"ചിത്രം" സിനിമയുടെ ഷൂട്ടിംഗ് അഞ്ചു ദിവസത്തിനു ശേഷം മുടങ്ങി; നടി രഞ്ജിനി കാരണം സംഭവിച്ചത്...
സൗഹൃദങ്ങളിലൂടെ സിനിമയിൽ എത്തിയ മൂന്നു പേരാണ് മോഹൻലാൽ- പ്രിയദർശൻ- സുരേഷ് കുമാർ എന്നിവർ. കുട്ടിക്കാലം മുതലുള്ള ഇവരുടെ ബന്ധം മക്കളിലൂടെയും തുടർന്നു പോകുന്നുണ്ട്. പ്രിയദർശൻ സംവിധാനം ചെയ്ത സിനിമകളിലെല്ലാം കൂടുതൽ മോഹൻലാൽ തന്നെയായിരുന്നു നായകനായി എത്തിയത്. കോമഡിയുടെ പൊടിപൂരം നിറഞ്ഞ സിനിമകളായിരുന്നു അവയെല്ലാം. ചിത്രം എന്ന സിനിമയുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട ചില പ്രതിസന്ധികൾ നേരിട്ടിരുന്നുവെന്ന് പ്രിയദർശൻ ജനം ടിവിയിലൂടെ തുറന്നു പറയുന്നു.
"ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങി അഞ്ചു ദിവസം കഴിഞ്ഞപ്പോഴേക്കും ഷൂട്ടിംഗ് നിന്നു പോയി. നടി രഞ്ജിനിക്കു പെട്ടെന്ന് അൾസർ വന്നു. പിന്നെ ഒരു വർഷം കഴിഞ്ഞിട്ട് വെള്ളാനകളുടെ നാടും, ആര്യനും റിലീസ് ചെയ്ത് കഴിഞ്ഞിട്ടാണ് ചിത്രം സിനിമ വരുന്നത്. ഈ സിനിമയുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ഇപ്പോഴും ഓർക്കുന്ന ഒരു കാര്യമുണ്ട്. അതായത് ഒരു വർഷം മുന്നേ ചെയ്ത ഒരു സീൻ, അതിന്റെ ബാക്കി എടുക്കുമ്പോൾ ലാലിന് എല്ലാം കൃത്യമായി ഓർമയുണ്ട്.

വലതു കൈയിലും ഇടതു കൈയിലും എന്തെല്ലാം പ്രോപ്പർട്ടീസ് ഉണ്ടെന്ന് അദ്ദേഹം ഓർത്തെടുത്തു പറഞ്ഞു. അപ്പോൾ നെടുമുടി വേണുച്ചേട്ടൻ പറഞ്ഞത് മികച്ച ആർട്ടിസ്റ്റുകൾക്കെല്ലാം അത് ഓർക്കാൻ സാധിക്കുമെന്നാണ്. അത്രയും ഈ പ്രൊഫഷനോട് ഒരു ഇഷ്ടമുണ്ടെങ്കിലേ ഓർക്കാൻ പറ്റുള്ളൂ. ഒരു വർഷത്തിനു മുകളിൽ ആയതിനാൽ കണ്ടിന്യൂറ്റി അസിസ്റ്റന്റ് ഒന്നും ഉണ്ടായിരുന്നു. മാത്രമല്ല വേറെ ടീമായിരുന്നു ഒപ്പം ഉണ്ടായിരുന്നതും. പക്ഷേ അന്ന് ലാൽ പറഞ്ഞത് കറക്ടായിരുന്നു." പ്രിയദർശൻ പറഞ്ഞു.
പ്രിയദർശൻ- മോഹൻലാൽ കൂട്ടുകെട്ടിലെ മറ്റൊരു മനോഹര ചിത്രമായിരുന്നു തേൻമാവിൻ കൊമ്പത്ത്. ഈ ചിത്രത്തെ കുറിച്ച് രസകരമായൊരു സംഭവം ഉണ്ടായിരുന്നു. "സിനിമ തുടങ്ങും മുന്നേ ലാലിനോട് ആ കഥ പറഞ്ഞിരുന്നു. ആ കഥ ലാൽ ലോഹിതദാസിനോട് പറഞ്ഞിരുന്നു. അതിന്റെ ക്ലൈമാക്സ് ഞാൻ മാറ്റിയിരുന്നു. അങ്ങനെ കഥ കേട്ടയുടൻ ലോഹി പറഞ്ഞു ഇതൊരു വേറിട്ട കഥയാണെന്ന്. പക്ഷേ ഇത് വിശ്വസിക്കുമോ എന്ന് ലോഹി ചോദിച്ചത്രെ. അതുകൊണ്ടാണ് ആ സിനിമയെ ഒരു ഫാന്റസി ലോകത്തേക്ക് മാറ്റിയത്.

ഇല്ലാത്തൊരു സ്ഥലവും ഇല്ലാത്ത കഥാപാത്രങ്ങളും ഉണ്ടെന്ന് തോന്നിപ്പിക്കുന്ന ഒരു സിനിമ. അതാണ് തേൻമാവിൻ കൊമ്പത്ത്. "പ്രിയൻ പറയുന്നു. അഞ്ചു സ്റ്റേറ്റ് അവാർഡാണ് ചിത്രത്തിന് ലഭിച്ചത്. സിനിമാറ്റോഗ്രാഫി അത്രക്കും ഗംഭീരമായിരുന്നു. മാത്രമല്ല ഇതിന്റെ കളർ തീം, സെറ്റിന്റെ കളർ അങ്ങനെ എല്ലാത്തിനും ഒരു പ്രാധാന്യമുണ്ട്.
പ്രിയദർശൻ സംവിധാനം ചെയ്ത കിളിച്ചുണ്ടൻ മാമ്പഴം എന്ന സിനിമക്കും ഏറെ പ്രത്യേകതകൾ ഉണ്ട്. അതിലെ സംഭാഷണങ്ങളെല്ലാം ഇന്നും ചിരിപടർത്തുന്നതാണ്. ഉറൂബിന്റെ ഉമ്മാച്ചു എന്ന പുസ്തകത്തിലെ പല വാക്കുകളാണ് ഇതിലെ സംഭാഷണങ്ങൾ എഴുതാൻ പ്രേരണയാണത്. ആ കമ്മ്യൂണിറ്റിയിൽ ഉള്ളവർക്ക് പോലും ചിലപ്പോൾ ഈ സ്ലാഗ് മനസിലാവില്ല. പക്ഷേ ഉമ്മാച്ചു വായിച്ചവർക്ക് കൃത്യമായി മനസിലാവും.


Click it and Unblock the Notifications











