അച്ഛൻ പോയപ്പോൾ അമ്മ ചെറുപ്പമാണ്, ഒന്നും ഞങ്ങളെ അറിയിച്ചില്ല: പൃഥ്വിരാജ് സുകുമാരൻ ഓർക്കുന്നു
പൃഥ്വിരാജ് സുകുമാരൻ മലയാള സിനിമയുടെ പേരും പുകഴും കേരളത്തിന് പുറത്തെത്തിച്ച ആർട്ടിസ്റ്റുകളുടെ അമരക്കാരനാണ്. കഷ്ടിച്ച് പത്തൊൻപത് വയസ്സുള്ളപ്പോൾ നന്ദനം എന്ന സിനിമയിലൂടെയാണ് ലെജൻഡറി താരം സുകുമാരന്റെയും, സീനിയർ നടി മല്ലികയുടെയും മകൻ സിനിമയിൽ എത്തിയത്. എന്നാൽ, ഒരു താര പുത്രൻ ആയിട്ട് കൂടി കരിയറിന്റെ ആദ്യ ഘട്ടം ഒട്ടും സുഖകരമായിരുന്നില്ല പൃഥ്വിരാജിന്. തന്റേടി, അഹങ്കാരി, തുടങ്ങിയ ഒരുപാട് വിശേഷണങ്ങൾ തന്റെ തുറന്നു പറച്ചിലുകൾ കൊണ്ട് നേടിയ അന്നത്തെ യുവതാരം, ഇന്ന് പ്രേക്ഷകർക്ക് ഏറ്റവും പ്രിയങ്കരനാണ്.
അടുത്തിടെ, ബോളിവുഡ് മാധ്യമം സൂം ടീവിക്ക് നൽകിയ അഭിമുഖത്തിൽ, വളരെ ചെറുപ്പത്തിൽ തന്നെ തന്റെ അച്ഛൻ സുകുമാരന്റെ മരണം കാണേണ്ടി വന്നതിനെ കുറിച്ച് പൃഥ്വിരാജ് മനസ്സ് തുറന്നിരുന്നു. പ്രശസ്ത നടൻ മരിക്കുമ്പോൾ, മക്കളായ ഇന്ദ്രജിത്തും, പൃഥ്വിരാജും, സ്കൂൾ വിദ്യാർത്ഥികളായിരുന്നു. അന്ന് ഏറെ തന്നെ അത്ഭുതപ്പെടുത്തിയത്, തങ്ങളുടെ അമ്മയായ മല്ലിക സുകുമാരൻ ആ വേർപാട് നേരിട്ട്, മക്കളെയും കൊണ്ട് ജീവിതത്തിൽ മുന്നേറിയതാണെന്നാണ് പ്രശസ്ത നടൻ പറഞ്ഞത്.

പൃഥ്വിരാജിനെ ഒതുക്കാൻ ദിലീപ് ശ്രമിച്ചിരുന്നോ? ആരോപണങ്ങൾക്ക് മറുപടിയുമായി താരം എത്തിയപ്പോൾ
"ഞങ്ങളുടെ അച്ഛൻ മരിക്കുമ്പോൾ, അമ്മ നാല്പതുകളുടെ തുടക്കത്തിൽ ആയിരുന്നു. ഇന്ന് എനിക്ക് നാല്പത്തിരണ്ട്‍ വയസ്സാണ്. ഏകദേശം എന്റെ അമ്മയ്ക്ക് അച്ഛനെ നഷ്ടപ്പെട്ട അതെ പ്രായം. ഇപ്പോൾ, ആ ഒരു അവസ്ഥയിൽ ഞാൻ ആയിരുന്നെങ്കിലോ എന്ന് സങ്കല്പിക്കുമ്പോൾ - എനിക്ക് എന്റെ ജീവിത പങ്കാളിയെ പെട്ടെന്നൊരു ദിവസം, ഓർക്കാപ്പുറത്ത് നഷ്ടപ്പെട്ടാൽ - അമ്മയ്ക്ക് അത് എത്രത്തോളം വലിയ ദുരന്തമായിരുന്നിരിക്കും എന്ന് എനിക്ക് ഇപ്പോൾ മനസ്സിലാവും," അച്ഛൻ സുകുമാരന്റെ അപ്രതീക്ഷിത മരണം ഓർത്തെടുത്തു കൊണ്ട് പൃഥ്വിരാജ് പറഞ്ഞു.

