മുടി കളർ ചെയ്യുന്നതും കീറിയ പാന്റിടുന്നതും എന്റെ ഇഷ്ടം; ഫാഷൻ ചോയ്സിൽ അച്ഛൻ ഇൻസ്പെയർ ചെയ്തിട്ടുണ്ട്: പ്രയാഗ
മലയാളത്തിലെ യുവനായികമാരിൽ ശ്രദ്ധേയയാണ് നടി പ്രയാഗ മാർട്ടിൻ. ബാലതാരമായി സിനിമയിലേക്ക് എത്തിയ പ്രയാഗ, നായികയായ ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളികളുടെ ഹൃദയം കീഴടക്കുകയായിരുന്നു. ഉണ്ണി മുകുന്ദൻ നായകനായെത്തിയ ഒരു മുറൈ വന്ത് പാർത്തായ ആയിരുന്നു പ്രയാഗയുടെ ആദ്യ ചിത്രം. ധാവണിയുടുത്ത് നടൻ പെൺകുട്ടി ആയിട്ടാണ് പ്രയാഗ ചിത്രത്തിലെത്തിയത്. കഥാപാത്രത്തിനുപരി പ്രയാഗയുടെ ലുക്കായിരുന്നു താരത്തെ ആരാധകർക്ക് പ്രിയങ്കരിയാക്കിയത്.
എന്നാലിപ്പോൾ പ്രയാഗ അതിൽ നിന്നും ഒരുപാട് മാറി പോയെന്നാണ് ആരാധകർ പറയുന്നത്. പ്രയാഗയുടെ വമ്പൻ മേക്കോവറാണ് ഇതിനു കാരണം. മുടിവെട്ടി കളർ ചെയ്ത് തിരിച്ചെറിയാൻ പറ്റാത്ത ലുക്കിലാണ് താരം അടുത്തിടെ പ്രത്യക്ഷപ്പെട്ടത്. പ്രയാഗയുടെ സ്റ്റൈലിഷ് മേക്കോവറും വസ്ത്രധാരണവുമെല്ലാം സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ചയാവുകയും ചെയ്തിരുന്നു. ഒരുപാട് വിമർശനങ്ങളും താരത്തിനെതിരെ ഉയർന്നു.

സിനിമയിൽ കൂടുതൽ അവസരം ലഭിക്കാനുള്ള തന്ത്രമാണ് ഇതെന്നും മുടി കളർ ചെയ്തതും ബ്രെയ്‌ഡ് ചെയ്തതും കീറിയ ജീൻസ് ധരിക്കുന്നതൊക്കെ കൂടുതൽ ശ്രദ്ധയാകർഷിക്കുന്നതിനാണെന്നും പലരും പറഞ്ഞു. വ്യാപകമായ പരിഹാസങ്ങളും ട്രോളുകളുമെല്ലാം പ്രയാഗയ്ക്ക് നേരിടേണ്ടി വന്നു. എന്നാൽ ഇതൊന്നും താൻ കാര്യമാക്കുന്നില്ലെന്നാണ് പ്രയാഗ പറയുന്നത്. ഫാഷൻ തന്റെ ചോയ്സാണെന്നും മറ്റുള്ളവരെ ഇംപ്രസ് ചെയ്യാനല്ല വസ്ത്രം ധരിക്കുന്നതെന്നും പ്രയാഗ പറയുന്നു. മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
'പ്രയാഗ പെട്ടെന്ന് മാറിയെന്നൊക്കെ പലരും പറയാറുണ്ട്. പക്ഷെ വേണമെന്ന് വെച്ച് ഉണ്ടാക്കിയ മാറ്റമല്ല. സിനിമയിൽ ഞാൻ ചെയ്തതൊക്കെ നടൻ വേഷങ്ങളാണ്. എന്നാൽ എന്റെ യഥാർഥ ജീവിതം അങ്ങനെയല്ല. സിനിമയിലെ ഞാനും യഥാർഥ ഞാനും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട്. രണ്ട് വർഷത്തോളമായി ഞാൻ സിനിമയിൽ നിന്ന് ഗ്യാപ്പ് എടുത്തിരുന്നു. അപ്പോഴാണ് ജീവിതത്തിലും ചില മാറ്റങ്ങൾ കൊണ്ടുവന്നത്. അതിനിടെ ലോകവും ഒരുപാട് മാറി. എന്റെ ഫാഷൻ സെൻസും മാറി,'
'അതെല്ലാം സ്വാഭാവികമായ കാര്യമാണല്ലോ. ഞാൻ കീറിയ പാന്റിടുന്നതും ഇഷ്ടമുള്ള വസ്ത്രം ധരിക്കുന്നതുമെല്ലാം എന്റെ കാര്യമാണ്. ലോകം മാറുമ്പോൾ പ്രയാഗ മാർട്ടിനും മാറ്റം വരില്ലേ. പെട്ടെന്ന് ഒരു ദിവസം എന്നാപിന്നെ എല്ലാവരേയും ഒന്ന് ഇംപ്രസ് ചെയ്യാമെന്ന് കരുതി കൊണ്ടുവന്ന മാറ്റങ്ങളല്ല ഇത്. മുടി കളർ ചെയ്തതും ബ്രയ്ഡ് ചെയ്തതുമൊന്നും പ്ലാൻ ചെയ്ത് നടപ്പിലാക്കിയ കാര്യമല്ല. അതെല്ലാം സ്വാഭാവികമായി സംഭവിച്ചു പോയ കാര്യങ്ങളാണ്. ഒരു ഹിമാലയൻ യാത്രക്കിടയിലാണ് മുടി ബ്രെയ്‌ഡ് ചെയ്തത്,' പ്രയാഗ പറഞ്ഞു.
'മറ്റുള്ളവർക്ക് വേണ്ടി എന്തിനാണ് നമ്മുടെ സന്തോഷവും കംഫർട്ടും ഇല്ലാതാക്കുന്നതെന്ന് എനിക്ക് തന്നെ തോന്നിത്തുടങ്ങിയപ്പോഴാണ് ഞാൻ എന്റെ ഇഷ്ടത്തിനനുസരിച്ച് മാറിയത്. അതിന്റെ ഭാഗമായാണ് ഞാൻ ഇഷ്ടമുള്ള വസ്ത്രങ്ങളെല്ലാം ഇടാൻ തുടങ്ങിയത്. ഇപ്പോൾ ഞാൻ എനിക്ക് ഇഷ്ടമുള്ളത് ധരിച്ച് സ്റ്റൈലിൽ നടക്കുന്നു. അത് ആളുകൾ നല്ല രീതിയിൽ എടുത്താൽ സന്തോഷം. അല്ലെങ്കിൽ പോട്ടെ, അത്രമാത്രം. അതെനിക്ക് ഒരു പ്രശ്നമില്ല. എന്റെ ഫാഷൻ ചോയ്സിനെ ആരും ചോദ്യം ചെയ്യരുത്,' പ്രയാഗ കൂട്ടിച്ചേർത്തു.

