നിങ്ങൾ എന്റെ സമയത്തിന് ഷൂട്ട് ചെയ്യേണ്ടി വരും; കിരീടം ചെയ്യാൻ തിലകൻ വെച്ച ഡിമാൻഡ്!, നിർമാതാവ് പറയുന്നു
മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് കിരീടം. സിബി മലയിൽ - ലോഹിതാദാസ് കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിത്രം ഇന്നും മലയാളി പ്രേക്ഷകർക്ക് ഹൃദയത്തോട് ചേർത്തു വെക്കുന്ന ഒന്നാണ്. മോഹൻലാൽ എന്ന നടൻ അഴിഞ്ഞാടിയെന്ന് പറയപ്പെടുന്ന കഥാപാത്രമാണ് അതിലെ സേതുമാധവൻ.
അന്നുവരെ മലയാള സിനിമ കണ്ട നയങ്കന്മാരിൽ നിന്നൊക്കെ ഏറെ വ്യത്യസ്തനായ തീർത്തും ദുരന്ത നായകനായി മോഹൻലാൽ പ്രേക്ഷകരെ വിസ്മയിപ്പിക്കുകയായിരുന്നു. നടന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമകളെടുത്താൽ അതിന്റെ ആദ്യ നിരയിൽ തന്നെ ഇടം പിടിക്കുന്ന സിനിമയാണ് കിരീടം. ദിനേശ് പണിക്കറും കിരീടം ഉണ്ണിയും ചേർന്നാണ് ചിത്രം നിർമ്മിച്ചത്.

മോഹൻലാലിനെ കൂടാതെ തിലകൻ, പാർവതി, കവിയൂർ പൊന്നമ്മ, മോഹൻരാജ്, ശങ്കരാടി, കൊച്ചിൻ ഹനീഫ എന്നിങ്ങനെ വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരന്നത്. മോഹൻലാൽ കഴിഞ്ഞാൽ സിനിമയിൽ പ്രകടനം കൊണ്ട് ഞെട്ടിച്ചത്. അച്യുതൻ നായരായെത്തിയ തിലകനാണ്.
ഇപ്പോഴിതാ, സിനിമയിലേക്ക് തിലകനെ കൊണ്ട് വന്നതിനെ കുറിച്ച് സംസാരിക്കുകയാണ് കിരീടം ഉണ്ണി. മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശദമായി വായിക്കാം.
'ഒരു സമയത്ത് ഈ സിനിമ ഞങ്ങൾ മാറ്റിവെക്കാമെന്ന് വരെ തീരുമാനിച്ചിരുന്നതാണ്. കാരണം തിലകൻ ചേട്ടൻ ചാണക്യൻ എന്ന സിനിമയിലും വർണം എന്ന സിനിമയിലും അഭിനയിച്ചു കൊണ്ടിരിക്കുകയായിരുന്നു. തിലകൻ ചേട്ടൻ ഒരേ സമയം രണ്ടു ചിത്രങ്ങൾ ചെയ്യുന്നത് കൊണ്ട് തന്നെ ഈ സിനിമ ചെയ്യാൻ കഴിയില്ല. ആ സമയത്താണ് മോഹൻലാലിൻറെ ഡേറ്റും ലഭിച്ചിരിക്കുന്നത്,'
'അവസാനം ഞങ്ങൾ തിലകൻ ചേട്ടനെ പോയി കണ്ടു. ചേട്ടന് ഈ സിനിമ ഇപ്പോൾ അഡ്ജസ്റ്റ് ചെയ്ത് ചെയ്യാൻ പറ്റില്ല എന്നുണ്ടെങ്കിൽ നമ്മൾ തൽക്കാലം ഇത് നിർത്തിവെക്കുകയാണ്. എന്നിട്ട് ലാലിന്റെ ഡേറ്റ് വരുന്ന ഒരു ദിവസം പിന്നീട് ചെയ്യാം. ഞങ്ങളുടെ ബാക്കി എല്ലാ കാര്യങ്ങളും റെഡിയാണ്. അപ്പോൾ തിലകൻ ചേട്ടൻ പറഞ്ഞു, അറിയിക്കാമെന്ന്,'
'അടുത്ത ദിവസം പറഞ്ഞു, ഷൂട്ട് ചെയ്യണമെങ്കിൽ നിങ്ങൾ എന്റെ സമയത്തിന് ഷൂട്ട് ചെയ്യേണ്ടി വരുമെന്ന്. എന്റെ സമയം നിങ്ങൾ സ്വീകരിക്കുമെങ്കിൽ നമ്മുക്ക് ചെയ്യാമെന്ന് പറഞ്ഞു. ഞാൻ ശരി ചെയ്യാമെന്ന് പറഞ്ഞു. അങ്ങനെയാണ് തിലകൻ ചേട്ടനെ അതിലേക്ക് കൊണ്ടുവരുന്നത്,'
'ആദ്യം പാലക്കാടാണ് ലൊക്കേഷൻ തീരുമാനിച്ചിരുന്നത്. തിലകൻ ചേട്ടന്റെ ഡേറ്റിന്റെ പ്രശ്നം വന്നത് കൊണ്ടാണ് നമ്മളത് പിന്നെ തിരുവനന്തപുരത്തേക്ക് മാറ്റിയത്. തിരുവനന്തപുരത്ത് വന്നപ്പോൾ ആ സിനിമയുടെ ടോട്ടൽ കളർ മാറി. പാലക്കാടിനേക്കാൾ വളരെ നല്ല ലൊക്കേഷനുകൾ തിരുവനന്തപുരത്ത് കിട്ടി,'
'അന്ന് ഞാൻ ബെറ്റ് ചെയ്തിരുന്നത് മോഹൻലാലിന്റെ ഡേറ്റ് വെച്ചാണ്. അന്ന് മോഹൻലാലിന്റെ ഡേറ്റുണ്ടെങ്കിൽ ഏത് ഡിസ്ട്രിബ്യുട്ടറും വരും. അത് തന്നെയാണ് മമ്മൂട്ടിയുടേയും അവസ്ഥ. അന്ന് ഔട്ട്റേറ്റ് എന്നൊരു പരിപാടിയുണ്ട്. അതായത് അവർ ഒരു റേറ്റ് പറയും. മോഹൻലാലിന്റെ ഡേറ്റ് ഉള്ളത് കൊണ്ട് അത് എനിക്ക് ഒരു പ്രശ്നമായിരുന്നില്ല,'

