ്പിച്ചു കൊണ്ട് താൻ ഒരിക്കലും വിവാഹം കഴിക്കില്ലായിരുന്നു എന്ന് പറയുകയാണ് നിത്യ ദാസ്
മലയാളികൾക്ക് പ്രിയങ്കരിയാണ് നടി നിത്യ ദാസ്. വളരെ കുറച്ചു സിനിമകളിലെ അഭിനയിച്ചിട്ടുള്ളെങ്കിലും പ്രേക്ഷകരുടെ ഇന്നും പ്രേക്ഷക മനസ്സിൽ പ്രത്യേക ഇടമുള്ള നായികയാണ് നിത്യ. ആദ്യ ചിത്രമായ ഈ പറക്കും തളികയിലൂടെ തന്നെ നിത്യ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറുകയായിരുന്നു. ദിലീപ് നായകനായ ചിത്രത്തിൽ നായിക ആയിരുന്നു നിത്യ ദാസ്.
ആദ്യ ചിത്രം തന്നെ ബ്ലോക്ക് ബസ്റ്റർ ഹിറ്റായതോടെ കൂടുതൽ അവസരങ്ങൾ നിത്യയെ തേടി എത്തിയിരുന്നു. തമിഴിലും തെലുങ്കിലുമെല്ലാം നിത്യ പിന്നീട് അഭിനയിച്ചു. എന്നാൽ 2007 ൽ വിവാഹിത ആയതോടെ നിത്യ അഭിനയത്തിൽ നിന്ന് ഇടവേളയെടുക്കുകയായിരുന്നു. ഇപ്പോഴിതാ, പള്ളിമണി എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് നിത്യ.

വിവാഹ ശേഷം ചില ടെലിവിഷൻ പരിപാടികളിൽ മാത്രമാണ് നിത്യ എത്തിയിരുന്നത്. പഞ്ചാബിയായ അരവിന്ദ് സിങ് ജംവാളിനെയാണ് നിത്യ വിവാഹം ചെയ്തത്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. ഇന്ത്യൻ എയർലൈൻസിന്റെ ക്യാബിൻ ക്രൂ ആയിരുന്ന അരവിന്ദും നിത്യയും കോഴിക്കോട് നിന്ന് ചെന്നൈയിലേക്കുള്ള വിമാന യാത്രക്കിടെയാണ് കണ്ടുമുട്ടുന്നതും പ്രണയത്തിലാവുന്നതും. പിന്നീട് വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതരാവുകയായിരുന്നു.
രണ്ട് മക്കളാണ് നിത്യക്കുള്ളത്. ഇതിൽ മൂത്തമകൾ നൈന ജംവാൾ നിത്യക്ക് ഒപ്പമുള്ള വീഡിയോകളിലൂടെ ശ്രദ്ധനേടിയിട്ടുണ്ട്. സോഷ്യൽ മീഡിയയിലൊക്കെ സജീവമാണ് നിത്യ. ഇപ്പോഴിതാ, തന്റെ വിവാഹത്തെ കുറിച്ച് നിത്യ പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണ്. വീട്ടുക്കാർ സമ്മതിച്ചില്ലായിരുന്നില്ലെങ്കിൽ താൻ അരവിന്ദിനെ വിവാഹം കഴിക്കില്ലായിരുന്നു എന്നാണ് നിത്യ പറയുന്നത്. നിത്യയുടെ വാക്കുകൾ വിശദമായി വായിക്കാം.

