ക്ലൈമാക്സ് രംഗത്തിനായി ലക്ഷങ്ങൾ ചിലവാക്കി ; റൈറ്റ്സ് കൊടുത്തില്ലെങ്കിൽ ഡബ്ബ് ചെയ്യില്ലെന്ന് ദിലീപ് പറഞ്ഞു
രഞ്ജിത്ത് ശങ്കർ എന്ന സംവിധായകൻ ആദ്യം സംവിധാനം ചെയ്ത ചിത്രമാണ് പാസഞ്ചർ. വേറിട്ട പ്രമേയം കൊണ്ട് ഈ സിനിമയെ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചു. ത്രില്ലർ സ്വഭാവമുള്ള പാസഞ്ചറിൽ പ്രധാന വേഷത്തിലെത്തിയത് ശ്രീനിവാസനും ദിലീപും മംമ്താ മോഹൻദാസുമായിരുന്നു. ചിത്രത്തിന്റെ ക്ലൈമാക്സ് രംഗത്തിനു വേണ്ടി ദിലീപ് ഉണ്ടാക്കിയ നഷ്ടത്തെ കുറിച്ച് ചിത്രത്തിന്റെ നിർമ്മാതാവ് എസ്.സി പിള്ള മാസ്റ്റർ ബിൻ ചാനലിലൂടെ സംസാരിക്കുന്നു.
"പാസഞ്ചർ സിനിമയിലേക്ക് എത്തുന്നത് ശ്രീനിവാസൻ വഴിയാണ്. ആ കഥ എനിക്കിഷ്ടമായി. അൽപം കോസ്റ്റ് ഉണ്ടാവുമെങ്കിലും ചെയ്യാമെന്ന് തീരുമാനിച്ചു. ശ്രീനിവാസന് ഈ കഥ പൃഥ്വിരാജിനെ വെച്ച് ചെയ്യണമെന്നായിരുന്നു ആഗ്രഹം. അന്ന് രാജു മറ്റൊരു സിനിമയുടെ ഷൂട്ടിംഗിനായി ഹൈദരബാദിൽ ആയിരുന്നു. എന്നാൽ ശ്രീനിവാസൻ മല്ലികാ സുകുമാരനെ വിളിച്ച് എല്ലാം ശരിയാക്കി. എന്നാൽ പിന്നീട് പൃഥ്വിരാജിന് ഡെയ്റ്റിന്റെ ബുദ്ധിമുട്ട് കാരണം അഭിനയിക്കാൻ സാധിച്ചില്ല. അങ്ങനെയാണ് ദിലീപ് ഈ ചിത്രത്തിൽ എത്തുന്നത്.

