ആ കോൾ കണ്ടപ്പോൾ അയ്യോ എന്തിനായിരിക്കും വിളിക്കുന്നേ എന്ന് മനസിൽ തോന്നി; സ്റ്റേജിൽ വികാരഭരിതനായി സിജു വിത്സൻ
വളരെ കുറഞ്ഞ കാലം കൊണ്ട് മലയാള സിനിമാ പ്രേമികൾക്കിടയിൽ ശ്രദ്ധനേടിയ നടനാണ് സിജു വിത്സൻ. മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് എന്ന സിനിമയില്‍ ചെറിയ റോളിലൂടെ അരങ്ങേറ്റം കുറിച്ച സിജു ഒമർ ലുലു സംവിധാനം ചെയ്ത ഹാപ്പി വെഡ്ഡിങ്ങിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ചതോടെയാണ് കൂടുതൽ ശ്രദ്ധനേടുന്നത്. പിന്നിടിങ്ങോട്ട് ചെറുതും വലുതുമായി അനേകം സിനിമകളിലൂടെ സിജു മലയാള സിനിമയിൽ സജീവമാവുകയായിരുന്നു. ഇപ്പോള്‍ പത്തൊൻപതാം നൂറ്റാണ്ട് എന്ന സിനിമയിലൂടെ ചരിത്ര പുരുഷനായി പ്രേക്ഷകരിലേക്ക് എത്താൻ ഒരുങ്ങുകയാണ് സിജു.
വിനയന്റെ സംവിധാനത്തിലൊരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രമാണ് പത്തൊന്‍പതാം നൂറ്റാണ്ട്. സിജു വിത്സൻ നായകനാകുന്ന ചിത്രത്തിൽ നായികയായി എത്തുന്നത് കന്നഡ താരം കയാദു ലോഹറാണ്. ഏകദേശം അന്‍പതില്‍ അധികം അഭിനേതാക്കളാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. അനൂപ് മേനോൻ, ചെമ്പൻ വിനോദ്, സുദേവ് നായർ, ഗോകുലം ഗോപാലൻ, ടിനിടോം, ഇന്ദ്രൻസ്, രാഘവൻ, അലൻസിയർ, മുസ്തഫ, ജാഫർ ഇടുക്കി, ചാലിപാല, ശരൺ, ഡോ. ഷിനു, വിഷ്ണു ഗോവിന്ദ്, സ്ഫടികം ജോർജ്, സുനിൽ സുഖദ, ജയൻ ചേർത്തല, ബൈജു എഴുപുന്ന, സുന്ദര പാണ്ഡ്യൻ എന്നിവരും ചിത്രത്തിലുണ്ട്.

തിരുവോണം ദിനമായ സെപ്റ്റംബർ എട്ടിനാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിലും ചിത്രം പ്രദർശനത്തിനെത്തുന്നുണ്ട്. ഇന്നലെ ചിത്രത്തിന്റെ മെഗാ ഓഡിയോ ലോഞ്ച് നടന്നിരുന്നു. ചടങ്ങിൽ സിജു വിത്സൻ താൻ ചിത്രത്തിലേക്ക് എത്തിയതിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. സ്റ്റേജിൽ വികാരഭരിതനായി കൊണ്ടായിരുന്നു സിജു സംസാരിച്ചത്. സിജുവിന്റെ വാക്കുകൾ ഇങ്ങനെ.
'ഞാനും ഇങ്ങനെ ഒരു സിനിമ ചെയ്യണം എന്ന് മനസ്സിൽ വിചാരിച്ചു കൊണ്ടിരിക്കുന്ന സമയത്താണ് വിനയൻ സാർ വിളിക്കുന്നത്. അതുകൊണ്ട് തന്നെയാണ് ഞാൻ ചെയ്യാൻ റെഡിയാണ് എന്ന് പറഞ്ഞ് അതിനായി ഇറങ്ങി തിരിച്ചത്. അതുപോലെ സാറിനോട് ഇപ്പോൾ എനിക്ക് പബ്ലിക്കായി ക്ഷമ ചോദിക്കാനുണ്ട്. സാർ എന്നെ ഈ സിനിമയിലേക്ക് വിളിക്കുമ്പോൾ എനിക്ക് കോൾ വന്ന് കഴിഞ്ഞപ്പോൾ ഞാൻ സാറിന്റെ കഴിഞ്ഞ കുറച്ചു കാലത്തെ സിനിമകൾ ഒക്കെ ഓർത്ത് അയ്യോ എന്തിനായിരിക്കും വിളിക്കുന്നെ എന്ന് മനസ്സിൽ ഓർത്തു,'

'അത് മാനുഷികമായി പലർക്കും വരാൻ സാധ്യത ഉള്ളതാണ്, എനിക്കും വന്നു. എന്നാൽ ഞാൻ സാറിനെ ചെന്ന് കണ്ട് ആ വീട്ടിൽ നിന്ന് ഇറങ്ങുന്നത് ഫുൾ എനർജിയോടെ ആയിരുന്നു. ആ മൊമന്റ് ആലോചിക്കുമ്പോൾ ഇപ്പോഴും വല്ലാത്ത ഒരു ഫീലാണ്, ഇമോഷണൽ ആയി പോകുന്നു' സിജുവിന്റെ വാക്കുകൾ ഇടറി. 'സാർ എനിക്ക് തന്ന ബഹുമാനം അതുപോലെയാണ്', വികാരഭരിതനായി സിജു പറഞ്ഞു.
സിജുവിന്റെ വാക്കുകൾ മുറിഞ്ഞപ്പോൾ സംവിധായകൻ വിനായകൻ മൈക്ക് വാങ്ങി. അയാളുടെ ഇമോഷനാണ് അയാൾ പ്രകടിപ്പിക്കുന്നത്, ഒരു പുതിയ ചെറുപ്പക്കാരന്റെ ഫയറാണ് എന്ന് അദ്ദേഹം പറഞ്ഞു.
Recommended Video

അതേസമയം, ചിത്രത്തിന്റെ സെൻസറിങ് ഇതിനകം പൂർത്തിയായിട്ടുണ്ട്. കട്ടുകളൊന്നും കൂടാതെ യു/എ സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. ഏകദേശം 110 ദിവസം കൊണ്ട് ഷൂട്ട് ചെയ്ത ചിത്രമാണ് പത്തൊൻപതാം നൂറ്റാണ്ട്. നാനൂറില്‍ അധികം ദിവസങ്ങൾ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന് എടുത്തെന്നും അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു. പ്രേക്ഷകർ ഏറെ പ്രേതീക്ഷയോടെയാണ് ചിത്രത്തിന് വേണ്ടി കാത്തിരിക്കുന്നത്.


Click it and Unblock the Notifications