'അപകടത്തിന് തലേന്ന് വിളിച്ചപ്പോഴും പപ്പ അമ്മയോട് അത് പറഞ്ഞിരുന്നു; അച്ഛൻ സംസാരിക്കുന്നത് സ്വപ്‌നം കാണാറുണ്ട്!'
മലയാള സിനിമയിലെ പകരക്കാരില്ലാത്ത നടനാണ് ജഗതി ശ്രീകുമാർ. ഹാസ്യ സാമ്രാട്ടായിട്ടാണ് അദ്ദേഹത്തെ വിശേഷപ്പിക്കാറുള്ളത്. ഒരുകാലത്ത് പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും അതുപോലെ തന്നെ കരയിപ്പിക്കുകയും ചെയ്ത മഹാനടനാണ് അദ്ദേഹം. വാഹപകടത്തിൽ പരുക്കേറ്റതിനെ തുടർന്ന് കുറച്ചുകാലമായി സിനിമയിൽ നിന്ന് വിട്ടു നിൽക്കുകയാണ് അദ്ദേഹം.
ജഗതി ശ്രീകുമാറിനെ പോലൊരു പ്രതിഭയുടെ അസാന്നിധ്യം മലയാള സിനിമയ്ക്ക് തന്നെ വലിയ നഷ്ടമാണ്. അദ്ദേഹത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് സിനിമാ ലോകവും ആരാധകരും. അടുത്തിടെ 'സിബിഐ 5 ദി ബ്രെയിൻ' എന്ന ചിത്രത്തിലൂടെ അദ്ദേഹത്തെ വീണ്ടും ബിഗ് സ്‌ക്രീനിൽ കണ്ടപ്പോൾ ആരാധകർ അത് ആഘോഷമാക്കിയിരുന്നു.

നാല്‍പതു വര്‍ഷത്തിലേറെ നീണ്ട സിനിമാ ജീവിതത്തിനിടയിൽ 1400 ഓളം സിനിമകളുടെ ഭാഗമായിട്ടുണ്ട് ജഗതി ശ്രീകുമാർ. അപകടം വരെ ഓടി നടന്ന് രണ്ടും മൂന്ന് സിനിമകൾ ചെയ്തിരുന്നതാണ് അദ്ദേഹം. സെറ്റിൽ നിന്ന് അടുത്ത സീറ്റിലേക്കുള്ള അങ്ങനെയൊരു ഓട്ടത്തിനിടയിൽ ആയിരുന്നു എല്ലാവരെയും ഞെട്ടിച്ച അപകടവും.
എന്നാൽ അപകടത്തിന് മുൻപ് ജഗതി സിനിമകൾ കുറയ്ക്കുന്നതിനെ കുറിച്ച് ചിന്തിച്ചിരുന്നു എന്ന് പറയുകയാണ് മകള്‍ പാര്‍വതി. കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ അച്ഛൻ ആഗ്രഹിച്ചിരുന്നു എന്ന് പാർവതി പറയുന്നു. സീ മലയാളം ന്യസിന് നല്‍കിയ അഭിമുഖത്തിലാണ് ജഗതിയുടെ മകള്‍ ഇക്കാര്യം പറഞ്ഞത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

