'ദിലീപിന്റെ ശമ്പളത്തിന് പുറമെയുള്ള ചെലവുകൾ ഭയങ്കരമാണ്, വസ്ത്രങ്ങൾ സൂക്ഷിക്കാൻ മാത്രമൊരു വീടുണ്ട്': നിർമ്മാതാവ്
കുട്ടികൾക്കിടയിലും മുതിര്‍ന്നവർക്കിടയിലും ഒരുപോലെ ആരാധകരാനുള്ള നടനാണ് ദിലീപ്. ആറ് വയസുകാരൻ മുതല്‍ അറുപതുകാരന് വരെ നടന്‍ ദിലീപേട്ടനാണ്. പ്രായവ്യത്യാസമില്ലാതെയാണ് നടനെ പ്രേക്ഷകര്‍ നെഞ്ചിലേറ്റുന്നത്. അങ്ങനെയാണ് ദിലീപിന് ജനപ്രിയനടന്‍ എന്ന വിശേഷണവും ലഭിക്കുന്നത്.
Recommended Video
1992ലാണ് ദിലീപിന്റെ സിനിമാ അരങ്ങേറ്റം. അന്നത്തെ കാലത്ത് മലയാള സിനിമ കൽപിച്ചിരുന്ന ഒരു നായകന് വേണ്ട യാതൊരു ശരീര പ്രകൃതിയോ സൗന്ദര്യമോ ഒന്നുമില്ലാതെ എത്തിയ ഗോപാലകൃഷ്ണൻ എന്ന സാധാരണ യുവാവാണ് ഇന്ന് കാണുന്ന ദിലീപ് ആയത്. മിമിക്രിയിൽ നിന്നായിരുന്നു നടന്റെ മലയാള സിനിമയിലേക്കുള്ള കാൽവെപ്പ്. പിന്നീട് കഠിനധ്വാനം കൊണ്ട് മലയാള സിനിമാ ലോകത്ത് തന്റെ സ്വന്തം സാമ്രാജ്യം കെട്ടിപ്പെടുക്കുകയായിരുന്നു ദിലീപ്.

കോമഡി സിനിമകളിലൂടെയാണ് ദിലീപ് പ്രേക്ഷകർക്ക് ഇടയിൽ ശ്രദ്ധനേടിയത്. 90കളിലും 2000ത്തിലും നല്ല കുടുംബ ചിത്രങ്ങളുടെയും ഭാഗമായി ദിലീപ്. ഇതോടെയാണ് ദിലീപിനുള്ള ജനപ്രീതി വർധിക്കുന്നത്. പിന്നീട് അങ്ങോട്ട് മാസ് ആക്ഷൻ ചിത്രങ്ങളുടെ ഭാഗമായും നടൻ അരങ്ങു വാണു. മലയാളത്തിൽ ഏറ്റവും കൂടുതൽ ആളുകൾ റിപീറ്റ് അടിച്ച് കണ്ട സിനിമകളുടെ കൂട്ടത്തിൽ ദിലീപ് ചിത്രങ്ങളുമുണ്ട്.
സി.ഐ.ഡി മൂസ, റൺവേ, കുഞ്ഞികൂനൻ, ചാന്ത്പൊട്ട് തുടങ്ങിയ ചിത്രങ്ങൾ അതിൽ ചിലതാണ്. കരിയറിൽ ചെയ്ത സിനിമകളിൽ അറുപത് ശതമാനവും വിജയിച്ച നടൻ കൂടിയാണ് ദിലീപ്. 1980ന് ശേഷം മോഹൻലാലും മമ്മൂട്ടിയും കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഇയർ ടോപ്പറുകൾ ഉള്ള നടനും ദിലീപാണെന്നാണ് റിപ്പോർട്ടുകൾ.