"പക്ഷെ അന്ന് അമ്മ ഞങ്ങളെ ഒരിക്കൽ പോലും ഒരു വിഷമങ്ങളും അറിയിച്ചിട്ടില്ല. എന്റെ ചേട്ടനും എനിക്കും, അമ്മയുടെ ഈ സങ്കടങ്ങളോ, ഞങ്ങളെ ഒറ്റക്ക് വളർത്താൻ വേണ്ടി അമ്മ അനുഭവിച്ച കഷ്ടപ്പാടുകളോ, ഒന്നും തന്നെ അറിയേണ്ടി വന്നിട്ടില്ല. ആ നിലയ്ക്ക് നോക്കിയാൽ, ഞാൻ എന്റെ വ്യക്തിജീവിതത്തിൽ ഇന്ന് വരെ കണ്ടിട്ടുള്ള എല്ലാ മനുഷ്യരിലും വച്ച്, ഏറ്റവും വലിയ നേട്ടം ഉണ്ടാക്കിയത് എന്റെ അമ്മയാണെന്ന് ഞാൻ പറയും," ഏറ്റവും അഭിമാനത്തോടെ പൃഥ്വിരാജ് തന്റെ അമ്മ മല്ലിക സുകുമാരനെ കുറിച്ച് പറഞ്ഞു നിർത്തി.
തന്റെ ആദ്യ സിനിമ സംവിധാനം ചെയ്യാനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെ, 1997 ജൂൺ പതിനാറാം തിയതി, ഹൃദയാഘാതത്തെ തുടർന്നാണ് സുകുമാരൻ അന്തരിച്ചത്. അന്ന് മൂത്ത മകൾ ഇന്ദ്രജിത് സുകുമാരൻ 17 വയസ്സും, ഇളയ മകൾ പൃഥ്വിരാജ് സുകുമാരന് പതിനാല് വയസ്സുമായിരുന്നു പ്രായം. പ്രശസ്ത താരത്തിന്റെ അകാല മരണം, അദ്ധേഹത്തിന്റെ കുടുംബത്തിന് മാത്രമല്ല, മലയാള സിനിമാ ലോകത്തിനും, പ്രേക്ഷകർക്കും ഒരുപോലെ വലിയ ആഘാതമായിരുന്നു. മക്കൾ സിനിമയിൽ അഭിനയിക്കുന്നത് കാണാനുള്ള ഭാഗ്യം സുകുമാരന് ഉണ്ടായില്ലെങ്കിലും, മരിക്കുന്നതിന് കുറച്ചു വർഷങ്ങൾക്ക് മുൻപ് അവരുടെ ഒരു സ്റ്റേജ് പെർഫോമൻസ് കണ്ട അച്ഛൻ, ഇവർ രണ്ടു പേരും നടന്മാരാകും എന്ന് പ്രവചിച്ചിരുന്നു.
(ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ഫിൽമിബീറ്റ് മലയാളത്തിന്റെ സ്വന്തമല്ല. https://www.instagram.com/therealprithvi/, https://www.instagram.com/sukumaranmallika/ എന്നീ പേജുകളിൽ നിന്ന് എടുത്തതാണ്. ഈ വാർത്ത വ്യക്തവും സമഗ്രവുമാകാൻ വേണ്ടിയാണ് ഈ ഫോട്ടോകൾ ഉപയോഗിച്ചത്).


Click it and Unblock the Notifications