'ഇന്നസെന്റിന് പകരക്കാരനായി വരാനുള്ള ആളാണോ താനെന്ന് ചോദിച്ച് തിലകൻ ചേട്ടൻ ചൂടായി'; ഓർത്ത് മമ്മി സെഞ്ച്വറി
മലയാളത്തിന്റെ പ്രിയ നടൻ ഇന്നസെന്റിന്റെ വിയോഗം തീർത്ത വേദനയിലാണ് പ്രേക്ഷകർ. ചെയ്‌തു വെച്ച കഥാപാത്രങ്ങളിലൂടെ ഇന്നച്ചൻ ഇനിയും പ്രേക്ഷക മനസ്സിൽ ജീവിക്കും എന്നാണ് ഓരോരുത്തരും പറയുന്നത്. മലയാള സിനിമ താരങ്ങളും പ്രേക്ഷകരുമടക്കം ജനലക്ഷണങ്ങളാണ് കഴിഞ്ഞ ദിവസം കൊച്ചിയിലും ഇരിങ്ങാലക്കുടയിലും നടന്റെ 'പാർപ്പിട'ത്തിലും അവസാനമായി ഒരു നോക്ക് കാണാൻ എത്തിയത്. മലയാളികളുടെ മനസ്സിൽ മായാത്ത ഓർമയായി ഇന്നസെന്റ് എന്നെന്നും നിലനിൽക്കും.
ഇന്നസെന്റിന്റെ വിയോഗത്തിന്റെ അദ്ദേഹം അഭിനയിക്കാൻ കഴിയാതെ പിന്മാറിയ ഒരു സിനിമയെ കുറിച്ചും നടന് പകരമെത്തിയ തിലകൻ അതറിഞ്ഞപ്പോൾ ചൂടായതിനെ കുറിച്ചും നിർമ്മാതാവും സംവിധായകനുമായ മമ്മി സെഞ്ച്വറി പറഞ്ഞ വാക്കുകളും ശ്രദ്ധ നേടുകയാണ്. ഷീലയുടെ മകനായ ജോർജ് വിഷ്ണുവും കാവേരിയും പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ച ഫൈവ് സ്റ്റാർ ഹോസ്പിറ്റൽ എന്ന ചിത്രത്തിന്റെ പിന്നണിയിലാണ് ഇത്തരത്തിലൊരു സംഭവം ഉണ്ടായത്.