2000ന് ശേഷം മറ്റ് ഭാഷക്കാർ ഏറ്റവും കൂടുതൽ റീമേക്ക് ചെയ്തിട്ടുള്ളത് ദിലീപ് സിനിമകളാണ്. സംവിധാന സഹായി ആയിട്ടാണ് ദിലീപ് സിനിമയിൽ പ്രവർത്തിച്ച് തുടങ്ങിയത്. പിന്നീട് സഹനടനായും, നായകനായും, നിർമാതാവായും, ഡിസ്ട്രിബൂട്ടറായും ദിലീപ് തിളങ്ങുകയായിരുന്നു.
ദിലീപിന്റെ കരിയറിൽ ശ്രദ്ധനേടിയ ഒരു ചിത്രമായിരുന്നു പാസഞ്ചർ. ദിലീപും ശ്രീനിവാസനും പ്രധാന കഥാപത്രങ്ങളെ അവതരിപ്പിച്ച രഞ്ജിത്ത് ശങ്കർ ചിത്രം നിർമ്മിച്ചത്. എസ് സി പിള്ള ആയിരുന്നു. ഇപ്പോഴിതാ, മാസ്റ്റർ ബിൻ എന്ന യൂട്യൂബ് ചാനലിന് നൽകിയ ഒരു അഭിമുഖത്തിൽ പിള്ള പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.

ദിലീപിനെതിരെ ചില ആരോപണങ്ങളാണ് എസ് സി പിള്ള നടത്തുന്നത്. വിനീത് ശ്രീനിവാസന്റെ ആദ്യ ചിത്രമായ മലർവാടി ആർട്സ് ക്ലബ് നിർമ്മിച്ചത് ദിലീപ് ആയിരുന്നു. നിവിൻ പോളി, അജു വർഗീസ് തുടങ്ങിയ പുതുമുഖങ്ങൾ അണിനിരന്ന ചിത്രത്തിലെ എല്ലാവര്ക്കും ദിലീപ് കുറഞ്ഞ പ്രതിഫലമാണ് നൽകിയതെന്ന് പിള്ള പറയുന്നു. ശ്രീനിവാസനുമായുള്ള സംഭാഷണത്തിൽ അദ്ദേഹമാണ് ഇക്കാര്യം പറഞ്ഞതെന്നാണ് പിള്ള പറയുന്നത്.
അതുപോലെ ദിലീപിനെ വച്ച് പടം ചെയ്യുമ്പോൾ ദിലീപിന് നൽകുന്ന പ്രതിഫലത്തെകാൾ ഏറെയാകും അയാളുടെ മറ്റു ചെലവുകൾ എന്നും പിള്ള പറയുന്നു. 'ദിലീപിന്റെ കാരവന്റെ വാടക കൊടുക്കണം. അതിന് ഡീസൽ അടിച്ചു കൊടുക്കണം. അയാൾക്ക് നല്ല വില കൂടിയ വസ്ത്രങ്ങൾ എടുത്ത് കൊടുക്കണം. നാല് സീൻ അഭിനയിക്കാൻ ഒരു പത്ത് പെയർ പാന്റ് എങ്കിലും എടുക്കും. അതെല്ലാം അയാൾ കൊണ്ടുപോവുകയും ചെയ്തു, അവരെല്ലാം വാങ്ങുന്നത് നല്ല ഡ്രെസാണ്. ഒന്നും നമുക്ക് തിരിച്ചു കിട്ടിയിട്ടില്ല' പിള്ള പറഞ്ഞു.

'പാസഞ്ചർ സിനിമയ്ക്കുള്ള വസ്ത്രങ്ങൾ വാങ്ങാൻ നടന്നപ്പോൾ ഷൊർണുരിലെ ദിലീപിന്റെ രണ്ടു വീട് കൊണ്ടുപോയി കാണിച്ചു. ഒരു വീട് നിറയെ കോസ്റ്യൂംസ് ആണ്. കോസ്റ്യൂംസ് ഹൗസ്. ഓരോ പടത്തിലെ വസ്ത്രങ്ങൾ കൊണ്ടുവന്ന് വെക്കുന്നത് ഒക്കെ അവിടെയാണ്'
'പാസഞ്ചർ സിനിമയിൽ ദിലീപിന് കൊടുത്ത തുക റൗണ്ട് ചെയ്ത് വന്നപ്പോൾ ഏഴായിരം രൂപയോളം കുറഞ്ഞു. ലക്ഷങ്ങൾ കൊടുത്തപ്പോൾ ഏകദേശം 10000ൽ താഴെ രൂപയാണ് കുറഞ്ഞത്. അതും ചോദിച്ചു വാങ്ങി. ഇങ്ങനെയുള്ളവരാണ് സിനിമാക്കാർ' എസ് സി പിള്ള പറഞ്ഞു.


Click it and Unblock the Notifications