മുടി കളർ ചെയ്തപ്പോൾ സെലിബ്രറ്റി ക്രിക്കറ്റ് ലീഗിന് വേണ്ടിയാണോ എന്നൊക്കെ ചോദിച്ചിരുന്നു. എന്തിനാണ് നമ്മൾ സ്വന്തം ഇഷ്ടത്തിന് എന്തെങ്കിലും ചെയ്യുമ്പോള്‍ അത്തരത്തിലൊക്കെ ചിന്തിക്കുന്നത്. ഞാൻ ഒരു സിനിമ നടിയാണ് എന്നു കരുതി ഞാൻ ചെയ്യുന്ന എല്ലാ കാര്യങ്ങളും മറ്റാർക്കെങ്കിലും വേണ്ടിയാണെന്ന് പറയാൻ പറ്റുമോ? നാളെ ഞാൻ കല്യാണം കഴിച്ചാൽ അത് വേറെയാർക്കെങ്കിലും വേണ്ടിയാണെന്ന് പറയുമോ? ഇന്ന് ഞാൻ എന്റെ തലമുടി കളർ മാറ്റിയത് നാട്ടുകാർക്ക് വേണ്ടിയാണെന്ന് ചോദിച്ചാൽ അതെങ്ങനെ ശരിയാകുമെന്നും പ്രയാഗ ചോദിക്കുന്നു.
തന്റെ ഫാഷൻ ചോയ്സിൽ അച്ഛൻ ഒരുപാട് ഇൻസ്പെയർ ചെയ്തിട്ടുണ്ടെന്നും സിനിമ ചോയ്സിലും മ്യൂസിക്ക് ചോയിസിലുമെല്ലാം അച്ഛന്റെ ഇൻസ്പിരേഷൻ ഉണ്ടെന്നും പ്രയാഗ പറഞ്ഞു. ടീ ഷർട്ട്, ഷോർട്സ്, സ്നീക്കേസ്, പിന്നൊരു സ്ലിങ് ബാഗ് ഇതാണ് തന്നെ ഹാപ്പിയാക്കുന്ന, കംഫർട്ടബിൾ ആയ വസ്ത്രമെന്നും പ്രയാഗ അഭിമുഖത്തിൽ പറഞ്ഞു.


Click it and Unblock the Notifications