മോഹൻലാലിനെ വെച്ചുള്ള മാസ് സിനിമ 2023ൽ; ഭീമൻ ചെയ്യാൻ തയ്യാറായാൽ അത് ചെയ്യും: വിനയൻ പറയുന്നു
മലയാള സിനിമാ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വിനയൻ ചിത്രം പത്തൊമ്പതാം നൂറ്റാണ്ട് വിജയകരമായി പ്രദർശനം തുടരുകയാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. നായകൻ സിജു വിൽസന്റെ മികച്ച പ്രകടനവും ശ്രദ്ധിക്കപ്പെടുന്നുണ്ട്. വർഷങ്ങളോളം സിനിമാ മേഖലയിൽ നിന്ന് നേരിട്ട വിലക്കിനെ നിയമപരമായി തോൽപ്പിച്ച് വിനയൻ ഒരുക്കുന്ന ചിത്രമെന്ന നിലയിൽ പ്രഖ്യാപനം മുതൽ ചിത്രം ഏറെ ശ്രദ്ധനേടിയിരുന്നു.
പഴയ വിനയനെ മലയാള സിനിമയ്ക്കു തിരിച്ചു കിട്ടി എന്നാണ് സിനിമ കണ്ട പ്രേക്ഷകർ പറയുന്നത്. വിലക്കുകളെ മറികടന്നെത്തിയ വിനയന്റെ വിജയത്തിന് ഇരട്ടി മധുരമാണെന്നാണ് പൊതു അഭിപ്രായം. അതേസമയം, പത്തൊമ്പതാം നൂറ്റാണ്ട് കഴിഞ്ഞാൽ താൻ ഭീമൻ ചെയ്യുമെന്നും മോഹൻലാലിനെ വച്ച് സിനിമ ചെയ്യുമെന്നും വിനയൻ നേരത്തെ പറഞ്ഞിരുന്നു. ഇപ്പോഴിതാ, മോഹൻലാൽ തയ്യാറായാൽ അദ്ദേഹത്തെ വെച്ചു തന്നെ ഭീമൻ ചെയ്യും എന്ന് വെളിപ്പെടുത്തുകയാണ് അദ്ദേഹം. ദി ക്യൂവിന് നൽകിയ അഭിമുഖത്തിലാണ് വിനയൻ ഇക്കാര്യം പറഞ്ഞത്.

'രണ്ടാമൂഴം സിനിമയാക്കാൻ പാടായിരിക്കുമെന്ന് മോഹൻലാൽ പറഞ്ഞു കേട്ടിരുന്നു. ഇപ്പോഴും അതിന്റെ അനക്കമൊന്നുമില്ല. വേലായുധ പണിക്കരെ പോലെ തന്നെ പണ്ട് മുതൽ ഞാൻ ചെയ്യാൻ ആഗ്രഹിക്കുന്നതാണ് ഭീമൻ. കുഞ്ഞായിരുന്നപ്പോൾ ഞാൻ ഭീമനെ കുറിച്ച് കവിതയൊക്കെ എഴുതിയിട്ടുണ്ട്. പല കാരണങ്ങൾ കൊണ്ട് ഭീമൻ എനിക്ക് പ്രിയപ്പെട്ട കഥാപാത്രമാണ്. അവഗണിക്കപ്പെട്ട കഥാപാത്രമാണ് ഭീമൻ. അതുകൊണ്ട് കൂടിയാണ് അതിലേക്ക് പോകുന്നത്,'
'പിന്നെ ഇത് മുഴുവൻ അടിയായിരിക്കും ചെറുപ്പക്കാർക്ക് ഇഷ്ടമാകും. സിനിമയുടെ വൺ ലൈൻ മനസിലുണ്ട്. എം ടി യുടെ ഉണ്ടാവില്ലെന്ന് കേട്ടപ്പോൾ ഞാൻ അത് പൊട്ടിതട്ടിയെടുത്തു. ഇന്ത്യയിൽ തന്നെയുള്ള വലിയ നടന്മാരെ വച്ച് ചെയ്യണമെന്നാണ്. ആഗ്രഹമാണ്. നടക്കുമോയെന്ന് അറിയില്ല. ഇതും ഭീമന്റെ മുപ്പതുകളിൽ നടക്കുന്ന സിനിമയാണ്. സിജു വിൽസനെ തന്നെയാണ് ആലോചിക്കുന്നത്. മോഹൻലാലിനെ വച്ച് ആലോചിച്ചിട്ടില്ല.'

'ഇനി മോഹൻലാൽ ചെയ്യാൻ തയ്യാറായാൽ ഉറപ്പായിട്ടും അങ്ങനെ ചെയ്യും. മോഹൻലാൽ അങ്ങനെ ചെയ്യാൻ പറ്റുന്ന നടനാണല്ലോ. മോഹൻലാലിനെ വെച്ച് ഒരു മാസ് സിനിമ 2023 ൽ ചെയ്യും. പത്തൊമ്പതാം നൂറ്റാണ്ട് വന്നത് കൊണ്ട് അത് മാറ്റി വച്ചതാണ്. മോഹൻലാൽ ഭീമൻ ചെയ്യാമെന്ന് പറഞ്ഞാൽ ജീവൻ മരണ പോരാട്ടമായിട്ട് ആണെങ്കിലും ഞാൻ അത് ചെയ്യും. ഞാൻ എന്തായാലും സബ്ജക്റ്റുമായി മുന്നോട്ട് പോവുകയാണ്.'
'മോഹൻലാൽ എന്നോട് കരുമാടിക്കുട്ടൻ പോലെ ലളിതമായ സിനിമ ചെയ്യാമെന്നാണ് പറഞ്ഞത്. പക്ഷേ അത് വേണ്ട. ലാലിൻറെ ചെറുപ്പ കാലത്ത് എനിക്ക് ഒരു സിനിമ പറ്റിയില്ല. ഇപ്പോഴെങ്കിലും ഒരു മാസ് സിനിമ ചെയ്യണം എന്നാണ് പറഞ്ഞത്,' എന്നും വിനയൻ പറഞ്ഞു.

തിലകൻ ഇന്ന് ജീവിച്ചിരുന്നെങ്കിൽ പത്തൊമ്പതാം നൂറ്റാണ്ടിൽ ഒരു പ്രധാന ഭാഗമായേനെയെന്നും അദ്ദേഹത്തിന്റെ ശബ്‌ദം കൊണ്ട് ആ സിനിമയിൽ ഒരുപാട് ചെയ്യാൻ ഉണ്ടായിരുന്നു എന്നും വിനയൻ പറഞ്ഞു. കലാഭവൻ മണി ഉണ്ടായിരുന്നെങ്കിൽ എന്ന് താൻ ചിന്തിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.


Click it and Unblock the Notifications











