മമ്മൂട്ടിയും ലാലേട്ടനുമാണ് ഞങ്ങളുടെ പവർ ഗ്രൂപ്പ്; പുതിയ ഭരണ സമിതി വന്നാൽ ഒറ്റക്കെട്ടായി പ്രവർത്തിക്കും
മലയാള സിനിമയുടെ മുഖച്ഛായ മാറ്റാൻ കെൽപ്പുണ്ടായിരുന്നു ഹേമ കമ്മിറ്റി റിപ്പോർട്ടിന് എന്നത് വ്യക്തമാണ്. പലരും ഇപ്പോൾ ഡബ്ലൂ.സി.സിയാണ് ശരിയെന്ന് മാറ്റി ചിന്തിക്കുന്നു. എന്നാൽ അതൊരു തരത്തിൽ പൂർണമായും ശരിയല്ല. സിനിമാ മേഖലയിലെ ചില വ്യക്തികളുടെ മാത്രം തെറ്റുകളുടെ അനന്തരഫലം അനുഭവിക്കുന്നത് സിനിമയിലെ മുഴുവൻ ആർട്ടിസ്റ്റുകളുമാണ്. മാത്രമല്ല അമ്മ സംഘടനക്കു നേരെയും ആക്രമണ മനോഭാവം ഉണ്ട്. ഡബ്ലൂ.സി.സിയെ കുറിച്ചും അമ്മയെ കുറിച്ചും കൗമുദി മൂവീസിലൂടെ പൊന്നമ്മ ബാബു സംസാരിക്കുന്നു.
"ഹേമ കമ്മിറ്റി അമ്മയിലെ ഒരു സ്ത്രീ അംഗത്തിനെയും സമീപിച്ചിരുന്നില്ല. ജൂനിയർ ആർട്ടിസ്റ്റുകളാണ് മൊഴി രേഖപ്പെടുത്താനായി പൂർണമായും പോയിട്ടുള്ളത്. അവർ ബാധിക്കപ്പെട്ടവരാണെങ്കിൽ അവരോട് അങ്ങനെ പെരുമാറിയവർ തെറ്റാണ് ചെയ്തത്. എന്നാൽ ഇവർ യഥാർത്ഥ ഇരകൾ അല്ല എങ്കിൽ ശിക്ഷ അനിവാര്യമാണ്. 222 സ്ത്രീകൾ അമ്മയിൽ ഉണ്ട്, ഞങ്ങളെയാരും ഈ കമ്മീഷൻ വിളിച്ചിട്ടില്ല. എന്റെ അറിവിൽ അമ്മയിലെ സ്ത്രീകളാരും മൊഴി കൊടുത്തിട്ടില്ല.

ഡബ്ലൂ.സി.സി യിലെ അംഗങ്ങൾ ചെയ്തതെല്ലാം ശരിയാണ്. അവരെ ഒരിക്കലും കുറ്റം പറയാൻ സാധിക്കില്ല. ഈ ഡബ്ലൂ.സി.സി തുടങ്ങിയ സമയത്ത് ഞങ്ങളെയാരെയും വിളിച്ചില്ല. ഈ സംഘടന തുടങ്ങുമ്പോൾ മമ്മൂട്ടിയാണ് ആദ്യം പിന്തുണ നൽകിയത്. സ്ത്രീകൾക്കു വേണ്ടിയൊരു സംഘടന എന്ന നിലക്കാണ് അദ്ദേഹം അതിനെ കുറിച്ച് സംസാരിച്ചത്. അമ്മയിലെ സ്ത്രീകൾക്ക് ഒരു ബുദ്ധിമുട്ട് ഉണ്ടാവുമ്പോൾ ഡബ്ലൂ.സി.സി ഇടപെടാറില്ല. അമ്മയിലെ അംഗങ്ങൾ തന്നെയാണ് പരസ്പരം സഹായിക്കുന്നത്. ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട വിഷയത്തിലാണ് ഡബ്ലൂ.സി.സി എന്തെങ്കിലും ചെയ്യുന്നത് കാണുന്നത്."
ഏറ്റവും അധികം സ്ത്രീകൾ ഉള്ളത് അമ്മയിലാണ്. ഇപ്പോൾ ഈ റിപ്പോർട്ട് പുറത്ത് വന്നതോടെ അമ്മയിലെ മൊത്തം സ്ത്രീകൾക്കും അപമാനം നേരിട്ടിരിക്കുകയാണ്. പൊന്നമ്മ ബാബു പറയുന്നു. സിനിമാ മേഖലയിലുടനീളം ഇപ്പോൾ വലിയ ചർച്ചാ വിഷയം മലയാള സിനിമയിലെ പ്രതിസന്ധിയാണ്. ലോകോത്തര നിലവാരമുള്ള മികച്ച കണ്ടന്റുകൾ നൽകുന്ന മലയാള സിനിമക്ക് നേരെ ചെളി വാരിയെറിയുന്ന അവസ്ഥയാണ് ഇന്ന് സംഭവിക്കുന്നത്.

അമ്മ സംഘടനയിലെ പ്രതിസന്ധിയും എടുത്തു പറയേണ്ടതാണ്. മോഹൻലാലിനു ശേഷം ഇനിയാര് എന്നത് എല്ലാവരും ഉറ്റു നോക്കുന്ന വിഷയമാണ്. പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ, ടോവിനോ, ഊർവശി എന്നീ പേരുകളെല്ലാം ഉയർന്നു വന്നിരുന്നു. "എല്ലാവരും കരുതുന്ന പോലെ പുതിയ ആളുകളെ അല്ലെങ്കിൽ യുവ താരങ്ങളെയൊന്നും അമ്മ വിളിക്കാത്തതു കൊണ്ടല്ല. അവർ എല്ലാവരും മനപ്പൂർവം മാറി നിൽക്കുന്നതാണ്. ജനറൽ ബോഡിയിലൂടെ ഒരു തീരുമാനം എന്തായാലും ഉണ്ടാവും. അതിലൂടെ ഈ ആശങ്കകൾക്ക് ഉത്തരം ലഭിക്കും.
പുതിയ ഭരണ സമിതി വരുന്നതിലൂടെ ഇതിലും ശക്തമായി അമ്മ പ്രവർത്തിക്കും. മാത്രമല്ല ഞങ്ങൾ എല്ലാവരും ഒറ്റക്കെട്ടായിട്ട് തന്നെ ഈ പ്രതിസന്ധിയെ നേരിടും. പിന്നെ എല്ലാവരും പറയുന്നത് പവർഗ്രൂപ്പിനെ കുറിച്ചാണ്. എന്താണ് പവർ ഗ്രൂപ്പ് എന്ന് പോലും മനസിലാവുന്നില്ല. ഇനി അങ്ങനെയൊരു പവർ ഗ്രൂപ്പ് ഉണ്ടെങ്കിൽ തന്നെ ഞങ്ങൾക്കത് മമ്മൂക്കയും ലാലേട്ടനുമാണ്. അമ്മ എന്ന സംഘടന എല്ലാവരുടേയും അധ്വാനത്തിന്റെ ഫലമാണ്. അതിനാൽ അത്തരമൊരു പവർ ഗ്രൂപ്പിനെ കുറിച്ച് അറിവില്ല." പൊന്നമ്മ ബാബു പറയുന്നു.


Click it and Unblock the Notifications











