ന്യൂ ജനറേഷൻ സീനിയേഴ്‌സിന് മുന്നിൽ കാൽകയറ്റിവെച്ച് സിഗരറ്റ് വലിക്കുന്നവർ!, അതിലൊന്നും അർത്ഥമില്ലെന്ന് പ്രിയദർശൻ
മലയാള സിനിമയിലെ മുൻനിര സംവിധായകരിൽ ഒരാളാണ് പ്രിയദർശൻ. എല്ലാത്തരം പ്രേക്ഷകർക്കും ഇഷ്ടപ്പെടുന്ന നിരവധി സിനിമകൾ ഒരുക്കിയിട്ടുണ്ട് അദ്ദേഹം. 80 കളിലും 90 കളിലും മലയാളത്തിൽ പ്രിയദർശൻ സിനിമകൾ ഉണ്ടാക്കിയ തരംഗം ചെറുതൊന്നുമല്ല. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി ഭാഷകളിലെല്ലാം പ്രിയദർശൻ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ, കൊറോണ പേപ്പേഴ്‌സ് എന്ന പുതിയൊരു ചിത്രവുമായി പ്രേക്ഷകർക്ക് മുന്നിലേക്ക് എത്താൻ ഒരുങ്ങുകയാണ് പ്രിയദർശൻ.
യുവതാരങ്ങളെ അണിനിരത്തികൊണ്ടുള്ള പ്രിയദർശന്റെ പരീക്ഷണ ചിത്രമാണ് കൊറോണ പേപ്പേഴ്‌സ്. ഷെയ്ൻ നിഗം, ഷൈൻ ടോം ചാക്കോ, ലാൽ ജൂനിയർ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നാല് പതിറ്റാണ്ടു നീളുന്ന പ്രിയദർശന്റെ സംവിധാന കരിയറിലെ വേറിട്ട സിനിമയാകും ഇതെന്നാണ് സൂചന. ഇപ്പോഴിതാ, മലയാളം മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് അദ്ദേഹം.

