ഡാന്‍സ് കളിപ്പിക്കാന്‍ ശ്രമിച്ച സംവിധായകന് മമ്മൂട്ടി കൊടുത്ത പണി; അഞ്ചരയ്ക്ക് ഷൂട്ടിന് വരാന്‍ പറഞ്ഞപ്പോള്‍!
മലയാള സിനിമയിലെ മെഗാ സ്റ്റാര്‍ ആണ് മമ്മൂട്ടി. കഴിഞ്ഞ അര പതിറ്റാണ്ടായി അദ്ദേഹം തന്റെ സിനിമകളിലൂടെ നമ്മളെ വിസ്മയിപ്പിക്കുന്നു. മമ്മൂട്ടിയുടെ ഓരോ സിനിമയ്ക്കായും ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. അഭിനയിക്കണമെന്ന മോഹത്തിന് പിന്നാലെ നടന്ന് ഇന്ന് മലയാളത്തിന്റെ മെഗാസ്റ്റാര്‍ ആയി മാറിയ മമ്മൂട്ടി മറ്റ് സിനിമകളിലും അഭിനയിക്കുകയും ഹിറ്റുകള്‍ ഒരുക്കുകയും ചെയ്തിട്ടുണ്ട്.
സ്‌ക്രീനില്‍ മമ്മൂട്ടിയ്ക്ക് അസാധ്യമായിട്ട് ഒന്നുമില്ല. കഥാപാത്രത്തിന്റെ ശബ്ദവും ഭാവവും ശരീലവുമായി അദ്ദേഹം മാറുന്നത് ആരേയും അമ്പരപ്പിക്കുന്നതാണ്. എന്നാല്‍ മമ്മൂട്ടിയ്ക്ക് ഡാന്‍സ് കളിക്കാന്‍ അത്ര വശമില്ലെന്നത് എല്ലാവർക്കും അറിയാം. പലപ്പോഴും ഇതിനെ പലരും കളിയാക്കാറുണ്ടെങ്കിലും അതിലൊന്നും ഒരുകാര്യവുമില്ലെന്ന് എല്ലാവര്‍ക്കും അറിയാം. ഇപ്പോഴിതാ മമ്മൂട്ടിയ്‌ക്കൊപ്പമുള്ള അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളറും നിര്‍മ്മാതവുമായ ബാദുഷ.

മമ്മൂട്ടിയും പൃഥ്വിരാജും ഒരുമിച്ച് അഭിനയിച്ച പോക്കിരി രാജ, മമ്മൂട്ടിയുടെ കമ്മത്ത് ആന്റ് കമ്മത്ത്, താപ്പാന തുടങ്ങിയ സിനിമകളുടെ ഓര്‍മ്മകളാണ് ബാദുഷ പങ്കുവച്ചിരിക്കുന്നത്. പോക്കിരിരാജയിലെ മമ്മൂട്ടിയുടെ ഇന്‍ട്രോയിലെ സ്‌കോര്‍പ്പിയോകളെക്കുറിച്ചും അദ്ദേഹം മനസ് തുറക്കുന്നുണ്ട്. കമ്മത്ത് ആന്റ് കമ്മത്ത് സിനിമയ്ക്കായി ഒരു ഓട്ടോ ടാക്‌സിയുടെ പിന്നാലെ പോയ കഥയും അദ്ദേഹം പറയുന്നുണ്ട്. ആ വാക്കുകളിലേക്ക്.
''പോക്കിരിരാജയിലെ മമ്മൂക്കയുടെ ഇന്‍ട്രോയ്ക്ക് അമ്പത് സ്‌കോര്‍പ്പിയോ വേണമെന്ന് പെട്ടെന്ന് വിളിച്ച് പറയുകയായിരുന്നു. അമ്പത് സ്‌കോര്‍പ്പിയോ അല്ല അമ്പത് ഇന്നോവയാണ് നമുക്ക് കിട്ടിയത്. പെട്ടന്നായിരിക്കും ഓരോന്ന് പറയുക. അതനുസരിച്ച് നമുക്ക് അറേഞ്ച് ചെയ്ത് കൊടുക്കേണ്ടി വരും. കമ്മത്ത് ആന്റ് കമ്മത്ത് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ രസകരമായൊരു സംഭവമുണ്ടായി. ഒരു ദിവസം ഷൂട്ട് കഴിഞ്ഞ് ഞാനും ഉദേയട്ടനും കൂടി വന്നു കൊണ്ടിരിക്കുമ്പോള്‍ ഒരു ഓട്ടോ ടാക്‌സി കണ്ടു. ആ വണ്ടി ഫീല്‍ഡില്‍ ഇറങ്ങിയിട്ടേയുണ്ടായിരുന്നുള്ളൂ''.