'അതെല്ലാം ഓക്കെ ആയപ്പോൾ സെവൻ ആർട്സ് വിജയകുമാർ അപ്രോച്ച് ചെയ്തു. അന്ന് നമ്മുക്ക് ലാഭമോ നഷ്ടമോ, എത്ര വലുതാവുമെന്നോ ചിന്തിക്കാൻ കഴിയാത്ത സമയമാണ്. അന്നും പണത്തിന് പുറകെ പോകാൻ എനിക്ക് താത്പര്യമില്ല. കലയ്ക്ക് പുറകെയാണ് പോയത്. എന്നിട്ട് കിട്ടുന്ന ലാഭം മതിയെന്ന് കരുതി ആ സിനിമ അവർക്ക് കൊടുത്തു. അനാമത്ത് ചെലവുകൾ ഒഴിവാക്കാൻ എല്ലാവരും സഹകരിച്ചിരുന്നു,'
'ആറ് മണി എന്ന് പറഞ്ഞാൽ ആറ് മണിക്ക് ഷോട്ട് വയ്ക്കും. പിന്നെ ഉണ്ടായിരുന്നത് തിലകൻ ചേട്ടന്റെ പ്രശ്നമാണ്. തിലകൻ ചേട്ടൻ വരുമെന്ന് പറഞ്ഞാൽ അദ്ദേഹത്തിന് വേണ്ടി അതിന് മുൻപുള്ള ഷോട്ടുകൾ തീർത്ത് വയ്ക്കണം. അദ്ദേഹത്തിന്റെ സമയം അത്രത്തോളം വിലപ്പെട്ടതാണ്. ലാൽ സെറ്റിൽ തന്നെയുള്ളത് കൊണ്ട് കോമ്പിനേഷനുകൾ പ്രശ്നമില്ലായിരുന്നു. അതിനനുസരിച്ച് എല്ലാം മാറ്റിവെച്ചാണ് ചെയ്തത്. വലിയ രീതിയിൽ ലൊക്കേഷൻ ഷിഫ്റ്റ് ഒന്നുമില്ലാതെ ചെയ്ത് തീർക്കുകയായിരുന്നു,' കിരീടം ഉണ്ണി പറഞ്ഞു.


Click it and Unblock the Notifications