'വീട്ടിൽ ഒരിക്കലും ജോലിയെ കുറിച്ച് പപ്പ സംസാരിക്കില്ലായിരുന്നു. ഏത് പടമാണ് ചെയ്യുന്നതെന്ന് പോലും നമ്മളോട് ആരോടും പറയാറില്ല. നമ്മൾ ചോദിച്ചാൽ ഇന്നയാളുടെ പടമാണെന്ന് പറയും. അല്ലാതെ ഒന്നുമില്ല. വീട്ടിൽ വന്നാൽ, അച്ഛൻ, ഭർത്താവ്, അപ്പുപ്പൻ ഈ റോളുകൾ ഒക്കെ തന്നെയാണ്. വീടിന് പുറത്തേ പുള്ളിക്ക് പ്രൊഫഷനൊക്കെ ഉണ്ടായിരുന്നുള്ളു. വീട്ടിൽ വന്നാൽ ഒരുമിച്ച് കുക്കിങും യാത്രകളുമൊക്കെയാണ്,'
'അതിനെല്ലാം സമയം കണ്ടെത്തും. എന്റെ മക്കളും സഹോദരന്റെ മക്കളുമൊക്കെ ഉണ്ടായപ്പോൾ സിനിമ ഒന്ന് കുറച്ച് അവർക്കൊപ്പം സമയം ചെലവഴിക്കണമെന്നത് പപ്പയുടെ ഒരു ആഗ്രഹമായിരുന്നു. ലെനിൻ സാറിന്റെ സിനിമയിൽ അഭിനയിക്കുമ്പോൾ, ആ അപകടത്തിന് തലേ ദിവസം മുൻപ് അമ്മയെ വിളിച്ചപ്പോഴും പപ്പ അമ്മയോട് ഇനി പടങ്ങളൊക്കെ കുറയ്ക്കാൻ പോകുവാണെന്ന് പറഞ്ഞിരുന്നു,'

'എനിക്ക് പിള്ളേരുടെ കൂടെ കുറച്ച് സമയം ഇരിക്കണം എന്നൊക്കെ പറഞ്ഞു. അന്ന് പപ്പയുടെ കയ്യിൽ ആൻഡ്രോയിഡ് ഫോണൊന്നുമില്ല. പപ്പ ഷൂട്ട് കഴിഞ്ഞ് വരുമ്പോൾ അമ്മ ഫോണിൽ പിള്ളേരുടെ കളികളൊക്കെ കാണിച്ചു കൊടുക്കും. അപ്പോൾ പപ്പ പറയുമായിരുന്നു, നീ എന്ത് ഭാഗ്യവതിയാണ് നിനക്ക് ഇവരുടെ കൂടെ ഇരിക്കാമല്ലോ ഞാനും കുറച്ചു പടം കുറയ്ക്കാൻ പോവുകയാണ്' അങ്ങനെയൊക്കെ പറഞ്ഞ് ഇരിക്കുമ്പോൾ ആണ് നമ്മൾ ഒരിക്കലും പ്രതീക്ഷിക്കാത്ത അപകടം നടക്കുന്നത്,'

'ഇപ്പോഴും അതിന്റെ ഷോക്ക് മാറിയിട്ടില്ല. ഇപ്പോഴും ഞാൻ പപ്പയെ സ്വപ്നം കാണും. പപ്പ വർത്തമാനം പറയുന്നതും കാവി മുണ്ടും കുറിയൊക്കെ തൊട്ട് നിൽക്കുന്നതും എല്ലാം കാണാറുണ്ട്. പല ദിവസങ്ങളിലും രാവിലെ ഞാൻ എഴുന്നേൽക്കുന്നത് അതും സ്വപ്നം കണ്ടാണ്. എഴുന്നേറ്റ് കഴിയുമ്പോഴാണ് ഓഹ് സ്വപ്നമായിരുന്നല്ലേ എന്ന് ചിന്തിക്കുന്നത്. അതിന്റെ ഷോക്ക് നമ്മുക്കെല്ലാവർക്കും ഇപ്പോഴും ഉണ്ട്,' മകൾ പാർവതി പറഞ്ഞു.

ജഗതി ശ്രീകുമാറിന്റെ ആരോഗ്യത്തിൽ കഴിഞ്ഞ വർഷങ്ങളിലായി നേരിയ പുരോഗതി ഉണ്ടായിട്ടുണ്ട്. 2012 മാർച്ച് 11 നാണ് ജഗതി ശ്രീകുമാറിന് കാറപകടത്തില്‍ ഗുരുതരമായി പരുക്കേൽക്കുന്നത്. സിനിമ ഷൂട്ടിങ് കഴിഞ്ഞു വരുന്നതിനിടെ വാഹനം റോഡിലെ ഡിവൈഡറിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഒരുപാട് ദിവസം വെന്റിലേറ്ററിലും ഐസിയുവിലും കഴിഞ്ഞ ശേഷമാണ് അദ്ദേഹം ജീവിതത്തിലേക്ക് തിരിച്ചുവന്നത്.


Click it and Unblock the Notifications