''നാളെ പാട്ടിന് ഇതുപോലെത്തെയൊരു വണ്ടി കിട്ടിയാല്‍ ഗംഭീരമായിരിക്കുമെന്ന് ഉദയേട്ടന്‍ പറഞ്ഞു. ഞാന്‍ റെഡിയാക്കാം എന്നു പറഞ്ഞു. ഉദയേട്ടന്‍ മറ്റൊരു വണ്ടിയില്‍ പോയി. ഞാന്‍ ഈ വണ്ടിയുടെ പിന്നാലെയും. ഏകദേശം പെരുമ്പാവൂര്‍ വരെ ഞാന്‍ ഈ വണ്ടിയുടെ പിന്നാലെ പോയി. പെരുമ്പാവൂരുകാരന്റെ വണ്ടായിരുന്നു. അയാളും പേടിച്ചു പോയി. രാത്രി ഒരു വണ്ടി പിന്നാലെ വരികയാണ്. ഞാന്‍ പോയി പുള്ളിയെ കണ്ടു. ഈ വണ്ടി ഷൂട്ടിന് വേണമെന്ന് പറഞ്ഞു. അയാള്‍ ആദ്യമൊന്നും സമ്മതിച്ചില്ല. എന്നാല്‍ പിറ്റേന്ന് രാവിലെ സെറ്റില്‍ ഞാന്‍ ഈ വണ്ടിയും കൊണ്ട് വരുന്നത് കണ്ടപ്പോള്‍ നിങ്ങളെ ഞാന്‍ സമ്മതിച്ചുവെന്ന് പറഞ്ഞു''.
മമ്മൂട്ടിയും പൃഥ്വിരാജും ഒരുമിച്ചി ചിത്രമായിരുന്നു പോക്കിരിരാജ. ഈ സിനിമയെക്കുറിച്ചും അദ്ദേഹം മനസ് തുറക്കുന്നുണ്ട്.

''പോക്കിരിരാജയുടെ ചിത്രീകരണം നടന്നത് പൊള്ളാച്ചിയിലായിരുന്നു. അവിടും ഇവിടുന്നുമൊക്കെയായി വണ്ടികള്‍ അറേഞ്ച് ചെയ്യുകയായിരുന്നു. അതൊരു വലിയ സിനിമയായത് കൊണ്ടും ആ സിനിമയ്ക്ക് അതാവശ്യമായത് കൊണ്ടും, ആ ഇന്‍ട്രോയൊക്കെ ആളുകള്‍ ആവേശത്തോടെ കാണേണ്ടത് കൊണ്ടും അത് ആവശ്യമായിരുന്നു. ആവശ്യമില്ലാത്തതാണെങ്കില്‍ വേണ്ടാ എന്ന് പറയും. മമ്മൂക്കയും പൃഥ്വിരാജും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്ന സിനിമയെന്ന നിലയില്‍ ഒരുപാട് ആവേശമുണ്ടായിരുന്ന സിനിമയാണ്''.ചിത്രത്തിലെ മമ്മൂട്ടിയുടെ ഡാന്‍സിനെക്കുറിച്ചും അദ്ദേഹം വെളിപ്പെടുത്തുന്നു.
''ഷോബി പോള്‍ മാസ്റ്റര്‍ ആദ്യമായി കൊറിയോഗ്രഫി ചെയ്യുന്ന സിനിമയുമായിരുന്നു. രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ വച്ചായിരുന്നു ആ ഷോട്ടൊക്കെ എടുത്തത്. മമ്മൂക്കയെ പുള്ളി ഒരു ടേബിളില്‍ കയറ്റി നിര്‍ത്തിയിട്ട് കൊറോ സംഭവങ്ങളൊക്കെ ചെയ്യിപ്പിക്കുന്നു. എന്നിട്ടത് എഡിറ്റ് ചെയ്ത് കാണിച്ചപ്പോള്‍ നമുക്കൊക്കെ വലിയ ആവേശമായിരുന്നു. തീയേറ്ററിലും അതങ്ങനെ തന്നെയായിരുന്നു. എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. പിന്നാലെ മമ്മൂട്ടിയെ ഡാന്‍സ് കളിപ്പിക്കാന്‍ ശ്രമിച്ച സംവിധായകന് കിട്ടിയ പണിയെക്കുറിച്ചും അദ്ദേഹം വെളിപ്പെടുത്തുന്നുണ്ട്''.