ചിത്രത്തിൽ പ്രധാന വേഷത്തിലാണ് തിലകൻ അഭിനയിച്ചത്. എന്നാൽ ഈ കഥാപാത്രത്തിലേക്ക് ആദ്യം ഇന്നസെന്റിനെയാണ് തീരുമാനിച്ചിരുന്നതെന്നും അദ്ദേഹത്തിന് ഡേറ്റ് ക്ലാഷ് വന്നപ്പോഴാണ് തിലകൻ ചിത്രത്തിലേക്ക് എത്തിയതെന്നുമാണ് മമ്മി സെഞ്ച്വറി പറയുന്നത്.ഇക്കാര്യം മാഗസീനിലൂടെ അറിഞ്ഞപ്പോഴാണ് തിലകൻ ദേഷ്യപ്പെട്ടത്. മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുന്നതിനിടയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഒരു നാടകമായിരുന്നു ഫൈവ് സ്റ്റാർ ഹോസ്പിറ്റൽ. ലിജോ ജോസ് പെല്ലിശ്ശേരിയുടെ അച്ഛന്റെ നാടക ട്രൂപ്പായ സാരഥി ചെയ്ത നാടകമായിരുന്നു അത്. ആ നാടകം സംവിധാനം ചെയ്തത് തിലകൻ ആയിരുന്നു. ആ നാടകം കണ്ട് ഇഷ്ടമായിട്ട് ആ പടം ചെയ്യാമെന്ന് തീരുമാനിക്കുകയായിരുന്നു.
സത്യത്തിൽ ആ സിനിമയിലേക്ക് ആദ്യം പ്ലാൻ ചെയതത തിലകനെ അല്ല, ഇന്നസെന്റിനെ ആയിരുന്നു. ജോസ് പെല്ലിശ്ശേരിയുടെ ആ നാടകത്തിൽ തൃശൂർ ഭാഷ സംസാരിക്കുന്ന അറവുകാരനായ അപ്പനാണ് ഈ സിനിമയിലെ കഥാപാത്രം. അതിന് ഏറ്റവും അനുയോജ്യൻ ഇന്നസെന്റാണെന്ന ഒരു തോന്നൽ ഞങ്ങളുടെ ഉള്ളിൽ ഉണ്ടായിരുന്നു.
അന്ന് ഞങ്ങൾ ഇന്നസെന്റിനെ പോയി കാണുകയും അദ്ദേഹം വരാമെന്ന ഒരു ധാരണയിലേക്ക് എത്തുകയും ചെയ്തു. എന്നാൽ അതിന് മുമ്പ് അഡ്വാൻസ് മേടിച്ച ആറാം തമ്പുരാൻ എന്ന സിനിമയുമായി ക്ലാഷായി. ആദ്യം അവരോടാണ് പറഞ്ഞത്, ഇത് ഇങ്ങനെയാവുമെന്ന് അറിയില്ലായിരുന്നുവെന്ന് ഇന്നസെന്റ് പറഞ്ഞെന്നും അദ്ദേഹം പറയുന്നു.
അതിന് പകരമായാണ് ഞങ്ങൾ തിലകനെ പോയി വിളിക്കുന്നത്. പക്ഷേ ഇന്നസെന്റിനോട് സംസാരിച്ച കാര്യം തിലകനോട് പറഞ്ഞിട്ടില്ലായിരുന്നു. അങ്ങനെ തിലകേട്ടൻ വന്ന് അഭിനയിച്ചു. അന്ന് സിനിമാ പത്രം എന്ന് പറഞ്ഞൊരു മാസിക ഉണ്ട്. ആ ആഴ്‌ച പതിപ്പിൽ വന്ന ഹെഡ് ഇന്നസെന്റിന് പകരം തിലകൻ എന്നായിരുന്നു. അവർ എങ്ങനെയോ അറിഞ്ഞതാണ്.

തിലകന്റെ കയ്യിൽ ആരോ ഈ മാസിക കൊടുത്തു. പുള്ളി ഭയങ്കരമായി ചൂടായി. ഞാൻ പകരക്കാരനായി വരാനുള്ള ആളാണോ എന്നൊക്കെ ചോദിച്ചു. തൃശൂർ ഭാഷ സംസാരിക്കുന്ന ആളായതുകൊണ്ടാണ് ഇന്നസെന്റിനെ ആദ്യം തെരഞ്ഞെടുത്ത് എന്നൊക്കെ പറഞ്ഞ് പുള്ളിയെ സമാധാനിപ്പിച്ചു. പക്ഷേ ആ വേഷം തിലകൻ ചെയ്തപ്പോൾ അത് വേറെ ഒരു വെറൈറ്റി ആയെന്നും മമ്മി സെഞ്ച്വറി പറഞ്ഞു.
ഷീലയുടെ മകനെ ഒരു മാഗസിനിൽ ഫോട്ടോ കണ്ട ശേഷമാണു നായകനാക്കാമെന്ന് തീരുമാനിച്ചതെന്നും അദ്ദേഹം പറയുന്നുണ്ട്. ഷീലയുടെ മകൻ എന്നത് തന്നെ ആയിരുന്നു ഹൈലൈറ്റ്. അത് മതിയെന്ന് തോന്നിയത് കൊണ്ടാണ് മറ്റു താരങ്ങളിലേക്ക് ഒന്നും ചിന്ത പോകാതിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. സിനിമയുടെ പരാജയം അത് കൊണ്ടല്ലെന്നും മമ്മി സെഞ്ച്വറി വ്യക്തമാക്കി.


Click it and Unblock the Notifications