നമ്മൾ കോഴിക്കോട്ടുക്കാരാണ്. കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്ക് പോലും കല്യാണം കഴിച്ച് കൊടുക്കില്ല. കാരണം അത്രയധികം വ്യത്യാസമുണ്ട്. അങ്ങനെയുള്ളപ്പോൾ കാശ്മീരിലേക്ക് കെട്ടിച്ചു വിടുക എന്നതിൽ പ്രശ്നമുണ്ടായിരുന്നു. പിന്നീട് അദേഹത്തിന്റെ സഹോദരന്റെ വിവാഹത്തിന് ഞങ്ങളെയൊക്കെ അങ്ങോട്ട് ക്ഷണിക്കുകയും അതിൽ പങ്കെടുത്തതിന് ശേഷമാണു വീട്ടിലുള്ളവർ വിവാഹത്തിന് സമ്മതിച്ചതെന്നും നിത്യ പറയുന്നു.

എന്റെ അച്ഛനും അമ്മയും ഞങ്ങളുടെ വിവാഹത്തിന് സമ്മതിച്ചിട്ടില്ലായിരുന്നു എങ്കിൽ ഞാൻ ഒരിക്കലും വിവാഹം കഴിക്കില്ലായിരുന്നു. അത് എത്ര പ്രണയമായാലും ശരി, അച്ഛനെയും അമ്മയെയും വിഷമിപ്പിച്ചിട്ട് ഞാൻ വിവാഹം കഴിക്കില്ലായിരുന്നു. അതെങ്ങനെ സാധിക്കും, അതിന് ശേഷം എങ്ങനെ സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാൻ കഴിയും.
അന്നും ഇന്നും അതിനോട് യോജിപ്പില്ല. എന്റെ വീട്ടിൽ സമ്മതിച്ചതുകൊണ്ട് ഞാൻ പുള്ളിയെ തേച്ചില്ല. അല്ലെങ്കിൽ ഉറപ്പായും ഞാൻ ഒഴിവാക്കിയേനെ എന്നും നിത്യ പറഞ്ഞു. അന്ന് തേപ്പ് എന്ന പ്രയോഗങ്ങൾ ഒന്നും ഉണ്ടായിട്ടില്ലെന്നും നിത്യ കൂട്ടിച്ചേർക്കുന്നുണ്ട്.

അരവിന്ദിന്റെ കണ്ണുകൾ കണ്ടാണ് ആദ്യം ശ്രദ്ധിച്ചതെന്ന് നിത്യ പറയുന്നുണ്ട്. പച്ചയും ഗ്രെയുമൊക്കെ മിക്സ് ആയ നിറമാണ്. ഒരു ആമിർ ഖാൻ ലുക്കൊക്കെ ആണ്. ആൾ എയർപോർട്ടിലെ എസ്‌കലേറ്റർ വഴി കയറി പോകുന്നതാണ് ആദ്യം കാണുന്നത്. ഞാൻ ആളെയും നോക്കി ആൾ എന്നെയും നോക്കി. പിന്നീട് ഞാൻ ഫ്‌ളൈറ്റിൽ കയറിയപ്പോൾ ഈ ആളെ തന്നെയാണ് കാണുന്നത്.

പിന്നെ അങ്ങോട്ട് കാണലായി. ഞാൻ പോകുന്ന മിക്ക ഫ്ളൈറ്റിലും ആൾ തന്നെ ആയിരിക്കും. ദൈവമായിട്ട് പ്ലാൻ ചെയ്തത് ആണ്. ഞങ്ങൾ അല്ല. കല്യാണം കഴിക്കുമ്പോൾ വെച്ച ഏക ഡിമാൻഡ് എനിക്ക് കോഴിക്കോട് തന്നെ നിക്കണം എന്നതായിരുന്നു എന്നും നിത്യ പറയുന്നു.
അതേസമയം, 15 വർഷങ്ങൾക്ക് ശേഷമാണ് നിത്യ സിനിമയിലേക്ക് എത്തുന്നത്. അനിൽ കുമ്പഴ സംവിധാനം ചെയ്തിരിക്കുന്ന സൈക്കോ ഹൊറർ ത്രില്ലർ ചിത്രമാണ് പള്ളിമണി. ശ്വേതാ മേനോൻ, കൈലാഷ്, തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


Click it and Unblock the Notifications