ന്യൂ ജനറേഷൻ താരങ്ങളെ വെച്ച് സിനിമ ചെയ്യുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് തന്നോട് പലരും പറഞ്ഞിരുന്നുവെന്ന് പറയുകയാണ് പ്രിയദർശൻ. എന്നാൽ തനിക്ക് സ്വന്തം മക്കളെ വെച്ച് സിനിമ ചെയ്യുന്നത് പോലെയാണ് തോന്നിയതെന്നും അവർ കൃത്യമായി അവരുടെ ജോലികൾ ചെയ്യുന്നവരാണെന്നും പ്രിയദർശൻ പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകൾ വിശദമായി വായിക്കാം.
'ന്യു ജനറേഷൻ താരങ്ങളെ വെച്ച് സിനിമ ചെയ്താൽ ബുദ്ധിമുട്ട് ഉണ്ടാകുമെന്നും അവർ സീനിയർ സംവിധായകരെ മൈൻഡ് ചെയ്യില്ലെന്നും ചിലർ എനിക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ സ്വന്തം മക്കളെ വെച്ച് സിനിമ ചെയ്യുന്നത് പോലെ 40 ദിവസം കൊണ്ട് സിനിമ പൂർത്തിയാക്കി. രസകരമായ അനുഭവമായിരുന്നു' അതെന്ന് പ്രിയദർശൻ പറഞ്ഞു.
'കൃത്യമായി ജോലി ചെയ്യുന്നവരാണ് പുതിയ താരങ്ങൾ. പുതിയ തലമുറ സീനിയേഴ്സിന് മുന്നിൽ കാലിന്മേൽ കാൽ കയറ്റി വെച്ചിരുന്ന് സിഗരറ്റ് വലിക്കും എന്നൊക്കെ ആക്ഷേപിക്കുന്നതിൽ അർത്ഥമില്ല. കാലം മാറി, ചിന്താഗതികളിലും മാറ്റമുണ്ടായി,' എന്നും അദ്ദേഹം പറഞ്ഞു. അവകാശവാദങ്ങൾ ഒന്നുമില്ലാതെ വളരെ കൊച്ചു പടമാണ് കൊറോണ പേപ്പേഴ്സ് എന്നും അദ്ദേഹം വ്യക്തമാക്കി. കൊവിഡ് കാലത്ത് നടക്കുന്ന ഒരു ക്രൈം ത്രില്ലറാണിത്. പതിവ് രീതികളിൽ നിന്ന് വ്യത്യസ്തമായ ചിത്രമാണ്.
മോഹൻലാലും എം.ജി ശ്രീകുമാറും തമാശയും പാട്ടുമൊന്നുമില്ലാത്ത. ഞാൻ തന്നെ എഴുതി നിർമിക്കുന്ന സിനിമയാണ്. വിജയിച്ചാലും പൊളിഞ്ഞാലും ആരെയും ബോധ്യപ്പെടുത്തേണ്ട ആവശ്യമില്ലല്ലോ എന്നും പ്രിയദർശൻ പറഞ്ഞു. ചില സംവിധായകരുടെ സിനിമകളിൽ അവരുടെ കയ്യൊപ്പുണ്ടാകും. എന്റെ സിനിമകളിൽ അതില്ല. എല്ലാ തരം സിനിമകളും എടുക്കുന്നയാളാണ് ഞാൻ. പുതിയ താരങ്ങളും സാങ്കേതികവിദ്യയുമൊക്കെ വന്നപ്പോൾ ഈ സിനിമ വ്യത്യസ്തമായി. ന്യു ജനറേഷൻ ചെയ്യുന്നതെല്ലാം തെറ്റാണെന്ന് പറയാതെ അവരിൽ നിന്ന് പഠിക്കാൻ ശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചെറുപ്പകാലത്തു താനും സിനിമകളെ വിമർശിച്ചിട്ടുണ്ട്. 42 വർഷത്തെ കരിയറിൽ ഒരുപാട് അനുമോദനങ്ങളും വിമർശനങ്ങളും കേട്ടു. വിമർശനങ്ങൾ സഭ്യമായിരിക്കണം എന്ന അഭ്യർഥന മാത്രമേയുള്ളുവെന്നും പ്രിയദർശൻ പറഞ്ഞു. മലയാളത്തിൽ ഇനി ബിഗ് ബജറ്റ് സിനിമകൾ ചെയ്യുന്നില്ലെന്നും സിനിമയ്ക്ക് തന്നെ ആവശ്യമുള്ളിടത്തോളം കാലം പടം ചെയ്യുമെന്നും പ്രിയദർശൻ പറഞ്ഞു.

മാറി വരുന്ന ആസ്വാദന രീതിയെക്കുറിച്ച് തനിക്കു വ്യക്തമായ ധാരണ ഇല്ലെന്നും അതുകൊണ്ട് ഓരോ സിനിമയും പേടിയോടെയാണ് ഇറക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇനി പഴഞ്ചൻ ശൈലിയിലേക്കു പോയിട്ടു കാര്യമില്ലെന്നും പ്രിയദർശൻ പറയുന്നുണ്ട്.
അതേസമയം, മരക്കാർ ആയിരുന്നു പ്രിയദർശന്റെ അവസാനം പുറത്തിറങ്ങിയ സിനിമ. മോഹൻലാലിനെ നായകനാക്കി ബിഗ് ബജറ്റിൽ ഒരുക്കിയ ചിത്രം വേണ്ടത്ര വിജയമായില്ല. ഒരുപാട് വിമർശനങ്ങളും പരിഹാസങ്ങളും സിനിമയുടെ പേരിൽ പ്രിയദർശൻ കേട്ടിരുന്നു. കൊറോണ പേപ്പേഴ്‌സ് കൂടാതെ നെറ്റ്ഫ്ലിക്സിലേക്ക് ഒരുക്കുന്ന ആന്തോളജി ചിത്രത്തിൽ മോഹൻലാൽ, ദുർഗ കൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഓളവും തീരവും എന്നൊരു ആന്തോളജിയും പ്രിയദർശൻ ഒരുക്കുന്നുണ്ട്.


Click it and Unblock the Notifications