''തോപ്പില്‍ ജോപ്പന്‍ എന്ന സിനിമയുടെ പാട്ടെടുക്കുന്ന സമയം. ദിനേശ് മാസ്റ്റര്‍ മമ്മൂക്കയ്‌ക്കൊരു സ്റ്റെപ്പ് കാണിച്ചു കൊടുത്തു. ജോണി ചേട്ടന്‍ ആണല്ലോ ഡയറക്ടര്‍. മമ്മൂക്ക പറഞ്ഞു പറ്റില്ലെന്ന്. ട്രൈ ചെയ്ത് നോക്കാമെന്ന് ജോണി ചേട്ടന്‍ പറഞ്ഞു. അപ്പോള്‍ മമ്മൂക്ക, എന്നാ നീയാദ്യം ചെയ്യെന്ന് പറഞ്ഞു. അങ്ങനെ ജോണി ചേട്ടനെക്കൊണ്ട് പാട്ടിട്ട് ഡാന്‍സ് കളിപ്പിച്ച ശേഷമാണ് മമ്മൂക്ക ഡാന്‍സ് ചെയ്യുന്നത്. പുള്ളിയ്ക്ക് അറിയാം അദ്ദേഹത്തിനത് അത് വഴങ്ങില്ലെന്ന്. മമ്മൂക്കയെക്കൊണ്ട് എല്ലാ പടത്തിലും ജോണി ചട്ടന്‍ ഡാന്‍സ് കളിപ്പിച്ചിട്ടുണ്ട്''.
ആദ്യമായി വര്‍ക്ക് ചെയ്ത മമ്മൂട്ടി ചിത്രത്തെക്കുറിച്ചുള്ള ഓര്‍മ്മകളു അദ്ദേഹം പങ്കുവെക്കുന്നുണ്ട്. ചിത്രത്തില്‍ ഒരു ഷോട്ട് ചിത്രീകരിക്കാനായി മമ്മൂട്ടിയെ രാവിലെ ലൊക്കേഷനില്‍ എത്തിക്കുന്നതിനായി സംസാരിക്കാന്‍ ചെന്നതിനെക്കുറിച്ചായിരുന്നു ബാദുഷ മനസ് തുറന്നത്. ആ വാക്കുകളിലേക്ക്.
Recommended Video

''ഷൂട്ട് ഏത് സമയത്താണോ അതനുസരിച്ച് അദ്ദേഹം വരും. ഞാന്‍ ആദ്യമായി പ്രൊഡക്ഷന്‍ മാനേജര്‍ ആയിട്ട് ചെയ്യുന്ന മമ്മൂട്ടി ചിത്രം ഒരേ കടല്‍ ആയിരുന്നു. ഒരു ദിവസം മമ്മൂക്ക എന്ന വിളിച്ച് എന്താ പേരെന്നൊക്കെ ചോദിച്ചു. അങ്ങനെ സംസാരിച്ചപ്പോള്‍ എന്റെ നാട് മമ്മൂക്കയുടെ ഉമ്മയുടെ നാടാണ്. അങ്ങനെ വിശേഷങ്ങളൊക്കെ പറഞ്ഞു. ഒരു ദിവസം മമ്മൂക്കയുടെ രാവിലെയുള്ളൊരു ഷോട്ട് എടുക്കണം. ശ്യാമപ്രസാദ് സര്‍ ആണ് സംവിധായകന്‍. അദ്ദേഹത്തിന് അത് മമ്മൂക്കയോട് ചോദിക്കാനൊരു ടെന്‍ഷന്‍. എല്ലാവരും നിന്ന് ചര്‍ച്ച ചെയ്യുകയാണ്. നാളെ രാവിലെ അഞ്ചരയ്ക്ക് മമ്മൂക്കയെ കിട്ടിയാല്‍ ഒരു ഷോട്ട് എടുക്കാം. അത് കഴിഞ്ഞ അദ്ദേഹം പോയ്‌ക്കോട്ടെ. പക്ഷെ ഇത് പറയാന്‍ ആര്‍ക്കും ധൈര്യമില്ല''.
അവസാനം എല്ലാവരും പതുങ്ങി നിന്നപ്പോള്‍ ഞാന്‍ മമ്മൂക്കയുടെ അടുത്ത് ചെന്ന് കാര്യം പറഞ്ഞു. എന്നെയൊന്ന് നോക്കിയ ശേഷം ഞാന്‍ വന്നാല്‍ നിങ്ങള്‍ കൃത്യമായി ഷൂട്ട് ചെയ്യുമോ എന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞു, അതറിയില്ല സംവിധായകനോട് ചോദിക്കണമെന്ന്. ഡയറക്ടര്‍ ഷൂട്ട് ചെയ്‌തോളാം എന്ന് പറഞ്ഞു. തുടര്‍ന്ന് അദ്ദേഹം കൃത്യമായി അഞ്ചര മണിക്ക് തന്നെ എത്തി, ഷൂട്ട് ചെയ്തു. ആവശ്യമാണെങ്കില്‍ അദ്ദേഹം വരുമെന്നും ബാദുഷ കൂട്ടിച്ചേര്‍ത്തു.


Click it and Unblock the Notifications