ദിലീപിന് 25 ലക്ഷം കൊടുക്കാമെന്ന് ശ്രീനിവാസൻ തന്നെയാണ് പറഞ്ഞത്. ശ്രീനിവാസനെ അപേക്ഷിച്ച് ദിലീപിന്റെ കഥാപാത്രത്തിന് ദൈർഘ്യം കുറവാണ്. അങ്ങനെ എല്ലാം പറഞ്ഞുറപ്പിച്ചു." എന്നാൽ നിർമ്മാതാവ് എസ്. സി പിള്ള പറയുന്നത് ദിലീപ് കുറച്ച് സഹകരിച്ചിരുന്നുവെങ്കിൽ വിചാരിച്ചതിലും അധികം ലാഭം കിട്ടിയേനെ എന്ന്. ഈ ചിത്രത്തിന്റെ ക്ലൈമാക്സ് രംഗം ഷൂട്ട് ചെയ്യുന്നതിനിടെ നിർമ്മാതാവിന് ലക്ഷങ്ങളുടെ നഷ്ടമാണ് ദിലീപ് ഉണ്ടാക്കിയതെന്ന് പറയുന്നു.
"എറണാകുളം, തൃശൂർ, ഷൊർണൂർ അങ്ങനെ വിവിധ സ്ഥലങ്ങളിലായിട്ടാണ് ഷൂട്ടിംഗ് നടന്നത്. അങ്ങനെ ക്ലൈമാക്സ് രംഗം ഷൂട്ട് ചെയ്യാനായി എറണാകുളത്ത് ഒരു സെറ്റിട്ടു. ഹോസ്പിറ്റൽ രംഗമായിരുന്നു. രാവിലെ 8 മണി തൊട്ട് സെറ്റിൽ ഇരിക്കുന്നു. ദിലീപിനെ വിളിച്ചിട്ട് വരുന്നില്ല. ഫാസിലിന്റെ മോസ് ആന്റ് ക്യാറ്റ് എന്ന ചിത്രത്തിന്റെ ഡബ്ബിംഗിനു വേണ്ടി സ്റ്റുഡിയോയിൽ നിൽക്കുകയായിരുന്നു. സമയം ഒരുപാട് കടന്നു പോയിട്ടും ദിലീപ് എത്തുന്നില്ല.
അങ്ങനെ വിളിച്ചപ്പോൾ ദിലീപ് പറഞ്ഞു മൂന്നാറിൽ ഒരു പാട്ട് സീൻ എടുക്കാൻ ഉണ്ട്, അതിനാൽ അവിടേക്ക് പോവേണ്ടി വരുമെന്ന്. ആ സമയത്ത് ശ്രീനിവാസൻ സെറ്റിൽ ഇല്ലായിരുന്നു. ഒടുവിൽ എറണാകുളത്തെ സെറ്റ് ഒഴിവാക്കി ഫുൾ യൂണിറ്റും മംമ്താ മോഹൻദാസും മൂന്നാറിലേക്ക് പോയി. അവിടെ ഗവൺമെന്റ് ഹോസ്പിറ്റൽ ഒരു രാത്രിയിലേക്ക് വാടകക്ക് എടുത്തു. രാത്രിയിലും അവരുടെ പാട്ട് ചിത്രീകരണം പൂർത്തിയായില്ല. എന്തൊക്കെ സംഭവിച്ചാലും ഇത് ഷൂട്ട് ചെയ്തിട്ടേ മൂന്നാറിൽ നിന്ന് മടങ്ങുള്ളൂവെന്ന് തീരുമാനിച്ചു. അവസാനം പുലർച്ചെയാണ് ആ രംഗം ഷൂട്ട് ചെയ്തത്."

ആ സിനിമ കണ്ടാൽ മനസിലാവും ചെറിയൊരു സീനാണത്. പക്ഷേ നിർമ്മാതാവിന് വലിയ വില കൊടുക്കേണ്ടി വന്നിട്ടുണ്ട്. ഷൂട്ട് കഴിഞ്ഞപ്പോൾ തന്നെ ഏകദേശം 2 കോടി രൂപ ബിസിനസ് ലാഭം നിർമ്മാതാവിന് ലഭിച്ചു. എന്നാൽ ഈ വിവരങ്ങളെല്ലാം കൺട്രോളർ വിനീത് ഷൊർണൂർ ദിലീപിനെ അറിയിച്ചു. അവസാനം ദിലീപിന് ദുബായ് റൈറ്റ്സ് വേണമെന്ന് വാശി പിടിച്ചു. സിനിമക്കു വേണ്ടി പിള്ളക്ക് അത് കൊടുക്കേണ്ടി വന്നു. കൊടുത്തില്ലെങ്കിൽ ദിലീപ് ഡബ്ബ് ചെയ്യില്ലെന്ന് പോലും പറഞ്ഞു.
"അന്ന് ആ തുക അയച്ചു കൊടുക്കുമ്പോൾ ഞാൻ മനസിൽ ഒരുപാട് ചീത്ത വിളിച്ചിട്ടുണ്ട്. ഇപ്പോൾ ഞാൻ ഹാപ്പിയാണ്. കുടുംബവുമായി സുഖമായി കഴിയുന്നു. ആദ്യ സിനിമയായ രുഗ്മിണിയിലൂടെ ദേശീയ പുരസ്കാരവും ഞാൻ നേടിയിട്ടുണ്ട്." എസ്. സി പിള്ള പറഞ്ഞു.


Click it and Unblock the Notifications